Tuesday, August 31, 2010

നമ്മോടൊപ്പം പരാശക്തിയും മോചിതമാകുന്നു.

മതങ്ങളെ അടച്ചു അക്ഷേപിക്കുകയല്ല. ലോകത്ത് എവിടെ പ്രവാചകര്‍, അവധൂതര്‍ വന്നിട്ടുണ്ടോ , അവരുടെ ലക്‌ഷ്യം സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ള മനുഷ്യരുടെ മോചനം ആണ്. ആദ്യ കാലത്ത് വിമോചകരെ വരേണ്യ വര്‍ഗം കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്തു. എന്നാല്‍ പിലക്കാലത്ത് പ്രവാചകരെയോ അവധൂതരെയോ മുന്നില്‍ നിര്‍ത്തി അതൊരു മതമായി രൂപപ്പെടുകയും ആ സമൂഹം വളരുകയും വരേണ്യ വര്‍ഗത്തിന് ഭീഷണി ആകുകയും ചെയ്യുമ്പോള്‍ വരേണ്യ വര്‍ഗം തന്ത്ര പൂര്‍വ്വം ആ പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തുകയും അവരെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് നാം കാണുന്ന മതങ്ങള്‍ വരേണ്യ വര്‍ഗത്തിന്റെ പിടിയിലാണ്. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ കിടന്നവര്‍ അതെ അവസ്ഥ തുടരുകയും. ഇന്ന് മതം ഏറ്റവും ലാഭകരമായ കച്ചവടമാണ്. അവിടെ പരാശക്തിയും കച്ചവടം ചെയ്യപ്പെടുന്നു.
ഞാന്‍ ഒരു യുക്തി വാദിയോ ഈശ്വര വിശ്വാസിയോ അല്ല. ഒരാള്‍ ഈശ്വര വിശാസി ആകുക എന്നാല്‍ ഇല്ലാത്ത ഒന്നില്‍ വിശ്വസിക്കുക എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. എന്റേത് തിരിച്ചറിവാണ്. അത് എങ്ങോ ഇരിക്കുന്ന ഈശ്വരനെയല്ല. എന്നില്‍ തന്നെയുള്ള ഈശ്വരനെ കണ്ടെത്തുക. ഞാന്‍ അറിയുന്നത് ഇതാണ്, ഓരോ മനുഷ്യരിലും ഈശ്വരനുണ്ട്. ഈ ലോകത്തെ സകല ജീവ ജാലങ്ങളിലും അതുണ്ട്. അങ്ങനെ സകലത്തിന്റെയും ആകത്തുകയാണ് പരാശക്തി എന്ന് നാം വിളിക്കുന്ന അത്. അതിനെ, അവനോ അവളോ എന്ന് വിളിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത് എന്ന് പറയുമ്പോള്‍ അത് ജാതി മതങ്ങളില്‍ നിന്നും ലിംഗങ്ങളില്‍ നിന്ന് പോലും മോചിതമാണ്. അല്ലാതെ അല്ലാഹു എന്നും ഈശ്വരന്‍ എന്ന് ദൈവം എന്നും തിരിച്ചു പലതായി കാണുന്ന സമ്പ്രദായങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
ഇവിടെ അഭിപ്രായം എഴുതിയ ചിലര്‍ മുകളിലെ പോസ്റ്റ്‌ ഉള്‍കൊണ്ടിട്ടില്ല എന്ന് തോന്നുന്നു. ഇന്ന് ലോകത്ത് കാണുന്ന മത വിശ്വാസം വേഷത്തിലാണ്. ചില ചിഹ്നങ്ങളാണ് മനുഷ്യരെ മുന്നോട്ട്‌ നയിക്കുന്നത്. ഹിന്ദുവിന് കുറിയും മുസ്ലീമിന് താടിയോ പര്‍ദയോ ക്രിസ്ത്യാനിക്ക് കൊന്തയോ ഒക്കെയായി അങ്ങനെ പോകുന്നു . രൂപങ്ങളെ മുറുകെ പിടിച്ചു കൊണ്ടുള്ള ഒരു വിശ്വാസമാണ് എങ്ങും കാണാനാകുന്നത് . അവിടെ ചൈതന്യം നഷ്ടപ്പെടുന്നു . ചൈതന്യം ആന്തരികമാണ്‌ . ആ ചൈതന്യം അനുഭവിക്കുന്ന ഒരാള്‍ക്ക്‌ മറ്റേതൊരു മതമോ വിശ്വാസമോ അന്യമായി തോന്നില്ല. ഈശ്വരനെ അനുഭവിക്കുകയാണ് വേണ്ടത്. അല്ലാതെ ആഘോഷിക്കുകയല്ല. ഈശ്വരനെ അനുഭവിക്കണം എങ്കില്‍ നാം മാലിന്യ മുക്തമാകണം. അതാണ്‌ പറയുന്നത് നമ്മിലെ മാലിന്യം ഒഴുക്കി കളഞ്ഞു ഈശ്വരനെ ശുദ്ധമാക്കാന്‍ . അങ്ങനെ ശുദ്ധമാകുമ്പോള്‍ സകല കെട്ടുകളില്‍ നിന്നും നാം മോചിതരാകുന്നു. നമ്മോടൊപ്പം പരാശക്തിയും മോചിതമാകുന്നു.

