Thursday, February 17, 2011

നുണ നെയ്യുന്ന രാത്രികള്‍

രാത്രിയോളം പണിയെടുത്തു
പാടത്ത് നിന്നും
ഉറക്കത്തിലേക്ക് നടക്കുന്ന കുഞ്ഞാപ്പ
സിനിമയോ വ്യക്തിയോ അല്ല.
കുഞ്ഞാപ്പയെ പ്രസ്ഥാനമായി
ആചരിക്കുന്നവരുണ്ട്.
കൈ പൊള്ളൂമെന്നു ഭയന്ന്
വിളക്കില്‍ നിന്നും നേരിട്ട് തീയെടുക്കാതെ
നടന്നു പോയിട്ടുണ്ട്.
ബീഡിയും മുറുക്കാനും വശമില്ലെന്ന്
പ്രഖ്യാപിക്കുകയും.
എന്നിട്ടും കുഞ്ഞാപ്പക്കീ ഗതി വന്നല്ലോ!
എങ്ങനെ മൂക്കില്‍ വിരല്‍ വയ്ക്കാതിരിക്കും;
നിഴലായി നടന്നവന്‍ കണ്ടത്തിലെ വെള്ളം തുറന്നു വിട്ടാല്‍ ...
പായിലേക്ക്‌ ഉടല്‍ ചേര്‍ക്കുമ്പോള്‍
ഒരു ഭീതി
ഉണരുമ്പോള്‍ കാണുന്നത്
പാടം വരണ്ടു കിടക്കുന്നതെങ്കില്‍ ...
ഒച്ചയില്ലാതെ കരയുമ്പോഴും
കാണുന്നത് സ്വപ്നമാവണേ
എന്നൊരു പ്രാര്‍ത്ഥന..
കണ്ണടയുമ്പോള്‍
കറുത്തവാവില്‍ വെളുത്ത നിരോധെന്ന പോല്‍
സ്വപ്ന മഴ...

