Thursday, June 23, 2011

നടുക്കത്തോടെ ചില ചോദ്യങ്ങള്‍

ആളുന്ന കര്‍പ്പൂര മണത്തില്‍ നടുക്കം വിടാതെ കണ്ണുകള്‍ .. നോട്ടം വലയമായി തീരുന്നത് എന്റെ ഉടലിലോ എന്നില്‍ നിന്നും തെറിച്ചു പോയ ജീവനിലോ?
ഒന്നനങ്ങാന്‍ ആവുന്നില്ലെങ്കിലും എനിക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.
മൂക്കില്‍ , വായില്‍ , കണ്ണിലൊക്കെ   പഞ്ഞി തിരുകിയ വിരലുകള്‍ എനിക്കറിയാം. ഒരു നന്ദി വാക്ക് പോലും പറയാനാവാതെ. എനിക്കൊരു നോട്ടമുണ്ടായെങ്കില്‍ , അതിനു വികാരമുണ്ടായെങ്കില്‍  ചിലത് ആംഗ്യമായി ചൊല്ലിയേനെ..
പേര് അടയാളമായ എന്റെ ഉടലില്‍ നോക്കി ഞാന്‍ നേരത്തെ നടന്നിരുന്ന പാതകളില്‍ അവര്‍ ചില ചിത്രങ്ങള്‍ നെയ്യുന്നുണ്ട്.
എന്നെ തെണ്ടീ, തെമ്മാടീ, നെറികെട്ടോന്‍   എന്നൊക്കെ അടക്കം പറഞ്ഞിരുന്ന ഒരാള്‍ സഹതപിക്കുമ്പോള്‍ എന്നിലൊരു ചിരിയുണ്ട്...
എന്റെ ഉടലില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജീവനും ചില ചോദ്യങ്ങള്‍ തൊടുക്കുന്നുണ്ട്.
 ഞാനോ ജീവനോ  ശരിയെന്നറിയണം.
ഒറ്റ കുതിപ്പോടെ പള്ളി കാട്ടിലേക്ക് നീങ്ങുന്ന മയ്യത്ത് കട്ടിലിനും ഒച്ചയില്ലാ സംസാരങ്ങള്‍ ...
ഖബറിലെ ഇടുക്കമുള്ള ഇരുട്ടില്‍ അനങ്ങാ പാറ പോലെ കിടക്കുന്ന ഉടലില്‍ തുളഞ്ഞിറങ്ങിയ പുഴുവിന്റെ ചോദ്യമാണ് ഇന്നെന്നെ നടുക്കുന്നത്....



ചുമ്മാ കുഞ്ഞബ്ദുള്ള..

നാട്ടുകാരനല്ല. അയല്‍നാട്ടുകാരനല്ല. ചില നേരങ്ങളിലെ തമാശയാണ് അയാള്‍ എന്ന് കേട്ടിട്ടുണ്ട്. കാണുന്ന മാവിലൊക്കെ ഏറിയും. മാങ്ങക്ക് വേണ്ടിയല്ല. തണ്ടിന് കൊള്ളാന്‍ .., മാവിന് വേദനിക്കാന്‍ .. വേദനയിലാണ് സുഖം...
വേദന സുഖമാണ് എന്നറിഞ്ഞതില്‍ പിന്നെ...
കിട്ടുണ്ണി ഒരു സിനിമയുടെ പേരല്ല. എണ്‍പതുകളില്‍ അത്തരം പേരുകളില്‍ ഇറങ്ങുന്ന സിനിമകള്‍ക്ക്‌ നിലനില്‍പ്പ്‌ ഉണ്ടായിരുന്നെങ്കിലും പോക്കറ്റില്‍ പണം ഇല്ലാതിരുന്നത് കൊണ്ട്  അത്തരം ഒരു സിനിമ ഇറക്കാന്‍ മനസ്സനുവദിച്ചില്ല..
കുഞ്ഞബ്ദുള്ള ഇന്നൊരു സിനിമ പിടിക്കുകയാണ്. പഴയ സാങ്കേതിത വിദ്യയിലൂടെ. പഴയ രതികല്പം പുതിയ കുപ്പിയില്‍ വന്നു വിപണി കയ്യടക്കിയതോടെയാണ് അങ്ങനെ ഒരു പൂതി.
തുടങ്ങണോ വേണ്ടയോ?
ചില അഭിപ്രായങ്ങള്‍ ഉള്ളില്‍ പൊറോട്ടയെ പോലെ ദഹിക്കാതെ കലഹിച്ചു.
ഒടുക്കം തീരുമാനമായി.
ബോക്സോഫീസ്സില്‍  എട്ടു നിലയില്‍ പൊട്ടി.
രതി കല്‍പ്പത്തിന്റെ നൂറാം നാള്‍ നൂറ് ആനകളുടെ അകമ്പടിയോടെ നടത്തിയ ആഘോഷത്തില്‍ പങ്കെടുക്കാതെ മൂക്കറ്റം കുടിച്ചു കുഞ്ഞബ്ദുള്ള പ്രഖ്യാപിച്ചു.
'സിനിമ ഒരു സാമ്രാജ്യത്വ കെണി...'

Tuesday, June 21, 2011

പരേതയുടെ നെടുവീര്‍പ്പുകള്‍

കന്നി യാത്രക്കൊരു ടിക്കറ്റെടുക്കുമ്പോള്‍
മാസം കന്നിയെന്നോര്‍ത്തില്ല;
കന്ന്യകയില്‍ നിന്നും പടിയിറക്കപ്പെടുമെന്നും
കൊടും നിശബ്ദതക്കു
എറിഞ്ഞു കൊടുക്കുമെന്നും.
യാത്ര ബോഗിയിലായതുകൊണ്ടും
വേട്ടക്കാരന്‍ പാര്‍ശ്വവല്കൃതനായതുകൊണ്ടും
ഇരയുടെ കുടുംബത്തിനു
നീതി തേടി അലയെണ്ടിവന്നില്ല.
ഞാന്‍ ഇര,
എന്റെ മൌനത്തില്‍ എരിഞ്ഞ്
ഓരോ ബോഗിയിലും നടുങ്ങിയും പിടഞ്ഞും...

