Friday, May 15, 2026

കാലത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ

 

മഞ്ഞിന്റെ മൌനത്തിലേക്ക്

മാമ്പൂവീഴ്ച്ച,

എന്നിലേക്ക് നീയും

എത്രമേൽ സ്വകാര്യമായി..

 

ലോകത്തിനു മുന്നിൽ

നാം അപരിചിതർ,

എന്നാൽ അലയടങ്ങാത്ത കടലായി

രണ്ട് ഹൃദയങ്ങൾ

വളരുന്ന തിരകളിലൂടെ

ആത്മാവ് പ്രണയം പങ്കിടുന്നു.

 

നാം നമ്മിലൂടെ

മേഘത്തിന്റെ വാചാലതയിലൂടെ

സ്വപ്നം കാണുകയും

സ്വപ്നങ്ങൾ പങ്കിടുകയും ചെയ്യുന്നു.

 

ഗുൽമോഹറിലേക്ക്

സന്ധ്യചായുന്നതുപോലെ

ഞാൻനിന്നിലേക്ക്,

നിന്റെ ഞരമ്പുകളിലേക്ക്,

അറ്റമില്ലാത്ത ആത്മാവിന്റെ പാതയിലേക്ക്.

 

ഭ്രാന്തന്മാരുംഅന്ധന്മാരും

സ്വപ്നംകാണുന്നു,

അവരത്വെളിപ്പെടുത്തുന്നില്ലെങ്കിലും.

 

നിന്നെകുറിച്ചൊരുവരി

എഴുതാൻ തുടങ്ങുമ്പോൾ

പ്രണയലഹരിയിലേക്ക്

വീണുപോകുന്നു.

 

നിന്റെ കണ്ണുകളിലെ

സുന്ദരമായൊരു കിനാവ്

വിരിയാതെ നിൽക്കുന്നു.

അത് വായിക്കുന്നില്ലെങ്കിലും

കണ്ണുകളിലെ തിളക്കം

നിലാവിനെ കുടഞ്ഞിടുന്നു.

 

 കണ്ണ്കണ്ണുകളെ

വായിക്കുന്നില്ല,

ചങ്കിൽ നിന്നൊലിച്ച

ചോരയിൽ ചങ്ക്നീറിപ്പിടിക്കുമെങ്കിലും

അവിടെ വിരിയുന്ന വികാരങ്ങൾ

പുറംതള്ളുന്നില്ല.

 

കാലത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ

തൂങ്ങിയാടുന്ന ബൾബിലൂടെ

ഞാൻ നിന്റെ കണ്ണുകളെ അനുഭവിക്കുന്നു.

എന്റെ കാഴ്ച്ച നിന്നിലൂടെ യാത്രപോകുന്നു.

 

ഗോതമ്പുവയലുകളിൽ

സ്വപ്നത്തിന്റെകൈവരിയിൽ

നിറഞ്ഞു പാടിയസിത്താറിന്റെസംഗീതം,

തീവണ്ടിമുറികളിൽ

വിയർക്കുന്ന ഹൃദയങ്ങളുടെ

പുറപ്പാടിന്റെപാട്ട്,

പിന്നെ

പ്രണയികളുടെ ആകാശങ്ങളെയെല്ലാം

അനുഭവിക്കുന്നത്

നിന്റെകണ്ണുകളിലൂടെയാണ്.

ഉണക്കാനിട്ടൊരുസ്വപ്നത്തിന്

നീകാവലിരിക്കുന്നു.

 

നിന്റെ ഹൃദയചോരയിൽ പിറന്നൊരു കവിത

പ്രാണനെ മുറിക്കുന്നു.

എന്റെ പ്രാണനെ ഉഴുതുമറിക്കുന്നു.

എത്രവേദനയോടെയാണ് ഞാനപ്പോൾ

നിന്നിലേക്ക് ചേർന്നിരിക്കുക.

 

Friday, May 8, 2026

കടലിന്റെ കേന്ദ്രബിന്ദു തേടി

 

    ഇവിടെ, ഈ രാത്രിമരച്ചുവട്ടിൽ ഞാൻ നിൽക്കുന്നു, തനിയേ നിൽക്കുന്നു. ആദ്യവെളിച്ചത്തിന്റെ തരികൾ തേടുന്നു, ആദ്യ കണ്ണുകളുടെ വെളിച്ചം തേടുന്നു, ആദ്യ കേൾവിയുടെ കാതു തേടുന്നു. കാലത്തിന്റെ ഭ്രാന്ത് ഉന്മാദത്തിന്റെ ഇലകളായി എന്നിൽ പെയ്യാൻ കാത്തുനിൽക്കുന്നു. ജീവന്റെ ചരടിൽ പ്രണയ മുത്തുകൾ തൂക്കിയിടുന്നു, തെരുവിന്റെ തുറസിലേക്ക് കാലത്തിന്റെ നെടുങ്കൻ വായിൽ നിന്നും ഇറങ്ങിവന്ന് വീണ്ടും നടക്കാൻ തുടങ്ങുന്നു.