Tuesday, February 15, 2011

ഞെളിയുന്ന പള്ളികള്‍

നാല്പതു കോടി ഉറുപ്പിക മുടക്കി കോഴിക്കോട് മുസ്ലീം പള്ളി ഉയരാന്‍ പോകുന്നു. പ്രവാചകന്റെ മുടി സൂക്ഷിക്കാന്‍ ഒരിടം. സമീപ ഭാവിയില്‍ അതൊരു കച്ചവട കേന്ദ്രമായി ഉയരുമെന്നുറപ്പ്. പ്രവാചകനോ പടച്ചവനോ അത്രയും സംഖ്യ കൊണ്ട് ഒരു പള്ളി ഉയര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നത് മറ്റൊരു സത്യം. ആ സംഖ്യ കൊണ്ട് തൊഴില്‍ ശാല പണിതു കുറെ പേര്‍ക്ക് ജോലി കൊടുക്കാം. അതുവഴി ഏതാനും കുടുംബങ്ങളിലെ ദാരിദ്ര്യം  നീങ്ങുകയും ചെയ്യും. പക്ഷെ സമൂഹത്തിലെ ദാരിദ്ര്യം അകറ്റുകയോ  സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരുന്നതിലോ ഒന്നുമല്ല താല്പര്യം. മറിച്ച് ഭരിക്കുക, സമ്പത്ത് വാരി കൂട്ടുക എന്നതൊക്കെയാണ് ലക്‌ഷ്യം.
കോഴിക്കോട് ഉയരുന്ന പള്ളി മുറ്റത്താവും എ.പി.അബുബക്കര്‍ മുസ്ല്യാരെ ഖബറടക്കുക  എന്ന് ഏറെ കുറെ ഉറപ്പാണ്. ( പള്ളി പണി തീരും മുമ്പ് അദ്ദേഹം മരിച്ചില്ലെങ്കില്‍ ) അബുബക്കര്‍ മുസ്ല്യാരുടെ ഖബറിടം ഒരു തീര്‍ഥാടന കേന്ദ്രമായി മാറുകയും ആ വഴിക്ക് നല്ലൊരു സംഖ്യ വരുമാനമായി ലഭിക്കുകയും ചെയ്യും.
അപ്പോള്‍ നോട്ടം പടച്ചവനിലോ പ്രവാചകനിലോ അല്ല. ധനത്തില്‍ മാത്രം.
കേരളത്തില്‍ അങ്ങോളമിങ്ങോളം നെഞ്ചു വിരിച്ചു പള്ളികളുണ്ട്. സുന്നി പള്ളികള്‍ , മുജാഹിദ് പള്ളികള്‍ , ജമാ അത്തെ ഇസ്ലാമി പള്ളികള്‍ ... കൂടാതെ ഓരോ വിഭാഗത്തിലും കേരള കോണ്ഗ്രസ് പോലെ പിളര്‍ന്നതും... മുസ്ലീം നാമാധാരികള്‍ ഏറെ... പക്ഷെ മുസ്ലീം പള്ളിയുണ്ടോ? മുസ്ലീങ്ങലുണ്ടോ? പള്ളികള്‍ക്ക് മുമ്പില്‍ അല്ലാഹുവിന്റെ സ്വന്തം ആള്‍ എന്ന മട്ടില്‍ ഞെളിഞ്ഞു നില്‍ക്കുന്നവരെ കാണാം. വിദേശ നിര്‍മിത കാറുകളില്‍ എയര്‍കണ്ടീഷന്റെ സുഖത്തില്‍ സഞ്ചരിക്കുന്ന മുസ്ല്യാക്കന്മാര്‍ ... വേഷങ്ങളായി മാറിയവര്‍ ...
ഇസ്ലാം എന്നത് ലാളിത്യത്തില്‍ ലാളിത്യം ആയിരിക്കെ ഇത്തരം വേഷം കെട്ടുകള്‍ ആര്‍ക്കു വേണ്ടിയാണ്? അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ കുംഭ വീര്‍പ്പിക്കുന്നവര്‍ തന്റെ സമുദായത്തില്‍ പെട്ടവരല്ല എന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ എന്ന് നടിക്കുന്നവര്‍ ഇത്തരം കോമാളിത്തങ്ങള്‍ കാട്ടി കൂട്ടുന്നത്‌ പ്രവാചകനെ അവഹേളിക്കല്‍ തന്നെയാണ്. അല്ലാത്ത ചോദ്യ പേപ്പറില്‍ എന്തെങ്കിലും എഴുതി വയ്ക്കുന്നവരല്ല പ്രവാചകനെ അവഹേളിക്കുന്നത്. ചില പള്ളികളില്‍ കണ്ടു വരുന്ന ഒരു പരിപാടിയുണ്ട്, മരണത്തെ പോലും സമ്പത്തിനെ അടിസ്ഥാനത്തില്‍ നോക്കി കാണുന്നത്. മഹല്ലിലെ ദരിദ്രന്‍ മരിച്ചാല്‍ ആ മരണ വീട്ടിലോ മരണാനന്തര ചടങ്ങിലോ പങ്കെടുക്കാത്ത മുസ്ല്യാക്കന്മാര്‍ കുബേരന്റെ മരണ വീട്ടില്‍ ഉപ്പും ചാക്ക് പോലെ ഞെളിഞ്ഞിരിക്കുന്നത് കാണാം. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പടച്ചവനെ വിളിച്ചിറക്കുന്നത്  പോലെ പ്രാര്‍ഥിക്കുന്നത് കാണാം.
പ്രാര്‍ഥനയിലും മായം...
പടച്ചവന്‍ നോക്കുന്നത് ഹൃദയങ്ങളിലെക്കാണ്‌ എന്ന് വളരെ വ്യക്തമായി ഇസ്ലാം പഠിപ്പിക്കുന്നുണ്ടല്ലോ. ആകാശം മുട്ടെ പള്ളി പണിതിട്ട് സ്വര്‍ഗത്തില്‍ പോകാമെന്ന് ഒരുത്തനും കരുതണ്ട. അങ്ങനെ സ്വര്‍ഗം നേടാന്‍ ആവുമായിരുന്നെങ്കില്‍ ശൈത്താന് എളുപ്പം കഴിഞ്ഞേനെ. ശൈത്താന് എന്തിന്റെ കുറവുണ്ടായിട്ടാണ് സ്വര്‍ഗം നഷ്ടമായതെന്ന് മുസ്ല്യാക്കന്മാരും അവരെ പിന്‍പറ്റുന്നവരും നേരം കിട്ടുമ്പോള്‍ ചിന്തിക്കുക. ഈ മുസ്ല്യാക്കന്മാരോക്കെ കുര്‍ആന്‍ പഠിച്ചതിനേക്കാള്‍ കേമമായി കുര്‍ആന്‍ പഠിച്ചവനാണ് ശൈത്താന്‍ . പിന്നെ എന്തുകൊണ്ട് സ്വര്‍ഗം നഷ്ടമായി. ശൈത്താന് ലേശം അഹങ്കാരം കൂടിപോയി. എന്തൊക്കെ പഠിച്ചാലും അഞ്ചല്ല അമ്പതു വട്ടം നിസ്കാരമെന്ന പേരില്‍ തല കുത്തി മറിഞ്ഞാലും അഹങ്കാരം ഉള്ളവന് സ്വര്‍ഗമില്ലെന്നു വ്യക്തമല്ലേ. അപ്പോള്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പള്ളികള്‍ ഉയര്‍ത്തിയിട്ടെന്തു കാര്യം!

