Saturday, April 3, 2010

അക്ഷരങ്ങള്‍ പറയുന്നത്

എഴുത്തിലൂടെ നന്മയുടെതായ ഒരു വാതില്‍ തുറക്കണം. അതില്ലാത്തിടത്തോളം, അത് തിന്മയിലേക്ക് നയിക്കല്‍ ആകുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല . എക്കാലത്തെക്കാളും ഇന്ന് ലോകം ഇരുട്ടില്‍ തപ്പി തടയുകയാണ്. കക്ഷി രാഷ്ട്രീയക്കാര്‍ അധികാരത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. ആ യാത്രയില്‍ അവര്‍ ഇരുട്ടിന്റെ വിത്തുകള്‍ പാകുന്നുണ്ട്. ആ ഇരുട്ട് തിരിച്ചറിയാത്തിടത്തോളം നാം അശാന്തിയില്‍ നിന്നും അശാന്തിയിലേക്ക് ഒഴുകി കൊണ്ടിരിക്കും. വര്‍ഗീയത, ഭീകരത, മത മൌലീക വാദം, അരാഷ്ട്രീയം, ഫാസിസം അങ്ങനെ എന്തെല്ലാം നാം കേള്‍ക്കുന്നു. പക്ഷെ നാം അറിയാതെ പോകുന്ന ഒരു സത്യമുണ്ട്, എല്ലാത്തരം ദുഷ്ട ശക്തികള്‍ക്കും ധന സാഹായം ലഭിക്കുന്നത് ഒരിടത്ത് നിന്നുമാണെന്ന്. ആ ഇടം കണ്ടെത്തി ആ കൈകള്‍ തകര്ക്കുംബോഴേ ഇരുട്ട് നീങ്ങി കിട്ടൂ. വര്‍ഗീയതയോ ഭീകരതയോ മറ്റോ അത് ഏതു ഭാഗത്ത് നിന്നുമാകട്ടെ, അതിനെ ന്യൂന പക്ഷമെന്നോ ഭൂരി പക്ഷമെന്നോ തരം തിരിക്കാതെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ബാധ്യസ്ഥരാണ് എഴുത്തുകാര്‍. എന്നാല്‍ ഇവിടെ പക്ഷം പിടിച്ചു എതിര്‍ക്കുന്നതു ആശാസ്യമല്ല. തസ്ലീമ നസ്രീന്‍, റുഷ്ദി മുതല്‍ പേര്‍ മുസ്ലീം മത മൌലീക വാദികളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ തസ്ലീമക്കും റുഷ്ദിക്കും വേണ്ടി വാദിച്ചവര്‍ എം.എഫ് ഹുസൈന്റെ കാര്യം വരുമ്പോള്‍ ചുവടു മാറ്റുന്നു. തസ്ലീമയോ എം.എഫ് ഹുസൈനോ എന്തെങ്കിലും കാട്ടിയാല്‍ തകരുന്നതല്ല ഈശ്വരന്‍ എന്നിരിക്കെ നാം എന്തിനു വേണ്ടിയാണ് നേരം പാഴാക്കുന്നത്? അവിടെ ഒന്നുണ്ട് ചിന്തിക്കാന്‍, ഒന്നുകില്‍ നാം യഥാര്‍ത്ഥ ഈശ്വര വിശ്വാസികളല്ല, അല്ലെങ്കില്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ നാം ചതിക്കപ്പെട്ടിരിക്കുന്നു . നമ്മുടെ ഏറ്റവും അരികെ കിടക്കുന്ന ശത്രുവായ പാകിസ്ഥാനിലേക്ക് നോക്കാം. അവിടെ ഇസ്ലാമിന്റെത് എന്ന് അവകാശപ്പെട്ടു കൊണ്ട് കൊടി നാട്ടി ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചു ഭരണം നടത്തുന്നു. ഇസ്ലാം എന്നത് സമാധാനം ആയിരിക്കെ വാളും പരിചയും കൊണ്ടാണ് അവിടെ ഭരണം. വെള്ളിയാഴ്ചകളില്‍ പോലും മുസ്ലീങ്ങള്‍ പള്ളിയില്‍ നിസ്കാരത്തില്‍ മുഴുകുമ്പോള്‍ ആക്രമിക്കപ്പെടുന്നു. അതിനര്‍ത്ഥം അവിടെ ഇസ്ലാം എന്നൊന്ന് ഇല്ല എന്ന് തന്നെ. ഇസ്ലാം എന്നത് കേവലം കടലാസിലോ , നാവു കൊണ്ടുള്ളതോ ആയ പ്രഖ്യാപനം ആയതുകൊണ്ടായില്ല. ഒരു ഇസ്ലാമിക രാഷ്ട്രം ലഭിച്ചാല്‍ തങ്ങള്‍ക്കു സമാധാനം കിട്ടുമെന്ന് വാദിച്ചവരുടെ ഗതി എന്തായി. 
