Monday, July 29, 2013

ദൈവം സ്നേഹമാകുന്നു

കമ്യൂണിസ്റ്റ് മുഖം മൂടിയണിഞ്ഞ സംഘികളും ഇസ്ലാമിസ്റ്റുകളും സുലഭമാണ്. നിരന്തരം ഏതെങ്കിലും ഒരു മതത്തെ മാത്രം കേന്ദ്രീകരിച്ച് വിമർശിക്കുന്നവരെ ശ്രദ്ധിക്കുക അവർ കമ്യൂണിസ്റ്റിന്റെ വേഷം ചമയുകയാണെന്ന് മാത്രം.. ശരിയായ യുക്തിവാദിക്ക് ഏതെങ്കിലും ഒരു മതത്തെയല്ല, അല്ലെങ്കിൽ മതങ്ങളെ മൊത്തമായിട്ടുമല്ല വിമർശിക്കാനാവുക. അയാൾ മതങ്ങളിലുള്ള തിന്മകളെയാവും ആക്രമിക്കുക..

ദൈവം ഉണ്ടോ ഇല്ലയോ എന്ന വാദം വിശ്വാസികൾക്കുള്ളത്. ദൈവ വിശ്വാസിയാവട്ടെ നിരീശ്വരവാദിയാവട്ടെ അവർ വിശ്വാസികൾ. ഒരാൾ എന്തോ ഉണ്ടെന്ന ധാരണയിൽ വിശ്വസിക്കുന്നു. മറ്റൊരാൾ അത് ഇല്ലെന്ന വിശ്വാസത്തിലും.. ദൈവം വിശുദ്ധമായ സ്നേഹം. അല്ലെങ്കിൽ മഹത്തായ സമാധാനം.. അതിലെക്കുള്ള വഴിയിൽ കലാപങ്ങൾക്കിടമില്ല. സ്നേഹത്തേയൊ സമാധാനത്തേയോ ചൂണ്ടിക്കാട്ടാനാവില്ല. അത് എന്തോ അത് അനുഭവിക്കുക.. 

Friday, July 26, 2013

തിന്മയുടെ പക്ഷങ്ങൾ

സെപ്റ്റമ്പർ പതിനൊന്ന് നമുക്ക് മുന്നിലിട്ടത് ഒന്നുകിൽ അമേരിക്കൻ പക്ഷത്ത് അല്ലെങ്കിൽ ലാദൻ പക്ഷത്തെന്ന്. അന്ന് ലോകം അത് ശിരസാ വഹിക്കുമ്പോൾ അത് രണ്ടും നുണയുടെ, തെറ്റിന്റെ പക്ഷങ്ങളെന്ന് പറയാൻ ഒരേയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഫിഡൽ കാസ്ട്രോ മാത്രം. എന്നാലന്ന് അമെരിക്കൻ നാവിലൂടെ സംസാരിച്ച റഷ്യൻ സ്വരങ്ങൾ ഒരു തമാശയോ മറ്റോ! അടിച്ചൊതുക്കപ്പെട്ടവരുടെ പ്രതീക്ഷ അവിടെ തകിടം മറിയുകയായിരുന്നു.. അന്നുമുതൽ നുണയുടെ പക്ഷങ്ങൾ ആടിത്തിമിർക്കുന്നു.  മനുഷ്യപക്ഷമോ നേരിന്റെ പക്ഷമോ അപരിചിതമായി മാറുകയും..

Tuesday, July 23, 2013

ഫാസിസം

യാത്രയിൽ എവിടെ വച്ചാണ് രാഷ്ട്രീയത്തിൽ നിന്നും സേവനമെന്ന വാക്ക് നഷ്ടമായത്? അക്രമവും അഹങ്കാരവും അലങ്കാരമായി മാറിയത്? അത്  ഫാസിസത്തിന്റെ ശരീര ഭാഷയാണിന്ന്. ജനത എന്നത് അവർക്ക് ഭരിക്കാനും അവകാശം നിഷേധിക്കാനും ഉള്ള ഉരുപ്പടിയായി മാറിയിരിക്കുന്നു. ജീവിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ഫാസിസത്തിന്റെ പാതയിലാണ്. സ്വന്തം ഓഫീസ് സംരക്ഷിക്കാനാവാത്ത ഭരണാധിപന് എങ്ങനെയാണ് ഒരു ദേശത്തെ സംരക്ഷിക്കാനാവുക!

