Friday, February 18, 2011

പാവം പാവം കള്ളന്‍

എങ്കില്‍ മരണക്കിടക്കയിലായ
മകന് ഒരു നേരത്തെ മരുന്നിനായി
മോഷ്ടിച്ചവനെ കള്ളനെന്നു വിളിക്കാമോ?
പ്രായാധിക്യം പറഞ്ഞു ജയിലില്‍
ഏ ക്ലാസ് സൌകര്യമൊരുക്കുമോ?
പാവം കള്ളന്‍ ...
വിലങ്ങിന്റെ തണുപ്പില്‍
നിര്‍വികാരതയോടെ നീല വണ്ടിയില്‍ ...




നാറുന്ന കേരളം

രാഷ്ട്രീയ രംഗത്ത് നോക്കുമ്പോള്‍ അറപ്പോ വെറുപ്പോ? മൈക്കിനു മുന്നില്‍ നിന്ന് സുധാകരന്‍ ആവേശത്തോടെ ജഡ്ജിമാര്‍ കൈക്കൂലി വാങ്ങി എന്ന് പറഞ്ഞത് കണ്ണുള്ളവര്‍ കണ്ടതാണ്, കാതുള്ളവര്‍ കേള്‍ക്കുകയും. എന്നിട്ടും ഉളുപ്പില്ലാതെ സുധാകരന്‍ പറയുന്നു, കണ്ടു എന്ന് ആലങ്കാരികമായി പറഞ്ഞതാണ് എന്ന്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സുധാകരനെ പിന്താങ്ങുന്നു; സുധാകരന്‍ ഒരാവേഷത്തിനു പറഞ്ഞതാണെന്ന്. ഏതാനും ദിവസം മുമ്പ് adv.ജയശങ്കറും അക്കാര്യം സൂചിപ്പിക്കുകയുണ്ടായി; സുധാകരന്‍ ആവേശത്തിന് പറഞ്ഞിരിക്കാം എന്ന്. ആ പ്രസംഗം കഴിഞ്ഞു സുധാകരന്‍ തന്റെ വാക്കുകളില്‍ ഉറച്ചു നിന്നിരുന്നു. ഒരാവേശത്തിനു എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടോ? ആരാണ് അത്തരം അവകാശം അവര്‍ക്ക് പതിച്ചു കൊടുത്തത്? കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സുധീരന്‍ / അബ്ദുള്ള കുട്ടി വിഷയത്തില്‍ ഇടപ്പെട്ട് കൊണ്ട് പറയുകയുണ്ടായി, അബ്ദുള്ള കുട്ടിക്ക് കോണ്ഗ്രസ് സംസ്കാരം എന്തെന്ന് അറിയില്ലെന്ന്. എങ്കില്‍ ഇതാണോ കോണ്ഗ്രസ് സംസ്കാരം?

പിള്ളക്ക് അടി കൊണ്ടപ്പോള്‍ പിള്ള ഇടതു പക്ഷത്തിന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇടതു പക്ഷത്തെ പലരും അകത്തു പോകുമെന്ന് പറയുന്നു.

എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ആ നാറ്റം അത്രയും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി നാം മലയാളികള്‍ .

അതവര്‍ തലങ്ങും വിലങ്ങും പറയട്ടെ. രാഷ്ട്രീയക്കാര്‍ കൊള്ളരുതാത്തവര്‍ ആയി കാണാം. ഏതൊരു തെമ്മാടിയുടെയും അവസാന ആശ്രയമാണ് രാഷ്ട്രീയം എന്ന് പ്ലേറ്റോ പറഞ്ഞത് ഓര്‍ത്ത്‌ ആശ്വസിക്കാം. പക്ഷെ നമ്മള്‍ ഇങ്ങനെ വഞ്ചിക്കപ്പെടണോ? ഇങ്ങനെ കഴുതകള്‍ ആകാന്‍ മാത്രം എന്ത് തെറ്റാണ് നമ്മള്‍ ചെയ്തത്? യാതൊരു ഉളുപ്പുമില്ലാതെ കണ്ടു എന്ന വാക്കിനെ തിരുത്തി പറയുമ്പോള്‍ നമ്മള്‍ കഴുത എന്ന തലത്തില്‍ നിന്നും താഴുകയല്ലേ?