അതില്‍ നിന്നും ഹിന്ദു രാജ്യത്തിനായി വാദിക്കുന്നവര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. അത് പോലെ ഇസ്ലാമിക രാജ്യത്തിനായി വാദിക്കുന്നവര്‍ക്കും... മതം ഏതുമായി കൊള്ളട്ടെ മനുഷ്യന്റെ സ്വാര്‍ഥത, അധികാര ഭ്രാന്ത് മാറിയില്ലെങ്കില്‍ എന്ത് കാര്യം. വ്യവസ്ഥി മാറണമെങ്കില്‍ മനസ്ഥിതി മാറണം, എന്നെ പോലെ മറ്റുള്ളവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നു ഓര്‍ക്കണം. എന്തിനു ഒരു മനുഷ്യന് ഏതു മാത്രം അവകാശം ഈ പ്രകൃതിയില്‍ ഉണ്ടോ അതെ അവകാശം സകല ജീവജാലങ്ങള്‍ക്കും ഉണ്ടെന്നു ഓര്‍ക്കണം. ചുമ്മാ ഓര്‍ത്താല്‍ മാത്രം പോരാ എന്റെ സ്വാതന്ത്ര്യം പൂര്‍ണമാകണമെങ്കില്‍ മറ്റുള്ളവരുടെ , മറ്റുള്ളവയുടെ നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉറപ്പാക്കണം. ബാബറി മസ്ജിദു തകര്‍ത്തത് കൊണ്ടോ അവിടെ അമ്പലം പണിതത് കൊണ്ടോ ഈ രാജ്യത്തെ തൊഴില്ലായ്മ മാറുമോ, ദാരിദ്ര്യം നീങ്ങുമോ? എല്ലാതരം ഭീകരതയും മത മൌലീക വാദവും എതിര്‍ക്കപ്പെടണം. 
ഏതൊരു രാജ്യമായി കൊള്ളട്ടെ അത് ഏതൊരു മതത്തിന്റെ കീഴില്‍ ഭരിക്കപ്പെടട്ടെ മനുഷ്യന്‍ കൊള്ളരുതാത്തവര്‍ ആയാല്‍ ഒരു സമാധാനവും ഉണ്ടാവില്ല എന്ന് വര്‍ത്തമാന ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നിട്ടും നാം വിദ്യാഭാസം നേടി എന്ന് അവകാശപ്പെടുന്നവര്‍ എന്താണ് കാട്ടി കൂട്ടുന്നത്‌? ഈ വൃത്തികെട്ട വര്‍ഗീയത എന്നത്തേക്കാളും നമുക്ക് മുന്നില്‍ ഇങ്ങനെ താണ്ടവമാടുന്നതിനെ അനുവദിച്ചു കൊടുക്കണമോ? ലോകത്ത് എവിടെ ആയാലും ഒരു മതത്തിനും സമാധാനം നല്‍കാന്‍ ആവില്ലെന്ന്നിരിക്കെ നാം എന്തിനാണ് ഇങ്ങനെ തമ്മില്‍ തല്ലുന്നത്? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ട് എന്നിരിക്കെ എന്തിനാണ് നാം ഒരേ ഈശ്വരനെ ചൊല്ലി കലഹിക്കുന്നത്? ഓര്‍ക്കുക, നാം അറിഞ്ഞോ അറിയാതെയോ തെറ്റുകളിലേക്ക് നീങ്ങുകയാണ് . പരസ്പരം പോരടിക്കുന്നതിനേക്കാള്‍ എത്രയോ നന്മയാണ് ഒരിറ്റു വെട്ടം ഈ ലോകത്ത് വീഴ്ത്തുന്നത്.
 