Sunday, February 13, 2011

മനുഷ്യനെ കണ്ടവരുണ്ടോ

ഇറങ്ങി പോകുന്ന ഓരോ സര്‍ക്കാരിനും ആകാശത്തോളം ഉയരുന്ന വാഗ്ദാനങ്ങള്‍ നല്‍കാം. നടപ്പില്‍ ആവട്ടെ ആവാതിരിക്കട്ടെ. പോകുന്ന പോക്കില്‍ വോട്ടറെ പുറങ്കാലിന് അടിക്കുന്നതിനു തുല്യമാണ് ഓരോ മോഹ ബജറ്റും. ഇടതു തിരിയട്ടെ, വലതു തിരിയട്ടെ, ഓരോ ഭാരവും വോട്ടറുടെ തലയില്‍ തന്നെ.
ഞാന്‍ കഴുത... അഞ്ചാണ്ട് കൂടുമ്പോള്‍ പോളിംഗ് ബൂത്തിലേക്ക് നടക്കാന്‍ വിധിക്കപ്പെട്ടവന്‍ ... ഇടമലയാറിലോ ഐസ്ക്രീമിലോ അവന്‍ പതയും. അവന്‍ എന്നെ ഭരിക്കുകയാണ്. സേവനമോ പരിപാലനമോ ആകെണ്ടിടത്തു ഭരണം.
ഇടതോ വലതോ ത്രിയുന്ന നിഴല്‍ മതങ്ങളുടെ തിണ്ണ നിരങ്ങുന്നുണ്ട്. പാതിരാത്രിയില്‍ അടിക്കുന്ന ഓരോ ടോര്‍ച്ചും അത് ശരി വയ്ക്കുന്നുണ്ട്‌.
വഴി നീളെ നാറ്റം. അധികാരം വീതം വയ്ക്കുന്ന തിരക്കും. ഏതു ജാതിയെ ഏത് മതത്തെ താന്താങ്കളുടെ നിയോജക മണ്ഡലത്തില്‍ പണ്ടാരടക്കണം എന്ന ചര്‍ച്ച.
നോക്കൂ എന്റെ മണ്ഡലത്തിലും അവരുണ്ടാവും, ഇടതെന്നും വലതെന്നും വര്‍ഗീയനെന്നും മുദ്രകുത്തപ്പെട്ട്‌...എനിക്കറിയാം എല്ലാ മുഖവും ഒന്നെന്ന്. കടുത്ത മതെതരനും ഏതെങ്കിലും മതത്തിന്റെ ചിലവില്‍ അവതരിക്കുമെന്ന്.
എനിക്ക് വേണ്ടത് ജാതി മത സ്ഥാനാര്‍ഥിയെയല്ല. എനിക്ക് വേണ്ടത് മനുഷ്യനെയാണ്‌.

