Monday, September 21, 2015

ഗുരു

ഗുരു മനുഷ്യ‍ വിമോചകനായ ഋഷി... കാലം ഇരുളുമ്പോൾ അത് നീക്കാൻ പ്രകൃതി ഓരോരുത്തരെ നിയമിക്കുന്നു. അവർ പ്രകൃതിയുടെ നാവാകുന്നു. മതങ്ങളുടെ തടവറകളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച് സ്നേഹം പാടിയ ഗായകൻ... ഗുരു ഏതെങ്കിലുമൊരു മതത്തിന്റെയോ ദേശത്തിന്റെയോ സ്വത്തല്ല... ഗുരു എന്താഗ്രഹിച്ചുവോ അത് ജീവിത ചര്യയാക്കുമ്പോൾ ഗുരുസ്മരണയാകുന്നു. ഗുരുവെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നവർ ഗുരുനിന്ദയാണ് ചെയ്യുന്നത്...

Monday, September 14, 2015

കപട ദേശ സ്നേഹികൾ

നമ്മുടെ രാഷ്ട്രീയം ശൈശവ ദശയിലെന്ന് പറയുന്നില്ല. ശൈശവദശയിലുള്ള ഒന്നിനു വളർച്ചയുടെ പടികൾ കയറാനാവും. എന്നാൽ ശൈശവത്തിൽ തന്നെ മുരടിച്ചുപോയാലോ? അതാണ് ഇന്നെവിടേയും കാണുന്നത്. തങ്ങൾക്കെന്ത് കിട്ടും, എങ്ങനെയെല്ലാം വെട്ടിപ്പിടിക്കാനാവും, അത്തരം മനസുകളാണ് ഇന്ന് അരങ്ങ് നിറയെ. രാഷ്ട്രീയത്തിലൂടെ ജനത്തിന് എന്ത് നേടികൊടുക്കാനാവുമെന്ന ചിന്ത ഇല്ലാതെയാവുന്നു. പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പുകൾ പരിശോധിച്ചാൽ ആ സ്വാർത്ഥ മുഖം തെളിഞ്ഞുകിട്ടും. ഗ്രൂപ്പുകൾ എതിർ ഗ്രൂപ്പുകളെ തകിടം മറിക്കാനും സ്വന്തം ഗ്രൂപ്പ് വളർത്താനുമാണ് ശ്രമിക്കുന്നത്. ജനത്തിനു വേണ്ടി നിലകൊള്ളുന്നവരെങ്കിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുമല്ലോ! അധികാരം പിടിച്ചടക്കാനുള്ള യാത്രയിൽ എന്ത് നെറികേടും ആവാമെന്ന് പഠിച്ചുകഴിഞ്ഞു. ദേശത്തെ സ്നേഹിക്കുന്നവർക്ക് ദേശത്തെ ജനതയെ ജാതിമത ലേബലോടെ ഭിന്നിപ്പിക്കാനാവില്ല. ധർമ്മം പുലരാൻ ആഗ്രഹിക്കുന്നവർ കൊലയുടെ ഭാഷ പ്രചരിപ്പിക്കില്ല. ദേശത്തെ ജനതയെ ഭിന്നിപ്പിക്കുന്നതും ദേശ ദ്രോഹം തന്നെയാണ്.

Monday, September 7, 2015

മരിച്ചവരുടെ ദേശങ്ങൾ

യാതൊരാളാവട്ടെ, താൻ എല്ലാം പഠിച്ചെന്ന്, താൻ എല്ലാം തികഞ്ഞവനെന്ന് ധരിക്കുന്ന നിമിഷം പരാജയം തുടങ്ങുന്നു. അല്ലെങ്കിൽ ആ നിമിഷത്തോടെ ആ ആൾ മരിക്കുന്നു. പിന്നീടുള്ള യാത്രയിൽ ആ ആൾ മരിച്ചവനാണ്. അല്ലെങ്കിൽ തുടർന്നുള്ള യാത്ര ശവയാത്രയാണ്... എഴുത്തിലാവട്ടെ, രാഷ്ട്രീയത്തിലാവട്ടെ, മതങ്ങളിലാവട്ടെ മരിച്ചവരുടെ ദേശങ്ങളാണ് സിംഹഭാഗവും. ശവങ്ങളുടെ വർത്തമാനങ്ങളാണ് അരങ്ങ് വാഴുന്നത്..

Sunday, September 6, 2015

ഇരകൾ..