 

Friday, April 2, 2010

ചില അസ്വസ്ഥതകള്‍...

തെരുവിലൊരു പെണ്ണിനെ കല്ലെറിഞ്ഞാല്‍ കണ്ടു രസിക്കാന്‍ ആളുണ്ടാകും. ഏറുകൊണ്ട് തുള വീണ ജാക്കറ്റിലൂടെ നോക്കാന്‍, വെളിവായ നഗനതയില്‍ നിറഞ്ഞു ആത്മ രതിയില്‍ മുഴുകാന്‍ എന്താവേശം. പക്ഷെ ആരെങ്കിലും ദൈവത്തെ ചീത്ത വിളിച്ചാല്‍, മതങ്ങളെ ചീത്ത വിളിച്ചാല്‍ എത്ര പേര്‍ക്ക് സഹിക്കും? നാട്ടില്‍ അരങ്ങേറിയ പെണ്‍ വാണിഭങ്ങള്‍... ആശുപത്രി കിടക്കയിലെ ശാരി... അധികാരത്തില്‍ എത്തിയാല്‍ പ്രതികളെ വിലങ്ങണിയിച്ചു തെരുവിലൂടെ നടത്തുമെന്ന് പറഞ്ഞ വിദ്വാന്‍... ഒന്നും സംഭവിച്ചില്ല. ശാരി മരിച്ചു, ആ കുടുംബത്തിന്റെ സമാധാനം തകര്‍ന്നു. പെണ്‍ വാണിഭങ്ങള്‍  ആവര്‍ത്തിക്കുന്നു. ബസ്സിലും തെരുവിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു...

Thursday, April 1, 2010

അക്ഷരങ്ങള്‍..

കലാ സാഹിത്യകാരന്മാര്‍ സമൂഹ പരിഷ്കര്‍ത്താക്കളാണ് . സമൂഹത്തെ പുതുക്കി പണിതു കൊണ്ടിരിക്കുന്നവര്‍. അവിടെ എഴുത്ത് നേരിന് നേരെ പിടിക്കുന്ന കണ്ണാടിയാണ്. സത്യം പുലരുക എന്ന ഉദ്ധേശത്തോടെ ഓരോരുത്തരും താന്താങ്കളുടെ പണിപ്പുരയില്‍. എന്നാല്‍ ക്ഷുദ്രശക്തികള്‍ എന്നും സത്യത്തിനു എതിരെ നില്‍ക്കും. . സത്യങ്ങള്‍  ചിലയിടങ്ങളില്‍ അവഹേളിക്കപ്പെട്ടു. അവര്‍ക്ക് അക്ഷരങ്ങളെ ഭയമാണ്. അക്ഷരങ്ങളാണ്  സമൂഹത്തെ അന്തകാരത്തില്‍ നിന്നും ഉയര്‍ത്തിയിട്ടുള്ളത്.  കലാ സാഹിത്യം  തിന്മയോട്‌ എതിരിട്ടു കൊണ്ടേയിരിക്കണം. എന്റെ ഒരു ചങ്ങാതി ലേശം മുമ്പ് പറയുകയുണ്ടായി ആളുകള്‍ക്ക് താല്പര്യം പുസ്തകത്താളിലെ മയില്‍ പീലിയെ കുറിച്ച് എഴുതുന്നതും വായിക്കുന്നതുമാണെന്ന്. അത് ശരിയെന്നു തോന്നുന്നതാണ് ചില കവിതകള്‍ വായിക്കുമ്പോള്‍. സത്യത്തില്‍ കവിത എന്താണ് എന്ന് അറിയാന്‍ വയ്യാണ്ടായി. വാക്കുകള്‍ കൊണ്ട് ഒരുതരം കസര്‍ത്ത്. ഇരുട്ടിലേക്ക് വെട്ടം വീഴ്താനാകാത്ത ഒരു സൃഷ്ടിയും നിലനില്‍ക്കില്ല. കവിത അതിന്റെ കര്‍മം നിര്‍വഹിക്കുന്നത് തെറ്റില്‍ നിന്നും ശരിയിലേക്ക്‌ നയിച്ചുകൊണ്ടാണ്‌.