Wednesday, February 9, 2011

ചതിക്കുഴികള്‍

പണ്ട്, വളരെ പണ്ടൊന്നുമല്ല, ഏതാനും വര്‍ഷം മുമ്പ് നമ്മുടെ നാട്ടു വഴികള്‍ക്ക് നാടന്‍ പേരുകളായിരുന്നു. ആളുകള്‍ക്കും അങ്ങനെ തന്നെ. പേരുകള്‍ തകിടം മറിയുന്നിടത്തു നാം പുതുമ ദര്‍ശിക്കുന്നു. വേഷം മാറി ആധുനികര്‍ ചമയുന്നു. കൃഷ്ണന്‍ നായരുടെയും മമ്മദിന്റെയും ചായക്കടകള്‍ ഫാസ്റ്റ് ഫുഡിനു വഴി മാറുന്നു. അന്നൊക്കെ നാട്ടു വഴിയിലെ ഉച്ചകളില്‍ മത്തി വറുത്തതിന്റെയും കടുക് വറുത്തതിന്റെയും മണങ്ങള്‍ കുത്തി മറിഞ്ഞു. വേനല്‍ മഴയിലെ പുതു മണ്ണിന്റെ മണവും.. മാറിയത് കാലമോ നമ്മളോ? നമ്മള്‍ മാറുക എന്നാല്‍ മനസ്ഥിതി മാറുക എന്നല്ലേ? മനസ്ഥിതി മാറുമ്പോഴല്ലേ വ്യവസ്ഥിതി മാറുക! എങ്കില്‍ മാറിയ വ്യവസ്ഥിതിയെ തള്ളി പറയും മുമ്പ് നാം നമ്മിലേക്ക്‌ നോക്കുക. കൊട്ടക എന്ന സ്ഥാനത്തു കയറി കൂടിയ ടാകീസുകള്‍, തിയ്യറ്ററുകള്‍, ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളോട് ചേര്‍ന്ന് നിരക്കുന്ന ലക്ഷ്വറി തിയറ്ററുകള്‍. ഇന്നലെ , ചുമട്ടു തൊഴിലാളിയായ പരമുവിന്റെ മകന്‍ കവലയില്‍ ( ക്ഷമിക്കുക, പഴയ ഓര്‍മ വച്ച് പറഞ്ഞതാണ് കവലയെന്ന്. ഇന്ന് കവലയല്ല, ജങ്ങ്ക്ഷന്‍ ) പത്രാസില്‍ നിന്ന് പറയുന്നുണ്ടായിരുന്നു ഒബറോണ്‍ മാളിലെ ആ കുശ്നി തീയറ്ററിനെ കുറിച്ച്. അത് കേള്‍ക്കെ കൂട്ടുകാരില്‍ വിരിയുന്ന അസൂയ. പരമുവിന്റെ മകന് അവിടെ പോയി സിനിമ കാണാന്‍ കഴിഞ്ഞല്ലോ. ആ വക പ്രദര്‍ശന ശാലകള്‍ ആഡംബരത്തിന്റെ അടയാളം ആയി മാറുന്നു. പാവം പരമു ജീവിതത്തിന്റെ അവസാന റീലുകളില്‍ കുടുംബം പോറ്റാന്‍ വിയര്‍ക്കുന്നു.
തൃക്കാക്കരയില്‍ നിന്നും പള്ളിക്കരയിലേക്ക് പാലമില്ലായിരുന്നു. അന്ന് പതിനേഴോളം കിലോമീറ്റര്‍ ദൂരം ബസ്സില്‍ സഞ്ചരിച്ചു വേണം അവിടെയെത്താ‍ന്‍ . രണ്ടു ബസ് മാറി കയറണം. അല്ലെങ്കില്‍ കാല്‍ നടയായും വഞ്ചിയിലും ചെന്ന് പറ്റണം. എങ്കിലും അകലത്തു കിടന്ന പള്ളിക്കരക്കാരുമായി ഞങ്ങള്‍ തൃക്കാക്കരക്കാര്‍ക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. പാലം വന്നു. ദൂരം ഏതാണ്ട് ആറ് കിലോമീറ്ററിലേക്ക് ചുരുങ്ങി. ഞങ്ങളുടെ നാടുകള്‍ തമ്മില്‍ അടുത്തു. പക്ഷെ ഞങ്ങള്‍ വല്ലാതെ അകന്നു പോയി. ഒന്ന് ചെന്ന് കാണാന്‍ വാഹന സൗകര്യം ധാരാളം ഉണ്ടായിട്ടും ഇരു കൂട്ടര്‍ക്കും നേരമില്ല. നേരം എവിടെക്കാണ്‌ പോയത്? വികസനം നേരം കളയുന്നുവോ? പാലം നാടുകളെ തമ്മില്‍ അടുപ്പിക്കുന്നിടത്തു മനസ്സുകള്‍ തമ്മില്‍ അകലുന്നതിന്റെ പൊരുളെന്ത് ? നമുക്ക് പഴയ ആ സ്ഥലനാമങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. അമ്പാടി മൂല , ഇല്ലത്ത് മുകള്‍, ഈച്ച മുക്ക്, പാടം, കൊല്ലങ്കുടി മല, അങ്ങനെ … അന്നൊക്കെ സിനിമകള്‍ ഉണ്ടായിരുന്നു, സിനിമയുടെ വരവറിയിച്ചു കൊണ്ട് പോസ്ടറുകളും . പുതിയ സിനിമയുടെ പോസ്ടറുകള്‍ എന്റെ ഗ്രാമത്തില്‍ പതിഞ്ഞിരുന്നില്ല. നാല് കിലോ മീറ്റര്‍ അകലെ പാലാരിവട്ടത്ത് ചെല്ലണം പുത്തന്‍ പടങ്ങളുടെ പോസ്ടറുകള്‍ കാണണമെങ്കില്‍. അന്നൊക്കെ ജയന്റെയും നസീറിന്റെയും പോസ്ടറുകള്‍ പതിഞ്ഞു കാണാന്‍ എന്നെ പോലെ എന്റെ വീഥികളും കൊതിച്ചിരിക്കാം. പതിഞ്ഞില്ല എന്ന് തീര്‍ത്ത്‌ പറയാനാവില്ല, നവോദയ റിലീസ് ചെയ്ത പടങ്ങളുടെ, തച്ചോളി അമ്പു, മാമാങ്കം മുതല്‍ പടങ്ങളുടെ പോസ്ടറുകള്‍ നഗരം കടന്നു വന്നത് ആ സ്റ്റുഡിയോ അക്കാലത്ത് തൃക്കാക്കരയില്‍ ആയതു കൊണ്ട്. ഇപ്പോള്‍ സ്ഥിതി മാറി, നമ്പര്‍ 20 ഗ്രീന്‍ ലാന്‍ഡ്‌, ഗുഡ് ഷെപ്പേര്‍ട് സ്ട്രീറ്റ്, അങ്ങനെ പോകുന്നു സ്ഥല നാമങ്ങള്‍ . പാതകള്‍ അത് തന്നെ. ടാറിട്ടു കറുപ്പിച്ചു വക്കില്‍ പോസ്റ്റുകള്‍ നിരത്തി വെളിച്ചം വീഴ്ത്തുന്നു എന്ന് മാത്രം. പിന്നെ ഇട തൂര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും. അന്ന് എന്റെ വീട്ടില്‍ നിന്നും അയല്പക്കത്തേക്ക് ഏറെ ദൂരമുണ്ടായിരുന്നു. ചെന്നെത്താന്‍ തൊടിയിലൂടെ നടക്കണം, മറ്റൊരിടത്തേക്ക് വയല്‍ മുറിച്ചു നടക്കണം. ഇപ്പോള്‍ ജനാല തുറന്നാല്‍ അയല്പക്കമായി. അടക്കി പിടിച്ചു സംസാരിച്ചാലും മതി കേള്‍ക്കാം. പക്ഷെ ഞങ്ങള്‍ സംസാരിക്കാറില്ല. കാരണം അധികം അടുപ്പം വേണ്ടെന്നു ഞാനും അയാളും പരസ്പരം പറഞ്ഞുറപ്പിക്കാത്ത ഉടമ്പടിയില്‍ എത്തിയിരിക്കുന്നു. ഞാനോര്‍ക്കുന്നു, പണ്ട് അങ്ങനെ അല്ലായിരുന്നു , അയല്‍ക്കാരന്റെ വരാന്തയില്‍ ചെന്നിരുന്നു, അവിടെ നിന്നും ഒരു ഗ്ലാസ് കട്ടന്‍ ചായ വാങ്ങി കുടിച്ചില്ലെങ്കില്‍ ആ ദിനം പൂര്‍ണമാവില്ല എന്നായിരുന്നു. ഇന്നത്തെ അവസ്ഥ ദുരിതത്തിന്റെത്, കയ്യെത്തും ദൂരത്തു എന്തും ലഭിക്കും. ഈ നാട് സ്മാര്‍ട്ട് സിറ്റിക്കായി കാത്തു കിടക്കുന്നു. പക്ഷെ, ചങ്ങാലി പ്രാവിന്റെ കുറുകല്‍ കേള്‍ക്കാതെ, അമ്പലത്തില്‍ നിന്നും കീര്‍ത്തനം കേള്‍ക്കാതെ, പള്ളിയില്‍ നിന്നും ബാങ്ക് വിളി കേള്‍ക്കാതെ, സഹോദരന്‍ സഹോദരനെ കണ്ടാല്‍ അറിയാതെയായ് അങ്ങനെ. നാളെ?

