Thursday, November 24, 2011

എഴുത്തുകാര്‍ എന്ന മഹാ പാപികള്‍

തൂലിക ഉണ്ടായിട്ടെന്ത് ഇളക്കിമറിക്കാന്‍ കൈകള്‍ ഇല്ലാത്തിടത്തോളം എന്ത് ഗുണം! ശരിയായ എഴുത്തുകാരുടെ അഭാവം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിഴലിക്കുന്നുണ്ട്... മനുഷ്യനോടോ പ്രകൃതിയോടോ യാതൊരു കൂറുമില്ലാത്തവര്‍ സ്നേഹമെഴുതി കടലാസ്സു പാഴാക്കുന്നു...
കേരളത്തില്‍ ശബ്ദമില്ലാത്ത എഴുത്തുകാരും സാംസ്കാരിക നായകരും.... എഴുത്തുകാരന്‍ എന്നും പ്രതിപക്ഷത്തിരിക്കണം എന്ന മാന്യത കളഞ്ഞു കുളിച്ച ജന്മങ്ങള്‍ ... ഭരിക്കുന്നവരുടെ കോലായില്‍ അവാര്‍ഡോ കൊള്ളാവുന്ന കസേരയോ തരപ്പെടുമോ എന്ന് നോക്കി ഓച്ചാനിച്ച് നില്‍ക്കുന്നവര്‍ ..
ചട്ടക്കൂടില്‍ പെടാത്ത എഴുത്തുകാരെയാണ് കേരളം തേടുന്നത്.. അത്തരം എഴുത്തുകാര്‍ ഉണ്ടായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനം എന്നേ ഇളകിയേനെ.
സുകുമാര്‍ അഴിക്കോടെന്ന കൊട്ടേഷന്‍ പ്രാസംഗികന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തോ പറഞ്ഞെന്നു വരുത്തി തലയൂരിയത്‌ മറക്കുന്നില്ല.. പാവം അത്രയെങ്കിലും ചെയ്തല്ലോ! ഇനിമേല്‍ സുകുമാര്‍ അഴികോട് എന്നല്ല സുമാര്‍ അഴികോട് എന്ന് പറയാമെന്നു തോന്നുന്നു..
എം.മുകുന്ദന്‍ എഴുത്തുകാര്‍ സംഘടിക്കുന്നതിനെ കുറിച്ച് വാചാലനാവുന്നുണ്ട്.. എന്തിനാണാവോ, കോക്കസ്സുകള്‍ ഉണ്ടാക്കി സ്വന്തം  സൃഷ്ടികള്‍ പ്രൊമോട്ട് ചെയ്യാനോ? അല്ലാതെ സ്വതന്ത്രരായ എഴുത്തുകാരുടെ കൂട്ടായ്മയല്ല വിദ്വാന്‍ ആഗ്രഹിക്കുന്നത്.. ചിലര്‍ സംഘം ചേര്‍ന്ന് മഹാ കവിയെ സൃഷ്ടിക്കാന്‍ പാടുപ്പെടുന്നത്  മയ്യഴി മുകുന്ദന്  സഹിക്കുന്നുണ്ടാവില്ല .. ഭാവിയില്‍ മഹാ കവി  എന്ന നിരയിലേക്ക്  മഹാ നോവലിസ്റ്റ്  എന്നൊരു സാധനം കയറി കൂടായികയില്ല...
ജനത്തിനോ പ്രകൃതിക്കോ ഗുണം ചെയ്യാത്ത എഴുത്തുകാരെ മഹാ പാപികള്‍ എന്ന് വിളിക്കാമെന്നു തോന്നുന്നു.. 
 

Thursday, September 22, 2011

അസത്യങ്ങള്‍

ഭീകരതയെയും വര്‍ഗീയതയെയും ഫാസിസത്തെയും കുറിച്ച് എഴുതുമ്പോള്‍ ഏകപക്ഷീയം ആകാതിരിക്കാന്‍ ശ്രദ്ധിക്കുക... അവയൊക്കെ ഭൂമുഖത്തുള്ള സകല മതങ്ങളുടെയും പേരില്‍ അരങ്ങേറുന്നുണ്ട്. മതങ്ങളുടെ പേരില്‍ മാത്രമല്ല അത് രാഷ്ട്രീയത്തിന്റെ പേരിലും ദേശത്തിന്റെ പേരിലും ഉണ്ട്...
ജാതി മത വര്‍ഗീയതയോ ഭീകരതയോ ആവട്ടെ, അത് ഗോത്രപരമോ രാഷ്ട്രീയ പരമോ ആവട്ടെ അവയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നത് അധികാരത്തിന്റെയും ധനത്തിന്റെയും താല്പര്യങ്ങളാണ്. ഏതൊരു അധികാര കേന്ദ്രത്തിന്റെയും തലപ്പത്ത് ഇരിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. അധികാരം നിലനിര്‍ത്തുന്നതിനായി നടത്തുന്ന നുണ പ്രചാരങ്ങള്‍ പോലും   ഭീകരതയാണ്. ദേശത്തെ  തെറ്റിധാരണയിലൂടെ സംഘട്ടനങ്ങളിലേക്ക് നയിക്കുന്നതും ഭീകരതയാണ്.
ലോകത്ത് പ്രചരിക്കുന്ന ഓരോ നുണയും ഭീകരതയാണ്. നുണകള്‍ സത്യം കൊണ്ടുവരുന്നില്ല. നുണകള്‍ സമാധാനം സ്ഥാപിക്കുന്നില്ല. നുണകളാണ് യുദ്ധം ഉല്പാദിപ്പിക്കുന്നത്. ലോകത്ത് സംസാരിക്കുന്ന ഓരോ നുണയും സത്യത്തിനു മേല്‍ കറ വീഴ്തുന്നുണ്ട്.
സാഹിത്യം സത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയായിരിക്കെ എഴുതുന്ന ഓരോ നുണയും എഴുത്തിനു എതിരാണ്.
അസത്യം പ്രചരിക്കുമ്പോള്‍ ഇരുട്ട് വ്യാപകമാകുമ്പോള്‍ നിശബ്ദനാവുന്ന ഓരോ എഴുത്തുകാരനും ഭീകരതയോടു സന്ധി ചെയ്യുകയോ അതിനു സഞ്ചരിക്കാന്‍ മൌനാനുവാദം നല്‍കുകയോ ആണ്.


Sunday, September 18, 2011

നുണകള്‍ വാഴും കാലം

നുണ നെയ്യും കാലം നുണയുന്നത് എന്റെ ചോര തന്നെ. ഓരോ ഞാനും അതറിയാതെ ജയ്‌ വിളിച്ചു നീങ്ങുന്നു... പാതിരാത്രിയില്‍ ഉരുണ്ടു വന്ന നാണയത്തുട്ടു ചോദിച്ചു, എന്തേ ഞാന്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ അര്‍ഹനല്ലേ? നിന്റെ പെട്രോള്‍ വഴി ഒഴുകി പോകേണ്ട നാണയം ആയിട്ടുകൂടി എന്തേ അവഗണിക്കുന്നു?
തിരിഞ്ഞു കിടക്കുമ്പോള്‍ മുറിഞ്ഞ സ്വപ്നം വെറുതെ കലഹിച്ചു, ഉണര്‍വിലെങ്കിലും ഓര്‍ക്കുമോ? ആ വഴിക...്കെങ്കിലും ഒരു ചര്‍ച്ച.
എത്രമേല്‍ പാറ്റിയിട്ടും പറന്നു പോകാത്തൊരു പതിര് മുറത്തില്‍ വെറുതെ ചിരിക്കുന്നുണ്ട്.
ഒച്ചയടഞ്ഞ നേരങ്ങളില്‍ ആശയങ്ങള്‍ മുറവിളി കൂട്ടും.. സ്വരമുണ്ടായിട്ടു വേണ്ടേ ജീവന്‍ കൊടുക്കാന്‍ ...
നാളെ മൈക്കുകള്‍ പണി മുടക്കുമെന്ന്, സ്റ്റേജുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന്.
എന്ത് ചെയ്യാം മച്ചി പശുക്കളെ മുന്നില്‍ നിര്‍ത്തി പാലുല്പാദനം പൊടിപൊടിക്കുന്ന കാലത്ത് പിറന്നു പോയത് എന്റെ തെറ്റോ, അല്ലെങ്കില്‍ കാലത്തിന്റെതോ?

Wednesday, September 14, 2011

നന്മയിലേക്ക് എത്ര ദൂരം

എന്തുകൊണ്ട് ഹസാരെക്ക് പുറകെ ആള്‍കൂട്ടം? അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന രാജ്യത്ത് രാഷ്ട്രീയക്കാര്‍ മുന്‍കൈ എടുക്കുന്ന സമരത്തെക്കാള്‍ ജനം ഹസാരെയില്‍ വിശ്വസിക്കുന്നതിന്റെ പൊരുളെന്താവാം... ഹസാരെ മുന്നോട്ടു വയ്ക്കുന്ന ആശയം നല്ലത് തന്നെ. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അരാഷ്ട്രീയത കാണാതെ പോകരുത്.. അരാഷ്ട്രീയത ഫാസിസത്തിന് വളക്കൂറുള്ള മണ്ണാണ്. ഹസാരെക്ക് പിന്നില്‍ അണിനിരന്നത്‌  മധ്യവര്‍ഗവും. വര്‍ത്തമാന ഇന്ത്യയില്‍ അരാഷ്ട്രീയത തഴച്ചു വളരുകയാണോ?
എന്തൊക്കെയോ അപകടങ്ങള്‍ മുന്നിലെത്തിയത് പോലെ... കേവലം അധികാരം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കയ്യില്‍ ഇന്ത്യ എത്രമാത്രം സുരക്ഷിതമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ജനതയ്ക്ക് രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ്...
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിന്റെ പരസരത്തു നിന്നും വളരെ വേഗം നാം അടിമത്തത്തില്‍ എത്തിയിരിക്കുന്നു.. നാം തെരഞ്ഞെടുത്തു വിടുന്നവര്‍ ഏതേതു സ്ഥാനങ്ങള്‍ അലങ്കരിക്കണം എന്ന തീര്‍പ്പ് പോലും അമേരിക്കയില്‍ നിന്നും...

പുത്തന്‍ കുപ്പിയിലെ വീഞ്ഞ്...

പഴയ വീഞ്ഞ് ലേശം നിറവ്യത്യാസത്തോടെ പുതിയ കുപ്പിയില്‍ വാഴും കാലം. യമ പുരിക്ക് പോയവരെ കുറിച്ച് വ്യത്യസ്ത രചനകള്‍ ... അര്‍ഥം കിട്ടാതെ അലയുന്ന കവികള്‍ പുറമ്പോക്ക് സ്വരത്തിലൂടെ അരങ്ങിലെത്താന്‍ പെടാപാട് പെടുന്നു.
മെട്രോ റെയിലിന് കൊടുക്കാന്‍ പണമില്ലാതെ വലയുന്ന സര്‍ക്കാര്‍ , സര്‍ക്കാര്‍ ഭൂമി മെട്രോക്ക് തീറെഴുതി കൊടുക്കാന്‍ ഒരുങ്ങുന്നു... ചക്ക കൊടുത്ത് മാങ്ങ വാങ്ങുന്ന കാലത്തിന്റെ തനിയാവര്‍ത്തനം.
ഫ്യൂഡലിസം, സോഷ്യലിസം, കമ്യൂണിസം ഒക്കെ മാറി പീഡനിസം രംഗ പ്രവേശം ചെയ്തു...
പാര്‍ശ്വ വല്‍കൃത ജീവിതങ്ങള്‍ കരിമ്പന്‍ കയറിയ കുപ്പായത്തില്‍ തെരുവില്‍ അലയുന്നു...
ഇക്കോ ടൂറിസം ഒരു ഇസമെന്നു നോക്ക് കൂലിക്കാരന്‍ കണ്ടു പിടിച്ചു...

Thursday, June 23, 2011

നടുക്കത്തോടെ ചില ചോദ്യങ്ങള്‍

ആളുന്ന കര്‍പ്പൂര മണത്തില്‍ നടുക്കം വിടാതെ കണ്ണുകള്‍ .. നോട്ടം വലയമായി തീരുന്നത് എന്റെ ഉടലിലോ എന്നില്‍ നിന്നും തെറിച്ചു പോയ ജീവനിലോ?
ഒന്നനങ്ങാന്‍ ആവുന്നില്ലെങ്കിലും എനിക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.
മൂക്കില്‍ , വായില്‍ , കണ്ണിലൊക്കെ   പഞ്ഞി തിരുകിയ വിരലുകള്‍ എനിക്കറിയാം. ഒരു നന്ദി വാക്ക് പോലും പറയാനാവാതെ. എനിക്കൊരു നോട്ടമുണ്ടായെങ്കില്‍ , അതിനു വികാരമുണ്ടായെങ്കില്‍  ചിലത് ആംഗ്യമായി ചൊല്ലിയേനെ..
പേര് അടയാളമായ എന്റെ ഉടലില്‍ നോക്കി ഞാന്‍ നേരത്തെ നടന്നിരുന്ന പാതകളില്‍ അവര്‍ ചില ചിത്രങ്ങള്‍ നെയ്യുന്നുണ്ട്.
എന്നെ തെണ്ടീ, തെമ്മാടീ, നെറികെട്ടോന്‍   എന്നൊക്കെ അടക്കം പറഞ്ഞിരുന്ന ഒരാള്‍ സഹതപിക്കുമ്പോള്‍ എന്നിലൊരു ചിരിയുണ്ട്...
എന്റെ ഉടലില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജീവനും ചില ചോദ്യങ്ങള്‍ തൊടുക്കുന്നുണ്ട്.
 ഞാനോ ജീവനോ  ശരിയെന്നറിയണം.
ഒറ്റ കുതിപ്പോടെ പള്ളി കാട്ടിലേക്ക് നീങ്ങുന്ന മയ്യത്ത് കട്ടിലിനും ഒച്ചയില്ലാ സംസാരങ്ങള്‍ ...
ഖബറിലെ ഇടുക്കമുള്ള ഇരുട്ടില്‍ അനങ്ങാ പാറ പോലെ കിടക്കുന്ന ഉടലില്‍ തുളഞ്ഞിറങ്ങിയ പുഴുവിന്റെ ചോദ്യമാണ് ഇന്നെന്നെ നടുക്കുന്നത്....



ചുമ്മാ കുഞ്ഞബ്ദുള്ള..

നാട്ടുകാരനല്ല. അയല്‍നാട്ടുകാരനല്ല. ചില നേരങ്ങളിലെ തമാശയാണ് അയാള്‍ എന്ന് കേട്ടിട്ടുണ്ട്. കാണുന്ന മാവിലൊക്കെ ഏറിയും. മാങ്ങക്ക് വേണ്ടിയല്ല. തണ്ടിന് കൊള്ളാന്‍ .., മാവിന് വേദനിക്കാന്‍ .. വേദനയിലാണ് സുഖം...
വേദന സുഖമാണ് എന്നറിഞ്ഞതില്‍ പിന്നെ...
കിട്ടുണ്ണി ഒരു സിനിമയുടെ പേരല്ല. എണ്‍പതുകളില്‍ അത്തരം പേരുകളില്‍ ഇറങ്ങുന്ന സിനിമകള്‍ക്ക്‌ നിലനില്‍പ്പ്‌ ഉണ്ടായിരുന്നെങ്കിലും പോക്കറ്റില്‍ പണം ഇല്ലാതിരുന്നത് കൊണ്ട്  അത്തരം ഒരു സിനിമ ഇറക്കാന്‍ മനസ്സനുവദിച്ചില്ല..
കുഞ്ഞബ്ദുള്ള ഇന്നൊരു സിനിമ പിടിക്കുകയാണ്. പഴയ സാങ്കേതിത വിദ്യയിലൂടെ. പഴയ രതികല്പം പുതിയ കുപ്പിയില്‍ വന്നു വിപണി കയ്യടക്കിയതോടെയാണ് അങ്ങനെ ഒരു പൂതി.
തുടങ്ങണോ വേണ്ടയോ?
ചില അഭിപ്രായങ്ങള്‍ ഉള്ളില്‍ പൊറോട്ടയെ പോലെ ദഹിക്കാതെ കലഹിച്ചു.
ഒടുക്കം തീരുമാനമായി.
ബോക്സോഫീസ്സില്‍  എട്ടു നിലയില്‍ പൊട്ടി.
രതി കല്‍പ്പത്തിന്റെ നൂറാം നാള്‍ നൂറ് ആനകളുടെ അകമ്പടിയോടെ നടത്തിയ ആഘോഷത്തില്‍ പങ്കെടുക്കാതെ മൂക്കറ്റം കുടിച്ചു കുഞ്ഞബ്ദുള്ള പ്രഖ്യാപിച്ചു.
'സിനിമ ഒരു സാമ്രാജ്യത്വ കെണി...'

Tuesday, June 21, 2011

പരേതയുടെ നെടുവീര്‍പ്പുകള്‍

കന്നി യാത്രക്കൊരു ടിക്കറ്റെടുക്കുമ്പോള്‍
മാസം കന്നിയെന്നോര്‍ത്തില്ല;
കന്ന്യകയില്‍ നിന്നും പടിയിറക്കപ്പെടുമെന്നും
കൊടും നിശബ്ദതക്കു
എറിഞ്ഞു കൊടുക്കുമെന്നും.
യാത്ര ബോഗിയിലായതുകൊണ്ടും
വേട്ടക്കാരന്‍ പാര്‍ശ്വവല്കൃതനായതുകൊണ്ടും
ഇരയുടെ കുടുംബത്തിനു
നീതി തേടി അലയെണ്ടിവന്നില്ല.
ഞാന്‍ ഇര,
എന്റെ മൌനത്തില്‍ എരിഞ്ഞ്
ഓരോ ബോഗിയിലും നടുങ്ങിയും പിടഞ്ഞും...

================================

കവിത എന്ന തോന്നലോടെ കുറച്ചു ദിവസം മുമ്പ് എഴുതിയതാണ് ഇത്. ഒരു പുസ്തകത്തിനുള്ള വക ആയിട്ടുണ്ട്‌. കവിതകള്‍ എന്ന് തീര്‍പ്പുണ്ട്. പക്ഷെ കവിതകള്‍ എന്ന മുഖത്തോടെ പുസ്തകം ഇറക്കാന്‍ താല്പര്യമില്ല. അതുകൊണ്ട് ഞാന്‍ ചുവടു മാറ്റുന്നു. എഴുതിയ എല്ലാ കവിതകളും താഴെ കാണുന്ന രീതിയിലേക്ക് മാറ്റുന്നു.
പ്രിന്റ്‌ മീഡിയയില്‍  കവിത എന്ന ശാഖ ചില തമ്പ്രാക്കള്‍ ദത്തെടുത്തതുകൊണ്ട് കവിത പുസ്തകവുമായി ഇറങ്ങി ചെല്ലുന്നത് അത്ര സുഖമുള്ള കാര്യമല്ല. ആദ്യ തടസം പ്രസാധകരില്‍ നിന്നും, അവര്‍ ഓ.എന്‍ .വി.യെയും സുഗതകുമാരിയെയും മാത്രമേ കവികളായി അംഗീകരിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ പല പുതിയ കവികളുടെയും നല്ല രചനകള്‍ വെളിച്ചം കാണാതെ പോകുന്നു.