Wednesday, March 31, 2010

എഴുതുക എന്നാല്‍

എഴുതുക എന്നാല്‍ നേര് രേഖപ്പെടുത്തുക എന്നാണ്. എല്ലാവരെയും തൃപ്തരാക്കി  എഴുതുക എന്നാല്‍ കാപട്യവും. ആധാരം എഴുത്തും ചരിത്രമെഴുത്തും പോലെയല്ല സര്‍ഗ സൃഷ്ടി. അത് ആത്മ പ്രകാശനം  ആകുമ്പോള്‍ നേരിന്റെ പ്രകാശം പരക്കുന്നു. നവ ലോകം നമ്മോടു ആവശ്യപ്പെടുന്നത് നുണ എഴുതുക എന്നാണ്‌. അതിനെ എതിരിടുന്നവനാണ് ശരിയായ എഴുത്തുകാരന്‍.

Sunday, March 28, 2010

വെട്ടം

ഈശ്വരന്‍ എന്നും അല്ലാഹു എന്നും വിളിക്കപ്പെടുന്ന ആ ശക്തിയെ ആരും കണ്ടിട്ടില്ല. അനുഭവിച്ചവരുണ്ട്, അനുഭവിക്കുന്നുമുണ്ട്. അനുഭവവും കാഴ്ചയും വ്യത്യസ്തം. അനുഭവിക്കുന്നവര്‍ കലഹിക്കുന്നില്ല. അല്പ്പന്മാര്‍ കലഹിക്കും. ഈശ്വരാ എന്നോ അല്ലാ എന്നോ വിളിക്കുന്നത്‌ ഉള്ളു കൊണ്ടാവണം. ഉള്ളു കൊണ്ട് വിളിക്കണമെങ്കില്‍ അനുഭവിക്കണം. നാവു കൊണ്ടുള്ള വിളിയിലും വിശ്വാസത്തിലുമാണ് കലഹം ഉണ്ടാവുക. ഞാന്‍ ഓര്‍ക്കുകയാണ്. ലോകത്തെ രണ്ടു മതത്തിലുള്ളവര്‍ പരിഹാസ്യരായ ഡിസംബര്‍ ആറ്. മതങ്ങള്‍ ധര്മത്തെ കുറിച്ച് വാചാലമാകുന്നു . പക്ഷെ മനുഷ്യര്‍. എന്തിനാണ് പള്ളിക്കും അമ്പലത്തിനും വേണ്ടി മുറവിളി കൂട്ടി സമയവും പണവും നശിപ്പിച്ചത്? പരാശക്തിയെ ഒരു കെട്ടിടത്തില്‍ ഒതുക്കാനോ? ആ കെട്ടിടവും സ്ഥലവും വീടില്ലാത്തവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ മുസ്ലീങ്ങളും ഹിന്ദുക്കളും ശ്രമിച്ചിരുന്നെങ്കില്‍ ധര്‍മം പുലര്ന്നെനെ... ലോകത്തെ ഏറ്റവും മുന്തിയ വിളക്കില്‍ നിന്നും, ഏറ്റവും ചെറിയ പാട്ട വിളക്കില്‍ നിന്നും കിട്ടുന്നത് ഒരേ വെട്ടം. നാമത് വിളക്കിന്റെ വലുപ്പ ചെറുപ്പം അനുസരിച്ച് പലതായി വായിക്കുന്നു. വെട്ടത്തിന് തുല്യം വെട്ടം മാത്രം. ഈശ്വരനെ, അല്ലാഹുവെ വെട്ടമായി സങ്കല്‍പ്പിച്ചു നാം ഇരുട്ടില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിക്കുന്നു. പക്ഷെ കാലം മാറി, അതോ നമ്മളോ? കാലത്തിനു മാറ്റമില്ല. നേരായ അറിവ് നേടുന്നവര്‍ നെഞ്ചു വിരിച്ചു ആകാശത്തിനും അപ്പുറത്തേക്ക് വളരും. വികലമായ അറിവെങ്കിലോ മുരടിച്ചു പോകും. ഇത് മുരടിപ്പിന്റെ കാലം. നമുക്കെന്തും അസ്വസ്ഥതയാണ്.