   കടലിന്റെ കേന്ദ്രബിന്ദു തേടി, തിരകൾക്ക് മീതെ യാത്ര ചെയ്യുന്നു. ഭ്രാന്തെഴുതുന്ന ചിപ്പികളുടെ മുത്തുകളിലേക്ക് എന്നെ വലിച്ചെറിയട്ടെ.

    മാവ് പൂത്ത് മണം പരക്കുമ്പോൾ വിരിയാൻ പോകുന്ന മാങ്ങയുടെ മരണം അടയാളപ്പെടുന്നു. എന്നെ പിഴുതെറിയുന്ന കൊമ്പിൽ നിന്നും എന്റെ വിത്തു കൊത്തിയെടുത്ത് പ്രാവ് കുറുകുന്നു. കടലിന്റെ അകക്കാമ്പിലേക്ക് പോകാനുള്ള ആവേശം ഇരട്ടിക്കുന്നു. എത്രമേൽ പ്രഹരിച്ചിട്ടും കൊല്ലപ്പെടാത്ത ഞാൻ നിനക്കായി പാടുന്നു.

  രാത്രിയുടെ രാത്രിയിൽ ഹൃദയത്തിന്നിടനാഴിയിൽ വിരിഞ്ഞുനിൽക്കുന്ന പനിനീർപ്പൂവിൽ ഗന്ധർവ്വ ഹൃദയം തെളിയുന്നു. പ്രണയിച്ചു കൊതി തീരാത്തവരുടെ ആത്മാവ് അലയുന്നു. ഈ ഏകാന്തതക്ക് അത്രക്ക് മധുരമൊന്നുമില്ല, ഏകാന്തതയുടെ മുള്ളുകൾ ഹൃദയത്തിൽ തറഞ്ഞിരിക്കുന്നു. ഓരോ മുള്ളും മൽസരിച്ച് ആഴം തേടുമ്പോൾ വേദനക്കുമേൽ വേദന സവാരി ചെയ്യുന്നു. എവിടേക്ക് പോകണമെന്നറിയില്ല, എന്ത് ചെയ്യണമെന്നറിയില്ല, എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിയില്ല. പിന്നിട്ട പാതകളിലേക്ക്, സ്വപ്നങ്ങൾ കുഴിച്ചുമൂടിയ ഇടങ്ങളിലേക്ക് ആരോ എന്നെ കൊണ്ടുപോകുന്നു. മറക്കാൻ ശ്രമിക്കുകയും കുഴിച്ചുമൂടുകയും ചെയ്ത എന്നെ മടക്കിയെടുക്കാൻ ശ്രമിക്കുന്നു. ഇനിയും അഗ്നിയുടെ പാതയിലൂടെ, കണ്ണീരിന്റെ ചാലുകളിലൂടെ കാലമെന്നെ വലിച്ചിഴച്ചേക്കാം….

Thursday, November 22, 2018

തത്ത്വമസി

തത്ത്വമസി എന്നത് ദൈവപ്രണയത്തിന്റെ ഉന്നതമായൊരു തലമാണ്. അത്, ആ ഭാഷണം കാഴ്ച്ചയിൽ മിന്നിമറയേണ്ട ഒന്നല്ല, അത് അനുഭവിക്കാനുള്ളത്. മധുരം നുകർന്നാൽ പിന്നെ മധുരത്തെ കുറിച്ച് ഭാഷണങ്ങളില്ല, അതനുഭവിച്ച്, അതിന്റെ രുചിയിലൂടെ സഞ്ചരിക്കുക. എന്നാൽ അവിടെക്കെത്താൻ അകമേക്ക് എത്രയോ പടികൾ ചവിട്ടേണ്ടതുണ്ട്. ഗീതാകാരൻ പറഞ്ഞതുപോലെ പ്രതിഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്താൽ നമുക്കാ ദൈവപ്രകാശത്തിലെത്താം. അതിലെത്തിയാൽ പിന്നെ അഹങ്കാരമില്ല, വടിത്തല്ലുകളില്ല. ലോകം ദൈവത്തിന്റെ ഉദ്യാനമായി മാറുന്നു. അതിന് ഉണർത്തേണ്ടത് ജാതിമതങ്ങളെയല്ല, മനുഷ്യരെയാണ്; അകമേ ഒതുങ്ങിപോയ ആ ദൈവപ്രകാശത്തെയാണ്.