================================

കവിത എന്ന തോന്നലോടെ കുറച്ചു ദിവസം മുമ്പ് എഴുതിയതാണ് ഇത്. ഒരു പുസ്തകത്തിനുള്ള വക ആയിട്ടുണ്ട്‌. കവിതകള്‍ എന്ന് തീര്‍പ്പുണ്ട്. പക്ഷെ കവിതകള്‍ എന്ന മുഖത്തോടെ പുസ്തകം ഇറക്കാന്‍ താല്പര്യമില്ല. അതുകൊണ്ട് ഞാന്‍ ചുവടു മാറ്റുന്നു. എഴുതിയ എല്ലാ കവിതകളും താഴെ കാണുന്ന രീതിയിലേക്ക് മാറ്റുന്നു.
പ്രിന്റ്‌ മീഡിയയില്‍  കവിത എന്ന ശാഖ ചില തമ്പ്രാക്കള്‍ ദത്തെടുത്തതുകൊണ്ട് കവിത പുസ്തകവുമായി ഇറങ്ങി ചെല്ലുന്നത് അത്ര സുഖമുള്ള കാര്യമല്ല. ആദ്യ തടസം പ്രസാധകരില്‍ നിന്നും, അവര്‍ ഓ.എന്‍ .വി.യെയും സുഗതകുമാരിയെയും മാത്രമേ കവികളായി അംഗീകരിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ പല പുതിയ കവികളുടെയും നല്ല രചനകള്‍ വെളിച്ചം കാണാതെ പോകുന്നു.

======================================================

പരേതയുടെ നെടുവീര്‍പ്പുകള്‍
------------------------------
കന്നി യാത്രക്കൊരു ടിക്കറ്റെടുക്കുമ്പോള്‍ മാസം കന്നിയെന്നോര്‍ത്തില്ല; ടിക്കറ്റിന്റെ പുറത്തു ശുഭയാത്ര എന്ന് കുറിച്ചത് പതിവ് പോലെ വായിച്ചു. രസം കേട്ട ജീവിതങ്ങള്‍ എതിരെ ഇരുന്നു പുറം കാഴ്ചയില്‍ മയങ്ങി.
തന്റെ യാത്ര കന്ന്യകയില്‍ നിന്നും പടിയിറക്കപ്പെടുമെന്നും കൊടും നിശബ്ദതക്കു എറിഞ്ഞു കൊടുക്കുമെന്നും ഒരിക്കല്‍ പോലും കിനാവായി നടുക്കിയിട്ടില്ല.
യാത്ര ബോഗിയിലായതുകൊണ്ടും വേട്ടക്കാരന്‍ പാര്‍ശ്വവല്കൃതനായതുകൊണ്ടും ഇരയുടെ കുടുംബത്തിനു നീതി തേടി അലയെണ്ടിവന്നില്ല.
പാളങ്ങളുടെ നരച്ച മണത്തില്‍ ഒട്ടിപ്പോയ മരണ ഗന്ധത്തില്‍ ചിറകടിച്ചു നിന്ന ആത്മാവിന്റെ വെറും തേങ്ങലില്‍ വെട്ടക്കാരനോടിത്തിരി സഹതാപം.  എന്തെ നീ ദന്ത ഗോപുര വാസിയായില്ല?
ഞാന്‍ ഇര,
കടന്നു പോകുന്ന ഓരോ ബോഗിയിലും വേട്ടക്കാരും ഇരകളും. കണ്ണടഞ്ഞാല്‍ എവിടെക്കാവും ഫണം വിടര്‍ത്തിയാടുക!
എന്റെ മൌനത്തില്‍ എരിഞ്ഞ് നടുങ്ങിയും പിടഞ്ഞും...





Monday, June 20, 2011

ഉത്തരാധുനികതയില്‍ തളരാതെ...

കഴുത്തിലെ അരിമ്പാറയില്‍ കണ്‍മഷി തേച്ചു. പോക്കറ്റില്‍ വയ്ക്കേണ്ട പേന ഏറ്റവും വിലകുറഞ്ഞത്‌... ഇടിഞ്ഞു വീഴാറായ പീടികയില്‍ പ്രവര്‍ത്തിക്കുന്ന റ്റൈലറിംഗ് ഷോപ്പില്‍ തന്നെ ഇറക്കം കുറഞ്ഞ ജുബ്ബ തയ്പ്പിച്ചു എളിമയും മതേതരത്വവും പ്രദര്‍ശിപ്പിച്ചു... എതിരിടാന്‍ നിന്നവരെ ഇരു ചെവിയറിയാതെ വെട്ടിനിരത്തി.
നടക്കുമ്പോള്‍ ഇടത്തോട്ടു തന്നെയാവാന്‍ പ്രത്യേക ശ്രദ്ധ. മൈക്കിനു മുന്നില്‍ ഞെളിഞ്ഞും വാക്കുകള്‍ ആവശ്യമുള്ളിടത്ത് ചുരുക്കിയും പിന്നെ വലിച്ചും അധികാര കൊതിയുടെ ശരീര ഭാഷ മറച്ചു...
വരട്ടു ചിന്താ വാദിയെന്ന മുഖമുദ്രയോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു...

പേന തുമ്പില്‍ നിന്നും പുറപെട്ടു പോയ അക്ഷരം മടങ്ങി വരുന്നത്...