Tuesday, January 25, 2011

കവിതയെന്ന ധാരണയില്‍ ഏതാനും പദങ്ങള്‍

തുറന്നിരിക്കുന്ന എന്റെ കണ്ണുകള്‍
നിന്നിലേക്കെങ്കിലും
നിന്നെയാണ് ഉന്നം വയ്ക്കുന്നതെന്ന
തെറ്റിധാരണ കളയുക..
ഞാന്‍ എന്നെ തേടുകയാണ്.
എന്റെ അസ്ഥികളില്‍ മജ്ജയില്‍
ചോരയോട്ടത്തിലെല്ലാം എന്നെ തിരയുന്നു.
എനിക്കെന്തു പറ്റിയെന്നു ചോദ്യമെങ്കില്‍
അത് തന്നെയാണ് എന്റേയും...
പൊറുക്കുക,
എന്റെ നോട്ടം അസുഖകരമെങ്കില്‍ ...
ഈ വഴിയില്‍ ഞാനെന്നെ തിരയുന്നു...

Saturday, November 13, 2010

പ്രണയമില്ലാത്ത ആരാധനാലയം പന്നിക്കൂടിനെക്കാള്‍ കഷ്ടം

പ്രണയമില്ലെങ്കില്‍ ഞാന്‍ ദരിദ്രന്‍ ... അപ്പോള്‍ എന്നില്‍ അക്ഷരകലയുടെ ചൈതന്യമില്ല. പണക്കൂമ്പാരത്തിനു മേല്‍ കിടന്നുറങ്ങട്ടെ, എടുക്കാത്ത നാണയതുട്ടു കണക്കെ...
കാലത്തിന്റെ ഗതിവേഗം നിയന്ത്രിക്കുന്നത് പ്രണയം... മാവുകള്‍ പൂക്കുന്നതും വേലിയില്‍ കോളാമ്പിപ്പൂക്കള്‍ നിരക്കുന്നതും പ്രണയത്തിന്റെ തലോടലില്‍ . പ്രണയമില്ലെങ്കില്‍ പരാശക്തിയും മരവിക്കും... പ്രണയത്തിനു വേണ്ടിയാണ് ഓരോ സൃഷ്ടിയും....
എത്രമേല്‍ കിട്ടിയിട്ടും മതിവരാതെ പരാശക്തി തുടരെ സൃഷ്ടിയില്‍ മുഴുകുന്നു.  പ്രണയപ്പെരുക്കത്തിലാണ് പരാശക്തിയുടെ നിലനില്‍പ്പ്‌..
ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ പരാശക്തി ശപിക്കുന്നു, പ്രണയം നഷ്ടപ്പെട്ടതില്‍ ... കൊല്ലപ്പെട്ടവന്റെയും കൊന്നവന്റെയും ഉള്ളില്‍ പരാശക്തിയുണ്ട്... ഒരാള്‍ കത്തിയോ തോക്കോ ചൂണ്ടുന്നത് പരാശക്തി ഇരിക്കുന്ന കൂട് തകര്‍ക്കാനാണ്.
മലിനമാകുന്ന ഹൃദയങ്ങളിലും ആ ശാപം.. അതുകൊണ്ട് പ്രണയമില്ലാത്ത ആരാധനാലയം പന്നി കൂടിനെക്കാള്‍ കഷ്ടം... മനുഷ്യനെയോ പക്ഷി മൃഗാദികളെയോ, സസ്യ ജലാദികളെയോ മുറിപ്പെടുത്തികൊണ്ടോ, നാശത്തിലേക്ക് തള്ളി കൊണ്ടോ ഉയര്‍ന്നു വരുന്ന എതൊരു ആരാധനാലയവും തകര്‍ക്കപ്പെടട്ടെ. നീ എന്തിനു ആരാധനാലയങ്ങള്‍ മോടി പിടിപ്പിക്കുന്നു? എന്തിനാണ് പ്രാര്‍ത്ഥന...
പ്രാര്‍ഥിക്കുമ്പോള്‍ ഒച്ചവയ്ക്കരുത്, സ്വരം പോലും പുറത്തു വരാതെ; ഏറ്റവും സ്വകാര്യമായി... പരാശക്തി അകലെയല്ല , ഏറ്റവും അടുത്തുണ്ട്... നീ നിന്റെ ശ്വാസത്തിലൂടെ സംസാരിക്കുക...
പ്രണയിക്കാന്‍ തുനിയുന്ന ഓരോ ആത്മാവും പ്രാര്‍ഥനാ നിരതമാകുന്നു... പ്രണയത്തില്‍ നിറഞ്ഞു പരാശക്തി  നൃത്തമാടുകയും...

എന്റെ പ്രണയമേ,
ഈ കടവത്തു ഞാന്‍ പ്രാര്‍ത്ഥനയിലാണ്.
നിന്നെയല്ലാതെ മറ്റൊന്നും ഓര്‍ക്കുന്നില്ല.
തേടുന്നുമില്ല.

