Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, September 25, 2015

വരട്ടു ചൊറി


വരട്ടുചൊറി ഒരു രാഷ്ട്രീയമാണ്;
അതേ രാഷ്ട്രീയ വായനയിലാണ്
ചാനൽ സീരിയൽ കാണാത്ത,
ചാനൽചർച്ചകൾ എന്തെന്നറിയാത്ത
ആദിവാസികൾ
വരേണ്യവർഗത്താൽ ശപിക്കപ്പെടുക...
വരട്ടുചൊറി വാദം
ഇന്നെന്നല്ല എന്നുമുണ്ടായിരുന്നു.
പാർശ്വവൽകൃതർ
കർഷകർ
ആത്മഹത്യ ചെയ്താൽ
അത് അതേ ചൊറിയുടെ വിളയെന്ന്
നാമറിഞ്ഞിരുന്നില്ലെന്ന് മാത്രം...
എൻഡോസൾഫാനൊരു നുണയെന്ന്
ആദിവാസികൾ മനുഷ്യരല്ലെന്ന്
വൈകാതെ എഴുതപ്പെടും...
ഹൃദയം ചൊറിയുടെ ദേശമായി മാറുമ്പോൾ
വർഗീയത തിമിർത്താടുമ്പോൾ
ഒരു കാറ്റ്,
ഒരു മഴ,
അല്ലെങ്കീലൊരു ഭൂമികുലുക്കം;
അതെ,
തങ്ങളെ മൊത്തമായും കുലുക്കുന്നത്,
പിഴുതെറിയുന്നത്
മനുഷ്യൻ മാത്രം സ്വപ്നം കാണും...
അത് അങ്ങനെ തന്നെയാണ്;
രാഷ്ട്രീയവും മതങ്ങളും തോറ്റുപോയ ഇടത്ത്
കലാസാഹിത്യം ഒറ്റുകാരാൽ വിഷമയമായ ഇടത്ത്
അധികാര കഴുകന്മാർ ഉറഞ്ഞു തുള്ളുന്ന ഇടത്ത്
മനുഷ്യൻ കാത്തിരിക്കുക
പ്രകൃതി ദുരന്തങ്ങളെയാവും...

Sunday, September 8, 2013

യുദ്ധം വിതക്കുന്നത്

ഒരു യുദ്ധമുണ്ടാവുകയെന്നാൽ
ജനതയെ തുടച്ചുനീക്കൽ മാത്രമല്ല
ഒരു ദേശത്തെ പരിക്കേൽ‌പ്പിക്കുകയെന്നുകൂടിയാണ്.
ഒരായിരം സ്ത്രീകൾ ഒരുമിച്ച് പീഡിപ്പിക്കപ്പെടുന്നതിനേക്കാൾ
ക്രൂരമാണത്.
എന്നിട്ടും നീ ചൊല്ലുന്നു,
സമാധാനം!

ഒരു ഭ്രാന്തി തന്റെ മുലകൾ മാന്തിപ്പൊളിക്കുന്നതുപോലെയോ
തന്റെ യോനി വലിച്ചുകീറുന്നതു പോലെയോ
ഭൂമി...
അത് അങ്ങനെതന്നെയാവണമല്ലോ,
ഒരു സ്ത്രീക്ക് എത്രമാത്രം സഹിക്കാനാവും
തുടരെ ബലാത്സംഗം ചെയ്യപ്പെടുന്നത്.
തെരുവിൽ നിന്നും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ
സ്വയം ഇല്ലാതെയാവാൻ ശ്രമിക്കുന്നത്.