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരക്ഷരത്തിന്റെ ആത്മാവ് രാത്രിയില്‍
വാതിലില്‍ മുട്ടി... മഴ തോരാതെ പെയ്യുന്നത്  കൊണ്ടും പുറത്തു ഇരുട്ട് കൊടി കുത്തിവാണത് കൊണ്ടും കള്ളന്മാരെയും വ്യാജനെയും ഭയമുള്ളതുകൊണ്ടും വാതില്‍ തുറക്കാന്‍ മടിച്ചു.
ഇരുട്ടിനേക്കാള്‍ ഭീകരതയോടെ വാതിലില്‍ മുട്ട്.
തുറന്നു...
നനഞ്ഞും ക്ഷതമേറ്റും അകത്തേക്ക്...
ജീവന്‍ കൊടുത്തത് എന്തിനെന്ന്...
കാലത്തിലേക്ക് സ്വതന്ത്രമാക്കപ്പെട്ടത്‌ എന്തിനെന്ന്...
എന്റെ കര്‍മം നിന്റെ സ്വാതന്ത്ര്യമാണ്. നീ സ്വതന്ത്രമാകുന്നിടത്താണ് എന്റെയും...
ചപലമായ ചില പദങ്ങള്‍ പാതി യാത്രയില്‍ വിജയം ആഘോഷിക്കുന്നുണ്ട്.
കാറ്റ് ജനാല  കൊട്ടിയടച്ചു.
കമ്പിക്കാലിലും അതെ കാറ്റ്..
കരണ്ട് കമ്പിയില്‍ ഒട്ടിയ കാക്കയുടെ ആത്മാവ് ഇണ തേടി അലയുന്നു...
ഇരുട്ട് കട്ട കുത്തിയ തമ്പില്‍ ഞാനും അക്ഷരവും മുഖത്തോടു മുഖം.
തമ്മില്‍ തമ്മിലും മിണ്ടാതെ....



Saturday, June 18, 2011

എന്റെ സങ്കടം

എന്താണ് അത്യന്താധുനികം എന്നറിയില്ലങ്കിലും അത്യന്താധുനികം
എഴുതണമെന്നൊരു മോഹം. കഥയോ കവിതയോ? തീര്‍പ്പായില്ല. എന്താണ് കഥ എന്ന ചോദ്യത്തില്‍ കഥയില്‍ കഥ വേണമെന്നൊരു വിദ്വാന്‍ .. വിശ്വാസമില്ല.
ജീവിതം തന്നെ കഥയില്ലായ്മ ആയ സ്ഥിതിക്ക് കഥയില്‍ കഥ വേണ്ട.
...എങ്കില്‍ കവിതയിലേക്ക് തിരിഞ്ഞാലോ?പാടില്ലെന്ന് വിലക്ക്. എന്റെ കയ്യില്‍ രണ്ടു വരി കഷ്ടിച്ചേ ഉള്ളൂ. അതെഴുതിയാല്‍ താഴേക്കു കോണകം പോലെ കിടക്കും.
എന്നാല്‍ പിന്നെ അങ്ങ് എഴുതാം.
എന്റെ ഉള്ളില്‍ ഉള്ളത് ഗുളിക പരുവത്തില്‍ എഴുതിയാല്‍ നാട്ടാര്‍ക്കെന്ത്.
ഇനി ഞാന്‍ ആ സങ്കടം കുറിക്കുന്നുണ്ട്...

ഇരുട്ട് കൊട്ടിയടച്ച മരക്കോണി ....

എഴുതിയത്, കണ്ടത്, കേട്ടത്... കുട്ടിക്കാലത്ത് രസിച്ചതും ആക്രി പെട്ടിയിലൊതുങ്ങിയതുമായ ഫിലിം...
എല്ലാം കത്തിക്കാന്‍ വച്ചു.
പത്ര പാരായണം ഇല്ലെന്നു ചൊല്ലിയപ്പോള്‍ ഉച്ചത്തില്‍ ചിരിച്ച  ചങ്ങാതിയെ അതേ ഒച്ചയോടെ ചീത്ത വിളിച്ചു. പതുക്കെ പറയുകയും, നീ നന്മ നിറഞ്ഞവന്‍ ..
ഞാനെന്തിനു പത്രം വായിക്കണം? നുണകള്‍ നുണഞ്ഞ് എന്തിനു നേരം കളയണം! സത്യം എന്നൊന്നുണ്ടെങ്കില്‍ അത് ചരമ കോളം. ചങ്ങാതി ചിരിച്ചു, അതിലൊരു കവിത ഉണ്ടെന്ന്‌. അവന്‍ കവിതയുമായി വരാന്‍ കാത്തിരുന്നു. കണ്ടില്ല.
ചരമ കോളത്തില്‍ കണ്ണോടിച്ചു... ആത്മഹത്യ, കൊല, കൊള്ളി വയ്പ്പ്, കരിഞ്ഞവര്‍, വെള്ളത്തില്‍ വയര്‍ ചീര്‍ത്തവര്‍... നേരെങ്കിലും എല്ലാം വക തിരിച്ചു വച്ചിട്ടുണ്ട്. ചാവും മുമ്പ് ആരാന്റെ ചാരം കുറിച്ച കരങ്ങള്‍ ... അയാള്‍ ജീവിചിരുപ്പുണ്ടോ? നാളെ മറ്റൊരാളെ അതിലടക്കാന്‍ അയാള്‍ വരുമോ?
എല്ലാം വേര്‍തിരിച്ചു. പലചരക്ക് കടയിലെ ബില്‍ , കരണ്ട് ബില്‍ , ഫോണ്‍ ബില്‍ ‍...
എല്ലാം പഴയ പ്രണയലേഖനത്തോടൊപ്പം... ക്ഷമിക്കുക, ഉത്തരാധുനികതയില്‍ പ്രണയം എന്ന പദം തെറ്റോ പഴഞ്ചനോ? വേറെ ഒന്ന് കിട്ടാത്തത് കൊണ്ട് അതിരിക്കട്ടെ എന്ന് തീര്‍പ്പായി...
പ്രണയം തിരിച്ചു ചോദിച്ചു, ഒരിക്കല്‍ വിശപ്പൊരു തെറ്റ് ആയിരുന്നില്ല, ഇന്നോ?
ഉത്തരമില്ല...
കയറില്‍ ശരിയാവില്ല, കഴുത്ത് പൊട്ടിയെങ്കിലോ, പ്ലാസ്റ്റിക്കിന് ഉറപ്പു പോരെന്നു കണിശം ഉറപ്പിച്ചു...
സാരിത്തുമ്പില്‍ ആയാലോ, സ്ത്രീപക്ഷവാദികളെ ഭയന്ന് വേണ്ടെന്നു വച്ചു.
തെക്കോട്ട്‌ നടന്നു. തെക്ക് പാളങ്ങള്‍ ...
ഓര്‍ത്തു, തീവണ്ടി തട്ടി ചത്തവന്‍... അതിലൊരു മഹത്വമില്ല. വിമാനത്തിനു പഴയ പ്രൌഡിയില്ല പിന്നെയോ?
മടങ്ങി,
എങ്ങനെ ചാവണം എന്ന് പുസ്തക രചന. ഒരായിരം വഴികള്‍ ... എങ്കിലും എനിക്കായി ഒരു വഴിയില്ല...
ഇരുട്ട്, ഇരുട്ട് കൊട്ടിയടച്ച മരക്കോണി ....