======================================================

പരേതയുടെ നെടുവീര്‍പ്പുകള്‍
------------------------------
കന്നി യാത്രക്കൊരു ടിക്കറ്റെടുക്കുമ്പോള്‍ മാസം കന്നിയെന്നോര്‍ത്തില്ല; ടിക്കറ്റിന്റെ പുറത്തു ശുഭയാത്ര എന്ന് കുറിച്ചത് പതിവ് പോലെ വായിച്ചു. രസം കേട്ട ജീവിതങ്ങള്‍ എതിരെ ഇരുന്നു പുറം കാഴ്ചയില്‍ മയങ്ങി.
തന്റെ യാത്ര കന്ന്യകയില്‍ നിന്നും പടിയിറക്കപ്പെടുമെന്നും കൊടും നിശബ്ദതക്കു എറിഞ്ഞു കൊടുക്കുമെന്നും ഒരിക്കല്‍ പോലും കിനാവായി നടുക്കിയിട്ടില്ല.
യാത്ര ബോഗിയിലായതുകൊണ്ടും വേട്ടക്കാരന്‍ പാര്‍ശ്വവല്കൃതനായതുകൊണ്ടും ഇരയുടെ കുടുംബത്തിനു നീതി തേടി അലയെണ്ടിവന്നില്ല.
പാളങ്ങളുടെ നരച്ച മണത്തില്‍ ഒട്ടിപ്പോയ മരണ ഗന്ധത്തില്‍ ചിറകടിച്ചു നിന്ന ആത്മാവിന്റെ വെറും തേങ്ങലില്‍ വെട്ടക്കാരനോടിത്തിരി സഹതാപം.  എന്തെ നീ ദന്ത ഗോപുര വാസിയായില്ല?
ഞാന്‍ ഇര,
കടന്നു പോകുന്ന ഓരോ ബോഗിയിലും വേട്ടക്കാരും ഇരകളും. കണ്ണടഞ്ഞാല്‍ എവിടെക്കാവും ഫണം വിടര്‍ത്തിയാടുക!
എന്റെ മൌനത്തില്‍ എരിഞ്ഞ് നടുങ്ങിയും പിടഞ്ഞും...





Monday, June 20, 2011

ഉത്തരാധുനികതയില്‍ തളരാതെ...

കഴുത്തിലെ അരിമ്പാറയില്‍ കണ്‍മഷി തേച്ചു. പോക്കറ്റില്‍ വയ്ക്കേണ്ട പേന ഏറ്റവും വിലകുറഞ്ഞത്‌... ഇടിഞ്ഞു വീഴാറായ പീടികയില്‍ പ്രവര്‍ത്തിക്കുന്ന റ്റൈലറിംഗ് ഷോപ്പില്‍ തന്നെ ഇറക്കം കുറഞ്ഞ ജുബ്ബ തയ്പ്പിച്ചു എളിമയും മതേതരത്വവും പ്രദര്‍ശിപ്പിച്ചു... എതിരിടാന്‍ നിന്നവരെ ഇരു ചെവിയറിയാതെ വെട്ടിനിരത്തി.
നടക്കുമ്പോള്‍ ഇടത്തോട്ടു തന്നെയാവാന്‍ പ്രത്യേക ശ്രദ്ധ. മൈക്കിനു മുന്നില്‍ ഞെളിഞ്ഞും വാക്കുകള്‍ ആവശ്യമുള്ളിടത്ത് ചുരുക്കിയും പിന്നെ വലിച്ചും അധികാര കൊതിയുടെ ശരീര ഭാഷ മറച്ചു...
വരട്ടു ചിന്താ വാദിയെന്ന മുഖമുദ്രയോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു...

പേന തുമ്പില്‍ നിന്നും പുറപെട്ടു പോയ അക്ഷരം മടങ്ങി വരുന്നത്...

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരക്ഷരത്തിന്റെ ആത്മാവ് രാത്രിയില്‍
വാതിലില്‍ മുട്ടി... മഴ തോരാതെ പെയ്യുന്നത്  കൊണ്ടും പുറത്തു ഇരുട്ട് കൊടി കുത്തിവാണത് കൊണ്ടും കള്ളന്മാരെയും വ്യാജനെയും ഭയമുള്ളതുകൊണ്ടും വാതില്‍ തുറക്കാന്‍ മടിച്ചു.
ഇരുട്ടിനേക്കാള്‍ ഭീകരതയോടെ വാതിലില്‍ മുട്ട്.
തുറന്നു...
നനഞ്ഞും ക്ഷതമേറ്റും അകത്തേക്ക്...
ജീവന്‍ കൊടുത്തത് എന്തിനെന്ന്...
കാലത്തിലേക്ക് സ്വതന്ത്രമാക്കപ്പെട്ടത്‌ എന്തിനെന്ന്...
എന്റെ കര്‍മം നിന്റെ സ്വാതന്ത്ര്യമാണ്. നീ സ്വതന്ത്രമാകുന്നിടത്താണ് എന്റെയും...
ചപലമായ ചില പദങ്ങള്‍ പാതി യാത്രയില്‍ വിജയം ആഘോഷിക്കുന്നുണ്ട്.
കാറ്റ് ജനാല  കൊട്ടിയടച്ചു.
കമ്പിക്കാലിലും അതെ കാറ്റ്..
കരണ്ട് കമ്പിയില്‍ ഒട്ടിയ കാക്കയുടെ ആത്മാവ് ഇണ തേടി അലയുന്നു...
ഇരുട്ട് കട്ട കുത്തിയ തമ്പില്‍ ഞാനും അക്ഷരവും മുഖത്തോടു മുഖം.
തമ്മില്‍ തമ്മിലും മിണ്ടാതെ....



Saturday, June 18, 2011

എന്റെ സങ്കടം

എന്താണ് അത്യന്താധുനികം എന്നറിയില്ലങ്കിലും അത്യന്താധുനികം
എഴുതണമെന്നൊരു മോഹം. കഥയോ കവിതയോ? തീര്‍പ്പായില്ല. എന്താണ് കഥ എന്ന ചോദ്യത്തില്‍ കഥയില്‍ കഥ വേണമെന്നൊരു വിദ്വാന്‍ .. വിശ്വാസമില്ല.
ജീവിതം തന്നെ കഥയില്ലായ്മ ആയ സ്ഥിതിക്ക് കഥയില്‍ കഥ വേണ്ട.
...എങ്കില്‍ കവിതയിലേക്ക് തിരിഞ്ഞാലോ?പാടില്ലെന്ന് വിലക്ക്. എന്റെ കയ്യില്‍ രണ്ടു വരി കഷ്ടിച്ചേ ഉള്ളൂ. അതെഴുതിയാല്‍ താഴേക്കു കോണകം പോലെ കിടക്കും.
എന്നാല്‍ പിന്നെ അങ്ങ് എഴുതാം.
എന്റെ ഉള്ളില്‍ ഉള്ളത് ഗുളിക പരുവത്തില്‍ എഴുതിയാല്‍ നാട്ടാര്‍ക്കെന്ത്.
ഇനി ഞാന്‍ ആ സങ്കടം കുറിക്കുന്നുണ്ട്...

ഇരുട്ട് കൊട്ടിയടച്ച മരക്കോണി ....

എഴുതിയത്, കണ്ടത്, കേട്ടത്... കുട്ടിക്കാലത്ത് രസിച്ചതും ആക്രി പെട്ടിയിലൊതുങ്ങിയതുമായ ഫിലിം...
എല്ലാം കത്തിക്കാന്‍ വച്ചു.
പത്ര പാരായണം ഇല്ലെന്നു ചൊല്ലിയപ്പോള്‍ ഉച്ചത്തില്‍ ചിരിച്ച  ചങ്ങാതിയെ അതേ ഒച്ചയോടെ ചീത്ത വിളിച്ചു. പതുക്കെ പറയുകയും, നീ നന്മ നിറഞ്ഞവന്‍ ..
ഞാനെന്തിനു പത്രം വായിക്കണം? നുണകള്‍ നുണഞ്ഞ് എന്തിനു നേരം കളയണം! സത്യം എന്നൊന്നുണ്ടെങ്കില്‍ അത് ചരമ കോളം. ചങ്ങാതി ചിരിച്ചു, അതിലൊരു കവിത ഉണ്ടെന്ന്‌. അവന്‍ കവിതയുമായി വരാന്‍ കാത്തിരുന്നു. കണ്ടില്ല.
ചരമ കോളത്തില്‍ കണ്ണോടിച്ചു... ആത്മഹത്യ, കൊല, കൊള്ളി വയ്പ്പ്, കരിഞ്ഞവര്‍, വെള്ളത്തില്‍ വയര്‍ ചീര്‍ത്തവര്‍... നേരെങ്കിലും എല്ലാം വക തിരിച്ചു വച്ചിട്ടുണ്ട്. ചാവും മുമ്പ് ആരാന്റെ ചാരം കുറിച്ച കരങ്ങള്‍ ... അയാള്‍ ജീവിചിരുപ്പുണ്ടോ? നാളെ മറ്റൊരാളെ അതിലടക്കാന്‍ അയാള്‍ വരുമോ?
എല്ലാം വേര്‍തിരിച്ചു. പലചരക്ക് കടയിലെ ബില്‍ , കരണ്ട് ബില്‍ , ഫോണ്‍ ബില്‍ ‍...
എല്ലാം പഴയ പ്രണയലേഖനത്തോടൊപ്പം... ക്ഷമിക്കുക, ഉത്തരാധുനികതയില്‍ പ്രണയം എന്ന പദം തെറ്റോ പഴഞ്ചനോ? വേറെ ഒന്ന് കിട്ടാത്തത് കൊണ്ട് അതിരിക്കട്ടെ എന്ന് തീര്‍പ്പായി...
പ്രണയം തിരിച്ചു ചോദിച്ചു, ഒരിക്കല്‍ വിശപ്പൊരു തെറ്റ് ആയിരുന്നില്ല, ഇന്നോ?
ഉത്തരമില്ല...
കയറില്‍ ശരിയാവില്ല, കഴുത്ത് പൊട്ടിയെങ്കിലോ, പ്ലാസ്റ്റിക്കിന് ഉറപ്പു പോരെന്നു കണിശം ഉറപ്പിച്ചു...
സാരിത്തുമ്പില്‍ ആയാലോ, സ്ത്രീപക്ഷവാദികളെ ഭയന്ന് വേണ്ടെന്നു വച്ചു.
തെക്കോട്ട്‌ നടന്നു. തെക്ക് പാളങ്ങള്‍ ...
ഓര്‍ത്തു, തീവണ്ടി തട്ടി ചത്തവന്‍... അതിലൊരു മഹത്വമില്ല. വിമാനത്തിനു പഴയ പ്രൌഡിയില്ല പിന്നെയോ?
മടങ്ങി,
എങ്ങനെ ചാവണം എന്ന് പുസ്തക രചന. ഒരായിരം വഴികള്‍ ... എങ്കിലും എനിക്കായി ഒരു വഴിയില്ല...
ഇരുട്ട്, ഇരുട്ട് കൊട്ടിയടച്ച മരക്കോണി ....

Friday, June 17, 2011

എഴുത്തിനെ കുറിച്ച് തന്നെ...

എഴുതിയിട്ട് എന്ത് കിട്ടി അല്ലെങ്കില്‍  വായിച്ചിട്ട് എന്ത് കിട്ടി...
അത്തരം ചോദ്യങ്ങള്‍ അപ്രസക്തം. ഒരാള്‍ക്ക്‌ എല്ലാവരുടെയും അഭിരുചിക്കൊത്ത് എഴുതാന്‍ ആവില്ല. ബഷീറിനെ രുചിക്കാത്തവര്‍ , ഓ.വി.വിജയനെ, ആനന്ദിനെ , കോവിലനെ, എന്തിനു തകഴിയെ പോലും രുചിക്കാത്തവര്‍ നമുക്കിടയില്‍ ഉണ്ടല്ലോ.
എഴുത്ത്, ആത്മ സാക്ഷാല്‍ക്കാരം എന്ന വകുപ്പില്‍ പെടുത്തിയാല്‍ ആത്മാവിനു ശരിയായി തോന്നുന്നത് എഴുതി കൂടെ? അത് കവിത ആവട്ടെ, കഥയാവട്ടെ, നോവലോ മറ്റു എന്തുമാകട്ടെ, അതിനു നീളമോ വീതിയോ നോക്കേണ്ടതില്ല. ഒരു വരി കൊണ്ടും ഒരായിരം വരികള്‍ പണിയാം. വാക്കുകള്‍ക്കിടയിലെ മൌനത്തിലും വായനയുണ്ട്...
വായിച്ചിട്ട് ഒന്നും കിട്ടാതിരിക്കട്ടെ, എഴുതിയിട്ടും ഒന്നും കിട്ടാതിരിക്കട്ടെ. എഴുതിയ നേരം, വായിച്ച നേരം മാതൃഭാഷയുമായി പ്രണയത്തില്‍ ആവുന്നില്ലേ? അതുതന്നെ വലിയൊരു കാര്യമല്ലേ.. അവര്‍ ഭാഷയില്‍ പിച്ചവച്ചു വരട്ടെ, അവര്‍ നടക്കട്ടെ... വളരട്ടെ. അതിനു അവസരം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ എണീക്കാന്‍ ശ്രമിക്കുന്നവരെ തള്ളി ഇടാതിരിക്കുക.
മാതൃ ഭാഷ കൊല്ലപ്പെടുന്നു എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം നിലവിളിക്കുന്ന സാഹിത്യ തമ്പുരാക്കന്മാര്‍ തന്നെയാണ് മാതൃഭാഷയെ കൊല്ലാന്‍ ശ്രമിക്കുന്നത്. ഈയിടെയായി ചിലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത്,  ഇ-മീഡിയയിലെ എഴുത്തുകാര്‍ക്ക്, പ്രത്യേകിച്ച് ഗള്‍ഫുകാര്‍ക്ക് ഗൃഹാതുരത്വത്തെ കുറിച്ച് മാത്രമേ എഴുതാനുള്ളൂ എന്ന്. എന്താ ഗൃഹാതുരത്വം അത്ര മോശം വിഷയമാണോ? രണ്ടോ മൂന്നോ പുസ്തകം ഇറങ്ങി കഴിഞ്ഞാല്‍ ചില ഇരിക്ക പിണ്ടങ്ങള്‍ ഗൃഹാതുരത്വം നിറഞ്ഞ സാഹിത്യം ഇറക്കുന്നുണ്ടല്ലോ! എന്തെ നമ്മുടെ ബാല്യം ഗൃഹാതുരത്വം അല്ലെ... പ്രശസ്ത സാഹിത്യകാരുടെ ഈള ഒലിപ്പിക്കുന്ന പ്രായം വായിച്ചു വായനക്കാര്‍ രസിക്കണം.

Thursday, June 16, 2011

ഹൃദയത്തിലൊരു മഴയുണ്ട്...

സന്ധ്യ നനഞ്ഞും പിണങ്ങിയും ... ചിണുങ്ങി പെയ്യുമ്പോള്‍  പിണക്കത്തിനിടയിലും എന്നോടിഷ്ടം ഉണ്ടോ?
പിണങ്ങുന്ന മഴ എന്തിനെന്നു മൂകം ചൊല്ലുന്ന കിളി...
എന്റെയും കിളിയുടെയും ഭാഷ ഒന്ന്. മൂകതയുടെ...
ചോദ്യങ്ങള്‍ ആവാം, തീരുമാനമായി.. ഉത്തരങ്ങള്‍ ഇല്ലെങ്കിലെന്ത്‌, മിണ്ടിയും ചിറകടിച്ചും...
എന്റെ ആകാശം ഞാന്‍ നിനക്ക് പറിച്ചു തന്ന ഹൃദയത്തിലാണ്.

Wednesday, June 15, 2011

ഫെയ്ക്കിനും ജന്മ ദിനം

നിന്റെ പ്രൊഫൈലില്‍ ഇന്ന് നിന്റെ ജന്മ ദിനം എന്നറിയുമ്പോള്‍ ഞാനും ഒരു ആശംസ നേരാന്‍ പോകുന്നു. എന്റെ ആശംസ നിനക്ക് ചിരിക്കാന്‍ വകയാവും. എന്നെയും വിഡ്ഢിയാക്കി എന്ന് കരുതിക്കൊള്‍ക. നിന്റെ ജീവിതത്തില്‍ വീണു കിട്ടുന്ന ഇത്തിരി സുഖം നെറ്റിലെ മുഖമില്ലാത്ത ജീവിതത്തില്‍ നിന്നുമാണെന്ന് നിന്നെക്കാള്‍ നന്നായി ഞാന്‍ അറിയുന്നു...
ചിലപ്പോള്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട് , ഞാനും ഒരു പുകമറയിലേക്ക്  നീങ്ങിയാലെന്ത്.. അപ്പോഴൊക്കെ എന്നിലെ ഞാന്‍ എന്നെ വിലക്കി. എനിക്ക് ഞാനായി നില്‍ക്കണം.
നീയൊരു ഫെയ്കു എന്ന് അറിഞ്ഞു കൊണ്ടും ഫെയ്ക്കിനു ജന്മദിനം ഇല്ലെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് എന്റെ നില്‍പ്പ്. എന്നാല്‍ നീയോ എന്റെ വിഡ്ഢിത്തം ഓര്‍ത്ത്‌ ചിരിയടക്കാന്‍ ആവാതെ..
നീ ആണോ പെണ്ണോ എന്ന് എനിക്കറിയില്ല. പ്രൊഫൈലില്‍ കുറിച്ച് വച്ച പേരിലൂടെ നിന്നെ ആണായി കാണുന്നു. ഇനിയിപ്പോള്‍ നീ ആണോ പെണ്ണോ ആകട്ടെ. നീ എന്നിലേക്ക്‌ എറിയുന്ന അക്ഷരങ്ങളിലാണ് എന്റെ കണ്ണ്. ചോദ്യങ്ങള്‍ക്കാണ്‌ ഞാന്‍ ഉത്തരം തരുന്നതും. അല്ലാതെ അപ്പുറത്തെ ആളെ നോക്കിയിട്ടല്ല. അക്ഷരം ഏതുമാകട്ടെ അതിനു പിന്നില്‍ ഒരു ഹൃദയം ഉണ്ടെന്ന വിശ്വാസത്തോടെ നിന്റെ അടുത്ത ചോദ്യത്തിനായി ഞാന്‍ കാത്തിരിക്കുന്നു.
ചോദ്യങ്ങള്‍ ഉണ്ടാകുംബോഴാനല്ലോ ഉത്തരങ്ങള്‍ ഉണ്ടാവുക.