ഓർമ്മ വീഴുമ്പോൾ നീയൊരു തെരുവിലായിരിക്കാം,
യുദ്ധത്തിന്റെ അവസാന സൈറനും ഒതുങ്ങിയിട്ടുണ്ടാവാം,
ഭടന്മാർ പിൻ വാങ്ങിയിട്ടുണ്ടാവാം....
സുഹൃത്തേ
നീ കിനാവുകണ്ടതുപോലെയല്ല കേട്ടോ,
നീയും നിന്റെ ഭാര്യയും തട്ടാനും ബാക്കിയാവുന്ന കാലത്തെ കുറിച്ച്,
എല്ലാം വരുതിയിലാക്കാമെന്ന മോഹം നിന്നെ ഉന്മാദിയാക്കിയത്,
അതെ, ആ നിമിഷം എല്ലാമെല്ലാം ഉടയുകതന്നെ.
ഒരു സൈക്കിളിന്റെ ടയറിൽ നിന്നും കാറ്റ് ഊരുന്നത് പോലെ
നീ പോലുമറിയാതെ
നിന്നിൽ നിന്നും അത്..
പിന്നെ,
പിന്നെയെങ്ങനെയാണ് നിനക്കൊന്ന് ചലിക്കാനാവുക.
യുദ്ധക്കൊതിയന്മാർ വീടുപറ്റും മുമ്പ്,
നീയൊന്ന് കണ്ണടച്ച് തുറക്കും മുമ്പ്
അത് സംഭവിക്കുകതന്നെ,
എങ്ങനെയെന്നോ;
ഒരു പായ ചുരുട്ടിക്കെട്ടുന്നതുപോലെ
അതിലും വേഗത്തിൽ
ഭൂമി സ്വയം ചുരുണ്ട് ചുരുണ്ട്..

Sunday, August 18, 2013

തെറിക്കും മാന്യതയുണ്ടെന്ന്

അതെ, ഇങ്ങനെയൊക്കെയാണ് പോകുന്നതെങ്കിൽ
എങ്ങനെ നിങ്ങളെ തെറി വിളിക്കാതിരിക്കും.
ഞാൻ ചില തെറികളിലൂടെ കണ്ണോടിച്ചിട്ടുണ്ട്;
ബാല തെറി, ഷാപ്പ് തെറി, വേശ്യാ തെറി,
അങ്ങനെ പലയിനം തെറികളിലൂടെ...
സുഖകരമായൊരു നിമിഷത്തിനു വേണ്ടിയല്ല,
നിങ്ങളെ വിളിക്കാൻ
അതു കേൾക്കേ തലകൾ താഴുന്നതിനെ കുറിച്ച് ചിന്തിക്കുകയും
മനസ്സാ നിങ്ങളെ നിർത്തി കൂമ്പിനിട്ട് ചവിട്ടുകയും..
എന്തുചെയ്യാം,
ഒരു തെറിയും നിങ്ങളെ സ്പർശിക്കുന്നേയില്ല,
ഒറ്റച്ചവിട്ടും നിങ്ങളിൽ എത്തുന്നതുമില്ല.
അപാര തൊലിക്കട്ടിയാണ് കേട്ടോ
പൊലയാടിമക്കളേ നിങ്ങൾക്ക്!

ഈ വരികളിലൂടെ ഈ നിമിഷം കടന്നുപോകുന്നവരുടെ
ചുളിഞ്ഞ മുഖങ്ങൾ ഞാൻ കാണുന്നുണ്ട്.
ഇതിൽ താനോ താനോ എന്ന ചിന്ത അലട്ടുന്നത്
എനിക്കനുഭവിക്കാനാവുന്നുണ്ട്...
ഭയക്കേണ്ട,
ഒരു കവിതയോ കഥയോ വായിക്കൻ ഇറങ്ങിത്തിരിച്ചവരെ കുറിച്ചല്ല,
അക്ഷരപ്രേമികളെ കുറിച്ചല്ല,
പിന്നെയോ...

ഇതവരാണ്,
ദേശം നിറയേ സമുദായ പ്രീണനം കൊണ്ട്
അധികാരത്തിലേക്ക് വഴിവെട്ടുന്നവരെ കുറിച്ച്,
വർഗീയ വാദികളെ കുറിച്ച്,
അവരുടെ വാലാട്ടികളെ കുറിച്ച്,
ആ വിഷസഞ്ചികളെ കുറിച്ച്...

എനിക്കറിയാം ശത്രൂ
നീയിത് വായിക്കില്ലെന്ന്
നീ അക്ഷരങ്ങളിൽ നിന്നുമെത്രയോ അകലയാണ്;
എന്നാലോ അക്ഷരങ്ങൾകൊണ്ട് വിഷം കുത്തിവയ്ക്കാൻ
ഒരു പടയെ തന്നെ നിയോഗിച്ചിട്ടുണ്ട്
അതു ചരിത്ര പുസ്തകമായും
വാർത്തകളായും
നുണകൾ നേരു ചമഞ്ഞെത്തുന്നു.
നീയവർക്ക് പട്ടും വളയും നൽകുന്നുമുണ്ട്...
അത് അമേദ്യമത്രേ...