Monday, July 18, 2016

തിരുത്ത്

പലരും പറയുന്ന ന്യായമുണ്ട് യഥാര്‍ത്ഥ മുസല്‍മാന് മറ്റുള്ളവരെ ആക്രമിക്കാനോ അപായപ്പെടുത്തുവാനോ കഴിയില്ലെന്ന്. അവർ തന്നെയാണ് ഉത്തരം പറയേണ്ടത് ചേകന്നൂരിനെ മുക്കിയവരും അധ്യാപകന്റെ കൈവെട്ടിയവരും യഥാര്‍ത്ഥ മുസൽമാന്മാർ ആണോ എന്ന്. യാതൊരാളാവട്ടെ തന്റെ മതത്തിലേക്ക് ആളെ ക്ഷണിക്കുന്നത് മറ്റ് മതങ്ങൾ തെറ്റെന്ന് വാദിച്ചുകൊണ്ടാണ്. മറ്റ് മതങ്ങൾ ശരിയെന്ന് തോന്നുന്നുവെങ്കിൽ പിന്നെ തന്റെ മതത്തിലേക്ക് ക്ഷണിക്കേണ്ടതില്ലല്ലോ. ഇസ്രയേലും ഇസ്രയേലിയരും ശത്രുക്കളെന്ന് പഠിപ്പിക്കുന്നത് പോലും അപകടകരമാണ്. കേരളത്തിൽ കഴിയുന്ന ഒരു മുസൽമാൻ എത്രയോ അകലെയുള്ള ദേശത്ത് പാർക്കുകയും ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തതും കാണാനിടയില്ലാത്തതുമായ ഇസ്രായേലികളെ എന്തിന് ശത്രുവാക്കണം... ശത്രുത ഒഴിവാക്കി മുന്നോട്ട് പോകാനാവുമ്പോൾ മാത്രമേ സമാധാനം അനുഭവിക്കാനാവൂ.. ഫാസിസത്തിനു നിലനിൽക്കാൻ ഒരു ശത്രു വേണം, ആ‍ തലത്തിലേക്ക് മതങ്ങൾ പോകരുത്.

Friday, May 27, 2016

സംഗീതം

സംഗീതമില്ലാത്ത മനസ് വരൾച്ചയുടെ ദേശം വിളിച്ചുവരുത്തുന്നു. കലാസാഹിത്യം വിരോധിക്കുന്നിടത്തും അതുതന്നെയാണ് സംഭവിക്കുക. എന്തിന്റെ പേരിലായാലും മനുഷ്യ ജന്മം തൊഴുത്തിലെ കാടിവെള്ളവും വൈക്കോലും ചവച്ച് അവസാനിപ്പിക്കാനുള്ളതല്ല. ഏതെല്ലെമോ കിത്താബുകളിൽ നിന്നും തപ്പി സംഗീതം ഹറാമെന്ന് പുരോഹിതൻ പറയുമ്പോൾ പുരോഹിത ഭാഷ ഭക്തരെ തൊഴുത്തിലേക്ക് വലിക്കുകയാണെന്ന് വ്യക്തം. പ്രവാചകൻ സംഗീതം ആസ്വദിച്ചിട്ടുണ്ട്.. ആസ്വദിച്ചാലും ഇല്ലെങ്കിലും സംഗീതമൊഴിഞ്ഞ ഹൃദയത്തിനു ദൈവത്തെ അനുഭവിക്കാനാവില്ല. പ്രണയവും സഗീതവുമില്ലാ‍ത്തൊരാൾ ദൈവത്തെ അനുഭവിക്കുന്നുവെന്ന് പറഞ്ഞാൽ ആ ആളുടെ ദൈവം വരൾച്ചയുടെ ദേശമെന്ന് പറയാം.

