തത്ത്വമസി എന്നത് ദൈവപ്രണയത്തിന്റെ ഉന്നതമായൊരു തലമാണ്. അത്, ആ ഭാഷണം കാഴ്ച്ചയിൽ മിന്നിമറയേണ്ട ഒന്നല്ല, അത് അനുഭവിക്കാനുള്ളത്. മധുരം നുകർന്നാൽ പിന്നെ മധുരത്തെ കുറിച്ച് ഭാഷണങ്ങളില്ല, അതനുഭവിച്ച്, അതിന്റെ രുചിയിലൂടെ സഞ്ചരിക്കുക. എന്നാൽ അവിടെക്കെത്താൻ അകമേക്ക് എത്രയോ പടികൾ ചവിട്ടേണ്ടതുണ്ട്. ഗീതാകാരൻ പറഞ്ഞതുപോലെ പ്രതിഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്താൽ നമുക്കാ ദൈവപ്രകാശത്തിലെത്താം. അതിലെത്തിയാൽ പിന്നെ അഹങ്കാരമില്ല, വടിത്തല്ലുകളില്ല. ലോകം ദൈവത്തിന്റെ ഉദ്യാനമായി മാറുന്നു. അതിന് ഉണർത്തേണ്ടത് ജാതിമതങ്ങളെയല്ല, മനുഷ്യരെയാണ്; അകമേ ഒതുങ്ങിപോയ ആ ദൈവപ്രകാശത്തെയാണ്.