ഇവിടെ എന്തെല്ലാമോ സംഭവിച്ചു കൊണ്ടിരിക്കുന്നു. ശിഷ്ടം നില്‍ക്കുന്ന നമ്മുടെ വിശ്വാസത്തെ പോലും തകിടം മറിച്ചുകൊണ്ട് ഇരുട്ടിന്റെ ശക്തികള്‍ വളരുന്നു.

ആരോട് പറയാന്‍ ... ആര് കേള്‍ക്കാന്‍ നമ്മുടെ വേദന...

Thursday, February 17, 2011

കാഴ്ച്ചയെ കേട്ടറിവായി വായിക്കുന്നത്


ഞാന്‍ കുളക്കടവില്‍ ഉളിഞ്ഞു നോക്കിയിട്ടില്ല
മുലക്കച്ച നീലയെന്നു ചൊല്ലിയത്
ആലങ്കാരികമായി...
നേരില്‍ കണ്ടു എന്നത്
കേട്ടറിവ് എന്ന് വരവ് വയ്ക്കുക.
കുളക്കടവിനോട് ചേര്‍ന്നുള്ള മാവ് സാക്ഷി
ഞാനവിടെ ചെന്നിട്ടില്ല.
പോസ്റ്റ്‌ മോഡേന്‍ കവിതയിലെ പദങ്ങള്‍
തിരുത്തുകള്‍ തേടിയലഞ്ഞു.
കാഴ്ച എന്ന പദം 
കേള്‍വിയായി അവതരിക്കാന്‍ മടിച്ചു.
പോളിംഗ് ബൂത്തിലേക്ക് നടന്നവന്‍
ചിഹ്നം നോക്കാന്‍ മടിച്ചു,
നാളെയത് കേള്‍വിയായി മാറിയെങ്കിലോ...

വേദന


തേന്‍ നുകരാന്‍ വണ്ടില്ലെങ്കില്‍
പൂമ്പൊടിയുടെ വേദന...
തുറന്നിട്ട ഹൃദയ ജാലകത്തിലൂടെ
നീ വരാത്തത്
എന്റെ വേദന...
പാനം ചെയ്യാന്‍ നീ വന്നില്ലെങ്കില്‍
എന്തിനാണ് എന്നില്‍ പ്രണയം.

പ്രണയം ബിംബങ്ങള്‍ തേടുന്നു...

മൂന്നു മാസം പ്രായമുള്ള വാഴപ്പിണ്ടി
തൊണ്ടയിലൂടെ ഇടിച്ചിറക്കിയത് പോലെയാണ്
പ്രണയിക്കുമ്പോള്‍ എന്റെ അവസ്ഥ...
കേള്‍ക്കുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന നീ...
വാഴയെന്തെന്നറിയാത്ത നിന്നോട്
അങ്ങനെ പറയരുതായിരുന്നുവെന്ന് പ്രണയം.
തൊണ്ടയിലെ വിങ്ങലും തണുപ്പും
എന്റെ ഉന്മത്തതയും
എങ്ങനെ വര്‍ണിക്കണമെന്നറിയാതെ ഞാന്‍ .
നീ കുറിച്ച വികാരങ്ങള്‍
മൌസിന്റെയും സ്ക്രീനിന്റെയും
മരവിപ്പ് പകര്‍ന്നു.
എന്റെയും നിന്റെയും പാതകള്‍
രണ്ടായി പിരിയുന്നതറിയാതെ
പ്രണയത്തെ അടയാളപ്പെടുത്താന്‍
ബിംബങ്ങള്‍ തിരഞ്ഞു ഞാന്‍ ...