ഞാന്‍ ഈശ്വരനെ 'ക' എന്ന് വിളിക്കട്ടെ. 'ക' എന്ന അക്ഷരത്തിനു ജാതി മതം ഇല്ലാത്തതുകൊണ്ട് ആര്‍ക്കും പ്രശ്നം ഉണ്ടാവില്ല എന്ന് കരുതുന്നു. 'ക' ഒരു അക്ഷരം ആയി നില്‍ക്കുമ്പോള്‍ 'ക' പലതുമാണ്. 'ക' നമുക്ക് ശ്വസിക്കാനുള്ള വായു തരുന്നു. ജലവും വെളിച്ചവും ഒക്കെ തരുന്നു. നാമൊക്കെ ജനിക്കും മുമ്പ്, ഈ ലോകമൊക്കെ ഉണ്ടാകും മുമ്പ്, 'ക' ഉണ്ട്. 'ക' അതിന്റെ ലോകത്ത് തനിയെയാണ്. ഓരോ സൃഷ്ടിക്കു ശേഷവും ഭ്രാന്തമായ ഏകാന്തതയും മടുപ്പും 'ക' യെ തുറിച്ചു നോക്കുന്നു. ഞാന്‍ ഓര്‍ക്കുകയാണ്, 'ക' എന്തെ തുണി ഉടുക്കാത്തത് എന്ന്. 'ക' എന്തെ ഒരു സ്പിന്നിംഗ് മില്‍ തുടങ്ങാത്തത് എന്ന്... ഇതാ മറ്റൊരു പ്രശ്നം, അത് 'ക' സൃഷ്‌ടിച്ച ആദി പുരുഷനിലേക്ക് വരുമ്പോള്‍. 'ക' ആദമിനെ സൃഷ്ടിക്കുന്നു. അവിടെ ഒരു പ്രശ്നമുണ്ട്. ആദം എന്ന പുരുഷന്‍ മുസ്ലീം ആയോ ക്രിസ്ത്യാനി   ആയോ അടയാളപ്പെടുത്തുന്നു. ആദവും ഹവ്വയും സ്വര്‍ഗീയ ലോകത്ത് അങ്ങനെ വികാര വിചാരമില്ലാതെ . വിലക്കപ്പെട്ട ഖനി കഴിക്കുന്നതോടെയാണ് അവര്‍ സ്വന്തം നഗ്നതയെ കുറിച്ച് അറിയുന്നത്. കാമ വികാരം ഉണ്ടാകുന്നത്. അതോടെ അവര്‍ ഇലകള്‍ കൊണ്ട് നഗ്നത മറക്കുന്നു. വിലക്കപ്പെട്ട ഖനി കഴിക്കും മുമ്പ് ആദമും ഹവ്വയും  നഗ്നര്‍ ആയിരുന്നു. അപ്പോള്‍ 'ക' യോ? 'ക' നഗ്നന്‍ തന്നെ. 'ക' എന്ന ഈശ്വരന് ആരും പേറ്റണ്ട്  എടുക്കാത്തത് കൊണ്ട് കലഹിക്കില്ല എന്ന് വിശ്വസിക്കുന്നു. 'ക' എന്റെ ഈശ്വരനാണ്.

Friday, March 26, 2010

ഇന്ന്

ഇത് എഴുത്തുകാര്‍ ചര്‍ച്ച ചെയപ്പെടുന്ന കാലം. അരങ്ങില്‍ അവര്‍ നിറയുന്നു, അവിടെ എഴുത്ത് വിസ്മരിക്കപ്പെടുന്നു. അതൊരു ദുരന്തമാണ്, ഭാഷയുടെ സമൂഹത്തിന്റെ സംസ്കാരത്തിന്റെയും. നല്ല എഴുത്തുകാര്‍ അരങ്ങിനു വഴങ്ങില്ല. അവിടെ ചര്‍ച്ചയും വായനയും സ്രിഷ്ടികളുടെതാണ്. സൃഷ്ടാവിന്റെത് അല്ല എന്ന് സാരം. അതിന്  ഏറ്റവും നല്ല ഉദാഹരണമാണ് ഷേക്സ്പിയര്‍കു മുന്നില്‍ നില്‍ക്കുന്ന കൃതികള്‍. നാം ക്ലിയോ പാട്ര വായിക്കുന്നു, മാക്ബത്തും ഒതല്ലോയും ചര്‍ച്ച ചെയ്യുന്നു. അവിടെ ആരും ഷേക്സ്പിയറെ  ഒരു വിഗ്രഹമായി ഉയര്‍ത്തുന്നില്ല. എന്നാല്‍ അവിടെ ഷേക്സ്പിയര്‍ വിസ്മരിക്കപ്പെടുകയല്ല ആ സൃഷ്ടികളിലൂടെ വളരുകയാണ്. എന്നാല്‍ വര്‍ത്തമാന കാല സാഹിത്യത്തിന്റെ ഇതര കലകളുടെ അവസ്ഥ അതിനു നേര്‍ വിപരീതമല്ലേ! തീര്‍ച്ചയായും ആ വഴിക്ക് നീങ്ങി നമുക്ക് മൂല്യ ച്യുതി  സംഭവിച്ചിരിക്കുന്നു...