Friday, June 17, 2011

എഴുത്തിനെ കുറിച്ച് തന്നെ...

എഴുതിയിട്ട് എന്ത് കിട്ടി അല്ലെങ്കില്‍  വായിച്ചിട്ട് എന്ത് കിട്ടി...
അത്തരം ചോദ്യങ്ങള്‍ അപ്രസക്തം. ഒരാള്‍ക്ക്‌ എല്ലാവരുടെയും അഭിരുചിക്കൊത്ത് എഴുതാന്‍ ആവില്ല. ബഷീറിനെ രുചിക്കാത്തവര്‍ , ഓ.വി.വിജയനെ, ആനന്ദിനെ , കോവിലനെ, എന്തിനു തകഴിയെ പോലും രുചിക്കാത്തവര്‍ നമുക്കിടയില്‍ ഉണ്ടല്ലോ.
എഴുത്ത്, ആത്മ സാക്ഷാല്‍ക്കാരം എന്ന വകുപ്പില്‍ പെടുത്തിയാല്‍ ആത്മാവിനു ശരിയായി തോന്നുന്നത് എഴുതി കൂടെ? അത് കവിത ആവട്ടെ, കഥയാവട്ടെ, നോവലോ മറ്റു എന്തുമാകട്ടെ, അതിനു നീളമോ വീതിയോ നോക്കേണ്ടതില്ല. ഒരു വരി കൊണ്ടും ഒരായിരം വരികള്‍ പണിയാം. വാക്കുകള്‍ക്കിടയിലെ മൌനത്തിലും വായനയുണ്ട്...
വായിച്ചിട്ട് ഒന്നും കിട്ടാതിരിക്കട്ടെ, എഴുതിയിട്ടും ഒന്നും കിട്ടാതിരിക്കട്ടെ. എഴുതിയ നേരം, വായിച്ച നേരം മാതൃഭാഷയുമായി പ്രണയത്തില്‍ ആവുന്നില്ലേ? അതുതന്നെ വലിയൊരു കാര്യമല്ലേ.. അവര്‍ ഭാഷയില്‍ പിച്ചവച്ചു വരട്ടെ, അവര്‍ നടക്കട്ടെ... വളരട്ടെ. അതിനു അവസരം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ എണീക്കാന്‍ ശ്രമിക്കുന്നവരെ തള്ളി ഇടാതിരിക്കുക.
മാതൃ ഭാഷ കൊല്ലപ്പെടുന്നു എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം നിലവിളിക്കുന്ന സാഹിത്യ തമ്പുരാക്കന്മാര്‍ തന്നെയാണ് മാതൃഭാഷയെ കൊല്ലാന്‍ ശ്രമിക്കുന്നത്. ഈയിടെയായി ചിലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത്,  ഇ-മീഡിയയിലെ എഴുത്തുകാര്‍ക്ക്, പ്രത്യേകിച്ച് ഗള്‍ഫുകാര്‍ക്ക് ഗൃഹാതുരത്വത്തെ കുറിച്ച് മാത്രമേ എഴുതാനുള്ളൂ എന്ന്. എന്താ ഗൃഹാതുരത്വം അത്ര മോശം വിഷയമാണോ? രണ്ടോ മൂന്നോ പുസ്തകം ഇറങ്ങി കഴിഞ്ഞാല്‍ ചില ഇരിക്ക പിണ്ടങ്ങള്‍ ഗൃഹാതുരത്വം നിറഞ്ഞ സാഹിത്യം ഇറക്കുന്നുണ്ടല്ലോ! എന്തെ നമ്മുടെ ബാല്യം ഗൃഹാതുരത്വം അല്ലെ... പ്രശസ്ത സാഹിത്യകാരുടെ ഈള ഒലിപ്പിക്കുന്ന പ്രായം വായിച്ചു വായനക്കാര്‍ രസിക്കണം.

Thursday, June 16, 2011

ഹൃദയത്തിലൊരു മഴയുണ്ട്...

സന്ധ്യ നനഞ്ഞും പിണങ്ങിയും ... ചിണുങ്ങി പെയ്യുമ്പോള്‍  പിണക്കത്തിനിടയിലും എന്നോടിഷ്ടം ഉണ്ടോ?
പിണങ്ങുന്ന മഴ എന്തിനെന്നു മൂകം ചൊല്ലുന്ന കിളി...
എന്റെയും കിളിയുടെയും ഭാഷ ഒന്ന്. മൂകതയുടെ...
ചോദ്യങ്ങള്‍ ആവാം, തീരുമാനമായി.. ഉത്തരങ്ങള്‍ ഇല്ലെങ്കിലെന്ത്‌, മിണ്ടിയും ചിറകടിച്ചും...
എന്റെ ആകാശം ഞാന്‍ നിനക്ക് പറിച്ചു തന്ന ഹൃദയത്തിലാണ്.