ഗന്ധങ്ങള്‍

ഭാഷയില്ലാത്തെ വെറുപ്പോടെയാണ് ചില ഗന്ധങ്ങളെ സമീപിക്കുക,
ആധുനികതയുടെ ഗന്ധത്തില്‍ നിന്നും ഇത്തിരി നേരത്തേക്കെങ്കിലും സുഗന്ധമായി വഴിയോരത്ത് വീണു ചീഞ്ഞ ചക്ക.
ഈച്ചയാര്‍ക്കുന്നുണ്ട്...
പഴക്കടയിലെ വിഷം പുരണ്ട ജീവിതങ്ങളെ പിരാകികൊണ്ട് ഈച്ചകള്‍ മൂളുകയും...
എന്റെ പതിരായ ചിന്തകള്‍ തട്ടുകടയുടെ വാതില്‍ക്കല്‍ എത്രയോ നിന്നിട്ടുണ്ട്.
പ്ലാവില്‍ നിന്നും അടര്‍ന്നു പോന്ന ചക്കയെ ശവം എന്നാരും പറയാറില്ലെങ്കിലും അങ്ങനെ പറഞ്ഞാലെന്തെന്നൊരു ചോദ്യം...

എനിക്കൊന്നും അറിയില്ല..

അക്കേഷ്യയുടെ കടക്കല്‍ വിരുന്നുകാരിയെ പോലെയാണ് ചേമ്പിന്റെ നില്‍പ്പ്. അക്കേഷ്യ കോടാലിയെ ഭയക്കുന്നില്ല, താഴ്വരയില്‍ ആഞ്ഞിലി മരം ഭയക്കുകയും, മലയോടൊപ്പം പിഴുതെറിയപ്പെടും.
മുത്തശിക്ക് വിശ്രമിക്കാന്‍ മുവ്വാണ്ടന്‍ മാവില്ല, പകരം അക്കേഷ്യയിലേക്ക് വിരല്‍ ചൂണ്ടാന്‍ പോലും ഭയന്ന് മകന്‍ ജീവിതം...
ഇടവപ്പാതിക്ക് ഇടവഴിയില്‍ ജലമില്ല.
ഇനി കര്‍ക്കിടകത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല.
മൌസോളം ചുരുങ്ങിയ ജീവിതം സ്ക്രീനിലൂടെ എത്തിപ്പിടിക്കാന്‍ തുനിയുന്നത് എന്നെയോ നിന്നെയോ..

Monday, June 13, 2011

എഴുത്തിന്റെ പാതയില്‍

പ്രണയമെന്ന വിഷയത്തിലൂടെയും ആത്മാവിന്റെ കാണാ കയങ്ങളിലേക്ക് സഞ്ചരിക്കാം... ഉടലിന്റെത് പോലെ ആത്മാവിന്റെ വിശപ്പും.. ഇന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നു വാശി പിടിക്കാന്‍ ആവില്ല. ഓരോരുത്തരും അവര്‍ക്ക് ഇണങ്ങുന്ന ശൈലി സ്വീകരിക്കുന്നു. എഴുത്തിന്റെ പാതയില്‍ ശൈലി മാറുകയും... കവി താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തെണ്ടവന്‍ /വള്‍ തന്നെ. എന്ന് കരുതി എഴുതി തുടങ്ങുന്ന ആള്‍ ഒ.എന്‍.വി ആയും സുഗതകുമാരിയായും തുടങ്ങണം എന്ന് പറയരുത്.എന്റെ  വായന തുടങ്ങിയത് പൈങ്കിളിയുടെ പരിസരത്തു നിന്നുമാണ്. ഡിക്ടടിവ് നോവലുകളും  മഞ്ഞ പുസ്തകങ്ങളും എന്നെ മോഹിപ്പിച്ചിട്ടുണ്ട്‌. ഏതോ പാതയിലാണ്  എന്റെ വായന മറ്റൊരു വഴിക്ക് തിരിഞ്ഞത്..
എല്ലാരും അങ്ങനെ പൈങ്കിളിയിലൂടെ സഞ്ചരിച്ചു നല്ല വായനയില്‍ എത്തണം എന്നല്ല പറഞ്ഞു വരുന്നതിന്റെ അര്‍ഥം. ഓരോ വ്യക്തിയും തങ്ങളുടെ വഴിയെ സഞ്ചരിച്ചു ഓരോ ഇടത്ത് എത്തുന്നു...
ഏത് തരത്തിലുള്ള എഴുത്ത് ആയാലും അത് വായനക്കാര്‍ക്ക് വേണ്ടിയാണ്.. രുചികള്‍ പല തരം...
കപ്പ കഴിക്കുന്നവര്‍ അത് കഴിക്കട്ടെ, നരകത്തിലെ  കോഴിയെ കഴിക്കണം എന്നുള്ളവര്‍ക്ക് അതും ആകാം.
എഴുതുക. എഴുത്തിന്റെ പാതയില്‍ ഇടയ്ക്കു തിരിഞ്ഞു നോക്കുക. ഇന്നലെ എഴുതിയതില്‍ നിന്നും എന്റെ എഴുത്ത് കുറച്ചു കൂടി മികച്ചത് ആയിട്ടുണ്ടോ എന്ന് തിരയുക. കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കുക.
എഴുതുന്ന സൃഷ്ടി ഒരാഴ്ചയെങ്കിലും കഴിഞ്ഞു അതിലേക്കു ഒന്ന് കണ്ണോടിക്കുക. വിമര്‍ശന ബുദ്ധിയോടെ തന്റെ സൃഷ്ടിയെ സമീപിക്കുക. അത് ഇങ്ങനെ തന്നെയാണോ എഴുതേണ്ടിയിരുന്നത്, മറ്റൊരു രീതിയില്‍ എഴുതാന്‍ പറ്റുമോ എന്ന് നോക്കുക. എഴുതി കഴിഞ്ഞാല്‍ നല്ലൊരു വായനക്കാരനെ/കാരിയെ കൊണ്ട് വായിപ്പിക്കുക. അവരുടെ അഭിപ്രായം എന്തെന്ന് അറിയുക. കഴിവതും മറ്റു എഴുത്തുകാരെ കൊണ്ട് വയിപ്പിക്കാതിരിക്കുക. എഴുത്തുകാര്‍ ചിലപ്പോള്‍ വഴി തെറ്റിച്ചേക്കാം. നല്ലൊരു വായനക്കാരനെയോ  വായനക്കാരിയെയോ വിശ്വസിക്കാം. നാം എഴുതുന്നത്‌ വായനക്കാര്‍ക്ക് വേണ്ടിയാണ്..
വിമര്‍ശനങ്ങളില്‍ പതറരുത്. വിമര്‍ശനം വരുമ്പോള്‍ വേദനിക്കും. എവിടെ നിന്നെങ്കിലും വേദന ഏറ്റു വാങ്ങേണ്ടി വരുമ്പോള്‍ എഴുത്തിനെ ശപിച്ചു കടന്നു കളയരുത്. വേദനിക്കട്ടെ, ആ വേദനയില്‍ നിന്നും  വാശി ഉണ്ടാവണം. ഞാന്‍ നന്നായി എഴുതി വിമര്‍ശകന്റെ വായടപ്പിക്കും എന്നൊരു വാശി..
നാം ആരുടെ അഭിപ്രായം തിരഞ്ഞാലും  നമുക്കൊരു  അഭിപ്രായം ഉണ്ടാവണം. നമ്മുടെതായ കാഴ്ചപ്പാട് ഉണ്ടാവണം. നാം മറ്റൊരാള്‍  പറയുന്ന രീതിയില്‍ എഴുതാന്‍ നിന്നാല്‍  നാം അയാളാവും. നാമാവില്ല..
വി.കെ.എന്‍ പറഞ്ഞത് എപ്പോഴും ഉള്ളില്‍ സൂക്ഷിക്കുക: ' കലാ സാഹിത്യകാരെ നമ്പരുത്. അവര്‍ അസൂയയുടെയും കുനിഷ്ടിന്റെയും കേന്ദ്രമാണ്...'
നാം  അങ്ങനെ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക...

Saturday, June 11, 2011

എഴുത്ത്

എഴുത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ്‌. അതുവഴി സ്വാതന്ത്ര്യത്തില്‍ ആവുകയും.. എനിക്ക് എഴുത്താണ് വലുത്. എഴുതുമ്പോള്‍ ഞാന്‍ മുഖം നോക്കുന്നില്ല. നിയമങ്ങള്‍ പാലിക്കുന്നില്ല. ഈ മണ്ണില്‍ ജനിച്ച അന്ന് മുതല്‍ നാം തടവില്‍ പെടുന്നു. അത് പാടില്ല , ഇത് പാടില്ല എന്നൊക്കെ ലിഖിതങ്ങളായും അല്ലാതെയും എഴുതി വച്ചിരിക്കുന്നു. എന്തിന് മരിക്കുമ്പോള്‍ പോലും എന്റെ ഉടല്‍ നിയമത്തില്‍ പെട്ടു പോകുന്നു. അതുകൊണ്ട് ജീവിക്കുന്ന കാലത്ത് ഞാന്‍ എഴുത്തില്‍ എങ്കിലും പരിപൂര്‍ണ സ്വതന്ത്രന്‍ ആകാന്‍ ശ്രമിക്കുന്നു..
കാലമേ ഞാന്‍ നിന്നോട് യുദ്ധം ചെയ്യുകയല്ല,. എന്റെ എഴുത്ത് നുണകളോടുള്ള  എതിരിടല്‍ തന്നെ.
അല്ലയോ വൃക്ഷങ്ങളേ, നിങ്ങള്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് എനിക്ക് ജീവിക്കാന്‍ ഓക്സിജന്‍ കിട്ടുമെന്ന പ്രതീക്ഷയിലല്ല, നിങ്ങളിലൂടെ മഴ കിട്ടുമെന്നും കരുതിയിട്ടല്ല... നിങ്ങളിലൂടെ ലഭിക്കുന്ന അന്നം ഭക്ഷിക്കാം എന്ന് കരുതിയിട്ടുമല്ല. പിന്നെയോ, എന്നെ പോലെ തന്നെ ഞാന്‍ നിന്നെയും കാണുന്നു. ഞാനും നീയും മണ്ണിന്റെ അവകാശികള്‍ ... ഏതൊരു ശക്തിയിലാണോ നാം നിലനില്‍ക്കുന്നത് അത് ഒന്ന് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ പോലെ നിന്റെ മടക്കവും ഈ മണ്ണിലേക്ക് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് നിന്റെ കരങ്ങള്‍ മുറിക്കാന്‍ ശ്രമിക്കുന്നത് ഭീകരത എന്ന് പോലും ഞാന്‍ പറയുന്നു.. നിനക്കില്ലാത്ത ഒരു സ്വാതന്ത്രയും മനുഷ്യനും വേണ്ടാ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ കൈവശം ഉള്ള ഇത്തിരി അക്ഷരങ്ങള്‍ കൊണ്ട് എന്തെങ്കിലും ഒക്കെ ചുട്ടു എടുക്കുന്നു. അതിനെ കവിതയെന്നോ കഥയെന്നോ നോവലെന്നോ വിളിക്കാം. ഇനീപ്പോള്‍ കഥയില്ലായ്മ എന്ന് പറഞ്ഞാലും തരക്കേടില്ല..

Thursday, June 9, 2011

കവികള്‍ പാതകള്‍

ഓരോ കവിയും ഓരോ പാതയാണ്... ഓരോ പാതയിലും യാത്രകളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് വെളിച്ചം കൂടിയും കുറഞ്ഞുമിരിക്കും... എന്ന് കരുതി ഒരു പാതക്കും മറ്റേ പാത തെറ്റ് എന്ന് പറയാന്‍ അവകാശമില്ല... കവികളിലൂടെ പാതകള്‍ പുനര്‍ നിര്‍മിക്കപ്പെടുകയും,... ഓരോ കവിയും ഓരോ യോദ്ധാവാണ്, സ്വയം ഗുരുവും ശിക്ഷ്യനും ആകുന്നു... ഓരോ കവിയും താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തുകയും...

കവി

കവി, സ്വയം തേടുന്നവന്‍ ,  പാത വെട്ടുകയല്ല, പാത ഉണ്ടാവുകയാണ്...
 വെളിച്ചം പകരുന്നവന്‍ ,,,, യാതൊരു നിയമവും അംഗീകരിക്കാത്തവന്‍  ... എഴുത്തില്‍ രൂപങ്ങളെന്തിനു, ലോകം കവി ഹൃദയത്തില്‍ നിന്നും കലങ്ങിയിറങ്ങുന്ന  അശാന്തിയുടെ ചാറ് പാനം ചെയ്യട്ടെ...
ഒരു കവിക്കും തടവറകളില്ല...
ജീവിതം വലിച്ചെറിയുന്നവന് എന്ത് തടവറ!

Wednesday, June 8, 2011

പകച്ചുനില്‍ക്കുന്ന എഴുത്തുകാര്‍

തുടക്കക്കാരും അപ്രശസ്തരുമായ എഴുത്തുകാര്‍ പകച്ചു നില്‍ക്കുകയാണോ എന്ന് തോന്നുന്നു. ഇ മീഡിയ  ധാരാളം സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. പത്രാധിപരുടെ തടിയന്‍ കണ്ണടയെ കൂസാതെ ഇ മീഡിയയിലെ എഴുത്തുകാര്‍ക്ക് സഞ്ചരിക്കാം.  എന്നാല്‍ പ്രിന്റ്‌ മീഡിയ വാതിലുകള്‍ പുതുക്കക്കാര്‍ക്ക് മുന്നില്‍ അടച്ചു കൊണ്ടിരിക്കുകയും. ഏതെങ്കിലും കോക്കസുകളില്‍ പെടാതെ പിടിച്ചു നില്‍ക്കാന്‍ ആവില്ല എന്നൊരു അവസ്ഥ... എഴുത്തിനേക്കാള്‍ എഴുത്തുകാരെ നോക്കി കൊണ്ടാണ് പ്രസിദ്ധീകരണങ്ങള്‍ നില്‍ക്കുന്നത്. അതുവഴി ഭാഷയ്ക്ക്‌ നല്ല സൃഷ്ടികള്‍ നഷ്ടപ്പെടുന്നു. വായനക്കാര്‍ മടുപ്പിലെക്കും... എഴുത്തുകാരാണ് വലുത് എഴുത്തല്ല എന്ന ധാരണ തിരുത്താത്തിടത്തോളം നല്ല സൃഷ്ടികള്‍  വെളിച്ചം കാണില്ല...

Tuesday, June 7, 2011

എഴുത്തിലെ പക്ഷങ്ങള്‍

എഴുത്തില്‍ പക്ഷങ്ങളില്ല...  സ്ത്രീ പക്ഷമെന്നോ പുരുഷ പക്ഷമെന്നോ
ജാതി മത പക്ഷമെന്നോ തിരിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശം അത്ര നല്ലതല്ല. അവരൊക്കെ സാഹിത്യത്തെ തകര്‍ക്കാന്‍ ആരുടെയൊക്കെയോ പോക്കറ്റില്‍ നിന്നും ചില്വാനം   പറ്റിയിട്ടുണ്ട് എന്നു കരുതെണ്ടി വരും...  ഏതെങ്കിലും ഒരു പക്ഷത്തു ചേര്‍ന്ന് ഭാഗ്യം പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരെ എന്താ പറയുക...

Sunday, June 5, 2011

ഞാന്‍

നനഞ്ഞ മേഘത്തില്‍ എത്തുന്ന നിന്റെ നോട്ടം എന്റെ ഹൃദയത്തെ
ഇളക്കുന്നതെന്തേ... തടസ്സമില്ലാതെ കടന്നുപോകുന്ന ഓരോ വികാരവും എന്നില്‍ ചുഴികള്‍ തീര്‍ക്കുകയും... കാലത്തിന്റെ തോട്ടു വരമ്പുകളില്‍ രണ്ടിടത്തേക്ക് നടന്നു ഒറ്റവഴിയിലെത്തി പടം പൊഴിച്ചവര്‍ ...
പടങ്ങളായിരുന്നു തടസ്സം. നിന്നെ എന്നിലേക്കും എന്നെ നിന്നിലേക്ക്‌ തടഞ്ഞത്. നാം പടങ്ങള്‍ കാണാതെ വഴി നീളെ തേടി. എന്റെ ഓരോ ശ്വാസവും നിനക്കായി അലഞ്ഞു. രാത്രി ഏറ്റവും നിശബ്ദം ആയപ്പോള്‍ പരാശക്തി പാതയില്‍ എത്തിയപ്പോള്‍ നമ്മള്‍ പടങ്ങളില്‍ കുടുങ്ങി കിടന്നു. അതുകൊണ്ട് ആ പ്രകാശധാര കിട്ടാതെ ഇരുട്ടിലേക്ക്.
ഭൂമിയില്‍ ചിന്തിക്കുന്നവന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്നു വിശുദ്ധ വചനം. വചനം ഏതു ഭാഷയിലാവട്ടെ. വചനം പാതയായി മാറിയപ്പോള്‍ ഞാന്‍ ഗ്രന്ഥങ്ങള്‍ എലിക്കു ഭക്ഷിക്കാന്‍ കൊടുത്തു. പഠിച്ചു തുലച്ച ദിവസങ്ങളെ മറവിയില്‍ കുഴിച്ചിട്ടു. ചര്‍ച്ചകളെ തര്‍ക്കങ്ങളെ അധരവ്യായാമമായി കണ്ടു...
അവധൂതന്മാര്‍ , മഹത് വചനങ്ങള്‍ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും കിടന്നു ചാവുന്നിടത്തു എനിക്കെന്തു കാര്യം.
എനിക്കിന്ന് ഓര്‍മകളില്ല, മറവികളും... ഈ നിമിഷത്തിന്റെ യാഥാര്‍ത്യത്തില്‍ ... തുടക്കമോ ഒടുക്കമോ ഇല്ലാതെ...

Thursday, June 2, 2011

നട്ടപ്പിരാന്ത്...

എന്താണ് നീയിങ്ങനെയെന്നു ഞാന്‍ എന്നോട് പലവട്ടം... എന്ത് ചൊല്ലാന്‍ ... ഇല്ലാത്ത പദത്തിനായി ക്ലേശിച്ചു അര്‍ഥം കുറിക്കാന്‍ ... ശൂന്യതയ്ക്കും നാവുണ്ടെങ്കില്‍ എന്നെ ചൂണ്ടി ചൊല്ലിയേനെ, ഭ്രാന്തന്‍ ... ഭ്രാന്ത്‌ എന്ന പദത്തിനര്‍ത്ഥം നൂറില്‍ ഒന്ന് എന്ന് ഞാന്‍ ... എങ്കിലും ഞാന്‍ മാത്രം ശരിയെന്നു അഹങ്കാരമില്ല. തൊണ്ണൂറ്റൊമ്പതിനെ ശരിയായി സമ്മതിച്ചു അവകാശ വാദങ്ങളിലേക്ക് ഉള്ളാലെ തുപ്പി, ഞാന്‍ ഞാനായി മാറാന്‍ കച്ച കെട്ടി ഈ വഴിയെ നടക്കുന്നു...