Monday, March 14, 2016

മതയിടങ്ങളെന്ന ചതി

മനുഷ്യൻ പിറക്കുന്നത് സ്വതന്ത്രമായി, മതമില്ലാതെ.. പിറവിയുടെ ചൂളം വിളി അവസാനിക്കും മുമ്പ് കാതിലൂടെ ആത്മാവിലേക്ക് മതമെന്ന ഈയം ഉരുക്കിയൊഴിക്കുന്നു. തുടർ യാത്രയിൽ ഈയമാണ് നിർദേശങ്ങൾ നൽകി കൊണ്ടിരിക്കുക, തന്റെ മതം മാത്രം ശരി, മറ്റെല്ലാം തെറ്റ്. തന്റെ മത ഗ്രന്ഥം മാത്രം ശരി, മറ്റെല്ലാം വെറും വാറോലകൾ... അകമേ നിന്നും ആ ഈയം എന്ന് പുറത്തേക്ക് തള്ളുന്നുവോ അന്നേ മനുഷ്യനെ മനുഷ്യനായി കാണാനാവൂ. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയക്കാരും മത മേസ്തിരിമാരും ചേർന്നുള്ള കൂട്ട് കച്ചവടമാണ്. മനുഷ്യർ ഭിന്നിച്ച് നിമ്പോഴാണ് കച്ചവടം കൊഴുക്കുക...

Sunday, March 13, 2016

മാധ്യമങ്ങൾ

ചാനൽ ചർച്ചകൾ നിരോധിച്ചാൽ പകുതി മാലിന്യം ഒഴിഞ്ഞുകിട്ടും.. പോയ തലമുറ പത്രങ്ങൾ വായിച്ചുതന്നെയാണ് രാഷ്ട്രീയം ചർച്ച ചെയ്ത് ചായക്കട വരാന്തകളെ സജീവമാക്കിയത്. അന്നത്തെ പത്രങ്ങൾക്ക് എഴുപത് ശതമാനാമെങ്കിലും നേരുണ്ടായിരുന്നു. ഇന്നോ? മനുഷ്യനോടൊത്ത് നിൽക്കേണ്ട മാധ്യമങ്ങൾ മതങ്ങളോടും രാഷ്ട്രീയത്തോടും കുത്തക മുതലാളിമാരോ‍ടും ചേർന്ന് നിൽക്കുന്നു. ഒരു പാർട്ടി ഭരിക്കുമ്പോൾ ശരിയായി അവതരിപ്പിച്ചത് മറ്റൊരു പാ‍ർട്ടി അധികാരത്തിലെത്തുമ്പോൾ തെറ്റായി അവതരിപ്പിക്കുന്നു. എങ്കിൽ രണ്ടും ശരിയല്ല, സത്യം എവിടെയോ കഴുത്ത് പിരിഞ്ഞ നിലയിൽ കിടക്കുന്നു. നുണകൾ പെരുകുന്നത് മനുഷ്യന്, ദേശത്തിനു ദോഷമാണ്....

Thursday, March 3, 2016

സാഹിത്യരംഗത്തെ ഊളകൾ

സാഹിത്യ അക്കാദമികളിൽ കയറികൂടുന്ന വിരകൾ രാഷ്ട്രീയക്കാരുടെ ചെരുപ്പ് നക്കികളാണ്. പുരസ്കാരം നേടുന്ന കൃതികൾ കൂടുതൽ വിറ്റുപോകും. അതുകൊണ്ട് അവർ വച്ച് വിളമ്പുന്ന പുരസ്കാരങ്ങൾക്ക് വായനക്കാരെ കബളിപ്പിക്കാനാവുമെങ്കിലും ആ പേരിൽ എഴുത്തുകാർക്ക് വേദികൾ പലത് കിട്ടുമെങ്കിലും പ്രത്യേകിച്ച് ഭാഷക്ക് ഒരു ഗുണവുമില്ല. ഇന്ന് സാഹിത്യ ലോകത്ത് നടക്കുന്നത് വച്ച് നോക്കുമ്പോൾ രാഷ്ട്രീയക്കാരെ മാന്യന്മാരെന്ന് പറയാം. അത്രമേൽ ജീർണതയാണ് ചില കോക്കസുകളുടെ കളികൊണ്ട് ഉണ്ടായികൊണ്ടിരിക്കുന്നത്.. ഇവിടെ ആര് എഴുത്തുകാരൻ/കാരി ആവണമെന്ന് തീരുമാനിക്കുന്ന നാറിത്തരത്തെ നല്ല എഴുത്തുകൾ മുറിച്ചുകടക്കുകതന്നെ ചെയ്യും. ഒരു സൃഷ്ടി എങ്ങനെയായിരിക്കണമെന്ന് എഴുത്തുകാർ തീരുമാനിക്കുന്നു. അല്ലാതെ അക്കാദമിക് ഊളകളുടെ മദ്യപാനസദസുകളല്ല തീരുമാനിക്കേണ്ടത്..