ഇനി നിന്നെ തെറി പറയുന്നതിനെകുറിച്ച്,
നിന്നെ ചവിട്ടിമെതിക്കുന്നതിനെ കുറിച്ച്...
നീ തന്നെയൊരു തെറിയായിരിക്കേ,
എനിക്കെന്ത് ചെയ്യാനാവും?
എങ്കിലും ഞാൻ കാത്തിരിക്കുകയാണ്,
നിന്റെ പടമുള്ള നോട്ടീസിനായി,
നിന്റെ പടമുള്ള പത്രത്തിനായി,
ആദ്യം ഞാനതിൽ കാർക്കിച്ചു തുപ്പും
നീയൊരു ശവമായതായി സങ്കൽ‌പ്പിച്ച്
കുപ്പയിലെറിയും...
എന്നാലോ ഒരു തെരുവുനായ പോലും
നിന്റെ മണം പിടിക്കാതിരിക്കട്ടെ,
ഒരു പക്ഷി പോലും കൊത്തിയെടുക്കാതിരിക്കട്ടെ,
വിഷമല്ലോ അത്!





Saturday, August 3, 2013

അശ്ലീലങ്ങളുടെ തെരുവിൽ

അമ്പലത്തിന്റേയോ പള്ളിയുടേയോ ആവട്ടെ,
പാർട്ടിയാപ്പീസിന്റെ തിണ്ണയിലാവട്ടെ,
മനസ്സിലൊരു കഠാര തിരുകുന്നെങ്കിൽ
നിന്നെ മനുഷ്യനെന്ന് വിളിക്കാമോ?
നിന്നെ മുസൽമാനെന്നും ഹിന്ദുവെന്നും കമ്യൂണിസ്റ്റെന്നും
തെരുവിൽ നിന്നും തെരുവിലേക്ക് ആണയിടും;
എന്നാലോ നീ അതാണോ?

മനുഷ്യന്റെ മരണമാണ്
ചെകുത്താന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത്.
നീ ഭക്ഷിച്ചത്,
നീ ആഘോഷിച്ചതും പിൻതുടരുന്നതും
ദൈവത്തെയല്ല.
പിന്നേയോ
കൂട്ടിക്കൊടുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ...
നീയൊരു മനുഷ്യപാതയിലെങ്കിൽ
എങ്ങനെ ഒരാളെ വെട്ടിനുറുക്കാനാവും.
ദൈവത്തെ,
ദൈവ ഗ്രന്ഥത്തെ
നീ കക്ഷത്തിലോ തലച്ചുമടായോ നടക്കട്ടെ,
നീ ദൈവ പ്രഭാഷണത്തിലോ
രാഷ്ട്രീയ പ്രചരണത്തിലോ ആവട്ടെ,
സുഹൃത്തേ ഇപ്പോഴെങ്കിലും ഓർത്താലെന്ത്,
നീ ചുമക്കുന്നതൊരു അശ്ലീലമെന്ന്..
നീ നഗ്നനായിരിക്കുന്നു.
നിന്റെ നഗ്നത
ഈ തെരുവിൽ വിളപ്പിൽ ശാലകൾ പണിയുന്നു...

നീ അടുത്തുവരുമ്പോഴൊക്കെ
ചുവന്ന തെരുവിലെ ചീഞ്ഞളിഞ്ഞ
ഗുഹ്യഭാഗം തുറന്നുകിട്ടുന്നതു പോലെ
അല്ലെങ്കിൽ ചെളിയിൽ പാമ്പിന്റെ
അളിഞ്ഞ മണം.
എനിക്കൊന്ന് മുഖം പൊത്താൻ
ഈ കണ്ണുകൾ അടക്കാൻ
എന്റെ കാതുകൾ എന്നന്നെക്കുമായി
അടച്ചു വയ്ക്കാൻ പരക്കം പായുകയാണ്.