നുണ നെയ്യുന്ന രാത്രികള്‍

രാത്രിയോളം പണിയെടുത്തു
പാടത്ത് നിന്നും
ഉറക്കത്തിലേക്ക് നടക്കുന്ന കുഞ്ഞാപ്പ
സിനിമയോ വ്യക്തിയോ അല്ല.
കുഞ്ഞാപ്പയെ പ്രസ്ഥാനമായി
ആചരിക്കുന്നവരുണ്ട്.
കൈ പൊള്ളൂമെന്നു ഭയന്ന്
വിളക്കില്‍ നിന്നും നേരിട്ട് തീയെടുക്കാതെ
നടന്നു പോയിട്ടുണ്ട്.
ബീഡിയും മുറുക്കാനും വശമില്ലെന്ന്
പ്രഖ്യാപിക്കുകയും.
എന്നിട്ടും കുഞ്ഞാപ്പക്കീ ഗതി വന്നല്ലോ!
എങ്ങനെ മൂക്കില്‍ വിരല്‍ വയ്ക്കാതിരിക്കും;
നിഴലായി നടന്നവന്‍ കണ്ടത്തിലെ വെള്ളം തുറന്നു വിട്ടാല്‍ ...
പായിലേക്ക്‌ ഉടല്‍ ചേര്‍ക്കുമ്പോള്‍
ഒരു ഭീതി
ഉണരുമ്പോള്‍ കാണുന്നത്
പാടം വരണ്ടു കിടക്കുന്നതെങ്കില്‍ ...
ഒച്ചയില്ലാതെ കരയുമ്പോഴും
കാണുന്നത് സ്വപ്നമാവണേ
എന്നൊരു പ്രാര്‍ത്ഥന..
കണ്ണടയുമ്പോള്‍
കറുത്തവാവില്‍ വെളുത്ത നിരോധെന്ന പോല്‍
സ്വപ്ന മഴ...