ചിലയിനം കോപ്പിരാട്ടികള്‍

ദൈവ നാമത്തിലോ ഈശ്വര നാമത്തിലോ അല്ലാഹുവിന്റെ നാമത്തിലോ, ദൃഡ പ്രതിജ്ഞയോ ചെയ്യട്ടെ... അതെല്ലാം വിട്ടു കുറ്റിക്കാടിന്റെ നാമത്തിലോ സത്യ പ്രതിജ്ഞ  ചെയ്യട്ടെ. ഉടലിനുള്ളില്‍ അല്‍പ്പമെങ്കിലും മനുഷ്യത്വം ഇല്ലാത്തവര്‍ ഏതു നാമം  ഉപയോഗിച്ചിട്ടും കാര്യമില്ല... നാമങ്ങള്‍ മലിനമാക്കാം എന്ന് മാത്രം. അവരിലൂടെ നാമങ്ങള്‍ക്ക് അര്‍ഥം ഇല്ലാതാവുന്നു. അതൊക്കെ കണ്ടു വായും പൊളിച്ചിരിക്കാന്‍ കുറെ ജന്മങ്ങള്‍ ...
 

Tuesday, May 31, 2011

വെറുതെ..

കണ്ണാടിയുടെ ആനന്ദ ചരടുകളില്‍ നിന്നത്... ഓര്‍മകളെ പിഴുതെറിഞ്ഞു മുന്നോട്ടു നടക്കുമ്പോഴും മുന്നില്‍ കൂനിയ നിഴല്‍  പണ്ടത്തെ കണ്ണാടിയിലേക്ക്. ഞെളിഞ്ഞും, തിരിഞ്ഞും സ്വയം മറന്നും. വാക്കുകള്‍ കൂട്ടി കെട്ടി ജീവിതം പണിതു ജീവിക്കാന്‍ മറന്നു പോയ പഥികന്‍ ....
ആള്‍ക്കൂട്ടത്തില്‍ മുടന്തിയും വിറച്ചും നീങ്ങുന്ന കിഴവനില്‍ പരിഹാസത്തോടെ നോക്കിയൊരു ചെറുപ്പം.
കിഴവനുമുണ്ട് കിനാക്കള്‍ , ലക്ഷ്യവും... ഏറെ അകലെയല്ലാത്ത പീടികക്കാരന്‍ ഇന്നലെ കബളിപ്പിച്ച പത്തു രൂപ പിടിച്ചു വാങ്ങണം എന്നും അയാളെ രണ്ടു പറയണമെന്നും.
സിഗരറ്റ് പിടിച്ച വിരലുകള്‍ വിറക്കുന്നു എങ്കിലും ഞെളിയുന്ന പുകയെക്കാള്‍ വേഗത്തില്‍ കിനാക്കള്‍ ...

Monday, May 30, 2011

പതിമൂന്ന് എന്റെ തോഴന്‍ ...

പതിമൂന്നുമായി ഇഷ്ടത്തിലാവട്ടെ. ലോകം വെറുക്കുന്നതിനെ, ഭയക്കുന്നതിനെ ഒക്കെ ഇഷ്ടത്തിലാക്കി കയര്‍ക്കട്ടെ. എനിക്കിന്ന് പതിമൂന്ന് ഇന്ദ്രിയങ്ങളെന്നു സങ്കല്‍പ്പിച്ചു. ആര്‍ക്കും നഷ്ടമില്ലല്ലോ.
യാത്രയുടെ തുടക്കത്തില്‍ അച്ഛന്‍ ഓര്‍മപ്പെടുത്തി, വാത്സല്യം നിറഞ്ഞ ശാസനയോടെ, അകത്തേക്ക് കയറുമ്പോള്‍ വലതു കാല്‍ വയ്ക്കുക. ഐശ്വര്യം ഉണ്ടാകും. അനുസരിച്ചു. പറയുന്നത് അച്ഛനല്ലേ, നുണയാവുന്നത് എങ്ങനെ..
ദാരിദ്ര്യത്തിന്റെ കാടി പശയില്‍ ഉണങ്ങിയ ഉടലിലേക്ക് നീണ്ട പരിഹാസങ്ങള്‍ . കുബേര ബന്ധുവിന്റെ കൊട്ടാരത്തില്‍ കയറാന്‍ അര്‍ഹതയില്ലെന്ന് അറിഞ്ഞിട്ടും അറിയാതെ ഇടതു കാല്‍ വച്ച് അകത്തേക്ക്. പിന്നില്‍ ശാസനയും, ചീത്തയും: 'മുടിക്കാന്‍ കേറുന്നു...'
മടങ്ങുമ്പോള്‍ ഓര്‍ത്തു, ഇനിയൊരിടത്തും വലതുകാല്‍ വച്ച് കയറില്ല. കാല്‍ ഏതായാലെന്ത് ഉള്ളു ശുദ്ധമെങ്കില്‍ സര്‍വവും നന്നാവും. വലതുകാല്‍ വച്ച് കയറുന്നവന്‍ സകലതും മുടിയട്ടെ എന്നൊരു പിരാക്ക് ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലോ...
കൊട്ടാരത്തില്‍ വാഴും നായകള്‍ ഏതു കാല്‍ എടുത്തു വച്ചാണാവോ അകത്തു കടക്കുക!
ഇനിയൊന്നു പറയട്ടെ, കലണ്ടറില്‍ നിന്നും പതിമൂന്നിനെ പടിയിറക്കുക. കട്ടതില്‍ പതിമൂന്ന് വരുന്നത് പിച്ചക്കാര്‍ക്ക്‌ കൊടുക്കുക.

വാല്‍കഷണം :
വ്യപിചാര ശാലകള്‍ നിരങ്ങുന്നവര്‍ പതിമൂന്നാം നമ്പര്‍ പെണ്ണിനെ എന്ത് ചെയ്യും? അവിടെ പതിമൂന്ന് ആചാരമായി മാറുമോ? അല്ലെങ്കില്‍ പതിനാലിലേക്ക് ഒറ്റ ചാട്ടം?



..

Saturday, May 28, 2011

കവി...

കവി കത്തുന്ന തലയോട്ടിയുമായി പറന്നു നടക്കുന്ന പക്ഷി. പക്ഷി എന്ന് ചൊല്ലിയത് അവനോ അവളോ എന്ന് തിട്ടമില്ലാത്തതിനാല്‍ ... എങ്കിലും അത് ചില ഉടലുകളില്‍ വസിക്കാന്‍ വിധിക്കപ്പെടുന്നു. ഉടല്‍ എല്ലാം ഒന്നെങ്കിലും കിളികള്‍ പലത്. പല നിയോഗങ്ങള്‍ പേറി...
കവി, പേരോ നാള്‍വഴിയോ ഇല്ലാതെ ചില്ലകള്‍ തോറും പറന്നും ഇരുന്നും... എന്നാല്‍ എങ്ങും ഇരുപ്പുറക്കാതെ...
അവര്‍ ഉടലുകളെ കവിയായി കാണുന്നു. അവരില്‍ ചിലര്‍ ഉടലുകള്‍ ചെയ്തു കൂട്ടുന്ന കൃത്യങ്ങള്‍ കവിയില്‍ ചാരുന്നു. ചിലര്‍ കല്ലെറിയുകയും....
കവി, പൊട്ടുന്ന തലയോട്ടി വിസര്‍ജ്ജിച്ച അന്ഗ്നിയെ ദ്രാവകമാക്കി പാനം ചെയ്തു ഉള്ളാകെ പൊള്ളിയും തലയാകെ പെരുത്തും അലയുന്നു...
എത്രമേല്‍ ഉരുകിയിട്ടും പിന്നെയും അലഞ്ഞും സ്വയം തിരഞ്ഞും...

ഞാനൊന്ന് പറയട്ടെ...

കവിതയിലേക്ക് കത്രിക നീളുമ്പോള്‍ ഉള്ളു പിടയുകയും വിരല്‍ വിറക്കുകയും... കവിയുടെ ചിറകു വെട്ടിയെന്ന് തോന്നിയെങ്കിലോ... കത്രിക പിടിക്കുന്നവന് മുറിക്കാന്‍ എന്ത് യോഗ്യത എന്ന് ചോദിച്ചെങ്കിലോ.... അല്ലെങ്കില്‍ മലയോളം വലിയ കല്ലുരുട്ടി കയറ്റിയത് താഴേക്കിടാന്‍ ശ്രമിക്കുന്നതായി ചിന്തിച്ചെങ്കിലോ...
പണിയെടുത്ത ഹൃദയത്തിന്റെ വിയര്‍പ്പാണ് കവിത. അത് തുടച്ചു നീക്കാന്‍ ഞാന്‍ ആളല്ല. എങ്കിലും എന്റെ കത്രിക എന്നെ വെട്ടാന്‍ യോഗ്യമാണ്. എന്റെ വരികളെ ഞാന്‍ മുറിച്ചു നീക്കുന്നുണ്ട്. പകരം പുതിയത് തുന്നി ചേര്‍ക്കുകയും.
എന്റെ എഴുത്ത് മഹത്തരം എന്ന വിശ്വാസം എനിക്കില്ല. ഇന്നലെകളെ മോശമെന്ന് ധരിച്ചു ഇന്നിനെ നന്നാക്കാന്‍ ശ്രമിക്കുകയും...
മുന്നില്‍ വന്നു കിടക്കുന്നത് കവിതയുടെയോ കഥയുടെയോ കുറിപ്പിന്റെയോ രൂപത്തില്‍ നീറുന്ന ഹൃദയം. പുകയുന്ന ആത്മാവ്. ചിന്തകളുടെ പല്‍ച്ചക്രങ്ങള്‍ കയറിയിറങ്ങിയ ജീവന്‍ ...



Wednesday, May 25, 2011

മടുപ്പും വിരക്തിയും കാര്യ കാരണമില്ലാത്ത വെറുപ്പും. ചിലപ്പോള്‍ ഭീകരമായ ശൂന്യത. എവിടേക്ക് നോക്കിയാലും , എന്തിനു ഏറ്റവും ഇഷ്ടപ്പെട്ട വാക പൂവ് പോലും മരവിപ്പിന്റെ മുഖം മൂടി അണിഞ്ഞെന്നെ തുറിച്ചു നോക്കുന്നത് പോലെ...
അപ്പോള്‍ ഞാനൊരു കിണര്‍ കുഴിക്കുന്നവനാണ്. എന്നിലേക്ക്‌ തന്നെ കുഴിച്ചു ചെല്ലുന്നു. ഉറവകള്‍ എവിടെ? അശേഷം തണുപ്പ് പോലുമില്ലാത്ത ഇരുട്ടില്‍ ഞാന്‍ ...
ഞാന്‍ എന്ന് പറയുമ്പോഴും എനിക്ക് ഉറപ്പു പോരാ... ഞാന്‍ ഞാന്‍ ഞാന്‍ .. അങ്ങനെ പലവട്ടം ഉരുവിടുമ്പോള്‍ അര്‍ഥം കെടുന്നു...
ശരിക്കും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാവുന്ന നിമിഷങ്ങള്‍ ...
പക്ഷെ എന്നിലൂടെ വരണ്ട തീവണ്ടി ഓടികൊണ്ടിരിക്കുന്നു. വണ്ടിയുടെ താളം കൊട്ടില്‍ നിന്നും എനിക്ക് കിട്ടുന്ന അന്നം , അല്ലെങ്കില്‍ എഴുത്തിലേക്കൊരു സിഗ്നല്‍ ...
പതുക്കെ ഞാന്‍ എഴുത്തിലേക്ക്‌...

Saturday, May 21, 2011

പരാശക്തിക്കൊരു തുറന്ന കത്ത്..

അല്ലയോ പരാശക്തീ, കച്ചവട കാലത്തെ ഓര്‍ത്തിട്ടല്ലേ നീ നേരത്തെ മറഞ്ഞിരുന്നത്?
നീ തുണ്ടങ്ങളായി മുറിക്കപ്പെടുമെന്നും പലവട്ടം കച്ചവടം ചെയ്യപ്പെടുമെന്നും... നിന്റെ ഭീതി ശരിയായിരിക്കാം. കാര്യങ്ങള്‍ അത്തരത്തില്‍ നീങ്ങുമ്പോള്‍ നീ മഹാന്‍ അല്ലെന്നു എങ്ങനെ പറയാതിരിക്കും.
ഞാനിന്നൊരു ചൂട്ടും കത്തിചിറങ്ങിയാല്‍ നിന്നെ കണ്ടെത്താന്‍ ആവുമോ? അറിയാവുന്ന അത്രയും അകലങ്ങളില്‍ നിന്നെ തിരയാം. ഭൂമിയില്‍ യഥേഷ്ടം സഞ്ചരിക്കാന്‍ അനുവാദം നല്‍കി നീയെന്നെ ഇവിടെക്കിറക്കി. ഞാനും നീയും തമ്മിലുള്ള കരാറുകള്‍ തകിടം മറിച്ചുകൊണ്ട് ഇരുകാലികള്‍ മേയുന്നു. അതിര്‍ത്തികള്‍ , അതിര്‍ത്തി കാവല്‍ക്കാര്‍ ..
നിന്നെ വില്‍പ്പനക്ക് വച്ചിരിക്കുന്ന ഇടങ്ങളില്‍ നീയില്ല. അവിടെ വേഷങ്ങള്‍ മാത്രം. പ്രഭാഷണങ്ങളും ആചാരങ്ങളും....
നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നില്ല. കാരണം ഈ ലോകത്ത് ഇരിപ്പിടം നഷ്ടപ്പെട്ടത് നിനക്ക് മാത്രം. ഞാന്‍ സഹതപിക്കാതിരിക്കുന്നത്‌ എങ്ങനെ. അന്നത്തെ കരാറില്‍ എന്റെ ഹൃദയത്തില്‍ നിനക്ക് ഇരിപ്പിടം ഞാന്‍ വാഗ്ദാനം ചെയ്തിരുന്നല്ലോ! നീയൊരു മണ്ടന്‍ / മണ്ടി തന്നെ! നിന്റെ കണ്‍വെട്ടത്തു നിന്നും മാറും മുമ്പേ എന്റെ ഹൃദയ വാതില്‍ ഞാന്‍ കൊട്ടിയടച്ചു...
എങ്കിലും ഞാനിന്നു നിന്നെ തിരഞ്ഞു നടക്കുകയാണ്. ഇരിപ്പിടം ഇല്ലാത്ത നിന്നെ. എന്റെ ചൂട്ടു വെട്ടത്തില്‍ നിന്നെ കാണാനാവുമോ എന്തോ...

Thursday, May 12, 2011

വേനല്‍ ചിന്തകളില്‍ നിന്നും

എന്റെ വേനല്‍ ചിന്തകള്‍  തുറക്കപ്പെടുന്ന പെട്ടിയെ ചുറ്റിയാണ്‌. നൂറ്റി നാല്പതില്‍ ഒന്ന് ഞാനാവണേ എന്ന പ്രാര്‍ത്ഥന. ഇടയ്ക്കും തലക്കും നാസ്ഥികനായി കളിച്ച ഞാന്‍ കണ്ണെത്താത്ത ഇടവേളകളില്‍ അറിയാവുന്ന നേര്‍ച്ച പെട്ടികളില്‍ ചില്വാനം നിക്ഷേപിച്ചു. കണ്ണില്‍ കണ്ട ദരിദ്രനൊക്കെ ദാനം ചെയ്തു ധാനശീലനെന്നു പെരെടുക്കുകയും ഉള്ളാലെ  ചൊല്ലുകയും, എന്റെ ദാനം പാഴാവല്ലേ. അവനു ഗതി പിടിക്കല്ലേ. ദരിദ്രന്‍ പെരുകുന്നിടത്താണല്ലോ എന്റെ നിലനില്‍പ്പ്‌. എനിക്ക് വോട്ടു ചെയ്യാന്‍ , കൊടി പിടിക്കാന്‍ , ആകാശത്തേക്ക് മുഷ്ടി ചുരുട്ടി തൊണ്ട കീറാന്‍ അവന്‍ വേണം. മതം നോക്കാതെ എല്ലാ ആള്‍ ദൈവങ്ങള്‍ക്കും കത്തുകള്‍ പോയി... രക്ഷിക്കണേ...

Tuesday, May 3, 2011

അസ്വസ്ഥമായ ചില ചോദ്യങ്ങള്‍

പണ്ട്, വളരെ പണ്ട്, ഒരു മന്ത്രി പുത്രിയെ ഭീകരര്‍ റാഞ്ചിയപ്പോള്‍   ലോകം ഒന്നടങ്കം പ്രാര്‍ഥിച്ചു. തെരുവില്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ റാഞ്ചപ്പെടുകയോ   ചെയ്യപ്പെടുന്ന സാധാരണ പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥനയുമില്ല കരച്ചിലുമില്ല. അന്ന് ഞാന്‍ ഓര്‍ത്തത് മന്ത്രി പുത്രിയും സാധാര പെണ്‍ കുട്ടിയും  തമ്മിലുള്ള വ്യത്യാസമെന്തെന്ന്... അതിനൊക്കെ മുമ്പ് മറ്റൊരു സത്യം , ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ പകരം വീട്ടിയത്, സിഖുകാരെ കൊന്നൊടുക്കിയത്. അന്നും ഞാനോര്‍ത്തു ഇന്ദിരയുടെ ജീവനും സിഖുകാരന്റെ ജീവനും തമ്മിലെന്ത്. ഇന്ദിര എന്ന ഒരേ ഒരാളുടെ ജീവന് പകരം ലക്ഷം സിഖുമാരുടെ ജീവന്‍ .......

Friday, April 29, 2011

കോടികള്‍ തുലച്ചുള്ള കല്യാണം

ഇന്നലെ വൈകീട്ട് ചന്തയില്‍ നിന്നും ഏറ്റവും വില കുറഞ്ഞ മീന്‍ വാങ്ങി പോകുന്ന ഓമന. തടിച്ച ഉടല്‍ , അതിനകത്താകെ രോഗം കുടിയിരിക്കുന്നു. അമ്പതോളം വയസ്സ് പ്രായം. അടുത്ത മാസം പതിനഞ്ചിന് മകളുടെ വിവാഹമാണ്. മറ്റു വീടുകളില്‍ അടുക്കള പണി ചെയ്തു ക്ഷീണിക്കുന്ന റേഷന്‍ ജീവിതങ്ങളില്‍ ഒന്ന്. മകള്‍ക്ക് എഴുപതിനായിരം രൂപയുടെ ആഭരണങ്ങള്‍ കൊടുക്കണം. അതിനെവിടെ പണം. സ്വര്‍ണക്കടക്കാരന്‍ കടമായി കൊടുക്കാം എന്നേറ്റു. അത്രയും ആശ്വാസം. പക്ഷെ കല്യാണം കഴിഞ്ഞു തൊട്ടടുത്തൊരു ദിവസം ഉണ്ടെങ്കില്‍ അന്ന് അയാളുടെ കടം തീര്‍ക്കണം.
അല്ല ഓമനയുടെ മകളുടെ കല്യാണം നടക്കും. ഓമന പിന്നീട് ഒരിക്കലും വീട്ടാനാവത്ത   കട കെണിയിലും  ..
ഓമനമാര്‍ തുലയട്ടെ, ചാനല്‍ ഒന്ന് മാറ്റി പിടിക്കാം. രാജ കല്യാണത്തില്‍ മതി മറക്കാം.
അല്ല ഓമനേ, നീയെന്തിനു വിഷമിക്കണം. നിന്റെ ആമാശയത്തിലും രാജ ആമാശയത്തിലും കലങ്ങുന്ന വസ്തുക്കള്‍ പലതാകാം. പുറത്തു വരുന്നത് മലമായിട്ടു തന്നെ. നിന്റെയും രാജാവിന്റെയും ശവങ്ങള്‍ക്ക്‌ പറയാനുള്ളതും ഒന്നുതന്നെ...