Friday, November 5, 2010

മതേതരം എന്നത് മത പ്രീണനമല്ല

മത ഭൂരിപക്ഷത്തെയോ മത ന്യൂന പക്ഷത്തെയോ അല്ല മതേതര പാര്‍ട്ടികള്‍ ചുമക്കേണ്ടത്‌. ഭാരതിയരെയാണ് അണിനിരത്തേണ്ടത് . സ്വാതന്ത്ര്യ സമര  കാലഘട്ടത്തില്‍ ഗാന്ധിജി  ചെയ്ത മണ്ടത്തരം പുതിയ കാലത്തും ആവര്‍ത്തിക്കുന്നു. അന്ന് കുര്‍ ആനും ഗുരുഗ്രന്ഥസഹേബും ബൈബിളും ഗീതയും വച്ചിട്ടാണ് ഗാന്ധിജി രാഷ്ട്രീയം കളിച്ചത്. അത് തന്നെയാണ് ഇന്നും ആവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യം നേടി ഇത്രയും കാലം ആയിട്ടും എന്തുകൊണ്ട് നമുക്ക് ഭാരതിയരെ അണിനിരത്താന്‍ കഴിയുന്നില്ല? നമുക്ക് വേണ്ടത് ഹിന്ദുവിനെയോ മുസല്‍മാനെയോ ക്രിസ്ത്യായിനിയെയോ   സിഖിനെയോ അല്ല, ന്യൂന പക്ഷത്തെയോ ഭൂരി പക്ഷത്തെയോ അല്ല. സവര്‍ണനെയോ അവര്‍ണനെയോ അല്ല. നമുക്ക് വേണ്ടത് ഭാരതിയരെയാണ്.
ഇവിടെ മതെതരന്‍ എന്നും മത മൌലിക വാദി എന്നും പേര് കേട്ടവര്‍ ചെയ്യുന്നത് ഒന്ന് തന്നെ. ഇടതായാലും വലതായാലും തിരഞ്ഞെടുപ്പുകാലത്ത്‌ സ്ഥാനര്‍ത്തിയെ നിര്‍ത്തുന്നത് മണ്ഡലത്തിലെ ജാതി മതത്തിന്റെ വലുപ്പം നോക്കിയിട്ടാണ്. ഈഴവ ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ നായരെയോ , ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു മുസ്ലീമിനെയോ നായരെയോ ഈഴവനെയോ , മുസ്ലീം ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ ഈഴവനെയോ നായരെയോ സ്ഥാനാര്‍ത്തിയായി നിര്‍ത്താത്തത് എന്തുകൊണ്ട്? അങ്ങനെ ഭൂരിപക്ഷ ജാതി മതം  നോക്കി അവരില്‍ പെട്ട ആളെ  സ്ഥാനാര്‍ത്തിയായി നിര്‍ത്തുന്നതിലൂടെ ജനതയുടെ മനസ്സില്‍ വര്‍ഗീയത കുത്തി വയ്ക്കപ്പെടുന്നു.
തിരഞ്ഞെടുപ്പുകള്‍ വന്നു പോകും. സ്ഥാനര്‍ത്തികളില്‍ ജയവും പരാജയവും ഉണ്ടാകും. പക്ഷെ ജാതി മതം കൊണ്ടുള്ള ഈ തീക്കളി അവസാനിപ്പിക്കുക. എന്തിനാണ് തലമുറകള്‍ തോറും വര്‍ഗീയ  വിഷം ഇങ്ങനെ കുത്തിവയ്ക്കുന്നത്? അല്ലയോ രാഷ്ട്രീയക്കാരാ, അല്ലയോ ജാതി മത വ്യാപാരികളേ, നിങ്ങള്‍ നിങ്ങളുടെ വ്യവസായം ഞങ്ങളുടെ ചോരയില്‍ കൊഴുപ്പിക്കല്ലേ...  