Tuesday, February 15, 2011

ഞെളിയുന്ന പള്ളികള്‍

നാല്പതു കോടി ഉറുപ്പിക മുടക്കി കോഴിക്കോട് മുസ്ലീം പള്ളി ഉയരാന്‍ പോകുന്നു. പ്രവാചകന്റെ മുടി സൂക്ഷിക്കാന്‍ ഒരിടം. സമീപ ഭാവിയില്‍ അതൊരു കച്ചവട കേന്ദ്രമായി ഉയരുമെന്നുറപ്പ്. പ്രവാചകനോ പടച്ചവനോ അത്രയും സംഖ്യ കൊണ്ട് ഒരു പള്ളി ഉയര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നത് മറ്റൊരു സത്യം. ആ സംഖ്യ കൊണ്ട് തൊഴില്‍ ശാല പണിതു കുറെ പേര്‍ക്ക് ജോലി കൊടുക്കാം. അതുവഴി ഏതാനും കുടുംബങ്ങളിലെ ദാരിദ്ര്യം  നീങ്ങുകയും ചെയ്യും. പക്ഷെ സമൂഹത്തിലെ ദാരിദ്ര്യം അകറ്റുകയോ  സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരുന്നതിലോ ഒന്നുമല്ല താല്പര്യം. മറിച്ച് ഭരിക്കുക, സമ്പത്ത് വാരി കൂട്ടുക എന്നതൊക്കെയാണ് ലക്‌ഷ്യം.
കോഴിക്കോട് ഉയരുന്ന പള്ളി മുറ്റത്താവും എ.പി.അബുബക്കര്‍ മുസ്ല്യാരെ ഖബറടക്കുക  എന്ന് ഏറെ കുറെ ഉറപ്പാണ്. ( പള്ളി പണി തീരും മുമ്പ് അദ്ദേഹം മരിച്ചില്ലെങ്കില്‍ ) അബുബക്കര്‍ മുസ്ല്യാരുടെ ഖബറിടം ഒരു തീര്‍ഥാടന കേന്ദ്രമായി മാറുകയും ആ വഴിക്ക് നല്ലൊരു സംഖ്യ വരുമാനമായി ലഭിക്കുകയും ചെയ്യും.
അപ്പോള്‍ നോട്ടം പടച്ചവനിലോ പ്രവാചകനിലോ അല്ല. ധനത്തില്‍ മാത്രം.
കേരളത്തില്‍ അങ്ങോളമിങ്ങോളം നെഞ്ചു വിരിച്ചു പള്ളികളുണ്ട്. സുന്നി പള്ളികള്‍ , മുജാഹിദ് പള്ളികള്‍ , ജമാ അത്തെ ഇസ്ലാമി പള്ളികള്‍ ... കൂടാതെ ഓരോ വിഭാഗത്തിലും കേരള കോണ്ഗ്രസ് പോലെ പിളര്‍ന്നതും... മുസ്ലീം നാമാധാരികള്‍ ഏറെ... പക്ഷെ മുസ്ലീം പള്ളിയുണ്ടോ? മുസ്ലീങ്ങലുണ്ടോ? പള്ളികള്‍ക്ക് മുമ്പില്‍ അല്ലാഹുവിന്റെ സ്വന്തം ആള്‍ എന്ന മട്ടില്‍ ഞെളിഞ്ഞു നില്‍ക്കുന്നവരെ കാണാം. വിദേശ നിര്‍മിത കാറുകളില്‍ എയര്‍കണ്ടീഷന്റെ സുഖത്തില്‍ സഞ്ചരിക്കുന്ന മുസ്ല്യാക്കന്മാര്‍ ... വേഷങ്ങളായി മാറിയവര്‍ ...
ഇസ്ലാം എന്നത് ലാളിത്യത്തില്‍ ലാളിത്യം ആയിരിക്കെ ഇത്തരം വേഷം കെട്ടുകള്‍ ആര്‍ക്കു വേണ്ടിയാണ്? അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ കുംഭ വീര്‍പ്പിക്കുന്നവര്‍ തന്റെ സമുദായത്തില്‍ പെട്ടവരല്ല എന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ എന്ന് നടിക്കുന്നവര്‍ ഇത്തരം കോമാളിത്തങ്ങള്‍ കാട്ടി കൂട്ടുന്നത്‌ പ്രവാചകനെ അവഹേളിക്കല്‍ തന്നെയാണ്. അല്ലാത്ത ചോദ്യ പേപ്പറില്‍ എന്തെങ്കിലും എഴുതി വയ്ക്കുന്നവരല്ല പ്രവാചകനെ അവഹേളിക്കുന്നത്. ചില പള്ളികളില്‍ കണ്ടു വരുന്ന ഒരു പരിപാടിയുണ്ട്, മരണത്തെ പോലും സമ്പത്തിനെ അടിസ്ഥാനത്തില്‍ നോക്കി കാണുന്നത്. മഹല്ലിലെ ദരിദ്രന്‍ മരിച്ചാല്‍ ആ മരണ വീട്ടിലോ മരണാനന്തര ചടങ്ങിലോ പങ്കെടുക്കാത്ത മുസ്ല്യാക്കന്മാര്‍ കുബേരന്റെ മരണ വീട്ടില്‍ ഉപ്പും ചാക്ക് പോലെ ഞെളിഞ്ഞിരിക്കുന്നത് കാണാം. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പടച്ചവനെ വിളിച്ചിറക്കുന്നത്  പോലെ പ്രാര്‍ഥിക്കുന്നത് കാണാം.
പ്രാര്‍ഥനയിലും മായം...
പടച്ചവന്‍ നോക്കുന്നത് ഹൃദയങ്ങളിലെക്കാണ്‌ എന്ന് വളരെ വ്യക്തമായി ഇസ്ലാം പഠിപ്പിക്കുന്നുണ്ടല്ലോ. ആകാശം മുട്ടെ പള്ളി പണിതിട്ട് സ്വര്‍ഗത്തില്‍ പോകാമെന്ന് ഒരുത്തനും കരുതണ്ട. അങ്ങനെ സ്വര്‍ഗം നേടാന്‍ ആവുമായിരുന്നെങ്കില്‍ ശൈത്താന് എളുപ്പം കഴിഞ്ഞേനെ. ശൈത്താന് എന്തിന്റെ കുറവുണ്ടായിട്ടാണ് സ്വര്‍ഗം നഷ്ടമായതെന്ന് മുസ്ല്യാക്കന്മാരും അവരെ പിന്‍പറ്റുന്നവരും നേരം കിട്ടുമ്പോള്‍ ചിന്തിക്കുക. ഈ മുസ്ല്യാക്കന്മാരോക്കെ കുര്‍ആന്‍ പഠിച്ചതിനേക്കാള്‍ കേമമായി കുര്‍ആന്‍ പഠിച്ചവനാണ് ശൈത്താന്‍ . പിന്നെ എന്തുകൊണ്ട് സ്വര്‍ഗം നഷ്ടമായി. ശൈത്താന് ലേശം അഹങ്കാരം കൂടിപോയി. എന്തൊക്കെ പഠിച്ചാലും അഞ്ചല്ല അമ്പതു വട്ടം നിസ്കാരമെന്ന പേരില്‍ തല കുത്തി മറിഞ്ഞാലും അഹങ്കാരം ഉള്ളവന് സ്വര്‍ഗമില്ലെന്നു വ്യക്തമല്ലേ. അപ്പോള്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പള്ളികള്‍ ഉയര്‍ത്തിയിട്ടെന്തു കാര്യം!