ഇരയുടെയുടെയും വേട്ടക്കാരുടേയും ജാതിമതവും ദേശവും നോക്കി പ്രതികരിക്കുന്നവർ എത്ര വേണമെങ്കിലുമുണ്ട്. വേട്ടക്കാർ തസ്ലീമാ നസ്രീനെ ഉന്നം വച്ചപ്പോൾ, സൽമാൻ റുഷ്ദിക്കെതിരെ ഫത്തുവ ഇറങ്ങിയപ്പോൾ ചിലർ വല്ലാതെ ആവേശം കൊണ്ടത്... മറ്റുചിലരോ അതിനെ പ്രതിരോധിക്കുന്നു. കൊല്ലപ്പെട്ട ഹാഷിം ഷഹബാനി, ബംഗ്ലാദേശി ബ്ലോഗെഴുത്തുകാർ പട്ടിക അവസാനിക്കുന്നില്ല. എഴുത്ത് നിർത്തിയ പെരുമാൾ മുരുഗൻ , കൊല്ലപ്പെട്ട കാൾബർഗി .. ഇരകൾ ഇരകൾ തന്നെയാണ്, വേട്ടക്കാർ വേട്ടക്കാരും. ഇന്ന് വേട്ടക്കാരുടെ കൂടെ നിൽക്കുന്നവരിൽ പലരും നാളെ ഇരകളായി മാറിയേക്കാം. ഇതിനിടയിൽ നാം മറന്നുപോകുന്ന പേരുകൾ എത്രയോ.. ഇവിടെതന്നെ, ഈ  മലയാളക്കരയിൽ തന്നെയാണ് ചേകന്നൂർ മൌലവി കൊല്ലപ്പെട്ടത്..  ഇടതും വലതും ഭരിച്ചിട്ടും ചേകന്നൂർ മൌലവി ജനിച്ചിട്ടില്ലെന്ന് തന്നെ.. കൊലയാളികൾ പറയുന്നു,, അവർ കൊല്ലുന്നത് ദൈവത്തിനു വേണ്ടിയെന്ന്... രാഷ്ട്രീയക്കാർ പറയുന്നു അവർ കൊന്നുതള്ളുന്നത് പ്രസ്ഥാനത്തിനു വേണ്ടിയെന്ന്... ചില കൊലകൾ രുചിച്ചൂം, ചിലകൊലകളെ എതിർത്തും പാഴ്ജന്മങ്ങളും..

Wednesday, May 6, 2015

കള്ളനാണയങ്ങൾ

പൂഞ്ഞാറ്റിലെ ജോർജ്ജ് അഴിമതിക്കെതിരെ പൊരുതുമ്പോൾ, അഴിമതിരഹിത മുന്നണി തല്ലികൂട്ടാനൊരുങ്ങുമ്പോൾ ജോർജ്ജിനെക്കാൾ നമുക്ക് വിശ്വസിക്കാനാവുന്നത് ഉമ്മൻ ചാണ്ടിയെയും മാണിയെയുമാണ്. ജോർജ്ജ് കള്ളനെന്നല്ല കള്ളന്മാർക്ക് കഞ്ഞിവച്ചവനാണ്.. മാണി ആദ്യ ബജറ്റ് വിറ്റുവെന്ന് പറയുന്ന ജോർജ്ജ് മാണിയെ മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചതെന്തിന്?  എല്ലാ കള്ളവും അറിയാമെന്ന് ആണയിടുന്ന ജോർജ്ജ് കള്ളങ്ങളെല്ലാം മൂടി അവർക്കൊപ്പം സഞ്ചരിച്ചതെന്തിന്? ഇടതിലും വലതിലും വിശ്വാസം നഷ്ടമായ ജനത ഒരിക്കലും ജോർജിന്റെ ചട്ടിയിലെ മീനായി മാറരുത്. കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ അല്ല ഇടതിലും വലതിലും വിശ്വാസം നഷ്ടപ്പെട്ട് തലയിൽ തീയുമായി കഴിയുന്നവരാണ്. അവരെ നയിക്കാൻ നേതൃത്വം ഇല്ലാതെ പോയത് ദേശത്തിന്റെ നഷ്ടം തന്നെയാണ്...

Saturday, September 28, 2013

ഫാസിസ കാലം

ഫാസിസ കാലത്ത് അവർ ആൾദൈവത്തെ കൂട്ടുപിടിക്കും. അതിനു മുമ്പവർ ശരിയായ ദൈവത്തെ കൊന്നിരിക്കും. ദൈവത്തിലേക്കുള്ള പാത ആരാധനാലയങ്ങളിലൂടെ മാത്രമേ സാധ്യമാവൂ എന്നവർ വാദിക്കും. അവർ മനുഷ്യരെ പോലെ തന്നെ തിന്നുകയും കുടിക്കുകയും ചെയ്യും. എന്നാലവരുടെ മന്ത്രമോ അധികാരം എന്ന് മാത്രമായിരിക്കും. അവർ മതേതരത്വത്തെ കുറിച്ച് വാചാലരാവും, എന്നാലിരുട്ടിൽ മറ്റുമതങ്ങൾക്കെതിരെ ചരട് വലിക്കും... ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് കോർപറേറ്റ് മാധ്യമങ്ങളെ കൊണ്ട് തങ്ങൾക്കനുകൂലമായി സംസാരിപ്പിക്കും..