Friday, October 29, 2010

അയ്യപ്പന്‍ എന്ന പക്ഷി

അയ്യപ്പനെ കുറിച്ച് സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു ചിരിക്കുന്ന ഒരു സംഭവം ഉണ്ട്. അയ്യപ്പന്‍ മറ്റൊരാളോട് പറഞ്ഞു : 'അയാം എ അയ്യപ്പന്‍ വണ്‍ ഓഫ് മയലയാളം പോയറ്റ്‌ '.
അത് കേള്‍ക്കേ സുഹൃത്ത് തിരുത്തി : ' അയ്യപ്പാ, ആ പ്രയോഗത്തില്‍ തെറ്റുണ്ട്. അയാം എ അയ്യപ്പന്‍ എന്നത് ശരിയല്ല. അവിടെ വവ്വല്‍സിന്റെ പ്രശ്നമുണ്ട്. അതുകൊണ്ട് അയാം ആന്‍ അയ്യപ്പന്‍ എന്ന് വേണം....'
അയ്യപ്പന്‍ ഉറക്കെ ചിരിച്ചു. അതിനിടയില്‍ പറയുകയും:
' മലയാള കവിയെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതിയാലോ...'
ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കില്‍ മനുഷ്യന്‍ ആകില്ല എന്ന മൂഡ സങ്കല്പം വച്ച് പുലര്‍ത്തുന്ന ഒരു ലോകത്താണ് താന്‍ നില്‍ക്കുന്നതെന്ന് അയ്യപ്പന്‍ ഓര്‍ത്തിരിക്കണം. ചിലിയിലോ അമേരിക്കയിലോ ഏറ്റവും താണ കവി എഴുതുന്ന വരികള്‍ വിഴുങ്ങാന്‍ മലയാളികള്‍ മത്സരിക്കും. അതിനെ തങ്ങളാലാവും വിദം വര്‍ണിച്ചു പെരുപ്പിച്ചു ഉദാത്ത സാഹിത്യം എന്ന് അച്ചടിക്കാന്‍ സാഹിത്യ നിരൂപകരും... അതൊന്നും വായിച്ചില്ലെങ്കില്‍ താനൊരു സാഹിത്യാസ്വാദകന്‍ ആകില്ലെന്ന വിശ്വാസവും... വായനക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇവിടെ ചില കോക്കസുകള്‍ ആണ് തീരുമാനിക്കുന്നത് ആരൊക്കെ കവിയാകണം ആരൊക്കെ ആകരുതെന്ന്.
അന്നത്തെ അയ്യപ്പന്റെ ചിരിയുടെ പൊരുള്‍  അവിടെ കൂടി നിന്നവര്‍ക്കോ ഇന്ന് ഇതെഴുതുന്ന എനിക്കോ മനസ്സിലാവുന്നില്ല. മരണത്തെ പോലും കളിയാക്കി കടന്നു പോയ ആ സഞ്ചാരിയെ അവതരിപ്പിക്കാന്‍ നമ്മുടെ ഭാഷ പോരാ എന്ന് പോലും തോന്നിയിട്ടുണ്ട്. റൂമിയുടെ പുല്ലാങ്കുഴല്‍ എന്ന പുസ്തകത്തിനു വേണ്ടി എഴുതാന്‍ ഇരിക്കുമ്പോള്‍   എന്റെ മനസ്സില്‍ അയ്യപ്പന്‍ ആയിരുന്നു. റൂമിയിലെക്കുള്ള എന്റെ സഞ്ചാരത്തില്‍ അയ്യപ്പന്‍ അനുഗമിക്കുന്നുണ്ടായിരുന്നു. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയിലൂടെ നടന്നു പോയ ആ മനുഷ്യന്‍ ഒരു സൂഫി ആയിരുന്നില്ലേ എന്ന് പലപ്പോഴും  എന്നോട് തന്നെ ചോദ്യം. നഗര വീഥിയിലൂടെ നട്ടുച്ചയ്ക്ക് വിളക്കും കൊളുത്തി നടക്കുന്ന റൂമിയുടെ കഥാ പാത്രം. അന്ന് ആ കഥാപാത്രം നഗര വീഥികളില്‍ മനുഷ്യനെ തിരയുകയായിരുന്നു. അത് പോലെ അയ്യപ്പന്‍ മനുഷ്യനെ  തേടിയാണോ തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നത്? അല്ലെങ്കില്‍ റൂമി നമ്മുടെ കാലത്ത് അയ്യപ്പനായി അവതരിച്ചിരിക്കാം.
കവിതയെഴുതി ഒടുവില്‍ കവിതയായി മാറിയ കവി. അയ്യപ്പന്‍ അങ്ങനെയല്ലേ? വായിക്കാതെ പോയ ഒരു സൂഫി സംഗീതം ആ കാല്‍പ്പാടുകളില്‍ വിങ്ങുന്നു. പുറകെ  വരുന്നവര്‍ അത് ഏറ്റെടുക്കുമായിരിക്കാം. അല്ലെങ്കില്‍ അയ്യപ്പന്‍ മടങ്ങി വന്ന്‌ ആ വരികള്‍ പൂരിപ്പികുകയും.
'പക്ഷികള്‍
പക്ഷി പാതാളത്തിലേക്കും  
ഇഷ്ട ശിഖരങ്ങളിലെക്കും
മൈഗ്രേറ്റ് ചെയ്തു
ചിലര്‍ സലിം അലിയുടെ
വളര്‍ത്തു മക്കളായി...'
ഇങ്ങനെയൊക്കെ എഴുതാന്‍ അയ്യപ്പന് മാത്രമേ കഴിയൂ. അതു തന്നെയാണ് അയ്യപ്പനെ അയ്യപ്പനാക്കുന്നത്.  കൈയ്ക്കുന്ന  ജീവിതം പാനം ചെയ്തു അതേ കൈപ്പുനീര്‍ ഒച്ചയോടെ തെരുവില്‍ ശര്‍ദ്ധിച്ച്‌  നടന്നു പോയ അയ്യപ്പന്‍ മരിച്ചിട്ടില്ല. ഇവിടെയൊക്കെ ഉണ്ട്. നടന്നു പോകുന്ന വീഥിയില്‍ എന്റെ പോക്കറ്റില്‍ കയ്യിടാന്‍ പാകത്തില്‍ ഇലകള്‍ക്കിടയില്‍  മറഞ്ഞിരിക്കുന്ന കിളിയായി അയ്യപ്പനുണ്ട്. അയ്യപ്പന് കാണാന്‍ , പറന്നു വന്നു കൊത്തിയെടുക്കാന്‍  പാകത്തില്‍ ഞാന്‍ പോകറ്റില്‍ നൂറു രൂപ വച്ചിട്ടുണ്ട്. അയ്യപ്പാ അതുമായി മദ്യപിച്ചു ദന്തഗോപുര കവികളുടെ മുഖത്തേക്ക് ശര്‍ദ്ധിക്കുക  .. 