Sunday, February 13, 2011

മനുഷ്യനെ കണ്ടവരുണ്ടോ

ഇറങ്ങി പോകുന്ന ഓരോ സര്‍ക്കാരിനും ആകാശത്തോളം ഉയരുന്ന വാഗ്ദാനങ്ങള്‍ നല്‍കാം. നടപ്പില്‍ ആവട്ടെ ആവാതിരിക്കട്ടെ. പോകുന്ന പോക്കില്‍ വോട്ടറെ പുറങ്കാലിന് അടിക്കുന്നതിനു തുല്യമാണ് ഓരോ മോഹ ബജറ്റും. ഇടതു തിരിയട്ടെ, വലതു തിരിയട്ടെ, ഓരോ ഭാരവും വോട്ടറുടെ തലയില്‍ തന്നെ.
ഞാന്‍ കഴുത... അഞ്ചാണ്ട് കൂടുമ്പോള്‍ പോളിംഗ് ബൂത്തിലേക്ക് നടക്കാന്‍ വിധിക്കപ്പെട്ടവന്‍ ... ഇടമലയാറിലോ ഐസ്ക്രീമിലോ അവന്‍ പതയും. അവന്‍ എന്നെ ഭരിക്കുകയാണ്. സേവനമോ പരിപാലനമോ ആകെണ്ടിടത്തു ഭരണം.
ഇടതോ വലതോ ത്രിയുന്ന നിഴല്‍ മതങ്ങളുടെ തിണ്ണ നിരങ്ങുന്നുണ്ട്. പാതിരാത്രിയില്‍ അടിക്കുന്ന ഓരോ ടോര്‍ച്ചും അത് ശരി വയ്ക്കുന്നുണ്ട്‌.
വഴി നീളെ നാറ്റം. അധികാരം വീതം വയ്ക്കുന്ന തിരക്കും. ഏതു ജാതിയെ ഏത് മതത്തെ താന്താങ്കളുടെ നിയോജക മണ്ഡലത്തില്‍ പണ്ടാരടക്കണം എന്ന ചര്‍ച്ച.
നോക്കൂ എന്റെ മണ്ഡലത്തിലും അവരുണ്ടാവും, ഇടതെന്നും വലതെന്നും വര്‍ഗീയനെന്നും മുദ്രകുത്തപ്പെട്ട്‌...എനിക്കറിയാം എല്ലാ മുഖവും ഒന്നെന്ന്. കടുത്ത മതെതരനും ഏതെങ്കിലും മതത്തിന്റെ ചിലവില്‍ അവതരിക്കുമെന്ന്.
എനിക്ക് വേണ്ടത് ജാതി മത സ്ഥാനാര്‍ഥിയെയല്ല. എനിക്ക് വേണ്ടത് മനുഷ്യനെയാണ്‌.