Wednesday, April 27, 2011

നുണയോ നേരോ

വിയെസ് ആണ് ശരി എന്ന് പറയുന്നിടത്ത് മറ്റെല്ലാം നുണ എന്ന് വരുത്തി തീര്‍ക്കുന്നു. ഇന്ന് പാര്‍ട്ടി ജനങ്ങളില്‍ നിന്നും ഏറെ അകന്നിരിക്കുന്നു. ജനങ്ങളെ അകറ്റി എന്ന് പറയുന്നതല്ലേ ശരി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീയെസിന്റെ പ്രകടനം ഒരു തരം സിനിമാറ്റിക് പ്രകടനം ആയിരുന്നു. അത് സാമ്രാജ്യത്വ കെണിയാണ്‌. അത്തരം പ്രകടനമാണ് ജനം സ്വീകരിക്കുക എന്ന് കണ്ടു എരിവും പുളിയുമുള്ള മസാല കൂട്ടുകള്‍ ഇട്ടു കൊടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ ഒരു ശുദ്ധികലശം അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോല്‍ക്കണം. എങ്കിലേ ശുദ്ധി കലശം സാധ്യമാകൂ. വിജയിച്ചാല്‍   തോല്‍ക്കുക പാര്‍ട്ടിയാണ്. പാര്‍ട്ടിയെ വിശ്വസിക്കുന്ന ജനങ്ങളാണ്...

Monday, April 25, 2011

അസുഖകരമായ ചില ചോദ്യങ്ങള്‍ ...

ഭരണ വര്‍ഗം എം.എല്‍ .എ. പെന്‍ഷനും  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും  വര്‍ദ്ധിപ്പിക്കുകയും മറ്റു ആനുകൂല്യങ്ങള്‍ തങ്ങളാവും വിദം ഒപ്പിച്ചെടുക്കുകയും ചെയ്ത കൂട്ടത്തില്‍ എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്ക് എന്ത് നീക്കി വച്ച് എന്നറിഞ്ഞാല്‍ തരക്കേടില്ല. തെരഞ്ഞെടുപ്പു കാലത്ത് എന്തുകൊണ്ട് എന്‍ഡോ സള്‍ഫാന്‍ ഉയര്‍ത്തുന്ന ഭീഷണി കേരളമൊട്ടുക്കും ചര്‍ച്ചാ വിഷയമായില്ല? എന്തുകൊണ്ട് എന്‍ഡോസള്‍ഫാനേ അനുകൂലിക്കുന്ന ശരത് പവാറിന്റെ പാര്‍ട്ടിയുമായി ഇടതു പക്ഷം കൂട്ട് കൂടുന്നു? എന്‍ഡോ സള്‍ഫാന് തുല്യമായോ അതിനു അല്‍പ്പം താഴെ നില്‍ക്കുന്നതായോ ഉള്ള മറ്റു കീടനാശിനികള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നതിന്‌ എതിരെ എന്ത് നടപടികളാണ്
എടുത്തിട്ടുള്ളത്? ഇടതു വലതിനെയും, വലത് ഇടതിനെയും കുറ്റപ്പെടുത്തുന്നു. നിത്യോപയോഗ സാധനങ്ങളില്‍ പോലും വിഷം കയറി വരുന്നു. എന്തിനു ചന്തയില്‍ നിരക്കുന്ന മീന്‍ വരെ വിഷമയം. പഴക്കടയിലെ ചന്തമുള്ള ആപ്പിളില്‍ ഈച്ച പൊതിയില്ല. ഈച്ചക്ക് വിവരം അറിയാം, ചെന്നിരുന്നാല്‍ തല്‍ക്ഷണം ചാവുമെന്ന്. എന്നാല്‍ മനുഷ്യനോ അത് വാങ്ങി കഴിക്കുന്നു.

Sunday, April 24, 2011

ചില കൊട്ടേഷന്‍ ചിന്തകള്‍

ചിലര്‍ ദൈവത്തിന്റെ കൊട്ടേഷന്‍ സംഘമായി പ്രവര്‍ത്തിച്ചു പോരുന്നത് കാണുമ്പോള്‍ അറപ്പാണ്, വെറുപ്പാണ്. എന്റേത് മാത്രം ശരി നിന്റേത് തെറ്റ് എന്ന് ധരിക്കുന്നത് പോലും തെറ്റാണ്. മരിച്ചു പോയവര്‍ മടങ്ങി വന്നിട്ടില്ല, അതുകൊണ്ട് കാലത്തിനു പിന്നാമ്പുറത്ത്     എന്താണ് നടക്കുന്നത് എന്ന് നമുക്കറിയില്ല. പിന്നെ എന്തിനു ഈ ഒച്ചപ്പാടുകള്‍ ... അല്ലയോ സഹോദരാ നിന്റെയും എന്റെയും ഉടലിനെ തീയോ മണ്ണോ ഏറ്റെടുക്കട്ടെ. അത് മരണത്തിനു ശേഷമുള്ള കാര്യം. ജീവിക്കുമ്പോള്‍ ഓര്‍ക്കുക നിന്റെയും എന്റെയും ഉള്ളിലൂടെ  ഓടുന്നത് ഒരേ വായുവാണെന്ന്. നിന്റെയും എന്റെയും എന്റെയും നിലനില്‍പ്പ്‌ ശ്വാസത്തിലാണെന്ന്. നീയോ ഞാനോ കാല്‍ തെറ്റി വീണാല്‍ കാലൊടിയുകയോ പൊട്ടുകയോ ചെയ്യും. എന്തിനു  കീറ പായയില്‍ ഒതുങ്ങി പോയാല്‍ എനിക്കും നിനക്കും പരസഹായം വേണ്ടി വരും.

ആരും ആരേയും വൃണപ്പെടുത്താതിരുന്നെങ്കില്‍

 സായി ബാബയെ ആരുമാകട്ടെ. ഒരു വിഭാഗം ആരാധിക്കുന്നു. അവര്‍ ദൈവമായി അദ്ദേഹത്തെ കാണുന്നു. അത് അവരുടെ കാര്യം. മറ്റൊരാളുടെ ആരാധനയുടെ കാര്യത്തില്‍ ദയവായി ഇടപെടാതിരിക്കുക. ചിലയിടങ്ങളില്‍ ചിലര്‍ പരിഹാസത്തോടെ എഴുതുന്നത്‌ കാണുമ്പോള്‍ ഇത്രയെങ്കിലും കുറിച്ചില്ലെങ്കില്‍ ശരിയാവില്ല എന്ന് തോന്നി. ഒരാള്‍ ഈശ്വരനെയോ കല്ലിനെയോ ആരാധിക്കട്ടെ, ആരാധിക്കാതിരിക്കട്ടെ. ഒരാള്‍ യുക്തിവാദിയോ ഈശ്വര വിശ്വാസിയോ ആകട്ടെ. അങ്ങനെയെല്ലാം ആവാനും ആവാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അത് അനുവദിച്ചു കൊടുത്തേ പറ്റൂ. മറ്റൊരാളുടെ ആരാധനയെ വൃണപ്പെടുത്താതിരിക്കുക.

മലയാളി പ്രബുദ്ധന്‍ അഥവാ ശുദ്ധ നുണ...

തമ്മില്‍ തല്ലലും തല കീറലുമല്ല രാഷ്ട്രീയം. ഉപവാസം കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് തോന്നുന്നില്ല. ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയും. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്ന് കേരള സര്‍ക്കാര്‍ പരിശോധിക്കട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളമാകെ നിറയേണ്ട ഒരു വിഷയം ആയിരുന്നു എന്‍ഡോ സള്‍ഫാന്‍ എന്ന ഭീകരത. എന്നിട്ടും കേരള രാഷ്ട്രീയം പെണ്ണ് കേസിലും ജയിലിന്റെ പുകമറയിലും   പെട്ടുരുണ്ടു. ഇതൊക്കെയാണ് രാഷ്ട്രീയം അല്ലെങ്കില്‍ ഇത്രയൊക്കെ മതി എന്ന് രാഷ്ട്രീയക്കാരന്‍ തീര്‍ച്ചപ്പെടുത്തുകയോ? മലയാളി പ്രബുധനാണ് പോലും! ശുദ്ധ നുണ എന്നല്ലാതെ......   

Saturday, April 23, 2011

മനസ്ഥിതി മാറണം

മനസ്ഥിതി മാറണം. എങ്കിലേ വ്യവസ്ഥിതി മാറൂ... മാറാത്തത് മാറ്റം എന്ന് പറയുന്നത് നുണ...നാം ഒരിക്കലും മാറരുത് എന്ന് ശഠിക്കുന്നവരാണ് രാഷ്ട്രീയക്കാരില്‍ പലരും. നാം മാറിയാല്‍ സത്യം തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് നിലനില്‍പ്പില്ല. നാം നമ്മെ അറിയുക. നാം നമ്മെ അറിഞ്ഞാലേ മറ്റൊരാളെ അറിയാനാവൂ.. 

Friday, April 22, 2011

ജനിതക മാറ്റം നവ സാമ്രാജ്യത്വ ഭീകരത…

അധികാരത്തിന്റെ പരിസരങ്ങളില്‍ വര്‍ഗീയതയും ഭീകരതയുമുണ്ട്. ലോകത്തുള്ള സകല മതങ്ങളിലും അധികാരമോഹികള്‍ ഉണ്ട്. വര്‍ഗീയതയും. വര്‍ഗീയത, ഭീകരത എന്നത് ഒരു മതം തന്നെയാണ്.  അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി സാമ്രാജ്യത്വം പണം ഒഴുക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ സഹായം പറ്റി കൊഴുക്കുന്ന വര്‍ഗീയ ഭീകര വാദികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്.  മക്കാ മസ്ജിദില്‍ , അയോദ്ധ്യയില്‍ , അല്ലെങ്കില്‍ മറ്റു ഏതൊരു ആരാധനാലയത്തിലും ബോംബു വീണാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നത് മേല്‍പ്പറഞ്ഞ വര്‍ഗീയ വാദികളും സാമ്രാജ്യത്വ ശക്തികളുമാണ്. ദുരന്തം അനുഭവിക്കുന്നത് സാധാരണക്കാരും. എന്നാല്‍ ഇവിടെ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുത്തുകാരില്‍ ചിലര്‍ മതേതരര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും  ഏതെങ്കിലും പക്ഷം പിടിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ പോലും ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് ചോര കുടിക്കുന്നു. ചിലര്‍ പറയുന്നു, ന്യൂനപക്ഷ വര്‍ഗീയത അപകടമെന്ന്. മറ്റുചിലര്‍ പറയുന്നു ഭൂരിപക്ഷ വര്‍ഗീയത അപകടമെന്ന്. വര്‍ഗീയത ഏതുമാകട്ടെ, അത് എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്.
വര്‍ഗീയതയും ഭീകരതയും  സജീവമായ പ്രദേശങ്ങളില്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ് അവിടെയെല്ലാം എഴുത്തും വായനയും തീരെ കുറവെന്ന്. ഗുജറാത്തും ഒറിസ്സയും മാറാടും അത് ശരിവക്കുന്നുണ്ട്. കലാപം കഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങളും മത രാഷ്ട്രീയ സംഘടനകളും തിരക്ക് കൂട്ടുക സ്വന്തം പാര്‍ട്ടിയിലോ മതത്തിലോ ഉള്ളവര്‍ എത്ര കൊല്ലപ്പെട്ടെന്ന്. മറുഭാഗത്ത് എത്ര ആള്‍ നാശവും സാമ്പത്തിക നാശവും വരുത്താന്‍ കഴിഞ്ഞെന്നുമാണ്. അതിനിടയില്‍ നാം മറന്നു പോകുന്ന ഒന്നാണ് രാഷ്ട്രീയ ഭീകരത. രാഷ്ട്രീയമായി പോലും ഒരാളെ വെട്ടി പരിക്കേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഭീകരത തന്നെ. മനുഷ്യന് എന്നല്ല ഇതര ജീവികള്‍ക്ക് കൂടി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭീകരതയാണ്.
കാശ്മീരിലേക്ക് തിരിയുമ്പോള്‍ അവിടെ കാശ്മീരികളെ, മുസ്ലീങ്ങളെ, പണ്ഡിറ്റുകളെ  കാണുന്നു.  എന്നാല്‍ മനുഷ്യന് എന്ത് സംഭവിച്ചെന്നു ഒരു നാവും പറയാറില്ല. എന്താ മനുഷ്യന്‍ ഇല്ലേ? ഈ ലോകത്ത് മനുഷ്യന്‍ എന്ന് അടയാളപ്പെടുത്തേണ്ട ഇടങ്ങളിലൊക്കെ ജാതി മത ചാപ്പ കുത്തിയാല്‍ മതിയെന്നോ?
ഇസ്ലാമിക തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ല. ഒരു കൂട്ടര്‍ അമ്പലത്തില്‍ പോകുന്നു. മറ്റേ കൂട്ടര്‍ പള്ളിയില്‍ പോകുന്നു. അല്ലാതെന്ത്. രണ്ട്‌ ദുര്‍ഭൂതങ്ങളും ശപിക്കപ്പെട്ടവര്‍ തന്നെ. ഭീകരതയെ എതിര്‍ക്കുന്നവര്‍ എന്താണ് ഭീകരത എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നില്ല. ഭീകരതയ്ക്ക് എതിരെ ഇറങ്ങിതിരിക്കുന്നവര്‍ ഏതെങ്കിലും ചട്ടക്കൂടിന്റെ അടിമയായിരിക്കും. അതുകൊണ്ട് സത്യസന്തമായ ഒരു വിലയിരുത്തല്‍ പലപ്പോഴും നമുക്ക് ലഭിക്കാതെ പോകുന്നു.
ഭീകരത എന്നാല്‍ മനുഷ്യനോ സസ്യ ജലാദികള്‍ക്കോ പക്ഷി മൃഗാദികള്‍ക്കോ    ആപത്തുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യല്‍ . അത്തരം ആപത്തിലേക്ക് നയിക്കുന്ന സംവാദം പോലും ഭീകരതയായി കാണുക. എങ്കില്‍ ഇന്ന് സമാധാനത്തിന്റെ അപ്പസ്തലനായി രംഗത്ത് വന്നിട്ടുള്ള അമേരിക്കയെ മേല്‍ സൂചിപ്പിച്ച നിര്‍വചനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഹിരോഷിമയും നാഗാസാക്കിയും നമുക്ക് മുന്നിലുണ്ട്. വിയറ്റ്‌നാമിലെ  കൂട്ടകുരുതിയും  അവിടെ പ്രയോഗിച്ച ഓറഞ്ചു ബോംബും ഭീകരതയോ സമാധാനമോ?
ഇന്ന് നമുക്ക് മുന്നിലേക്ക്‌ വന്നിരിക്കുന്നത് ജനിതക മാറ്റം എന്ന രൂപത്തിലും… ജനിതകവിത്ത് നാലാം ലോകത്ത് വിതച്ചേക്കാവുന്ന ദുരന്തം ഏറ്റവും ഭീകരമാകും. ഒരു ഓറഞ്ചു ബോംബിനെക്കാള്‍ മാരകമായി അത് നാലാം ലോകത്തെ കൊന്നൊടുക്കും. ജനിതക വിത്തിലൂടെ ലഭിക്കുന്ന ധാന്യം ഭക്ഷിച്ചാല്‍ മാരകമായ രോഗം ബാധിക്കുമെന്നു ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതെ രോഗത്തിന് മരുന്നുമായി സാമ്രാജ്യത്വ ശക്തി തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫലത്തില്‍ വിത്തും രോഗവും രോഗ ശാന്തിക്കായുള്ള മരുന്നും ഒരേ ശക്തിയുടെ കൈകളില്‍ എത്തിച്ചേരും. അവര്‍ വിതക്കുന്നു അവര്‍ തന്നെ വിളവെടുക്കുന്നു. നാലാം ലോകമെന്നത് വെറും ഗിനിപ്പന്നികളോ? അങ്ങനെ പടിപടിയായി നമ്മെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുകയും ചെയ്യാം എന്ന ഗൂഡാലോചനയുടെ ഫലമല്ലേ ജനിതക മാറ്റം എന്ന നവ സാമ്രാജ്യത്വ ഭീകരത.

Thursday, April 21, 2011

അത്ര സുഖമുള്ള ഒരവസ്ഥയിലല്ല കേരളം

ഇടതു പക്ഷം ഏറണാകുളം ജില്ലയില്‍ നാല് സീറ്റില്‍ ഒതുങ്ങാനാണ് സാധ്യത. വൈപ്പിന്‍ , പിറവം, പെരുമ്പാവൂര്‍ , അങ്കമാലി. അങ്ങനെ എങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന് തൊണ്ണൂറിനും   നൂറിനുമിടയില്‍ സീറ്റ് ലഭിക്കാം. കുഞ്ഞാലി കുട്ടി, ബാല കൃഷ്ണ പിള്ള പ്രശ്നങ്ങളിലൂടെ നല്ല മൈലേജ് കിട്ടിയ ഇടതു പക്ഷം രണ്ടു രൂപ അരിയിലൂടെ കൂപ്പു കുത്തുകയാനുണ്ടായത്. ആവര്‍ത്തന വിരസമായ പെണ്‍ വാണിഭ പ്രസംഗത്തിലൂടെ പരിഹാസ്യമാകുകയും ചെയ്തു. ജനങ്ങളെ ബാധിക്കുന്ന ആഗോളീകരണം തകിടം   മറിയുന്ന മതേതരത്വം , മാരകമായ എന്‍ഡോസള്‍ഫാന്‍ , ചെങ്ങറ അങ്ങനെ യുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നില്ല എന്ന് തന്നെ പറയാം. ഇടതിനും വലതിനും എന്ത് രാഷ്ട്രീയമാണ് ഉള്ളത് എന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കണം. പാല്ര്ലമെന്റാരി മോഹവുമായി നില്‍ക്കുന്ന കമ്യൂണിസ്ടുകളുടെ   ശരീര ഭാഷ ജനം തിരിച്ചറിഞ്ഞു എന്ന് വേണം കരുതാന്‍ ... സഖാവ് ചന്ദ്രപ്പന്റെ വര്‍ഗീയ വാദികളുടെ വോട്ടു വേണം എന്ന പ്രസ്താവന അത് ശരി വയ്ക്കുന്നുണ്ടായിരുന്നു. എന്തായാലും അത്ര സുഖമുള്ള ഒരവസ്ഥയിലല്ല കേരളം.