ഞാൻ നിന്നെ എന്നേ വെറുത്തുകഴിഞ്ഞു,
ഇനിയെങ്കിലും എന്റെ കൺവെട്ടത്ത് നീ വരാതിരിക്കുക
അല്ലെങ്കിൽ എന്നന്നേക്കുമായി
എന്നെയിവിടെ നിന്നും നാടുകടത്തുക.

Sunday, March 24, 2013

ഇങ്ങനെയൊക്കെ തന്നെയാണോയെന്ന്

പുഴയുടെ ഉടമസ്ഥതാവകാശത്തെ ചൊല്ലി
കടന്നു പോകുന്ന ഇടങ്ങളിലെ ബഹളങ്ങൾ..
പുഴ ആർക്ക് സ്വന്തം, മഴക്കോ, കടലിനോ...
കാറ്റിലൊരു മണൽ മാഫിയാ,
രാഷ്ട്രീയ ചിരി...
ടിപ്പർ ലോറിയുടെ വകതിരിവില്ലാത്ത ഇരമ്പൽ..
കിളിയുടെ ബ്ലാക് ആന്റ് വൈറ്റ് സ്വപ്നത്തിൽ പുഴ...

മെലിഞ്ഞതും ജലമില്ലാത്തതുമായ ഇടത്തിന്റെ
ആകാശത്തൊരു നരച്ച മേഘം ഭ്രാന്തുപിടിക്കുന്നു..

വരണ്ട ഭൂമിയില്‍ നിന്നും
പലായനത്തിന്റെ സ്വരങ്ങൾ...
എന്താണു പെയ്യാനൊരുങ്ങുന്നത്,
തീമഴയോ...

ഒരിക്കല്‍ അവിടെ നിന്നും
പ്രണയത്തിന്റെ പ്രാവുകളെ പറത്തിവിട്ടിരുന്നു...
തടവിൽ നിന്നും മോചനം ലഭിച്ച ചിറകുകൾ
മനുഷ്യ ഇടങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ...

ഇനിയുമടങ്ങാത്ത ആർത്തിയോടെ
മരവിച്ച അധികാരത്തിന്റെ ചുണ്ടുകള്‍
ചോരക്കായി ദാഹം കൊള്ളുന്നു...
പലായകരുടെ ശൂന്യമായ ചട്ടികളിലുമാ കണ്ണ്..
കപട സോഷ്യലിസവും ഫാസിസവും മുതലാളിത്വവും
പുരോഹിതരും ഒരേ പാനീയത്തിന്റെ ലഹരിയിൽ...
ഇരുട്ടിൽ,
പരിസരങ്ങളിൽ
കഴുകച്ചിരികൾ..

Saturday, January 19, 2013

ഇവിടെ

ഹൃദയത്തിലൊരു കനല്‍ക്കട്ട
ചുവന്ന ഭാഷയോടെ തിളങ്ങുന്നതിനെ കുറിച്ച്,
എനിക്ക് ചുറ്റും മഞ്ഞു ചിറകുകൾ
താണു പറക്കുന്നതിനെ കുറിച്ച്...
തിളക്കാമാണു നീ,
പാതയാണു നീ..
ഒലിവിലകൾ സൂക്ഷിക്കുന്ന മൌനവും നീ തന്നെ..

കാലന്റെ ഇരുമ്പാണി
ആഴത്തിൽ കൊരുക്കുന്ന വേദനയോടെ
നീയാവേശിക്കും നേരം
ഞെരിഞ്ഞും പുളഞ്ഞും..

അഹങ്കാരം പ്രണയത്തിന്റെ ഒറ്റുകാരൻ,
തെരുവിൽ കീറിയ മുറിക്കാലുറയണിഞ്ഞ്
വിശന്നു നിൽക്കുന്നു ആത്മാവ്..
നീ റൊട്ടി,
നീ വീഞ്ഞ്,
നീ തന്നെ കുപ്പായവും..
നീ ആവേശിച്ചാൽ പിന്നെ
ഗായകനൊരു ഗാനമായി മാറുന്നു..

വരിക,
ഈ മരച്ചുവട്ടിൽ
എന്നിലാകെ വേരുകളാഴ്ത്താൻ..