Saturday, October 24, 2015

മനുഷ്യനാവുക

യാതൊരാൾ മുസ്ലീം കുടുംബത്തിൽ പിറക്കട്ടെ അയ‍ാൾ മുസ്ലീമും കൃസ്ത്യൻ കുടുംബത്തിൽ പിറന്ന ആൾ കൃസ്ത്യാനിയും ദലിത് കുടുംബത്തിൽ പിറക്കുന്ന ആൾ ദലിതും ആകുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് ഏവർക്കും അറിയാം... ഓരോരുത്തരും തങ്ങളിൽ കുത്തപ്പെട്ട മത സമുദായ ചാപ്പയുടെ ഭാരവും പേറി കാലം കഴിക്കുന്നു. അതിനിടയിൽ തങ്ങൾ ഉത്തമ സമുദായമെന്നോ ദൈവത്തിന്റെ മടിയിൽ ഇരിക്കുന്നവരോ ആണെന്ന ചൊറിയൻ വാദവുമായി നടക്കുന്നു. മതങ്ങളെന്ന തൊഴുത്തിൽ നിന്നും രക്ഷപ്പെടുന്നവരാണ് വിപ്ലവകാരികൾ. ആരാധനാ‍ലയങ്ങളിൽ ജനിക്കുന്നത് നന്ന് അവിടെ കിടന്ന് മരിക്കരുതെന്ന സ്വാമീ വിവേകാനന്ദ വചനം ഓർത്തുപോകുന്നു.. നല്ലത് സ്വീകരിക്കുക,മോശം വലിച്ചെറിയുക. ഏതൊരു മതമാവട്ടെ അതിൽ നിന്നും നന്മകൾ പെറുക്കിയെടുക്കാം. മറ്റൊരു മതത്തിൽ ഉള്ള നന്മ എടുത്താൽ താൻ മതത്തിനു പുറത്തായെന്ന ധാരണ തിരുത്തപ്പെടണം. രോഗം വന്നാൽ രോഗത്തിന് ചികിത്സ തേടണം. അതല്ലാതെ ഡോക്ടറെ കണ്ടാൽ ദൈവത്തെ വിട്ട് ഡോക്ടറെ തേടിയെന്നും അത് ദൈവത്തെ ചെറുതാക്കുകയോ ദൈവത്തോട് കൂട്ടിചേർക്കുകയോ ആണെന്ന വരട്ട് പൌരോഹിത്യ ചിന്ത ഉപേക്ഷിക്കണം. ഒരു ഭക്തനാവാൻ, മത സേവകനാവാൻ, ഡോക്ടറോ എഞ്ചിനീയറോ ആകാൻ എന്തെളുപ്പം. എന്നാലൊരു മനുഷ്യനാവുകയെന്നത് അത്ര എളുപ്പമൊന്നുമല്ല. മനുഷ്യനാക്കാൻ പറ്റിയ യൂണിവേഴ്സിറ്റികളൊന്നും ഇല്ലെന്നാണറിവ്. സ്വയം മനുഷ്യനാവുക..

Friday, October 23, 2015

ഇരട്ടത്താപ്പ്

പോറ്റി വളർത്തുമ്പോൾ നല്ല തീവ്രവാദിയും, എതിരിടുമ്പോൾ ചീത്ത തീവ്രവാദിയെന്നും വർത്തമാന ഭാഷ. ഒരിക്കൽ ലാദൻ അമേരിക്കയുടെ മാനസപുത്രനായിരുന്നു. സദ്ദാമിനെ അമേരിക്ക എങ്ങനെയെല്ലാം ഉപയോഗിച്ചെന്നും കണ്ടുകഴിഞ്ഞു. ഇന്ന് റഷ്യ ഐസിസ്സ് ഭീകരരെ തുടച്ച് നീക്കാൻ തുനിയുമ്പോൾ അമേരിക്കക്ക് പൊള്ളുന്നെങ്കിൽ അതിന്റെ രാഷ്ട്രീയം വേറെയാ‍ണ്. ഇതേ സമീപനം തന്നെയാണ് ലോകം വച്ചുപുലർത്തുന്നത്, അവിടെയാണ് മൃദു വർഗീയതയെന്നും അതിവർഗീയമെന്നും പറയുന്നത്. ഇതിലൊന്നും താത്വികമായ അവലോകനമൊന്നും നടത്തേണ്ടതില്ല. തക്കാളിയുടെ ഒരു അരിക് ചീഞ്ഞാൽ പിന്നെ അത് ചീഞ്ഞ തക്കാളി തന്നെയെന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് ചോദിച്ചാലും അറിയാം..