ഭക്തിവേഷം സ്വീകരിച്ചുകൊണ്ട് ഏതൊരു ഫാസിസ്റ്റിനും ജനങ്ങളിൽ പിടിമുറുക്കാം..

ജനമോ തങ്ങൾ കഴുതകളെന്ന് തുടരെ തെളിയിച്ചുകൊണ്ടിരിക്കും..



Sunday, September 8, 2013

യുദ്ധം വിതക്കുന്നത്

ഒരു യുദ്ധമുണ്ടാവുകയെന്നാൽ
ജനതയെ തുടച്ചുനീക്കൽ മാത്രമല്ല
ഒരു ദേശത്തെ പരിക്കേൽ‌പ്പിക്കുകയെന്നുകൂടിയാണ്.
ഒരായിരം സ്ത്രീകൾ ഒരുമിച്ച് പീഡിപ്പിക്കപ്പെടുന്നതിനേക്കാൾ
ക്രൂരമാണത്.
എന്നിട്ടും നീ ചൊല്ലുന്നു,
സമാധാനം!

ഒരു ഭ്രാന്തി തന്റെ മുലകൾ മാന്തിപ്പൊളിക്കുന്നതുപോലെയോ
തന്റെ യോനി വലിച്ചുകീറുന്നതു പോലെയോ
ഭൂമി...
അത് അങ്ങനെതന്നെയാവണമല്ലോ,
ഒരു സ്ത്രീക്ക് എത്രമാത്രം സഹിക്കാനാവും
തുടരെ ബലാത്സംഗം ചെയ്യപ്പെടുന്നത്.
തെരുവിൽ നിന്നും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ
സ്വയം ഇല്ലാതെയാവാൻ ശ്രമിക്കുന്നത്.

ഓർമ്മ വീഴുമ്പോൾ നീയൊരു തെരുവിലായിരിക്കാം,
യുദ്ധത്തിന്റെ അവസാന സൈറനും ഒതുങ്ങിയിട്ടുണ്ടാവാം,
ഭടന്മാർ പിൻ വാങ്ങിയിട്ടുണ്ടാവാം....
സുഹൃത്തേ
നീ കിനാവുകണ്ടതുപോലെയല്ല കേട്ടോ,
നീയും നിന്റെ ഭാര്യയും തട്ടാനും ബാക്കിയാവുന്ന കാലത്തെ കുറിച്ച്,
എല്ലാം വരുതിയിലാക്കാമെന്ന മോഹം നിന്നെ ഉന്മാദിയാക്കിയത്,
അതെ, ആ നിമിഷം എല്ലാമെല്ലാം ഉടയുകതന്നെ.
ഒരു സൈക്കിളിന്റെ ടയറിൽ നിന്നും കാറ്റ് ഊരുന്നത് പോലെ
നീ പോലുമറിയാതെ
നിന്നിൽ നിന്നും അത്..
പിന്നെ,
പിന്നെയെങ്ങനെയാണ് നിനക്കൊന്ന് ചലിക്കാനാവുക.
യുദ്ധക്കൊതിയന്മാർ വീടുപറ്റും മുമ്പ്,
നീയൊന്ന് കണ്ണടച്ച് തുറക്കും മുമ്പ്
അത് സംഭവിക്കുകതന്നെ,
എങ്ങനെയെന്നോ;
ഒരു പായ ചുരുട്ടിക്കെട്ടുന്നതുപോലെ
അതിലും വേഗത്തിൽ
ഭൂമി സ്വയം ചുരുണ്ട് ചുരുണ്ട്..

Monday, August 26, 2013

സ്ത്രീ

ഒരുകാലത്ത് സാദാരണമായിരുന്ന പിന്നീട് നടുക്കമായി മാറിയ വടക്കൻ കേരളത്തിലെ അറബിക്കല്യാണമെന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യഭിചാരം ഇപ്പോൾ മറ്റൊരു രൂപത്തിൽ നമ്മെ തുറിച്ചു നോക്കുന്നു, മൈസൂർ കല്യാണമെന്ന പേരിൽ. ഇരക്കും വേട്ടക്കാരനും ഇടയിൽ നിന്നും കമ്മീഷൻ പറ്റുന്ന മറ്റൊരു ജന്തു കൂടിയുണ്ട് ഇത്തരം വ്യഭിചാരങ്ങളിൽ...

കോഴിക്കോട് യത്തീം ഖാനയിൽ നടന്ന സംഭവം കേരള സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ അനാധ ശാലകൾ ഒന്നല്ല, എത്രയോ ഉണ്ട്. അവിടങ്ങളിലെല്ലാം സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചിന്ത നമ്മെ അലട്ടുന്നു.