Friday, January 11, 2013

മനുഷ്യൻ

ഒരു വര മറ്റൊരു വരയോട്
പക്ഷി പക്ഷിയോടും...
കാലം കാലത്തോടും...
നരച്ച തുരങ്കത്തിലൂടെ സഞ്ചരിച്ചു
ഈ പാതയിൽ ഞാൻ..

കൂട്ടം തെറ്റിയ പക്ഷി പാടുന്നതും
ഞാൻ പാടാൻ കൊതിക്കുന്നതും..
എനിക്കാ പക്ഷിയെ പരിചയപ്പെടുത്തണമെന്നുണ്ട്,
എനിക്ക് ഭാഷ വഴങ്ങാതെ..

എന്റെ പ്രണയം ജനാലയിലൂടെ കാണാവുന്ന
ചതുരനാകാശം...
എന്നിൽ മുറുകുന്ന ചങ്ങലകൾ,
ഇനിയുമെന്റെ ആകാശത്തെ ചുരുക്കും.
പിന്നെ ഞാൻ?!

ഈ ചങ്ങല പൊട്ടിച്ചെറിയൂ,
ഈ ചുവർ തകർക്കൂ,
വികൃതമായ സ്വപ്നങ്ങളിൽ നിന്നും മോചിപ്പിക്കൂ..
ഞാൻ നിനക്കായി ഒരാകാശം പണിയാം,
ഒരു സമുദ്രം നൽകാം.

എനിക്കറിയാം
ഈ മതിലിനപ്പുറമാണ് പേരില്ലാത്ത
ഊരില്ലാത്ത,
നാൾവഴിയില്ലാത്ത ഞാൻ.
ആ ഞാൻ മനുഷ്യൻ..

Friday, February 18, 2011

പാവം പാവം കള്ളന്‍

എങ്കില്‍ മരണക്കിടക്കയിലായ
മകന് ഒരു നേരത്തെ മരുന്നിനായി
മോഷ്ടിച്ചവനെ കള്ളനെന്നു വിളിക്കാമോ?
പ്രായാധിക്യം പറഞ്ഞു ജയിലില്‍
ഏ ക്ലാസ് സൌകര്യമൊരുക്കുമോ?
പാവം കള്ളന്‍ ...
വിലങ്ങിന്റെ തണുപ്പില്‍
നിര്‍വികാരതയോടെ നീല വണ്ടിയില്‍ ...




Thursday, February 17, 2011

കാഴ്ച്ചയെ കേട്ടറിവായി വായിക്കുന്നത്


ഞാന്‍ കുളക്കടവില്‍ ഉളിഞ്ഞു നോക്കിയിട്ടില്ല
മുലക്കച്ച നീലയെന്നു ചൊല്ലിയത്
ആലങ്കാരികമായി...
നേരില്‍ കണ്ടു എന്നത്
കേട്ടറിവ് എന്ന് വരവ് വയ്ക്കുക.
കുളക്കടവിനോട് ചേര്‍ന്നുള്ള മാവ് സാക്ഷി
ഞാനവിടെ ചെന്നിട്ടില്ല.
പോസ്റ്റ്‌ മോഡേന്‍ കവിതയിലെ പദങ്ങള്‍
തിരുത്തുകള്‍ തേടിയലഞ്ഞു.
കാഴ്ച എന്ന പദം 
കേള്‍വിയായി അവതരിക്കാന്‍ മടിച്ചു.
പോളിംഗ് ബൂത്തിലേക്ക് നടന്നവന്‍
ചിഹ്നം നോക്കാന്‍ മടിച്ചു,
നാളെയത് കേള്‍വിയായി മാറിയെങ്കിലോ...

വേദന


തേന്‍ നുകരാന്‍ വണ്ടില്ലെങ്കില്‍
പൂമ്പൊടിയുടെ വേദന...
തുറന്നിട്ട ഹൃദയ ജാലകത്തിലൂടെ
നീ വരാത്തത്
എന്റെ വേദന...
പാനം ചെയ്യാന്‍ നീ വന്നില്ലെങ്കില്‍
എന്തിനാണ് എന്നില്‍ പ്രണയം.

പ്രണയം ബിംബങ്ങള്‍ തേടുന്നു...