Monday, April 18, 2011

ചില ചോദ്യങ്ങള്‍ കല്ല്‌ കടി ഉണ്ടാക്കാവുന്നത്....


രണ്ടു രൂപയുടെ അരിയില്‍ കല്ലോ ചെളിയോ കോരിയിട്ടെന്ന്. പാവപ്പെട്ടവന്റെ കഞ്ഞി മുട്ടിച്ചെന്ന്. ഒന്ന് ചോദിക്കട്ടെ, ഇരുപത്തയ്യായിരം രൂപ വരുമാനം ഉള്ളവര്‍ക്ക് വരെ രണ്ടു രൂപയുടെ അരിക്ക് അര്‍ഹത ഉണ്ടെന്നു സര്‍ക്കാര്‍ ... എങ്കില്‍ അരി വിതരണം ആരെ ഉന്നം വച്ചാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്? കുചേലനെയോ കുബേരനെയോ വോട്ടിനെയോ?
രണ്ടു രൂപയുടെ അരി വിതരണത്തിലൂടെ ഏകദേശം നാല്‍പ്പതു കോടിയോളം രൂപ സര്‍ക്കാരിന് മാസാ മാസം ബാധ്യത വരും. രണ്ടു രൂപയുടെ അരി കൊടുക്കുന്നതിലും നല്ലത് എന്‍ഡോസള്‍ഫാന്റെ ദുരിതത്തില്‍ പെട്ടവരെ സഹായിക്കലല്ലേ. അല്ലെങ്കില്‍ മാരകമായ രോഗം ബാധിച്ചു ചികിത്സ കിട്ടാതെ വലയുന്നവരെ സഹായിച്ചു കൂടെ...

Sunday, April 17, 2011

നമുക്കൊരു ഹസാരെ ആയിക്കൂടെ...


കാലം അതിന്റെ സഞ്ചാരത്തില്‍ ഇരുട്ടില്‍ നിന്നും മോചനം നേടാന്‍ ഹസാരെമാരെ അവതരിപ്പിക്കുന്നു. ഏതാനും നാള്‍ നാം ഹസാരെമാരെ ചുറ്റി നില്‍ക്കുന്നു. പിന്നെ ഹസാരെമാരെ കുറിച്ച് ചര്‍ച്ച ചെയ്തു എങ്ങും എത്താതെ പോകുന്നു. കാലം ആവശ്യപ്പെടുന്നത് ഓരോ പൌരനും ഹസാരെയാവുക... എല്ലാത്തരം ഹിംസയും പരാജയപ്പെടുത്തുക. ഹിംസകള്‍ മതപരമാകട്ടെ രാഷ്ട്രീയ പരമാകട്ടെ ഹിംസ ഹിംസയാണ്. എല്ലാത്തരം യുദ്ധങ്ങളും കലാപങ്ങളും പരാജയപ്പെടട്ടെ... ഹസാരെമാര്‍ പെരുകുമ്പോള്‍ യുദ്ധങ്ങള്‍ മരിക്കുന്നു...

Saturday, April 16, 2011

രാജ്യ ദ്രോഹം


ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതേതരം തകര്‍ക്കാന്‍ ശ്രമിക്കുകയോ മത വിദ്വേഷം പരത്തുകയോ ചെയ്യുന്നവന്‍ രാജ്യ ദ്രോഹി. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. കാര്‍ഷിക വൃത്തിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യ ദ്രോഹം. ഇന്ത്യ ഒരു അഹിംസാ രാജ്യമാണ്. ഹിംസയിലേക്ക് നയിക്കുന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് രാജ്യ ദ്രോഹം. രാജ്യത്തെ തകര്‍ക്കുന്ന രീതിയില്‍ അഴിമതി നടത്തുന്നതും രാജ്യ ദ്രോഹമായി കാണേണ്ടിയിരിക്കുന്നു.

Saturday, April 9, 2011

വോട്ടിനു മുമ്പ്...


 രണ്ടു രൂപയുടെയോ ഒരു രൂപയുടെയോ അരിയല്ല എന്റെ പ്രശ്നം. എനിക്ക് വേണ്ടത് സൌജന്യ വിദ്യാഭ്യാസമാണ്. ജാതി മതങ്ങള്‍ക്കായി തിരിച്ച വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കട്ടെ. രാഷ്ട്രീയക്കാര്‍ മത മുതലാളിമാരുടെ വോട്ടു വേണ്ടെന്നു പരസ്യമായി പറയട്ടെ. മത പ്രീണനം നടത്തില്ലെന്ന് ശപഥം ചെയ്യട്ടെ. വിദ്യാലയങ്ങള്‍ മാനേജു മെന്റില്‍ നിന്നും തിരിച്ചു പിടിക്കാന്‍ ആര്‍ജവമുള്ള ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ നേതാക്കന്മാരോ ഉണ്ടോ?

അഹിംസക്ക് മരണമില്ല


ഹസാരെ വിജയിച്ചു. ഹസാരെ തോല്‍ക്കുന്നില്ല. ഹസാരെ എന്നും ഇവിടെയുണ്ട്. ഒക്ടോബര്‍ രണ്ടിന് ബീവറെജിന് ഒഴിവു നല്‍കി ഗാന്ധി ചമയുന്നവര്‍ക്ക് മറുപടിയായി
സഹനത്തിന്റെ സമരവുമായി ഹസാരെ... ഹസാരെ എന്ന നാമത്തിലൂടെ നമ്മള്‍ മടങ്ങുന്നത് ആഹിംസയിലെക്കാണ്. ഒരാള്‍ അഹിംസയിലേക്ക് നീങ്ങുക എന്നാല്‍ ശക്തനാവുക എന്ന് തന്നെയാണ്. യുദ്ധങ്ങള്‍ ഭീരുത്വമാണ്. യുദ്ധങ്ങളുടെ ലോകം തുലയട്ടെ. യുദ്ധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും യുദ്ധത്തിനുള്ള ഗൂഡാലോചനക്കുമായി ചിലവഴിക്കുന്ന തുക ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഉപയോഗിക്കാം.

Thursday, April 7, 2011

വെട്ടമെവിടെ...

നമുക്കിടയില്‍ ഇങ്ങനെ മത വിദ്വേഷം ഇട്ടു തന്നത് മത കച്ചവടക്കാരും മതെതരന്‍ എന്നും വര്‍ഗീയന്‍ എന്നും പറയപ്പെടുന്ന രാഷ്ട്രീയ തംബുരാക്കന്മാരും ചേര്‍ന്നാണ്. ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കുമ്പോള്‍  മറ്റൊരു മതത്തിന് വൃണം ഉണ്ടാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. മതങ്ങള്‍ ഇടപ്പെടാത്ത ഏത് തെരഞ്ഞെടുപ്പാണ് നമുക്കുള്ളത്? ഏതെങ്കിലും കുടില ചിന്തകന്‍ തന്റെ മതം മാത്രം ശരി എന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ആ മതത്തിന്റെ മൊത്തത്തിലുള്ള സ്വരമായി കാണാതിരിക്കുക.
'ഞങ്ങള്‍ക്ക് ജമാ അത്തെ ഇസ്ലാമിയുടെയും ആര്‍ .എസ്.എസ്സിന്റെയും വോട്ടുകള്‍ വേണം' എന്ന് പരസ്യമായി പറയുന്ന സി.പി.ഐ. നേതാവ് ചന്ദ്രപ്പനെ നാം ഏതു തലത്തിലാണ് കാണേണ്ടത്? മുമ്പേ നടന്നു പോയ ഇ.എം.എസ് തങ്ങള്‍ക്കു ആര്‍ എസ് എസിന്റെ വോട്ടു വേണ്ട എന്ന് പറഞ്ഞതുമായി ചന്ദ്രപ്പന്റെ നാവിനെ കൂട്ടി വായിച്ചാല്‍ ഇരുട്ടിലേക്കൊരു വാതില്‍ തുറക്കുന്നത് കാണാം.

Wednesday, April 6, 2011

എന്തേ ഇങ്ങനെയൊക്കെ

നിസ്കാരം കഴിഞ്ഞു ഖബറിടത്തിലേക്ക്. മഴ ചാറുന്നുണ്ടായിരുന്നു. ഇലചാര്‍ത്തില്‍ മഴത്തുള്ളികളുടെ വിങ്ങല്‍. മരണം പോലെ മൂകമായ നൊച്ചി പടര്‍പ്പുകള്‍. നടക്കുമ്പോള്‍ കുട നിവര്‍ത്തി. വാപ്പിച്ചി ഉപയോഗിച്ചിരുന്ന നിറം മങ്ങിയ കാലന്‍ കുട. കുട ചൂടാന്‍ വാപ്പിച്ചി ഇല്ല. എങ്കിലും ആ കുട ചൂടി എത്രയോ വട്ടം വാപ്പിച്ചി നടന്നിട്ടുണ്ട്. അതേ കുട ചൂടി ഉമ്മിച്ചിയുടെ ഖബറിടത്തില്‍ പ്രാര്‍ഥനാ നിരതനായ വപ്പിചിയെ കണ്ടിട്ടുണ്ട്. ഇന്ന് വാപ്പിചിയുടെ  ഖബറിടത്തില്‍ അതേ കുട ചൂടി ഞാന്‍ നില്‍ക്കുന്നു. കുടക്ക്‌ എന്തെല്ലാം പറയാനുണ്ട്. ഏതോ കമ്പനി അത് വിപണിയില്‍ ഇറക്കിയപ്പോള്‍ ഉപഭോക്താവിന് നല്‍കിയ ഉറപ്പ്. ഒന്നോ രണ്ടോ വര്‍ഷത്തെ ഗ്യാരണ്ടി. കുടക്കറിയാം, ഗ്യാരണ്ടി ദിനം വരെ നിര്‍മാതാവ് ജീവിച്ചിരിക്കില്ലെന്ന്. പക്ഷെ മനുഷ്യന്‍ എക്കാലവും ഇവിടെ ഉണ്ടാകുമെന്ന ധാരണയില്‍ .
അപ്പോഴും പള്ളിയില്‍ നിന്നും കൂട്ട പ്രാര്‍ഥനയുടെ സ്വരം. അതത്രയും ഏറ്റുവാങ്ങി നൊച്ചി പടര്‍പ്പുകള്‍. ഞാനറിയുന്നു ഉത്തരം കിട്ടാതെ പോയ ഏതാനും ചോദ്യങ്ങള്‍ ആ പടര്‍പ്പുകള്‍ക്കിടയില്‍ തേങ്ങുന്നതായി. ഖത്തീബിന്റെ പ്രാര്‍ത്ഥന ഇതാണ് മുസ്ലീം സമൂഹം വേട്ടയാടപ്പെടുന്നു. രക്ഷിക്കാന്‍ അല്ലാഹുവിനോട് യാചിക്കുകയാണ്. എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു എന്ന ചോദ്യം, അതേ കുറിച്ചൊരു ചര്‍ച്ച അവിടെ വികസിക്കാത്തതില്‍ ഏറ്റവും അസ്വസ്ഥനായി ആ പരാശക്തി. മനുഷ്യനോടു ചിന്തിക്കാന്‍ പറഞ്ഞില്ലേ. ചിന്തിക്കുന്നവന് ഭൂമിയില്‍ ദൃഷ്ടാന്തം ഉണ്ടെന്നു ചൊല്ലിയില്ലേ. എന്നിട്ടും അവര്‍ ഗ്രന്ഥം നെയ്‌ ചോറ്  പോലെ വിഴുങ്ങി ദഹനം കിട്ടാതെ വലയുന്നു.
സമൂഹത്തില്‍ ഏറ്റവും താണവരോടൊപ്പം , അവരുടെ പാത്രത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച എന്റെ വാപ്പിച്ചി. ( കാലം എഴുപതുകള്‍ എന്നോര്‍ക്കുക ) കഥയെഴുതുന്നു എന്ന് കേട്ടു നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ചോദിച്ച മുസ്ലീം പണ്ഡിതന്മാര്‍ ... കഥയെഴുത്ത് അനിസ്ലാമികമെന്നു പലയിടങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. ചിലരുടെ ഫത് വകളും ... കഥ എഴുതാതെ  ജീവിക്കാന്‍ ആവില്ലെന്ന് ഞാന് ‍. എനിക്ക് പലതും പറയാനുണ്ടല്ലോ. പറയാനുള്ളപ്പോള്‍ എങ്ങനെ നിശബ്ദനാകും... ഈ ലോകത്തെ ജീവിതം നന്നാക്കണം നരകമോ സ്വര്‍ഗമോ എന്നത് മരിച്ചു ചെന്നിട്ടാണ് തീരുമാനം ആകുക എന്ന്  തുടരെ പറയാറുള്ള ഉമ്മിച്ചി. . മതത്തിനുള്ളില്‍ മതങ്ങള്‍ സിഷ്ടിച്ചു സുന്നി എന്നും മുജാഹിദ് എന്നും ജമാ അത്തെ ഇസ്ലാമി എന്നും പിന്നെയും കടലാസ് സംഘടനകള്‍ ആയിമാറിയ വിഭാഗങ്ങള്‍ സ്വര്‍ഗ്ഗ നരകങ്ങള്‍  വീതിച്ചു രസിക്കുന്നിടത്തു തകരുന്നത് പരാശക്തിയോ പ്രവാചകനോ? ഒരേ കുര്‍ ആന്‍ വായിച്ചു പലതായി തിരിഞ്ഞു പോരടിക്കുന്നവര്‍.
അധ്യാപകന്റെ കൈവെട്ടി ആഘോഷിക്കുന്നവര്‍ . തൊടുപുഴയില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന പ്രശ്നം കേരളത്തിലും ഇന്ത്യയില്‍ ആകെയും  ഇന്ത്യക്ക് പുറത്തും വിപണനം ചെയ്യുന്നു. പി ടി കുഞ്ഞു മുഹമദിന്റെ പുസ്തകത്തില്‍ നിന്നും എടുത്തു ചേര്‍ത്ത വരികളാണ് അതെന്നു അദ്ധ്യാപകന്‍ . എന്തെ പി.ടി.കുഞ്ഞു മുഹമ്മദ്‌ മൌനിയാകുന്നു? എന്തെ മറ്റ് എഴുത്തുകാര്‍ അതിനെതിരെ ശബ്ദിക്കാതെ മാറി നില്‍ക്കുന്നു? ചാനലുകള്‍ ആഘോഷിക്കുന്നു. അച്ചടി മാധ്യമങ്ങള്‍ അതിലേറെ വാശിയോടെ എഴുതുന്നു. നമുക്ക് എവിടെയാണ് വഴി തെറ്റിയത്?
ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു : ' ഒരുകാലത്ത് നമ്മുടെനാട്ടില്‍ ഹാജ്യാര്‍ക്കും കമ്യൂനിസ്ടുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. രണ്ടും തകര്‍ന്നിരിക്കുന്നു..' സത്യമല്ലേ?
മതേതരത്വ മുഖം പേറിയ രാഷ്ട്രീയ കൂട്ടങ്ങള്‍... ഇടതായാലും വലതായാലും മാറി മാറി വര്‍ഗീയതയെ പുണരുന്നു. അതുകണ്ട് അരാഷ്ട്രീയതയിലേക്ക്‌ കൂപ്പു കുത്തുന്ന  പുതുതലമുറ  . എഴുത്തുകാര്‍ നിഷ്ക്രിയരാകുന്നു. സാമ്രാജ്യത്വം കൊടി കുത്തി വാഴുന്നു. ഏതൊരു സമൂഹത്തിന്റെയും അപചയം എഴുത്തുകാരുടെ  അഭാവം കൊണ്ടാണ് സംഭവിക്കുന്നത്‌.  ഇന്ന് ഒരുതരം ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നത് മുസ്ലീം ക്രിസ്ത്യന്‍ സമൂഹങ്ങളാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചെന്ന് ആ സമുദായങ്ങളില്‍  എഴുത്തുകാരുടെ എണ്ണം എത്രയുടെന്നു നോക്കിയാല്‍ മതി. എഴുത്തുകാര്‍ അധ്യാപകരാണ്. അവര്‍ അധികാരത്തിനും പ്രശക്തിക്കും പുറകെ നടക്കുന്നിടത്തോളം സമൂഹത്തില്‍ ഇരുട്ട് വളരുക തന്നെ ചെയ്യും...

Tuesday, April 5, 2011

ഭീകരതെയെ പരാജയപ്പെടുത്തുക

ഇന്ത്യയില്‍ ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്ന ആള്‍ക്ക് ലഭിക്കുക ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങള്‍ ആവും.  അത് വായിച്ചു ഒരാള്‍ ഇസ്ലാം ജിഹാദ് സംഘടന എന്ന് പറഞ്ഞാല്‍ സഹിക്കുകയെ നിവൃത്തിയുള്ളൂ. ഇസ്ലാമിനെ രക്ഷിക്കണമെങ്കില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ തുറന്നു കാട്ടിയെ പറ്റൂ. അതിനു മുന്നോട്ടു വരേണ്ടത് മുസ്ലീങ്ങള്‍ തന്നെയാണ്. ഇതര മതങ്ങള്‍ അത് ചെയ്താല്‍ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കുക ഇസ്ലാമിനെ ശത്രുക്കള്‍ വളയുന്നു എന്നാവും. അങ്ങനെ ഒരു പ്രചാരണത്തിലൂടെ അവര്‍ കൂടുതല്‍ മുസ്ലീങ്ങളെ  തങ്ങളോടൊപ്പം ചേര്‍ക്കും. അത് കൂടുതല്‍ അപകടം വിളിച്ചു വരുത്തലാവും. നിലവില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ എതിര്‍ത്തു പോരുന്നവരില്‍ കൂടുതലും മുസ്ലീം പേരുള്ള യുക്തിവാദികളാണ്. അതും ഭീകര പ്രസ്ഥാനത്തിന് തണലായി മാറുന്നു. അവര്‍ക്ക് പ്രചരിപ്പിക്കാമല്ലോ ഇസ്ലാമിനെ തകര്‍ക്കാന്‍ നിരീശ്വര വാദികള്‍ ശ്രമിക്കുന്നു എന്ന്. ജമാ അത്തെ ഇസ്ലാമിയുടെ നിഴല്‍ പട്ടി ജനിച്ച  സംഘടനയാണ് അബ്ദുല്‍ നാസര്‍ മദനി സ്ഥാപിച്ച ഐ എസ് എസ്.. അതിന്റെ ചുവടു പിടിച്ചും മുഖം മൂടി അണിഞ്ഞും പ്രത്യക്ഷപ്പെട്ട എന്‍ .ഡി.എഫ്, ഇപ്പോള്‍ തെരഞ്ഞെടുപ്പു ഗോടായിലുള്ള എസ്.ഡി.പി.ഐ... അതൊക്കെ ഇസ്ലാമിനെ വളര്‍ത്തുകയല്ല, ലോകത്തെ തന്നെ നാശത്തിലേക്ക് കൊണ്ട് പോകുന്നവയാണ്. മുസ്ലീം ലീഗ്, ഐ.എന്‍ .എല്‍ .; കേരള കോണ്ഗ്രസ്സുകള്‍ ,  ആര്‍ എസ്. എസ്. ഒക്കെ തന്നെ ഒരേ നാണയത്തിന്റെ പല അരികുകളോ   വശങ്ങളോ ഒക്കെയാണ് എന്നറിയുക. മതപരമായോ സാമുധായികമായോ സംഘടിച്ചു അധികാര രാഷ്ട്രീയത്തിന് വില പെശുന്നതും അധികാരത്തിലേറുന്നതും    നിരുല്സാഹപ്പെടുത്തെണ്ടാതാണ്. അവയുമായി പ്രത്യക്ഷത്തിലോ   പരോക്ഷമായോ ചങ്ങാത്തം കൂടുന്നതും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കലായി കാണേണ്ടിവരും. എല്ലാത്തരം വര്‍ഗീയതയെയും ഭീകരതയെയും ചെറുത്തു തോല്‍പ്പിക്കുക. വര്‍ഗീയതയോ ഭീകരതയോ ഇസ്ലാമികം ആകട്ടെ ഹൈന്ദവം ആകട്ടെ  മറ്റേതെങ്കിലും മതത്തിലൂടെയാവട്ടെ, അത് രാഷ്ട്രീയ ഭീകരതയാവട്ടെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ലോക നന്മക്കു ആവശ്യം.