പ്രവാചകനു മുമ്പ് അറേബ്യൻ നാടുകളിൽ പെൺകുഞ്ഞ് പിറന്നാൽ അതിനെ ജീവനോടെ കുഴിച്ച് മൂടിയിരുന്നു. അതൊഴിവാക്കാൻ, സ്ത്രീയെ സമൂഹത്തിൽ ഉയർത്താൻ വേണ്ടിയാണ് അവള്‍ക്കു മഹര്‍ നല്‍കി വിവാഹം കഴിക്കണമെന്ന് വിശുദ്ധ വചനം അവതരിച്ചത്. പ്രവാചക കാലശേഷം അറേബ്യന്‍ നാടുകളില്‍ മാതാപിതാകള്‍ മഹര്‍ തുകക്ക് വലുപ്പം കൂട്ടി വിലപേശുന്നു. കൂടിയ തുക നല്‍കുന്നവന് നിക്കാഹ് ചെയ്തു കൊടുക്കുകയും.. കാര്യമായ സംഖ്യ മഹര്‍ നല്‍കാനാവാതെ ചെറുപ്പക്കാര്‍ അവിവാഹിതരായി കഴിയുന്നു, ചിലര്‍ ദരിദ്ര രാജ്യങ്ങളില്‍ നിന്നും തുച്ചമായ സംഖ്യ നല്‍കി ഇണയെ കണ്ടെത്തുന്നു. മറ്റിടങ്ങളില്‍ മഹര്‍ എന്ന വചനത്തെ അവഹേളിച്ചുകൊണ്ട് സ്ത്രീക്ക് തുച്ചമായ തുക നല്‍കി പുരുഷന്‍ കനംകൂടിയ സ്ത്രീധനം വാങ്ങുന്നു.

ദേശമേതുമാവട്ടെ, മതമേതുമാവട്ടെ എവിടെയും അവളൊരു കച്ചവടച്ചരക്കായി മാറുന്നു.


Saturday, August 24, 2013

സ്ത്രീയേ

എഴുത്തിലേക്ക് ഇറങ്ങും മുമ്പ് സ്ത്രീയേ നീയോർക്കുക, നിന്നെ വലിച്ചുകീറാൻ ഒരു ലോകം ഒരുങ്ങിക്കഴിഞ്ഞതായി.. നിന്റെ രചനകളിലാവില്ല അവരുടെ കണ്ണുകൾ.. നീ തെരുവിലും കള്ള് ഷാപ്പുകളിലും ഏറ്റവും ചെറിയ മദ്യപാന സദസ്സുകളിൽ പോലും പീഡിപ്പിക്കപ്പെടും.. അവർ നിന്നെ പലവട്ടം നഗ്നയാക്കും... നിന്നെ നേരിൽ കാണുന്ന നിമിഷങ്ങളിൽ അവർ പാടിപുകഴ്ത്തും. നിന്നെ എങ്ങനെയെല്ലാം തകർക്കാമോ അതിനുള്ള കെണിയെല്ലാം അവർ ഒരുക്കി കൊണ്ടിരിക്കും. അതുകൊണ്ട് നീ കരുതിയിരിക്കുക. എല്ലാം സഹിക്കാൻ തയ്യാറായിരിക്കുക.. 

Thursday, August 22, 2013

തുടർച്ച

പ്രണയം പിറക്കുന്നില്ല, മരിക്കുന്നുമില്ല, തുടര്‍ച്ചയാണത്... ദൈവം വിവാഹം കഴിക്കുകയോ സന്താനോല്പാദനം നടത്തുകയോ ചെയ്യുന്നില്ല. അതിന് മക്കളില്ല അച്ഛനോ അമ്മയോ ഇല്ല. അത് എത്രമാത്രം ശൂന്യമാകുന്നോ അതിലേറെ എവിടെയും എന്തിലും വ്യാപിച്ചിരിക്കുന്നു. കാമത്തിന്റെ സൃഷ്ടിയാണ് അതിനെ സ്ത്രീയോ പുരുഷനോ ആയി കാണുന്നത്. യാതോരാള്‍ ദൈവത്തിലേക്ക് പുറപ്പെടട്ടെ, അയാള്‍ സ്വയം ഉരിയുക, എല്ലാത്തരം മാലിന്യങ്ങളില്‍ നിന്നും മോചിതനാവുക. എല്ലാത്തരം ആഗ്രഹങ്ങളും വെടിയുന്നതോടൊപ്പം യാതൊരു മതത്തിന്റേയോ ആചാരങ്ങളുടെയോ തടവിലാവാതിരിക്കുക; എന്തിന് സ്ത്രീയോ പുരുഷനോ എന്ന ചിന്ത പോലും വലിച്ചെറിയുക.