Wednesday, June 15, 2011

ഫെയ്ക്കിനും ജന്മ ദിനം

നിന്റെ പ്രൊഫൈലില്‍ ഇന്ന് നിന്റെ ജന്മ ദിനം എന്നറിയുമ്പോള്‍ ഞാനും ഒരു ആശംസ നേരാന്‍ പോകുന്നു. എന്റെ ആശംസ നിനക്ക് ചിരിക്കാന്‍ വകയാവും. എന്നെയും വിഡ്ഢിയാക്കി എന്ന് കരുതിക്കൊള്‍ക. നിന്റെ ജീവിതത്തില്‍ വീണു കിട്ടുന്ന ഇത്തിരി സുഖം നെറ്റിലെ മുഖമില്ലാത്ത ജീവിതത്തില്‍ നിന്നുമാണെന്ന് നിന്നെക്കാള്‍ നന്നായി ഞാന്‍ അറിയുന്നു...
ചിലപ്പോള്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട് , ഞാനും ഒരു പുകമറയിലേക്ക്  നീങ്ങിയാലെന്ത്.. അപ്പോഴൊക്കെ എന്നിലെ ഞാന്‍ എന്നെ വിലക്കി. എനിക്ക് ഞാനായി നില്‍ക്കണം.
നീയൊരു ഫെയ്കു എന്ന് അറിഞ്ഞു കൊണ്ടും ഫെയ്ക്കിനു ജന്മദിനം ഇല്ലെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് എന്റെ നില്‍പ്പ്. എന്നാല്‍ നീയോ എന്റെ വിഡ്ഢിത്തം ഓര്‍ത്ത്‌ ചിരിയടക്കാന്‍ ആവാതെ..
നീ ആണോ പെണ്ണോ എന്ന് എനിക്കറിയില്ല. പ്രൊഫൈലില്‍ കുറിച്ച് വച്ച പേരിലൂടെ നിന്നെ ആണായി കാണുന്നു. ഇനിയിപ്പോള്‍ നീ ആണോ പെണ്ണോ ആകട്ടെ. നീ എന്നിലേക്ക്‌ എറിയുന്ന അക്ഷരങ്ങളിലാണ് എന്റെ കണ്ണ്. ചോദ്യങ്ങള്‍ക്കാണ്‌ ഞാന്‍ ഉത്തരം തരുന്നതും. അല്ലാതെ അപ്പുറത്തെ ആളെ നോക്കിയിട്ടല്ല. അക്ഷരം ഏതുമാകട്ടെ അതിനു പിന്നില്‍ ഒരു ഹൃദയം ഉണ്ടെന്ന വിശ്വാസത്തോടെ നിന്റെ അടുത്ത ചോദ്യത്തിനായി ഞാന്‍ കാത്തിരിക്കുന്നു.
ചോദ്യങ്ങള്‍ ഉണ്ടാകുംബോഴാനല്ലോ ഉത്തരങ്ങള്‍ ഉണ്ടാവുക.

ഗന്ധങ്ങള്‍

ഭാഷയില്ലാത്തെ വെറുപ്പോടെയാണ് ചില ഗന്ധങ്ങളെ സമീപിക്കുക,
ആധുനികതയുടെ ഗന്ധത്തില്‍ നിന്നും ഇത്തിരി നേരത്തേക്കെങ്കിലും സുഗന്ധമായി വഴിയോരത്ത് വീണു ചീഞ്ഞ ചക്ക.
ഈച്ചയാര്‍ക്കുന്നുണ്ട്...
പഴക്കടയിലെ വിഷം പുരണ്ട ജീവിതങ്ങളെ പിരാകികൊണ്ട് ഈച്ചകള്‍ മൂളുകയും...
എന്റെ പതിരായ ചിന്തകള്‍ തട്ടുകടയുടെ വാതില്‍ക്കല്‍ എത്രയോ നിന്നിട്ടുണ്ട്.
പ്ലാവില്‍ നിന്നും അടര്‍ന്നു പോന്ന ചക്കയെ ശവം എന്നാരും പറയാറില്ലെങ്കിലും അങ്ങനെ പറഞ്ഞാലെന്തെന്നൊരു ചോദ്യം...

എനിക്കൊന്നും അറിയില്ല..

അക്കേഷ്യയുടെ കടക്കല്‍ വിരുന്നുകാരിയെ പോലെയാണ് ചേമ്പിന്റെ നില്‍പ്പ്. അക്കേഷ്യ കോടാലിയെ ഭയക്കുന്നില്ല, താഴ്വരയില്‍ ആഞ്ഞിലി മരം ഭയക്കുകയും, മലയോടൊപ്പം പിഴുതെറിയപ്പെടും.
മുത്തശിക്ക് വിശ്രമിക്കാന്‍ മുവ്വാണ്ടന്‍ മാവില്ല, പകരം അക്കേഷ്യയിലേക്ക് വിരല്‍ ചൂണ്ടാന്‍ പോലും ഭയന്ന് മകന്‍ ജീവിതം...
ഇടവപ്പാതിക്ക് ഇടവഴിയില്‍ ജലമില്ല.
ഇനി കര്‍ക്കിടകത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല.
മൌസോളം ചുരുങ്ങിയ ജീവിതം സ്ക്രീനിലൂടെ എത്തിപ്പിടിക്കാന്‍ തുനിയുന്നത് എന്നെയോ നിന്നെയോ..