Wednesday, February 9, 2011

ചതിക്കുഴികള്‍

പണ്ട്, വളരെ പണ്ടൊന്നുമല്ല, ഏതാനും വര്‍ഷം മുമ്പ് നമ്മുടെ നാട്ടു വഴികള്‍ക്ക് നാടന്‍ പേരുകളായിരുന്നു. ആളുകള്‍ക്കും അങ്ങനെ തന്നെ. പേരുകള്‍ തകിടം മറിയുന്നിടത്തു നാം പുതുമ ദര്‍ശിക്കുന്നു. വേഷം മാറി ആധുനികര്‍ ചമയുന്നു. കൃഷ്ണന്‍ നായരുടെയും മമ്മദിന്റെയും ചായക്കടകള്‍ ഫാസ്റ്റ് ഫുഡിനു വഴി മാറുന്നു. അന്നൊക്കെ നാട്ടു വഴിയിലെ ഉച്ചകളില്‍ മത്തി വറുത്തതിന്റെയും കടുക് വറുത്തതിന്റെയും മണങ്ങള്‍ കുത്തി മറിഞ്ഞു. വേനല്‍ മഴയിലെ പുതു മണ്ണിന്റെ മണവും.. മാറിയത് കാലമോ നമ്മളോ? നമ്മള്‍ മാറുക എന്നാല്‍ മനസ്ഥിതി മാറുക എന്നല്ലേ? മനസ്ഥിതി മാറുമ്പോഴല്ലേ വ്യവസ്ഥിതി മാറുക! എങ്കില്‍ മാറിയ വ്യവസ്ഥിതിയെ തള്ളി പറയും മുമ്പ് നാം നമ്മിലേക്ക്‌ നോക്കുക. കൊട്ടക എന്ന സ്ഥാനത്തു കയറി കൂടിയ ടാകീസുകള്‍, തിയ്യറ്ററുകള്‍, ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളോട് ചേര്‍ന്ന് നിരക്കുന്ന ലക്ഷ്വറി തിയറ്ററുകള്‍. ഇന്നലെ , ചുമട്ടു തൊഴിലാളിയായ പരമുവിന്റെ മകന്‍ കവലയില്‍ ( ക്ഷമിക്കുക, പഴയ ഓര്‍മ വച്ച് പറഞ്ഞതാണ് കവലയെന്ന്. ഇന്ന് കവലയല്ല, ജങ്ങ്ക്ഷന്‍ ) പത്രാസില്‍ നിന്ന് പറയുന്നുണ്ടായിരുന്നു ഒബറോണ്‍ മാളിലെ ആ കുശ്നി തീയറ്ററിനെ കുറിച്ച്. അത് കേള്‍ക്കെ കൂട്ടുകാരില്‍ വിരിയുന്ന അസൂയ. പരമുവിന്റെ മകന് അവിടെ പോയി സിനിമ കാണാന്‍ കഴിഞ്ഞല്ലോ. ആ വക പ്രദര്‍ശന ശാലകള്‍ ആഡംബരത്തിന്റെ അടയാളം ആയി മാറുന്നു. പാവം പരമു ജീവിതത്തിന്റെ അവസാന റീലുകളില്‍ കുടുംബം പോറ്റാന്‍ വിയര്‍ക്കുന്നു.
തൃക്കാക്കരയില്‍ നിന്നും പള്ളിക്കരയിലേക്ക് പാലമില്ലായിരുന്നു. അന്ന് പതിനേഴോളം കിലോമീറ്റര്‍ ദൂരം ബസ്സില്‍ സഞ്ചരിച്ചു വേണം അവിടെയെത്താ‍ന്‍ . രണ്ടു ബസ് മാറി കയറണം. അല്ലെങ്കില്‍ കാല്‍ നടയായും വഞ്ചിയിലും ചെന്ന് പറ്റണം. എങ്കിലും അകലത്തു കിടന്ന പള്ളിക്കരക്കാരുമായി ഞങ്ങള്‍ തൃക്കാക്കരക്കാര്‍ക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. പാലം വന്നു. ദൂരം ഏതാണ്ട് ആറ് കിലോമീറ്ററിലേക്ക് ചുരുങ്ങി. ഞങ്ങളുടെ നാടുകള്‍ തമ്മില്‍ അടുത്തു. പക്ഷെ ഞങ്ങള്‍ വല്ലാതെ അകന്നു പോയി. ഒന്ന് ചെന്ന് കാണാന്‍ വാഹന സൗകര്യം ധാരാളം ഉണ്ടായിട്ടും ഇരു കൂട്ടര്‍ക്കും നേരമില്ല. നേരം എവിടെക്കാണ്‌ പോയത്? വികസനം നേരം കളയുന്നുവോ? പാലം നാടുകളെ തമ്മില്‍ അടുപ്പിക്കുന്നിടത്തു മനസ്സുകള്‍ തമ്മില്‍ അകലുന്നതിന്റെ പൊരുളെന്ത് ? നമുക്ക് പഴയ ആ സ്ഥലനാമങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. അമ്പാടി മൂല , ഇല്ലത്ത് മുകള്‍, ഈച്ച മുക്ക്, പാടം, കൊല്ലങ്കുടി മല, അങ്ങനെ … അന്നൊക്കെ സിനിമകള്‍ ഉണ്ടായിരുന്നു, സിനിമയുടെ വരവറിയിച്ചു കൊണ്ട് പോസ്ടറുകളും . പുതിയ സിനിമയുടെ പോസ്ടറുകള്‍ എന്റെ ഗ്രാമത്തില്‍ പതിഞ്ഞിരുന്നില്ല. നാല് കിലോ മീറ്റര്‍ അകലെ പാലാരിവട്ടത്ത് ചെല്ലണം പുത്തന്‍ പടങ്ങളുടെ പോസ്ടറുകള്‍ കാണണമെങ്കില്‍. അന്നൊക്കെ ജയന്റെയും നസീറിന്റെയും പോസ്ടറുകള്‍ പതിഞ്ഞു കാണാന്‍ എന്നെ പോലെ എന്റെ വീഥികളും കൊതിച്ചിരിക്കാം. പതിഞ്ഞില്ല എന്ന് തീര്‍ത്ത്‌ പറയാനാവില്ല, നവോദയ റിലീസ് ചെയ്ത പടങ്ങളുടെ, തച്ചോളി അമ്പു, മാമാങ്കം മുതല്‍ പടങ്ങളുടെ പോസ്ടറുകള്‍ നഗരം കടന്നു വന്നത് ആ സ്റ്റുഡിയോ അക്കാലത്ത് തൃക്കാക്കരയില്‍ ആയതു കൊണ്ട്. ഇപ്പോള്‍ സ്ഥിതി മാറി, നമ്പര്‍ 20 ഗ്രീന്‍ ലാന്‍ഡ്‌, ഗുഡ് ഷെപ്പേര്‍ട് സ്ട്രീറ്റ്, അങ്ങനെ പോകുന്നു സ്ഥല നാമങ്ങള്‍ . പാതകള്‍ അത് തന്നെ. ടാറിട്ടു കറുപ്പിച്ചു വക്കില്‍ പോസ്റ്റുകള്‍ നിരത്തി വെളിച്ചം വീഴ്ത്തുന്നു എന്ന് മാത്രം. പിന്നെ ഇട തൂര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും. അന്ന് എന്റെ വീട്ടില്‍ നിന്നും അയല്പക്കത്തേക്ക് ഏറെ ദൂരമുണ്ടായിരുന്നു. ചെന്നെത്താന്‍ തൊടിയിലൂടെ നടക്കണം, മറ്റൊരിടത്തേക്ക് വയല്‍ മുറിച്ചു നടക്കണം. ഇപ്പോള്‍ ജനാല തുറന്നാല്‍ അയല്പക്കമായി. അടക്കി പിടിച്ചു സംസാരിച്ചാലും മതി കേള്‍ക്കാം. പക്ഷെ ഞങ്ങള്‍ സംസാരിക്കാറില്ല. കാരണം അധികം അടുപ്പം വേണ്ടെന്നു ഞാനും അയാളും പരസ്പരം പറഞ്ഞുറപ്പിക്കാത്ത ഉടമ്പടിയില്‍ എത്തിയിരിക്കുന്നു. ഞാനോര്‍ക്കുന്നു, പണ്ട് അങ്ങനെ അല്ലായിരുന്നു , അയല്‍ക്കാരന്റെ വരാന്തയില്‍ ചെന്നിരുന്നു, അവിടെ നിന്നും ഒരു ഗ്ലാസ് കട്ടന്‍ ചായ വാങ്ങി കുടിച്ചില്ലെങ്കില്‍ ആ ദിനം പൂര്‍ണമാവില്ല എന്നായിരുന്നു. ഇന്നത്തെ അവസ്ഥ ദുരിതത്തിന്റെത്, കയ്യെത്തും ദൂരത്തു എന്തും ലഭിക്കും. ഈ നാട് സ്മാര്‍ട്ട് സിറ്റിക്കായി കാത്തു കിടക്കുന്നു. പക്ഷെ, ചങ്ങാലി പ്രാവിന്റെ കുറുകല്‍ കേള്‍ക്കാതെ, അമ്പലത്തില്‍ നിന്നും കീര്‍ത്തനം കേള്‍ക്കാതെ, പള്ളിയില്‍ നിന്നും ബാങ്ക് വിളി കേള്‍ക്കാതെ, സഹോദരന്‍ സഹോദരനെ കണ്ടാല്‍ അറിയാതെയായ് അങ്ങനെ. നാളെ?