കുത്തക മുതലാളിമാർ സംരക്ഷിക്കപ്പെടുകയും സാധാരണക്കാർ തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്താൽ വഞ്ചിക്കപ്പെട്ടൊരു ജീവിതമാണ് ചെങ്ങറയിലേത്. എൻഡോസൾഫാൻ ഇരകളെ സൌകര്യപൂർവ്വം മറന്നിരിക്കുന്നു. കാതിക്കൂടത്തെ ജീവിതങ്ങൾക്ക് അധികാര ധാർഷ്ട്യത്തിന്റെ ബൂട്സിനടിയിൽ ഞെരിയേണ്ടിവരുന്നു.. ഇതോ സോഷ്യലിസം, ഇതുതന്നെയാണോ ജനാധിപത്യം!

Sunday, July 21, 2013

ആദിവാസികൾ മനുഷ്യരാണ്

ചിലരുടെ സംസാരം കേട്ടാൽ തെരുവുപട്ടിക്ക് ഭക്ഷണ സാദനങ്ങൾ എറിഞ്ഞ് കൊടുക്കുന്നതുപോലെയാണ് ആദിവാസി ജീവിതങ്ങൾക്കെന്ന് തോന്നിപോകുന്നു. കുറഞ്ഞത് വീട്ട് പട്ടിക്കുള്ള അന്തസ്സെങ്കിലും ആ ജീവിതങ്ങൾക്ക് കൊടുക്കുക.. അറിഞ്ഞുകൊണ്ട് ആരും ആദിവാസിയായി പിറക്കുന്നില്ല. അതുപോലെ വരേണ്യവർഗമായും.. ഭക്ഷണം വായു ജലം വാസം ഒന്നും ആരുടെയും ഔദാര്യമല്ല. അത് അവരുടെ അവകാശമാണ്.. നഗരമക്കൾ വാങ്ങുന്ന എൽ.പി.ജിയുടെ സബ്സിഡിയുടെ ഭാരം ആ കാട്ടുവാസികൾകൂടി പേറുന്നെന്ന് ഓർക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടായെങ്കിൽ..

ജീർണത

കക്ഷി രാഷ്ട്രീയക്കാര്‍ മനുഷ്യനെ നിരാശയിലാഴ്ത്തിയ കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്. തിന്മകൾ ആഘോഷിക്കപ്പെടുന്നു, നന്മ ചവിട്ടിമെതിക്കപ്പെടുകയും.. ജനതക്ക് ജന പ്രതിനിധികളോടുള്ള വിശ്വാസം നഷ്ടപ്പെടുന്നു. വൈകാതെ ആരാഷ്ട്രീയതയിലേക്കും  ഫാഷിസത്തിലെക്കും മനുഷ്യന്‍ കൂപ്പു കുത്തും.

അതിനു മുമ്പ് എഴുത്തുകാര്‍ ഉണരേണ്ടിയിരിക്കുന്നു. ഇരുട്ടിലേക്ക് കൂപ്പു കുത്തുന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ബാധ്യസ്തരായ എഴുത്തുകാർ എന്തേ നിശബ്ദരാവുന്നു? തമ്മിൽത്തമ്മിൽ ചെളിവാരിയെറിയുന്നതല്ല സാഹിത്യപ്രവർത്തനം. തനിക്ക് എന്ത് കിട്ടി, തനിക്ക് കിട്ടേണ്ടത് മറ്റൊരാൾ തട്ടിയെടുത്തു എന്ന് വിലപിക്കുന്നത് എഴുത്തുകാരന്റെ ഭാഷയല്ല. അധികാരത്തിന്റെ മൂടുതാങ്ങികൾക്ക് അവരുടേതായ അജണ്ടകളുണ്ട്. എന്നാൽ അധികാര വർഗത്തിൽ നിന്നും പട്ടും വളയും വാങ്ങുന്നതിനല്ല എഴുത്ത്.

ജീർണതക്കെതിരേ പൊരുതാതെ ജീർണമായി കൊണ്ടിരിക്കുന്ന എഴുത്തുകാരാ;
മനുഷ്യനും പ്രകൃതിക്കും വേണ്ടി എഴുതുക. തലമുറകള്‍ തോറും കൈമാറാന്‍ വെളിച്ചം പകരുക…