Wednesday, October 27, 2010

പ്രണയത്തിന്റെ മിണ്ടാ പ്രാര്‍ത്ഥന

സന്ധ്യയുടെ ആകാശത്തേക്ക് പറന്നു നീങ്ങിയ കൊറ്റികളില്‍ ഞാനെന്റെ പ്രണയം ദര്ശിച്ചിട്ടുണ്ട്. എങ്ങോ ഇരിക്കുന്ന നിന്നില്‍  എത്തിച്ചേരാനുള്ള വെമ്പല്‍ വായുവില്‍ താളം പകര്‍ന്ന ചിറകുകളില്‍  ന്നിന്നും വായിച്ചിട്ടുണ്ട്. നോക്കി നില്‍ക്കെ ഞാനാ കൊറ്റികളില്‍ ഒന്നായി മാറി. പിന്നെ മേഘക്കൂട്ടിന്റെ ഇരുണ്ട ഏകാന്തതയിലേക്ക് ഞാനങ്ങനെ തുഴഞ്ഞു.   .
 
പടിഞ്ഞാറെ ചായക്കൂട്ടിലേക്ക്‌ പറന്നു പോയ കൊറ്റികള്‍ പിന്നീട് മടങ്ങി വന്നോ? എനിക്കറിയില്ല. എന്റെ കുട്ടിക്കാലം മടങ്ങി വരാത്തത് പോലെ നിന്നിലേക്കുള്ള എന്റെ സഞ്ചാരത്തിനു മടക്കമില്ല. എന്റെ ഓരോ യാത്രയും പുനര്‍ജനിയാണ്. എങ്ങനെയെന്നോ നീ നിത്യവും എന്നില്‍ നിറയുന്നത് പോലെ. ക്ലാസ് മുറിയിലെ ഉച്ചയില്‍ വാടിയ ഇലയുടെ അറ്റത്തു വറ്റിനു  മീതെ ഈച്ചയുടെ ആ മിണ്ടാപ്രാര്‍ത്ഥന ഇന്നെനിക്കു നിന്റെ പ്രണയമാണ്. എന്റെ ഹൃദയത്തിന്റെ വക്കില്‍ പ്രാര്‍ഥനയോടെ ഇരിക്കുന്ന നിന്നെ ഞാന്‍ ആ നിശബ്ദതയായി വായിക്കുന്നു.
കാലം പോകുന്നു. ഇത്തിരി പോന്ന ഈ ഭൂമിയില്‍  നിന്നെ മാത്രം കാണുന്നില്ല. ഇന്നലെയെ നഷ്ടപ്പെടുന്നത് പോലെ ഓരോ നിമിഷവും എനിക്ക് നിന്നെ  നഷ്ടമാകുന്നു. 
പ്രണയം നഷ്ടപ്പെടാനുള്ളതാണ്  . ഒന്നുകില്‍ എന്നെ നിന്നില്‍ നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍ നീയെനിക്ക് പരിപൂര്‍ണമായി നഷ്ടമാകുക. അതുമല്ലെങ്കില്‍ ഉടലിനു ആത്മാവ് നഷ്ടമാവുക. പ്രണയത്തിന്റെ പാത നഷ്ടങ്ങളുടെത് ആകുമ്പോള്‍ പോലും അത് വേദനയുടെത് കൂടിയാണ്. ഓരോ പ്രണയവും വേദനിക്കാനുള്ളതാണ്.

പ്രണയമെന്ന ഒഴുക്കില്‍ കുതിപ്പെന്ന സത്യം

എന്റെ പ്രണയം ആചാരമോ അനുഷ്ടാനമോ അല്ല. ഒഴുകുക എന്ന ക്രിയയിലാണ് എന്റെ വിശ്വാസം. വിശ്വസിക്കുക എന്നത് പോലും തള്ളിക്കൊണ്ട്... ഉള്ളതിനെ വിശ്വസിക്കുന്നതെന്തിന്... അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെയോ അറിയാത്ത ഒന്നിനെയോ അല്ലെ വിശ്വസിക്കേണ്ടത്? എന്റെ ചോദ്യത്തിന് കാറ്റിനു ഉത്തരമില്ല. സഞ്ചരിക്കുന്ന ഇടത്തെ മാത്രം ഓര്‍ത്തുകൊണ്ട്‌.
എനിക്ക് മുന്നിലും പിന്നിലും ഇന്നലെകള്‍ മാഞ്ഞു പോകുന്നു. മായ്ക്കാന്‍ വേണ്ടിയല്ല മറവി, ഓര്‍മ്മകള്‍ മറവിയെ ഉണ്ടാക്കുന്നതാണ്. എന്റെ മറവിയിലോ ഓര്‍മയിലോ എനിക്കൊരു പങ്കുമില്ല. ഇന്നില്‍ പോലും എനിക്കുറക്കാനാവില്ല  , ഈ നിമിഷത്തെ കുതിപ്പിലാണ് ഞാന്‍. കുതിപ്പ് എവിടെയാണോ അത് നീയാകുന്നു. അതുകൊണ്ടാണ് ഞാന്‍ കുതിപ്പില്‍ മാത്രം വിശ്വസിക്കുന്നത്, മതിമറക്കുന്നതും...

'ആത്മാവിന്റെ പരിസരങ്ങളില്‍
പ്രണയത്തിന്റെ കപ്പല്‍ എത്തിയാല്‍
എനിക്ക് ചാകര...
ഇടം വലം നോക്കാതെ
ഞാന്‍ ഓടുകയും...
കിനാവുകള്‍ക്കിടം  നല്‍കാത്ത
പ്രണയത്തിന്റെ ചില്ല് ജാലകങ്ങള്‍ തോറും
ഞാന്‍ പരക്കുകയും...
പ്രണയം എന്നിലാണോ
ഞാന്‍ പ്രണയത്തിലാണോ
എന്ന് തിരയാനാവാതെ ...'