Monday, June 13, 2011

എഴുത്തിന്റെ പാതയില്‍

പ്രണയമെന്ന വിഷയത്തിലൂടെയും ആത്മാവിന്റെ കാണാ കയങ്ങളിലേക്ക് സഞ്ചരിക്കാം... ഉടലിന്റെത് പോലെ ആത്മാവിന്റെ വിശപ്പും.. ഇന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നു വാശി പിടിക്കാന്‍ ആവില്ല. ഓരോരുത്തരും അവര്‍ക്ക് ഇണങ്ങുന്ന ശൈലി സ്വീകരിക്കുന്നു. എഴുത്തിന്റെ പാതയില്‍ ശൈലി മാറുകയും... കവി താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തെണ്ടവന്‍ /വള്‍ തന്നെ. എന്ന് കരുതി എഴുതി തുടങ്ങുന്ന ആള്‍ ഒ.എന്‍.വി ആയും സുഗതകുമാരിയായും തുടങ്ങണം എന്ന് പറയരുത്.എന്റെ  വായന തുടങ്ങിയത് പൈങ്കിളിയുടെ പരിസരത്തു നിന്നുമാണ്. ഡിക്ടടിവ് നോവലുകളും  മഞ്ഞ പുസ്തകങ്ങളും എന്നെ മോഹിപ്പിച്ചിട്ടുണ്ട്‌. ഏതോ പാതയിലാണ്  എന്റെ വായന മറ്റൊരു വഴിക്ക് തിരിഞ്ഞത്..
എല്ലാരും അങ്ങനെ പൈങ്കിളിയിലൂടെ സഞ്ചരിച്ചു നല്ല വായനയില്‍ എത്തണം എന്നല്ല പറഞ്ഞു വരുന്നതിന്റെ അര്‍ഥം. ഓരോ വ്യക്തിയും തങ്ങളുടെ വഴിയെ സഞ്ചരിച്ചു ഓരോ ഇടത്ത് എത്തുന്നു...
ഏത് തരത്തിലുള്ള എഴുത്ത് ആയാലും അത് വായനക്കാര്‍ക്ക് വേണ്ടിയാണ്.. രുചികള്‍ പല തരം...
കപ്പ കഴിക്കുന്നവര്‍ അത് കഴിക്കട്ടെ, നരകത്തിലെ  കോഴിയെ കഴിക്കണം എന്നുള്ളവര്‍ക്ക് അതും ആകാം.
എഴുതുക. എഴുത്തിന്റെ പാതയില്‍ ഇടയ്ക്കു തിരിഞ്ഞു നോക്കുക. ഇന്നലെ എഴുതിയതില്‍ നിന്നും എന്റെ എഴുത്ത് കുറച്ചു കൂടി മികച്ചത് ആയിട്ടുണ്ടോ എന്ന് തിരയുക. കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കുക.
എഴുതുന്ന സൃഷ്ടി ഒരാഴ്ചയെങ്കിലും കഴിഞ്ഞു അതിലേക്കു ഒന്ന് കണ്ണോടിക്കുക. വിമര്‍ശന ബുദ്ധിയോടെ തന്റെ സൃഷ്ടിയെ സമീപിക്കുക. അത് ഇങ്ങനെ തന്നെയാണോ എഴുതേണ്ടിയിരുന്നത്, മറ്റൊരു രീതിയില്‍ എഴുതാന്‍ പറ്റുമോ എന്ന് നോക്കുക. എഴുതി കഴിഞ്ഞാല്‍ നല്ലൊരു വായനക്കാരനെ/കാരിയെ കൊണ്ട് വായിപ്പിക്കുക. അവരുടെ അഭിപ്രായം എന്തെന്ന് അറിയുക. കഴിവതും മറ്റു എഴുത്തുകാരെ കൊണ്ട് വയിപ്പിക്കാതിരിക്കുക. എഴുത്തുകാര്‍ ചിലപ്പോള്‍ വഴി തെറ്റിച്ചേക്കാം. നല്ലൊരു വായനക്കാരനെയോ  വായനക്കാരിയെയോ വിശ്വസിക്കാം. നാം എഴുതുന്നത്‌ വായനക്കാര്‍ക്ക് വേണ്ടിയാണ്..
വിമര്‍ശനങ്ങളില്‍ പതറരുത്. വിമര്‍ശനം വരുമ്പോള്‍ വേദനിക്കും. എവിടെ നിന്നെങ്കിലും വേദന ഏറ്റു വാങ്ങേണ്ടി വരുമ്പോള്‍ എഴുത്തിനെ ശപിച്ചു കടന്നു കളയരുത്. വേദനിക്കട്ടെ, ആ വേദനയില്‍ നിന്നും  വാശി ഉണ്ടാവണം. ഞാന്‍ നന്നായി എഴുതി വിമര്‍ശകന്റെ വായടപ്പിക്കും എന്നൊരു വാശി..
നാം ആരുടെ അഭിപ്രായം തിരഞ്ഞാലും  നമുക്കൊരു  അഭിപ്രായം ഉണ്ടാവണം. നമ്മുടെതായ കാഴ്ചപ്പാട് ഉണ്ടാവണം. നാം മറ്റൊരാള്‍  പറയുന്ന രീതിയില്‍ എഴുതാന്‍ നിന്നാല്‍  നാം അയാളാവും. നാമാവില്ല..
വി.കെ.എന്‍ പറഞ്ഞത് എപ്പോഴും ഉള്ളില്‍ സൂക്ഷിക്കുക: ' കലാ സാഹിത്യകാരെ നമ്പരുത്. അവര്‍ അസൂയയുടെയും കുനിഷ്ടിന്റെയും കേന്ദ്രമാണ്...'
നാം  അങ്ങനെ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക...