മൂന്നു മാസം പ്രായമുള്ള വാഴപ്പിണ്ടി
തൊണ്ടയിലൂടെ ഇടിച്ചിറക്കിയത് പോലെയാണ്
പ്രണയിക്കുമ്പോള്‍ എന്റെ അവസ്ഥ...
കേള്‍ക്കുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന നീ...
വാഴയെന്തെന്നറിയാത്ത നിന്നോട്
അങ്ങനെ പറയരുതായിരുന്നുവെന്ന് പ്രണയം.
തൊണ്ടയിലെ വിങ്ങലും തണുപ്പും
എന്റെ ഉന്മത്തതയും
എങ്ങനെ വര്‍ണിക്കണമെന്നറിയാതെ ഞാന്‍ .
നീ കുറിച്ച വികാരങ്ങള്‍
മൌസിന്റെയും സ്ക്രീനിന്റെയും
മരവിപ്പ് പകര്‍ന്നു.
എന്റെയും നിന്റെയും പാതകള്‍
രണ്ടായി പിരിയുന്നതറിയാതെ
പ്രണയത്തെ അടയാളപ്പെടുത്താന്‍
ബിംബങ്ങള്‍ തിരഞ്ഞു ഞാന്‍ ...

നുണ നെയ്യുന്ന രാത്രികള്‍

രാത്രിയോളം പണിയെടുത്തു
പാടത്ത് നിന്നും
ഉറക്കത്തിലേക്ക് നടക്കുന്ന കുഞ്ഞാപ്പ
സിനിമയോ വ്യക്തിയോ അല്ല.
കുഞ്ഞാപ്പയെ പ്രസ്ഥാനമായി
ആചരിക്കുന്നവരുണ്ട്.
കൈ പൊള്ളൂമെന്നു ഭയന്ന്
വിളക്കില്‍ നിന്നും നേരിട്ട് തീയെടുക്കാതെ
നടന്നു പോയിട്ടുണ്ട്.
ബീഡിയും മുറുക്കാനും വശമില്ലെന്ന്
പ്രഖ്യാപിക്കുകയും.
എന്നിട്ടും കുഞ്ഞാപ്പക്കീ ഗതി വന്നല്ലോ!
എങ്ങനെ മൂക്കില്‍ വിരല്‍ വയ്ക്കാതിരിക്കും;
നിഴലായി നടന്നവന്‍ കണ്ടത്തിലെ വെള്ളം തുറന്നു വിട്ടാല്‍ ...
പായിലേക്ക്‌ ഉടല്‍ ചേര്‍ക്കുമ്പോള്‍
ഒരു ഭീതി
ഉണരുമ്പോള്‍ കാണുന്നത്
പാടം വരണ്ടു കിടക്കുന്നതെങ്കില്‍ ...
ഒച്ചയില്ലാതെ കരയുമ്പോഴും
കാണുന്നത് സ്വപ്നമാവണേ
എന്നൊരു പ്രാര്‍ത്ഥന..
കണ്ണടയുമ്പോള്‍
കറുത്തവാവില്‍ വെളുത്ത നിരോധെന്ന പോല്‍
സ്വപ്ന മഴ...

Tuesday, January 25, 2011

കവിതയെന്ന ധാരണയില്‍ ഏതാനും പദങ്ങള്‍

തുറന്നിരിക്കുന്ന എന്റെ കണ്ണുകള്‍
നിന്നിലേക്കെങ്കിലും
നിന്നെയാണ് ഉന്നം വയ്ക്കുന്നതെന്ന
തെറ്റിധാരണ കളയുക..
ഞാന്‍ എന്നെ തേടുകയാണ്.
എന്റെ അസ്ഥികളില്‍ മജ്ജയില്‍
ചോരയോട്ടത്തിലെല്ലാം എന്നെ തിരയുന്നു.
എനിക്കെന്തു പറ്റിയെന്നു ചോദ്യമെങ്കില്‍
അത് തന്നെയാണ് എന്റേയും...
പൊറുക്കുക,
എന്റെ നോട്ടം അസുഖകരമെങ്കില്‍ ...
ഈ വഴിയില്‍ ഞാനെന്നെ തിരയുന്നു...