Monday, April 4, 2011

വര്‍ഗീയതയെ പരാജയപ്പെടുത്തുക

വര്‍ഗീയതക്ക് വളവും വെള്ളവും പകരുന്നത് രാഷ്ട്രീയക്കാരാണ്. ന്യൂന പക്ഷം ഭൂരിപക്ഷം എന്ന തരം തിരിവ് പോലുമില്ലാത്ത ഇന്ത്യയാവണം നമ്മുടെ സ്വപ്നം. വര്‍ഗീയതയെ, ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതു പക്ഷ കൂട്ടായ്മക്ക് മാത്രമേ കഴിയൂ. എന്നാല്‍ സമീപ കാലത്തെ ഇടതു പക്ഷത്തിന്റെ മത പ്രീണനങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്. ഇടതു പക്ഷത്തിന്റെത് അധികാരത്തിനു വേണ്ടിയുള്ള ഒരു യാത്ര ആവരുത്.  എന്നാല്‍ പലപ്പോഴും ഇടതു പക്ഷ മുഖം മൂടി അണിഞ്ഞ ചില വലതു പക്ഷക്കാര്‍ ഇടതുപക്ഷത്തില്‍ കയറി കൂടുകയും സാമ്രാജ്യത്വത്തിന് വേണ്ടി കുഴലൂതുന്നതും തിരിച്ചറിയുക. എന്തൊക്കെ ആയാലും എന്ത്  ന്യായീകരണം കണ്ടെത്തിയാലും ശരി ജാതി മതങ്ങളുടെ തിണ്ണ നിരങ്ങുന്നത്  അംഗീകരിക്കാന്‍ ആവില്ല. അത്തരം ജന്തുക്കളെ തിരഞ്ഞു പിടിച്ചു പരാജയപ്പെടുത്തുക...

Sunday, April 3, 2011

എന്റെ എഴുത്ത്

കവികള്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പരിവര്‍ത്തനം ഉണ്ടാക്കേണ്ടവരാണ്  കവികള്‍ ... എന്നാല്‍ ഇന്നത്തെ കവികളോ? ഭരണ കൂടങ്ങളുടെ അടുപ്പുകളോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക് പുതുതായി ഒന്നും ഉണ്ടാക്കാന്‍ ആവില്ല. അന്നം വേവുന്ന ഗന്ധം നുകര്‍ന്ന് ഇരിക്കാം. വേവുന്ന മുറക്ക് ഭക്ഷിക്കാം. ദന്ത ഗോപുര കവിയാവാം. കാലം നീങ്ങുന്ന മുറക്ക് രാജാവില്‍ നിന്നും പട്ടും വളയും വാങ്ങി ശിഷ്ടം കാലം കഴിഞ്ഞുകൂടാം. കലാ സാഹിത്യകാരന്‍ താന്‍ ജീവിക്കുന്ന കാലത്തെ സത്യ സന്തമായി  രേഖപ്പെടുത്തേണ്ടവരാണ്.
പഴയ കാല കവികളെ ഉയര്‍ത്തി കാട്ടി അവരെ പോലെയാണ് തങ്ങള്‍ എന്ന് നെഞ്ചു വിരിക്കുന്ന കക്ഷി രാഷ്ട്രീയ കവികളെ ഇക്കാലത്ത് സുലഭമായി കാണാം. അവരൊക്കെ കാലത്തിലേക്ക് തലമുറകള്‍ക്കായി  വെളിച്ചം നല്‍കിയവരാണ്. എന്നാല്‍ ആ വെളിച്ചം തകര്‍ത്തുകൊണ്ടാണ് പുത്തന്‍ കൂറ്റുകാരുടെ നില്‍പ്പ്.
ഏതെങ്കിലും കക്ഷി  രാഷ്ട്രീയത്തില്‍ പെട്ടുപോയാല്‍ കക്ഷി രാഷ്ട്രീയങ്ങള്‍ ഓക്കാനിക്കുന്നതെ വിളമ്പാനാവു. കവിക്ക്‌ പുതിയ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയാതെ പോകുന്നു. ഇതൊക്കെ എഴുത്തുകാരോട്  പറയേണ്ട ആവശ്യമില്ല. അവര്‍ക്ക് അതൊക്കെ അറിയാം. പക്ഷെ അവര്‍ അതില്‍ നിന്നും പിന്തിരിയില്ല. അവര്‍ ദന്ത ഗോപുരത്തിന്റെ സുഖം വെടിയാന്‍ ഒരുക്കമല്ല. ചിലര്‍ ആരോപിക്കുന്ന മട്ടില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും വിടുപണി ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്‍ .ഡി.എഫില്‍ നിന്നോ യു.ഡി.എഫില്‍ നിന്നോ യാതൊരു ആനുകൂല്യവും പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ എഴുതുന്നത്‌. മൊത്തമായിട്ടല്ലെങ്കിലും കുറച്ചു വായനക്കാര്‍ എനിക്കുണ്ട്. അവരെ പോലും തൃപ്തിപ്പെടുത്താന്‍ അല്ല ഞാന്‍ എഴുതുന്നത്‌. അങ്ങനെ ആരെയെങ്കിലും തൃപ്തരാക്കി കൊണ്ടുള്ള എഴുത്തില്‍ പോലും മായം കടന്നു വരും എന്ന് ഞാന്‍ കരുതുന്നു. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ കുറിക്കുന്നു. അത് കൊള്ളുകയോ തള്ളുകയോ ചെയ്യാം.

Saturday, April 2, 2011

അക്ഷരങ്ങള്‍

ഞാന്‍ വിശ്വസിക്കുന്നത് അക്ഷരങ്ങളെയാണ്. ഞാന്‍ വിശ്വസിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്ന അക്ഷരങ്ങള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് വിടുപണി ചെയ്യുന്നതിനല്ല. ഒരെഴുത്തുകാരന്‍ പ്രതിപക്ഷത്ത് ഇരിക്കണം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍ . എഴുത്ത് എന്ന് കക്ഷി രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രങ്ങളുടെ കീശയില്‍ ചെന്ന് പെടുന്നോ അന്ന് എഴുത്തുകാരന്റെ നട്ടെല്ല് വളയുന്നു. അവിടെ എഴുത്തില്‍ കള്ളം കടന്നു വരുന്നു.

Friday, February 18, 2011

പാവം പാവം കള്ളന്‍

എങ്കില്‍ മരണക്കിടക്കയിലായ
മകന് ഒരു നേരത്തെ മരുന്നിനായി
മോഷ്ടിച്ചവനെ കള്ളനെന്നു വിളിക്കാമോ?
പ്രായാധിക്യം പറഞ്ഞു ജയിലില്‍
ഏ ക്ലാസ് സൌകര്യമൊരുക്കുമോ?
പാവം കള്ളന്‍ ...
വിലങ്ങിന്റെ തണുപ്പില്‍
നിര്‍വികാരതയോടെ നീല വണ്ടിയില്‍ ...




നാറുന്ന കേരളം

രാഷ്ട്രീയ രംഗത്ത് നോക്കുമ്പോള്‍ അറപ്പോ വെറുപ്പോ? മൈക്കിനു മുന്നില്‍ നിന്ന് സുധാകരന്‍ ആവേശത്തോടെ ജഡ്ജിമാര്‍ കൈക്കൂലി വാങ്ങി എന്ന് പറഞ്ഞത് കണ്ണുള്ളവര്‍ കണ്ടതാണ്, കാതുള്ളവര്‍ കേള്‍ക്കുകയും. എന്നിട്ടും ഉളുപ്പില്ലാതെ സുധാകരന്‍ പറയുന്നു, കണ്ടു എന്ന് ആലങ്കാരികമായി പറഞ്ഞതാണ് എന്ന്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സുധാകരനെ പിന്താങ്ങുന്നു; സുധാകരന്‍ ഒരാവേഷത്തിനു പറഞ്ഞതാണെന്ന്. ഏതാനും ദിവസം മുമ്പ് adv.ജയശങ്കറും അക്കാര്യം സൂചിപ്പിക്കുകയുണ്ടായി; സുധാകരന്‍ ആവേശത്തിന് പറഞ്ഞിരിക്കാം എന്ന്. ആ പ്രസംഗം കഴിഞ്ഞു സുധാകരന്‍ തന്റെ വാക്കുകളില്‍ ഉറച്ചു നിന്നിരുന്നു. ഒരാവേശത്തിനു എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടോ? ആരാണ് അത്തരം അവകാശം അവര്‍ക്ക് പതിച്ചു കൊടുത്തത്? കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സുധീരന്‍ / അബ്ദുള്ള കുട്ടി വിഷയത്തില്‍ ഇടപ്പെട്ട് കൊണ്ട് പറയുകയുണ്ടായി, അബ്ദുള്ള കുട്ടിക്ക് കോണ്ഗ്രസ് സംസ്കാരം എന്തെന്ന് അറിയില്ലെന്ന്. എങ്കില്‍ ഇതാണോ കോണ്ഗ്രസ് സംസ്കാരം?

പിള്ളക്ക് അടി കൊണ്ടപ്പോള്‍ പിള്ള ഇടതു പക്ഷത്തിന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇടതു പക്ഷത്തെ പലരും അകത്തു പോകുമെന്ന് പറയുന്നു.

എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ആ നാറ്റം അത്രയും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി നാം മലയാളികള്‍ .

അതവര്‍ തലങ്ങും വിലങ്ങും പറയട്ടെ. രാഷ്ട്രീയക്കാര്‍ കൊള്ളരുതാത്തവര്‍ ആയി കാണാം. ഏതൊരു തെമ്മാടിയുടെയും അവസാന ആശ്രയമാണ് രാഷ്ട്രീയം എന്ന് പ്ലേറ്റോ പറഞ്ഞത് ഓര്‍ത്ത്‌ ആശ്വസിക്കാം. പക്ഷെ നമ്മള്‍ ഇങ്ങനെ വഞ്ചിക്കപ്പെടണോ? ഇങ്ങനെ കഴുതകള്‍ ആകാന്‍ മാത്രം എന്ത് തെറ്റാണ് നമ്മള്‍ ചെയ്തത്? യാതൊരു ഉളുപ്പുമില്ലാതെ കണ്ടു എന്ന വാക്കിനെ തിരുത്തി പറയുമ്പോള്‍ നമ്മള്‍ കഴുത എന്ന തലത്തില്‍ നിന്നും താഴുകയല്ലേ?

ഇവിടെ എന്തെല്ലാമോ സംഭവിച്ചു കൊണ്ടിരിക്കുന്നു. ശിഷ്ടം നില്‍ക്കുന്ന നമ്മുടെ വിശ്വാസത്തെ പോലും തകിടം മറിച്ചുകൊണ്ട് ഇരുട്ടിന്റെ ശക്തികള്‍ വളരുന്നു.

ആരോട് പറയാന്‍ ... ആര് കേള്‍ക്കാന്‍ നമ്മുടെ വേദന...

Thursday, February 17, 2011

കാഴ്ച്ചയെ കേട്ടറിവായി വായിക്കുന്നത്


ഞാന്‍ കുളക്കടവില്‍ ഉളിഞ്ഞു നോക്കിയിട്ടില്ല
മുലക്കച്ച നീലയെന്നു ചൊല്ലിയത്
ആലങ്കാരികമായി...
നേരില്‍ കണ്ടു എന്നത്
കേട്ടറിവ് എന്ന് വരവ് വയ്ക്കുക.
കുളക്കടവിനോട് ചേര്‍ന്നുള്ള മാവ് സാക്ഷി
ഞാനവിടെ ചെന്നിട്ടില്ല.
പോസ്റ്റ്‌ മോഡേന്‍ കവിതയിലെ പദങ്ങള്‍
തിരുത്തുകള്‍ തേടിയലഞ്ഞു.
കാഴ്ച എന്ന പദം 
കേള്‍വിയായി അവതരിക്കാന്‍ മടിച്ചു.
പോളിംഗ് ബൂത്തിലേക്ക് നടന്നവന്‍
ചിഹ്നം നോക്കാന്‍ മടിച്ചു,
നാളെയത് കേള്‍വിയായി മാറിയെങ്കിലോ...

വേദന


തേന്‍ നുകരാന്‍ വണ്ടില്ലെങ്കില്‍
പൂമ്പൊടിയുടെ വേദന...
തുറന്നിട്ട ഹൃദയ ജാലകത്തിലൂടെ
നീ വരാത്തത്
എന്റെ വേദന...
പാനം ചെയ്യാന്‍ നീ വന്നില്ലെങ്കില്‍
എന്തിനാണ് എന്നില്‍ പ്രണയം.

പ്രണയം ബിംബങ്ങള്‍ തേടുന്നു...

മൂന്നു മാസം പ്രായമുള്ള വാഴപ്പിണ്ടി
തൊണ്ടയിലൂടെ ഇടിച്ചിറക്കിയത് പോലെയാണ്
പ്രണയിക്കുമ്പോള്‍ എന്റെ അവസ്ഥ...
കേള്‍ക്കുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന നീ...
വാഴയെന്തെന്നറിയാത്ത നിന്നോട്
അങ്ങനെ പറയരുതായിരുന്നുവെന്ന് പ്രണയം.
തൊണ്ടയിലെ വിങ്ങലും തണുപ്പും
എന്റെ ഉന്മത്തതയും
എങ്ങനെ വര്‍ണിക്കണമെന്നറിയാതെ ഞാന്‍ .
നീ കുറിച്ച വികാരങ്ങള്‍
മൌസിന്റെയും സ്ക്രീനിന്റെയും
മരവിപ്പ് പകര്‍ന്നു.
എന്റെയും നിന്റെയും പാതകള്‍
രണ്ടായി പിരിയുന്നതറിയാതെ
പ്രണയത്തെ അടയാളപ്പെടുത്താന്‍
ബിംബങ്ങള്‍ തിരഞ്ഞു ഞാന്‍ ...

നുണ നെയ്യുന്ന രാത്രികള്‍

രാത്രിയോളം പണിയെടുത്തു
പാടത്ത് നിന്നും
ഉറക്കത്തിലേക്ക് നടക്കുന്ന കുഞ്ഞാപ്പ
സിനിമയോ വ്യക്തിയോ അല്ല.
കുഞ്ഞാപ്പയെ പ്രസ്ഥാനമായി
ആചരിക്കുന്നവരുണ്ട്.
കൈ പൊള്ളൂമെന്നു ഭയന്ന്
വിളക്കില്‍ നിന്നും നേരിട്ട് തീയെടുക്കാതെ
നടന്നു പോയിട്ടുണ്ട്.
ബീഡിയും മുറുക്കാനും വശമില്ലെന്ന്
പ്രഖ്യാപിക്കുകയും.
എന്നിട്ടും കുഞ്ഞാപ്പക്കീ ഗതി വന്നല്ലോ!
എങ്ങനെ മൂക്കില്‍ വിരല്‍ വയ്ക്കാതിരിക്കും;
നിഴലായി നടന്നവന്‍ കണ്ടത്തിലെ വെള്ളം തുറന്നു വിട്ടാല്‍ ...
പായിലേക്ക്‌ ഉടല്‍ ചേര്‍ക്കുമ്പോള്‍
ഒരു ഭീതി
ഉണരുമ്പോള്‍ കാണുന്നത്
പാടം വരണ്ടു കിടക്കുന്നതെങ്കില്‍ ...
ഒച്ചയില്ലാതെ കരയുമ്പോഴും
കാണുന്നത് സ്വപ്നമാവണേ
എന്നൊരു പ്രാര്‍ത്ഥന..
കണ്ണടയുമ്പോള്‍
കറുത്തവാവില്‍ വെളുത്ത നിരോധെന്ന പോല്‍
സ്വപ്ന മഴ...