Saturday, June 11, 2011

എഴുത്ത്

എഴുത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ്‌. അതുവഴി സ്വാതന്ത്ര്യത്തില്‍ ആവുകയും.. എനിക്ക് എഴുത്താണ് വലുത്. എഴുതുമ്പോള്‍ ഞാന്‍ മുഖം നോക്കുന്നില്ല. നിയമങ്ങള്‍ പാലിക്കുന്നില്ല. ഈ മണ്ണില്‍ ജനിച്ച അന്ന് മുതല്‍ നാം തടവില്‍ പെടുന്നു. അത് പാടില്ല , ഇത് പാടില്ല എന്നൊക്കെ ലിഖിതങ്ങളായും അല്ലാതെയും എഴുതി വച്ചിരിക്കുന്നു. എന്തിന് മരിക്കുമ്പോള്‍ പോലും എന്റെ ഉടല്‍ നിയമത്തില്‍ പെട്ടു പോകുന്നു. അതുകൊണ്ട് ജീവിക്കുന്ന കാലത്ത് ഞാന്‍ എഴുത്തില്‍ എങ്കിലും പരിപൂര്‍ണ സ്വതന്ത്രന്‍ ആകാന്‍ ശ്രമിക്കുന്നു..
കാലമേ ഞാന്‍ നിന്നോട് യുദ്ധം ചെയ്യുകയല്ല,. എന്റെ എഴുത്ത് നുണകളോടുള്ള  എതിരിടല്‍ തന്നെ.
അല്ലയോ വൃക്ഷങ്ങളേ, നിങ്ങള്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് എനിക്ക് ജീവിക്കാന്‍ ഓക്സിജന്‍ കിട്ടുമെന്ന പ്രതീക്ഷയിലല്ല, നിങ്ങളിലൂടെ മഴ കിട്ടുമെന്നും കരുതിയിട്ടല്ല... നിങ്ങളിലൂടെ ലഭിക്കുന്ന അന്നം ഭക്ഷിക്കാം എന്ന് കരുതിയിട്ടുമല്ല. പിന്നെയോ, എന്നെ പോലെ തന്നെ ഞാന്‍ നിന്നെയും കാണുന്നു. ഞാനും നീയും മണ്ണിന്റെ അവകാശികള്‍ ... ഏതൊരു ശക്തിയിലാണോ നാം നിലനില്‍ക്കുന്നത് അത് ഒന്ന് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ പോലെ നിന്റെ മടക്കവും ഈ മണ്ണിലേക്ക് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് നിന്റെ കരങ്ങള്‍ മുറിക്കാന്‍ ശ്രമിക്കുന്നത് ഭീകരത എന്ന് പോലും ഞാന്‍ പറയുന്നു.. നിനക്കില്ലാത്ത ഒരു സ്വാതന്ത്രയും മനുഷ്യനും വേണ്ടാ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ കൈവശം ഉള്ള ഇത്തിരി അക്ഷരങ്ങള്‍ കൊണ്ട് എന്തെങ്കിലും ഒക്കെ ചുട്ടു എടുക്കുന്നു. അതിനെ കവിതയെന്നോ കഥയെന്നോ നോവലെന്നോ വിളിക്കാം. ഇനീപ്പോള്‍ കഥയില്ലായ്മ എന്ന് പറഞ്ഞാലും തരക്കേടില്ല..

Thursday, June 9, 2011

കവികള്‍ പാതകള്‍

ഓരോ കവിയും ഓരോ പാതയാണ്... ഓരോ പാതയിലും യാത്രകളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് വെളിച്ചം കൂടിയും കുറഞ്ഞുമിരിക്കും... എന്ന് കരുതി ഒരു പാതക്കും മറ്റേ പാത തെറ്റ് എന്ന് പറയാന്‍ അവകാശമില്ല... കവികളിലൂടെ പാതകള്‍ പുനര്‍ നിര്‍മിക്കപ്പെടുകയും,... ഓരോ കവിയും ഓരോ യോദ്ധാവാണ്, സ്വയം ഗുരുവും ശിക്ഷ്യനും ആകുന്നു... ഓരോ കവിയും താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തുകയും...

കവി

കവി, സ്വയം തേടുന്നവന്‍ ,  പാത വെട്ടുകയല്ല, പാത ഉണ്ടാവുകയാണ്...
 വെളിച്ചം പകരുന്നവന്‍ ,,,, യാതൊരു നിയമവും അംഗീകരിക്കാത്തവന്‍  ... എഴുത്തില്‍ രൂപങ്ങളെന്തിനു, ലോകം കവി ഹൃദയത്തില്‍ നിന്നും കലങ്ങിയിറങ്ങുന്ന  അശാന്തിയുടെ ചാറ് പാനം ചെയ്യട്ടെ...
ഒരു കവിക്കും തടവറകളില്ല...
ജീവിതം വലിച്ചെറിയുന്നവന് എന്ത് തടവറ!

Wednesday, June 8, 2011

പകച്ചുനില്‍ക്കുന്ന എഴുത്തുകാര്‍

തുടക്കക്കാരും അപ്രശസ്തരുമായ എഴുത്തുകാര്‍ പകച്ചു നില്‍ക്കുകയാണോ എന്ന് തോന്നുന്നു. ഇ മീഡിയ  ധാരാളം സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. പത്രാധിപരുടെ തടിയന്‍ കണ്ണടയെ കൂസാതെ ഇ മീഡിയയിലെ എഴുത്തുകാര്‍ക്ക് സഞ്ചരിക്കാം.  എന്നാല്‍ പ്രിന്റ്‌ മീഡിയ വാതിലുകള്‍ പുതുക്കക്കാര്‍ക്ക് മുന്നില്‍ അടച്ചു കൊണ്ടിരിക്കുകയും. ഏതെങ്കിലും കോക്കസുകളില്‍ പെടാതെ പിടിച്ചു നില്‍ക്കാന്‍ ആവില്ല എന്നൊരു അവസ്ഥ... എഴുത്തിനേക്കാള്‍ എഴുത്തുകാരെ നോക്കി കൊണ്ടാണ് പ്രസിദ്ധീകരണങ്ങള്‍ നില്‍ക്കുന്നത്. അതുവഴി ഭാഷയ്ക്ക്‌ നല്ല സൃഷ്ടികള്‍ നഷ്ടപ്പെടുന്നു. വായനക്കാര്‍ മടുപ്പിലെക്കും... എഴുത്തുകാരാണ് വലുത് എഴുത്തല്ല എന്ന ധാരണ തിരുത്താത്തിടത്തോളം നല്ല സൃഷ്ടികള്‍  വെളിച്ചം കാണില്ല...