Wednesday, August 25, 2010

വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക

കിനാലൂരില്‍ സംഭവിക്കുന്നത്‌ ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണ് . എന്നാലതിനെ മതേതര ജനാധിപത്യ കൂട്ടായ്മയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. അത് സോളിഡാരിറ്റി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്.സോളിഡാരിറ്റി ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. എന്നാല്‍ ചില മതേതര മുഖങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ വോട്ടിനു വേണ്ടി താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് ഗുണകരമാകുകയെ ഉള്ളൂ. വര്‍ഗീയത ഏതുമാകട്ടെ, അത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന് കരുതാതെ ചെറുക്കപ്പെടണം . എന്നാല്‍ തികച്ചും ഇടതുപക്ഷ സഹയാത്രികര്‍ എന്ന് പേരുകേട്ടവര്‍ ഇന്ന് ജമാത്തെ ഇസ്ലാമിയുടെ കൂലിയെഴുത്തുകാര്‍ ആകുന്നതു അത്ര സുഖമുള്ള കാര്യമല്ല. അവരാണ് ജമാത്തെ ഇസ്ലാമിക്ക് ഇടതു മുഖം നല്‍കുന്നത്. എന്തിന് , കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പോലും വാരാന്ത്യ മാധ്യമത്തില്‍ തൂലികയുന്തുന്നു. ജമാത്തെ ഇസ്ലാമിയുടെ വേരുകള്‍ ചെന്ന് മുട്ടുന്നത് സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളില്‍ തന്നെയാണ്. സോവിയറ്റ് യൂണിയന് എതിരെ ബിന്‍ ലാദനെ അമേരിക്ക എങ്ങനെ ഉപയോഗിച്ചുവോ അത് പോലെയാണ് ജമാത്തെ ഇസ്ലാമിയെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് . ലോകത്ത് അശാന്തി വിതക്കാന്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ പ്രസ്ഥാനം ആണ് ജമാത്തെ ഇസ്ലാമി. ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ്‌ ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. അങ്ങനെ വരുമ്പോള്‍ ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികളുടെ കൊട്ടേഷന്‍ ടീമായി മാറുന്നു.
മുസ്ലീം പേരുകാര്‍ മുഖ്യധാരയില്‍ അവഗണിക്കപ്പെടുന്നു എന്ന വാദമാണ് മുസ്ലീം തീവ്രവാദികളുടെത് . എന്നാല്‍ മുസ്ലീങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഏറ്റവും വിശ്വസിക്കാവുന്ന ആളും അതായിരുന്നു. കേരളത്തില്‍ മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ ഇവിടത്തെ ഹിന്ദുക്കള്‍ അവരെ സ്വീകരിച്ചത്, ഇസ്ലാമിനെ മനസിലാക്കിയത് ഖുര്‍ ആനും ഹദീസും വായിച്ചിട്ടല്ല. അവരുടെ ജീവിതം കണ്ടിട്ടായിരുന്നു ഇസ്ലാമിനെ മനസിലാക്കിയത്. മുസ്ലീങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കി കൊടുത്ത സമൂഹമാണ് ഹിന്ദു. ഇന്ന് ലോകത്ത് ഏറ്റവും നന്നായി, സ്വതന്ത്രമായി ഇസ്ലാം പ്രചരണം നടത്താവുന്നതും ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്നതുമായ രാജ്യം ഇന്ത്യ മാത്രമാണ്. എന്തിന് , സൗദി അറേബ്യയില്‍ പോലും ഇസ്ലാമിന് ഈ സ്വാതന്ത്ര്യം ലഭിക്കില്ല . അവിടത്തെ രാജാവിനു വിരുദ്ധമായി സംസാരിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ സ്വതന്ത്രമായി സംസാരിക്കാം. സോളിഡാരിറ്റിയും മറ്റും കിനാലൂരില്‍ സമരം നടത്തിയത് ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രമാണ്. മുസ്ലീം പേരുകാരന് ഒരു കുഴപ്പവും പറ്റിയിട്ടില്ല. അല്‍പ്പമെങ്കിലും പോറല്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ജമാത്തെ ഇസ്ലാമി, മുജാഹിദ്, ഐ.എസ്‌.എസ്‌., എന്‍.ഡി.എഫ്. മുതലായ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. മുസ്ലീങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് എത്ര മുസ്ലീം ഉണ്ട് എന്നോര്‍ക്കണം. വേഷം കൊണ്ട്, പേര് കൊണ്ട് മുസ്ലീങ്ങളെ കാണാം. ഇന്ന് വേഷവും രൂപവും മാത്രമേ ഉള്ളൂ. മുസ്ലീം എവിടെ? കുറെ സുഖിയന്മാര്‍ ഇസ്ലാമിന്റെ പേരില്‍ സംഘടന ഉണ്ടാക്കി അധികാരം പിടിച്ചടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ. അത്തരം ആള്‍ക്കാരുടെ ഒടുക്കം തീട്ട കുളത്തില്‍ തന്നെയാകും. മനുഷ്യന്‍ ജാതി മത പരമായി സംഘടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയപ്പെടുക തന്നെ വേണം. അത് ഇസ്ലാം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും കൊള്ളാം. എല്ലാത്തരം മത മൌലീക വാദത്തെയും, വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക തന്നെ വേണം.