Tuesday, February 15, 2011

ഞെളിയുന്ന പള്ളികള്‍

നാല്പതു കോടി ഉറുപ്പിക മുടക്കി കോഴിക്കോട് മുസ്ലീം പള്ളി ഉയരാന്‍ പോകുന്നു. പ്രവാചകന്റെ മുടി സൂക്ഷിക്കാന്‍ ഒരിടം. സമീപ ഭാവിയില്‍ അതൊരു കച്ചവട കേന്ദ്രമായി ഉയരുമെന്നുറപ്പ്. പ്രവാചകനോ പടച്ചവനോ അത്രയും സംഖ്യ കൊണ്ട് ഒരു പള്ളി ഉയര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നത് മറ്റൊരു സത്യം. ആ സംഖ്യ കൊണ്ട് തൊഴില്‍ ശാല പണിതു കുറെ പേര്‍ക്ക് ജോലി കൊടുക്കാം. അതുവഴി ഏതാനും കുടുംബങ്ങളിലെ ദാരിദ്ര്യം  നീങ്ങുകയും ചെയ്യും. പക്ഷെ സമൂഹത്തിലെ ദാരിദ്ര്യം അകറ്റുകയോ  സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരുന്നതിലോ ഒന്നുമല്ല താല്പര്യം. മറിച്ച് ഭരിക്കുക, സമ്പത്ത് വാരി കൂട്ടുക എന്നതൊക്കെയാണ് ലക്‌ഷ്യം.
കോഴിക്കോട് ഉയരുന്ന പള്ളി മുറ്റത്താവും എ.പി.അബുബക്കര്‍ മുസ്ല്യാരെ ഖബറടക്കുക  എന്ന് ഏറെ കുറെ ഉറപ്പാണ്. ( പള്ളി പണി തീരും മുമ്പ് അദ്ദേഹം മരിച്ചില്ലെങ്കില്‍ ) അബുബക്കര്‍ മുസ്ല്യാരുടെ ഖബറിടം ഒരു തീര്‍ഥാടന കേന്ദ്രമായി മാറുകയും ആ വഴിക്ക് നല്ലൊരു സംഖ്യ വരുമാനമായി ലഭിക്കുകയും ചെയ്യും.
അപ്പോള്‍ നോട്ടം പടച്ചവനിലോ പ്രവാചകനിലോ അല്ല. ധനത്തില്‍ മാത്രം.
കേരളത്തില്‍ അങ്ങോളമിങ്ങോളം നെഞ്ചു വിരിച്ചു പള്ളികളുണ്ട്. സുന്നി പള്ളികള്‍ , മുജാഹിദ് പള്ളികള്‍ , ജമാ അത്തെ ഇസ്ലാമി പള്ളികള്‍ ... കൂടാതെ ഓരോ വിഭാഗത്തിലും കേരള കോണ്ഗ്രസ് പോലെ പിളര്‍ന്നതും... മുസ്ലീം നാമാധാരികള്‍ ഏറെ... പക്ഷെ മുസ്ലീം പള്ളിയുണ്ടോ? മുസ്ലീങ്ങലുണ്ടോ? പള്ളികള്‍ക്ക് മുമ്പില്‍ അല്ലാഹുവിന്റെ സ്വന്തം ആള്‍ എന്ന മട്ടില്‍ ഞെളിഞ്ഞു നില്‍ക്കുന്നവരെ കാണാം. വിദേശ നിര്‍മിത കാറുകളില്‍ എയര്‍കണ്ടീഷന്റെ സുഖത്തില്‍ സഞ്ചരിക്കുന്ന മുസ്ല്യാക്കന്മാര്‍ ... വേഷങ്ങളായി മാറിയവര്‍ ...
ഇസ്ലാം എന്നത് ലാളിത്യത്തില്‍ ലാളിത്യം ആയിരിക്കെ ഇത്തരം വേഷം കെട്ടുകള്‍ ആര്‍ക്കു വേണ്ടിയാണ്? അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ കുംഭ വീര്‍പ്പിക്കുന്നവര്‍ തന്റെ സമുദായത്തില്‍ പെട്ടവരല്ല എന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ എന്ന് നടിക്കുന്നവര്‍ ഇത്തരം കോമാളിത്തങ്ങള്‍ കാട്ടി കൂട്ടുന്നത്‌ പ്രവാചകനെ അവഹേളിക്കല്‍ തന്നെയാണ്. അല്ലാത്ത ചോദ്യ പേപ്പറില്‍ എന്തെങ്കിലും എഴുതി വയ്ക്കുന്നവരല്ല പ്രവാചകനെ അവഹേളിക്കുന്നത്. ചില പള്ളികളില്‍ കണ്ടു വരുന്ന ഒരു പരിപാടിയുണ്ട്, മരണത്തെ പോലും സമ്പത്തിനെ അടിസ്ഥാനത്തില്‍ നോക്കി കാണുന്നത്. മഹല്ലിലെ ദരിദ്രന്‍ മരിച്ചാല്‍ ആ മരണ വീട്ടിലോ മരണാനന്തര ചടങ്ങിലോ പങ്കെടുക്കാത്ത മുസ്ല്യാക്കന്മാര്‍ കുബേരന്റെ മരണ വീട്ടില്‍ ഉപ്പും ചാക്ക് പോലെ ഞെളിഞ്ഞിരിക്കുന്നത് കാണാം. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പടച്ചവനെ വിളിച്ചിറക്കുന്നത്  പോലെ പ്രാര്‍ഥിക്കുന്നത് കാണാം.
പ്രാര്‍ഥനയിലും മായം...
പടച്ചവന്‍ നോക്കുന്നത് ഹൃദയങ്ങളിലെക്കാണ്‌ എന്ന് വളരെ വ്യക്തമായി ഇസ്ലാം പഠിപ്പിക്കുന്നുണ്ടല്ലോ. ആകാശം മുട്ടെ പള്ളി പണിതിട്ട് സ്വര്‍ഗത്തില്‍ പോകാമെന്ന് ഒരുത്തനും കരുതണ്ട. അങ്ങനെ സ്വര്‍ഗം നേടാന്‍ ആവുമായിരുന്നെങ്കില്‍ ശൈത്താന് എളുപ്പം കഴിഞ്ഞേനെ. ശൈത്താന് എന്തിന്റെ കുറവുണ്ടായിട്ടാണ് സ്വര്‍ഗം നഷ്ടമായതെന്ന് മുസ്ല്യാക്കന്മാരും അവരെ പിന്‍പറ്റുന്നവരും നേരം കിട്ടുമ്പോള്‍ ചിന്തിക്കുക. ഈ മുസ്ല്യാക്കന്മാരോക്കെ കുര്‍ആന്‍ പഠിച്ചതിനേക്കാള്‍ കേമമായി കുര്‍ആന്‍ പഠിച്ചവനാണ് ശൈത്താന്‍ . പിന്നെ എന്തുകൊണ്ട് സ്വര്‍ഗം നഷ്ടമായി. ശൈത്താന് ലേശം അഹങ്കാരം കൂടിപോയി. എന്തൊക്കെ പഠിച്ചാലും അഞ്ചല്ല അമ്പതു വട്ടം നിസ്കാരമെന്ന പേരില്‍ തല കുത്തി മറിഞ്ഞാലും അഹങ്കാരം ഉള്ളവന് സ്വര്‍ഗമില്ലെന്നു വ്യക്തമല്ലേ. അപ്പോള്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പള്ളികള്‍ ഉയര്‍ത്തിയിട്ടെന്തു കാര്യം!

Sunday, February 13, 2011

മനുഷ്യനെ കണ്ടവരുണ്ടോ

ഇറങ്ങി പോകുന്ന ഓരോ സര്‍ക്കാരിനും ആകാശത്തോളം ഉയരുന്ന വാഗ്ദാനങ്ങള്‍ നല്‍കാം. നടപ്പില്‍ ആവട്ടെ ആവാതിരിക്കട്ടെ. പോകുന്ന പോക്കില്‍ വോട്ടറെ പുറങ്കാലിന് അടിക്കുന്നതിനു തുല്യമാണ് ഓരോ മോഹ ബജറ്റും. ഇടതു തിരിയട്ടെ, വലതു തിരിയട്ടെ, ഓരോ ഭാരവും വോട്ടറുടെ തലയില്‍ തന്നെ.
ഞാന്‍ കഴുത... അഞ്ചാണ്ട് കൂടുമ്പോള്‍ പോളിംഗ് ബൂത്തിലേക്ക് നടക്കാന്‍ വിധിക്കപ്പെട്ടവന്‍ ... ഇടമലയാറിലോ ഐസ്ക്രീമിലോ അവന്‍ പതയും. അവന്‍ എന്നെ ഭരിക്കുകയാണ്. സേവനമോ പരിപാലനമോ ആകെണ്ടിടത്തു ഭരണം.
ഇടതോ വലതോ ത്രിയുന്ന നിഴല്‍ മതങ്ങളുടെ തിണ്ണ നിരങ്ങുന്നുണ്ട്. പാതിരാത്രിയില്‍ അടിക്കുന്ന ഓരോ ടോര്‍ച്ചും അത് ശരി വയ്ക്കുന്നുണ്ട്‌.
വഴി നീളെ നാറ്റം. അധികാരം വീതം വയ്ക്കുന്ന തിരക്കും. ഏതു ജാതിയെ ഏത് മതത്തെ താന്താങ്കളുടെ നിയോജക മണ്ഡലത്തില്‍ പണ്ടാരടക്കണം എന്ന ചര്‍ച്ച.
നോക്കൂ എന്റെ മണ്ഡലത്തിലും അവരുണ്ടാവും, ഇടതെന്നും വലതെന്നും വര്‍ഗീയനെന്നും മുദ്രകുത്തപ്പെട്ട്‌...എനിക്കറിയാം എല്ലാ മുഖവും ഒന്നെന്ന്. കടുത്ത മതെതരനും ഏതെങ്കിലും മതത്തിന്റെ ചിലവില്‍ അവതരിക്കുമെന്ന്.
എനിക്ക് വേണ്ടത് ജാതി മത സ്ഥാനാര്‍ഥിയെയല്ല. എനിക്ക് വേണ്ടത് മനുഷ്യനെയാണ്‌.

Wednesday, February 9, 2011

ചതിക്കുഴികള്‍

പണ്ട്, വളരെ പണ്ടൊന്നുമല്ല, ഏതാനും വര്‍ഷം മുമ്പ് നമ്മുടെ നാട്ടു വഴികള്‍ക്ക് നാടന്‍ പേരുകളായിരുന്നു. ആളുകള്‍ക്കും അങ്ങനെ തന്നെ. പേരുകള്‍ തകിടം മറിയുന്നിടത്തു നാം പുതുമ ദര്‍ശിക്കുന്നു. വേഷം മാറി ആധുനികര്‍ ചമയുന്നു. കൃഷ്ണന്‍ നായരുടെയും മമ്മദിന്റെയും ചായക്കടകള്‍ ഫാസ്റ്റ് ഫുഡിനു വഴി മാറുന്നു. അന്നൊക്കെ നാട്ടു വഴിയിലെ ഉച്ചകളില്‍ മത്തി വറുത്തതിന്റെയും കടുക് വറുത്തതിന്റെയും മണങ്ങള്‍ കുത്തി മറിഞ്ഞു. വേനല്‍ മഴയിലെ പുതു മണ്ണിന്റെ മണവും.. മാറിയത് കാലമോ നമ്മളോ? നമ്മള്‍ മാറുക എന്നാല്‍ മനസ്ഥിതി മാറുക എന്നല്ലേ? മനസ്ഥിതി മാറുമ്പോഴല്ലേ വ്യവസ്ഥിതി മാറുക! എങ്കില്‍ മാറിയ വ്യവസ്ഥിതിയെ തള്ളി പറയും മുമ്പ് നാം നമ്മിലേക്ക്‌ നോക്കുക. കൊട്ടക എന്ന സ്ഥാനത്തു കയറി കൂടിയ ടാകീസുകള്‍, തിയ്യറ്ററുകള്‍, ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളോട് ചേര്‍ന്ന് നിരക്കുന്ന ലക്ഷ്വറി തിയറ്ററുകള്‍. ഇന്നലെ , ചുമട്ടു തൊഴിലാളിയായ പരമുവിന്റെ മകന്‍ കവലയില്‍ ( ക്ഷമിക്കുക, പഴയ ഓര്‍മ വച്ച് പറഞ്ഞതാണ് കവലയെന്ന്. ഇന്ന് കവലയല്ല, ജങ്ങ്ക്ഷന്‍ ) പത്രാസില്‍ നിന്ന് പറയുന്നുണ്ടായിരുന്നു ഒബറോണ്‍ മാളിലെ ആ കുശ്നി തീയറ്ററിനെ കുറിച്ച്. അത് കേള്‍ക്കെ കൂട്ടുകാരില്‍ വിരിയുന്ന അസൂയ. പരമുവിന്റെ മകന് അവിടെ പോയി സിനിമ കാണാന്‍ കഴിഞ്ഞല്ലോ. ആ വക പ്രദര്‍ശന ശാലകള്‍ ആഡംബരത്തിന്റെ അടയാളം ആയി മാറുന്നു. പാവം പരമു ജീവിതത്തിന്റെ അവസാന റീലുകളില്‍ കുടുംബം പോറ്റാന്‍ വിയര്‍ക്കുന്നു.
തൃക്കാക്കരയില്‍ നിന്നും പള്ളിക്കരയിലേക്ക് പാലമില്ലായിരുന്നു. അന്ന് പതിനേഴോളം കിലോമീറ്റര്‍ ദൂരം ബസ്സില്‍ സഞ്ചരിച്ചു വേണം അവിടെയെത്താ‍ന്‍ . രണ്ടു ബസ് മാറി കയറണം. അല്ലെങ്കില്‍ കാല്‍ നടയായും വഞ്ചിയിലും ചെന്ന് പറ്റണം. എങ്കിലും അകലത്തു കിടന്ന പള്ളിക്കരക്കാരുമായി ഞങ്ങള്‍ തൃക്കാക്കരക്കാര്‍ക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. പാലം വന്നു. ദൂരം ഏതാണ്ട് ആറ് കിലോമീറ്ററിലേക്ക് ചുരുങ്ങി. ഞങ്ങളുടെ നാടുകള്‍ തമ്മില്‍ അടുത്തു. പക്ഷെ ഞങ്ങള്‍ വല്ലാതെ അകന്നു പോയി. ഒന്ന് ചെന്ന് കാണാന്‍ വാഹന സൗകര്യം ധാരാളം ഉണ്ടായിട്ടും ഇരു കൂട്ടര്‍ക്കും നേരമില്ല. നേരം എവിടെക്കാണ്‌ പോയത്? വികസനം നേരം കളയുന്നുവോ? പാലം നാടുകളെ തമ്മില്‍ അടുപ്പിക്കുന്നിടത്തു മനസ്സുകള്‍ തമ്മില്‍ അകലുന്നതിന്റെ പൊരുളെന്ത് ? നമുക്ക് പഴയ ആ സ്ഥലനാമങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. അമ്പാടി മൂല , ഇല്ലത്ത് മുകള്‍, ഈച്ച മുക്ക്, പാടം, കൊല്ലങ്കുടി മല, അങ്ങനെ … അന്നൊക്കെ സിനിമകള്‍ ഉണ്ടായിരുന്നു, സിനിമയുടെ വരവറിയിച്ചു കൊണ്ട് പോസ്ടറുകളും . പുതിയ സിനിമയുടെ പോസ്ടറുകള്‍ എന്റെ ഗ്രാമത്തില്‍ പതിഞ്ഞിരുന്നില്ല. നാല് കിലോ മീറ്റര്‍ അകലെ പാലാരിവട്ടത്ത് ചെല്ലണം പുത്തന്‍ പടങ്ങളുടെ പോസ്ടറുകള്‍ കാണണമെങ്കില്‍. അന്നൊക്കെ ജയന്റെയും നസീറിന്റെയും പോസ്ടറുകള്‍ പതിഞ്ഞു കാണാന്‍ എന്നെ പോലെ എന്റെ വീഥികളും കൊതിച്ചിരിക്കാം. പതിഞ്ഞില്ല എന്ന് തീര്‍ത്ത്‌ പറയാനാവില്ല, നവോദയ റിലീസ് ചെയ്ത പടങ്ങളുടെ, തച്ചോളി അമ്പു, മാമാങ്കം മുതല്‍ പടങ്ങളുടെ പോസ്ടറുകള്‍ നഗരം കടന്നു വന്നത് ആ സ്റ്റുഡിയോ അക്കാലത്ത് തൃക്കാക്കരയില്‍ ആയതു കൊണ്ട്. ഇപ്പോള്‍ സ്ഥിതി മാറി, നമ്പര്‍ 20 ഗ്രീന്‍ ലാന്‍ഡ്‌, ഗുഡ് ഷെപ്പേര്‍ട് സ്ട്രീറ്റ്, അങ്ങനെ പോകുന്നു സ്ഥല നാമങ്ങള്‍ . പാതകള്‍ അത് തന്നെ. ടാറിട്ടു കറുപ്പിച്ചു വക്കില്‍ പോസ്റ്റുകള്‍ നിരത്തി വെളിച്ചം വീഴ്ത്തുന്നു എന്ന് മാത്രം. പിന്നെ ഇട തൂര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും. അന്ന് എന്റെ വീട്ടില്‍ നിന്നും അയല്പക്കത്തേക്ക് ഏറെ ദൂരമുണ്ടായിരുന്നു. ചെന്നെത്താന്‍ തൊടിയിലൂടെ നടക്കണം, മറ്റൊരിടത്തേക്ക് വയല്‍ മുറിച്ചു നടക്കണം. ഇപ്പോള്‍ ജനാല തുറന്നാല്‍ അയല്പക്കമായി. അടക്കി പിടിച്ചു സംസാരിച്ചാലും മതി കേള്‍ക്കാം. പക്ഷെ ഞങ്ങള്‍ സംസാരിക്കാറില്ല. കാരണം അധികം അടുപ്പം വേണ്ടെന്നു ഞാനും അയാളും പരസ്പരം പറഞ്ഞുറപ്പിക്കാത്ത ഉടമ്പടിയില്‍ എത്തിയിരിക്കുന്നു. ഞാനോര്‍ക്കുന്നു, പണ്ട് അങ്ങനെ അല്ലായിരുന്നു , അയല്‍ക്കാരന്റെ വരാന്തയില്‍ ചെന്നിരുന്നു, അവിടെ നിന്നും ഒരു ഗ്ലാസ് കട്ടന്‍ ചായ വാങ്ങി കുടിച്ചില്ലെങ്കില്‍ ആ ദിനം പൂര്‍ണമാവില്ല എന്നായിരുന്നു. ഇന്നത്തെ അവസ്ഥ ദുരിതത്തിന്റെത്, കയ്യെത്തും ദൂരത്തു എന്തും ലഭിക്കും. ഈ നാട് സ്മാര്‍ട്ട് സിറ്റിക്കായി കാത്തു കിടക്കുന്നു. പക്ഷെ, ചങ്ങാലി പ്രാവിന്റെ കുറുകല്‍ കേള്‍ക്കാതെ, അമ്പലത്തില്‍ നിന്നും കീര്‍ത്തനം കേള്‍ക്കാതെ, പള്ളിയില്‍ നിന്നും ബാങ്ക് വിളി കേള്‍ക്കാതെ, സഹോദരന്‍ സഹോദരനെ കണ്ടാല്‍ അറിയാതെയായ് അങ്ങനെ. നാളെ?

Tuesday, January 25, 2011

കവിതയെന്ന ധാരണയില്‍ ഏതാനും പദങ്ങള്‍

തുറന്നിരിക്കുന്ന എന്റെ കണ്ണുകള്‍
നിന്നിലേക്കെങ്കിലും
നിന്നെയാണ് ഉന്നം വയ്ക്കുന്നതെന്ന
തെറ്റിധാരണ കളയുക..
ഞാന്‍ എന്നെ തേടുകയാണ്.
എന്റെ അസ്ഥികളില്‍ മജ്ജയില്‍
ചോരയോട്ടത്തിലെല്ലാം എന്നെ തിരയുന്നു.
എനിക്കെന്തു പറ്റിയെന്നു ചോദ്യമെങ്കില്‍
അത് തന്നെയാണ് എന്റേയും...
പൊറുക്കുക,
എന്റെ നോട്ടം അസുഖകരമെങ്കില്‍ ...
ഈ വഴിയില്‍ ഞാനെന്നെ തിരയുന്നു...