Tuesday, June 7, 2011

എഴുത്തിലെ പക്ഷങ്ങള്‍

എഴുത്തില്‍ പക്ഷങ്ങളില്ല...  സ്ത്രീ പക്ഷമെന്നോ പുരുഷ പക്ഷമെന്നോ
ജാതി മത പക്ഷമെന്നോ തിരിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശം അത്ര നല്ലതല്ല. അവരൊക്കെ സാഹിത്യത്തെ തകര്‍ക്കാന്‍ ആരുടെയൊക്കെയോ പോക്കറ്റില്‍ നിന്നും ചില്വാനം   പറ്റിയിട്ടുണ്ട് എന്നു കരുതെണ്ടി വരും...  ഏതെങ്കിലും ഒരു പക്ഷത്തു ചേര്‍ന്ന് ഭാഗ്യം പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരെ എന്താ പറയുക...

Sunday, June 5, 2011

ഞാന്‍

നനഞ്ഞ മേഘത്തില്‍ എത്തുന്ന നിന്റെ നോട്ടം എന്റെ ഹൃദയത്തെ
ഇളക്കുന്നതെന്തേ... തടസ്സമില്ലാതെ കടന്നുപോകുന്ന ഓരോ വികാരവും എന്നില്‍ ചുഴികള്‍ തീര്‍ക്കുകയും... കാലത്തിന്റെ തോട്ടു വരമ്പുകളില്‍ രണ്ടിടത്തേക്ക് നടന്നു ഒറ്റവഴിയിലെത്തി പടം പൊഴിച്ചവര്‍ ...
പടങ്ങളായിരുന്നു തടസ്സം. നിന്നെ എന്നിലേക്കും എന്നെ നിന്നിലേക്ക്‌ തടഞ്ഞത്. നാം പടങ്ങള്‍ കാണാതെ വഴി നീളെ തേടി. എന്റെ ഓരോ ശ്വാസവും നിനക്കായി അലഞ്ഞു. രാത്രി ഏറ്റവും നിശബ്ദം ആയപ്പോള്‍ പരാശക്തി പാതയില്‍ എത്തിയപ്പോള്‍ നമ്മള്‍ പടങ്ങളില്‍ കുടുങ്ങി കിടന്നു. അതുകൊണ്ട് ആ പ്രകാശധാര കിട്ടാതെ ഇരുട്ടിലേക്ക്.
ഭൂമിയില്‍ ചിന്തിക്കുന്നവന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്നു വിശുദ്ധ വചനം. വചനം ഏതു ഭാഷയിലാവട്ടെ. വചനം പാതയായി മാറിയപ്പോള്‍ ഞാന്‍ ഗ്രന്ഥങ്ങള്‍ എലിക്കു ഭക്ഷിക്കാന്‍ കൊടുത്തു. പഠിച്ചു തുലച്ച ദിവസങ്ങളെ മറവിയില്‍ കുഴിച്ചിട്ടു. ചര്‍ച്ചകളെ തര്‍ക്കങ്ങളെ അധരവ്യായാമമായി കണ്ടു...
അവധൂതന്മാര്‍ , മഹത് വചനങ്ങള്‍ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും കിടന്നു ചാവുന്നിടത്തു എനിക്കെന്തു കാര്യം.
എനിക്കിന്ന് ഓര്‍മകളില്ല, മറവികളും... ഈ നിമിഷത്തിന്റെ യാഥാര്‍ത്യത്തില്‍ ... തുടക്കമോ ഒടുക്കമോ ഇല്ലാതെ...

Thursday, June 2, 2011

നട്ടപ്പിരാന്ത്...

എന്താണ് നീയിങ്ങനെയെന്നു ഞാന്‍ എന്നോട് പലവട്ടം... എന്ത് ചൊല്ലാന്‍ ... ഇല്ലാത്ത പദത്തിനായി ക്ലേശിച്ചു അര്‍ഥം കുറിക്കാന്‍ ... ശൂന്യതയ്ക്കും നാവുണ്ടെങ്കില്‍ എന്നെ ചൂണ്ടി ചൊല്ലിയേനെ, ഭ്രാന്തന്‍ ... ഭ്രാന്ത്‌ എന്ന പദത്തിനര്‍ത്ഥം നൂറില്‍ ഒന്ന് എന്ന് ഞാന്‍ ... എങ്കിലും ഞാന്‍ മാത്രം ശരിയെന്നു അഹങ്കാരമില്ല. തൊണ്ണൂറ്റൊമ്പതിനെ ശരിയായി സമ്മതിച്ചു അവകാശ വാദങ്ങളിലേക്ക് ഉള്ളാലെ തുപ്പി, ഞാന്‍ ഞാനായി മാറാന്‍ കച്ച കെട്ടി ഈ വഴിയെ നടക്കുന്നു...

ചിലയിനം കോപ്പിരാട്ടികള്‍

ദൈവ നാമത്തിലോ ഈശ്വര നാമത്തിലോ അല്ലാഹുവിന്റെ നാമത്തിലോ, ദൃഡ പ്രതിജ്ഞയോ ചെയ്യട്ടെ... അതെല്ലാം വിട്ടു കുറ്റിക്കാടിന്റെ നാമത്തിലോ സത്യ പ്രതിജ്ഞ  ചെയ്യട്ടെ. ഉടലിനുള്ളില്‍ അല്‍പ്പമെങ്കിലും മനുഷ്യത്വം ഇല്ലാത്തവര്‍ ഏതു നാമം  ഉപയോഗിച്ചിട്ടും കാര്യമില്ല... നാമങ്ങള്‍ മലിനമാക്കാം എന്ന് മാത്രം. അവരിലൂടെ നാമങ്ങള്‍ക്ക് അര്‍ഥം ഇല്ലാതാവുന്നു. അതൊക്കെ കണ്ടു വായും പൊളിച്ചിരിക്കാന്‍ കുറെ ജന്മങ്ങള്‍ ...