Thursday, March 18, 2010

കലയോ കലാപമോ...

ഫാന്‍സ്‌ അസോസിയേഷന്‍ ന്റെ നേതാവ് ( മമ്മൂട്ടി ഫാന്‍ ആണെന്ന് തോന്നുന്നു ) ടെലിവിഷനിലൂടെ പറയുകയുണ്ടായി സുകുമാര്‍ അഴികോട് എന്ത് എഴുതി, എന്ത് ഗുണമുണ്ടാക്കി എന്ന അര്‍ത്ഥത്തില്‍. എനിക്ക് അതിനോട് യോജിപ്പില്ല. രാഷ്ട്രീയക്കാര്‍ക്ക് ഒരു നിലപാട് ഉണ്ട്. അത് ഇടതായാലും വലതായാലും. പക്ഷെ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന സാധനത്തിനു വ്യക്തി പൂജ അല്ലാതെ മറ്റെന്ത്? എന്തിനു ഒരു നടന് വേണ്ടി ജയ് വിളിക്കുന്നു? അതവിടെ നില്‍ക്കട്ടെ. ഒരിക്കല്‍ മലയാള സിനിമ ഇന്ത്യയില്‍ ഏറ്റവും മികച്ച നിലയില്‍ ആയിരുന്നു. എണ്‍പതുകളില്‍ ഇറങ്ങിയ സിനിമകള്‍ മാത്രം നോക്കിയാല്‍ മതി മലയാളത്തിന്റെ മേന്മ അറിയാന്‍. അന്ന് തമിഴരും മറ്റും നമ്മെ നോക്കി കോപ്പി അടിച്ചു. ഇന്നോ നാം അവരെ നോക്കി അസൂയപ്പെടുന്നു. അതിനു കാരണം മമ്മൂട്ടി, മോഹന്‍ലാല്‍ പോലുള്ള വിഗ്രഹങ്ങള്‍ ആണെന്ന് തോന്നുന്നു. ഇവിടെ പുതുതായി ഒരാള്‍ക്ക്‌ അങ്ങനെ എളുപ്പം കയറികൂടാന്‍ ആവില്ല എന്ന സ്ഥിതിയാണ്. വിഗ്രഹങ്ങള്‍ സകലതും ഒതുക്കി വച്ചിരിക്കുകയാണ്. അവര്‍ പറയുന്നവര്‍ മാത്രം അഭിനയിക്കുക, തിരകഥ എഴുതുക, ക്യാമറാമാന്‍ ആകുക അങ്ങനെ പോകുന്നു... അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ പുറത്തു നില്‍ക്കുക. ആ അവസ്ഥയില്‍ കഴിവുള്ളവര്‍കു അവസരം നിഷേധിക്കപ്പെടുന്നു . അവിടെ ഒരു സിനിമ സമൂഹത്തിനു, രാജ്യത്തിന്‌, ലോകത്തിനു ഗുണപ്പെടെണ്ടതിനു പകരം ഏതാനും വ്യക്തികളുടെ ലാഭം മാത്രമായി മാറുന്നു. അവിടെ കല എന്ന തലത്തില്‍ നിന്നും സിനിമ കച്ചവടം എന്ന നിലയിലേക്ക് കൂപ്പു കുത്തുന്നു. അങ്ങനെ വിഗ്രഹങ്ങളുടെ നിയമാവലിക്കൊത്തു രൂപം കൊള്ളുന്ന തിര കഥകള്‍ ‍. അവിടെ നായകന്‍ മരിക്കാന്‍ പാടില്ല എന്ന അലിഖിത നിയമം കൂടി വരുമ്പോള്‍ കലയോട് എത്രമാത്രം കൂറ് പുലര്‍ത്താന്‍ ആകും?

ചെമ്പോ പിച്ചളയോ?

മലയാള സാഹിത്യ സാംസ്കാരിക രംഗത്തെ കള്ള നാണയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു സുകുമാര്‍ അഴികോട്. ഗാന്ധിയന്‍ എന്ന് പറയുമെങ്കിലും കൊണ്ഗ്രസുകാര്‍ക്ക് ഗാന്ധിയുമായി എന്തുണ്ടോ അത്രയേ ഉള്ളൂ ഇദ്ദേഹത്തിനും. ഈയിടെ ശ്രീമാന്‍ തിലകന്റെ സിനിമാ രംഗത്തെ നിലവിളിക്ക്‌ കാതോര്‍ത്ത് ഈ മഹാന്‍. അതുവഴി സാംസ്കാരിക സാഹിത്യ രംഗത്തിനു എന്ത് നേട്ടമുണ്ടായി എന്നറിയില്ല. എഴുത്തുകാരന്‍ തൂലിക വയ്ക്കുമ്പോള്‍ നാവനക്കുമ്പോള്‍ അത് നന്മക്കു വേണ്ടിയാവണം . ചിലരുടെ ചിലര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ കാണുമ്പോള്‍ അതൊരു ഗുണ്ടാ സംഘം ആണോ എന്ന് പോലും ചിന്തിച്ചു പോകുന്നു സുകുമാര്‍ അഴീകോട് മൈക്കിനു മുന്നില്‍ എത്തിയാല്‍ ഏതു മല്ലനെയും അടിച്ചമര്‍ത്തും. ഒരു ചെറു കാറ്റായി തുടങ്ങി കൊടും കാറ്റിലേക്ക് ഒടുങ്ങുന്ന പ്രസംഗം. പ്രസംഗം ഒരു കലയില്‍ നിന്നും ഗുണ്ടാ പണിയിലേക്ക്‌ നീങ്ങുന്നത്‌ ഇത്തരം കലാ പരിപാടികളിലൂടെയാണ്‌. തിലകന്‍ ആദ്യമായി പറഞ്ഞത് അദ്ദേഹം ഈഴവന്‍ ആയതുകൊണ്ടാണ്‌ സിനിമയില്‍ ഒതുക്കപ്പെടുന്നത് എന്ന്. അതോടെ മോഹന്‍ലാലിനെ താങ്ങാന്‍ ആ പക്ഷത്തു നിന്നും ആളിറങ്ങി. ശരിക്കും ഒരു കവല യുദ്ധം. പിന്നീട് കാണുന്നത് തിലകന്‍ താന്‍ ഒരു കമ്യൂണിസ്റ്റ് ആണെന്ന അവകാശവാദത്തോടെ നില്‍ക്കുന്നതാണ്. അതില്‍ നിന്നും ഒന്നുറപ്പായി കേരളത്തില്‍ ഏതൊരാള്‍ക്കും സ്വന്തം തടി രക്ഷിച്ചെടുക്കാനുള്ള ഒരു കവചമാണ് കമ്യൂണിസ്റ്റ് പ്രയോഗം എന്ന്. ഓര്‍ക്കുട്ടില്‍ തന്നെ ചില കമ്യൂനിടികളില്‍ ദൃശ്യമാണ് അത്തരം ജല്‍പ്പനങ്ങള്‍. ഫാസിസത്തിന് ഓശാന പാടി അരാഷ്ട്രീയത പ്രസംഗിച്ചു ചില വിദ്വാന്മാര്‍ ഒടുവില്‍ പ്രഖ്യാപിക്കാറുണ്ട്‌, താന്‍ പണ്ട് കമ്യൂണിസ്റ്റ് ആയിരുന്നു, സഹയാത്രികന്‍ ആയിരുന്നു എന്ന്. ഒടുക്കം തിലകന് സഹായത്തിനു സി.പി.ഐ. അരയും തലയും മുറുക്കി ഇറങ്ങുന്നതാണ്.

Tuesday, March 16, 2010

മാറിയ കാലത്ത് എഴുത്തുകാരുടെ പ്രസക്തി...

ഇന്ന് ഇടതു പക്ഷം എന്നത് ഒരു ആള്‍ക്കൂട്ടമായി മാറിയിരിക്കുന്നു. പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഹാജ്യാര്‍ക്കും കമ്യൂണിസ്റ്റുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. അവര്‍ സത്യമേ പറയൂ എന്ന ധാരണ നമ്മില്‍ ഉണ്ടായിരുന്നു. മൂല്യങ്ങളെ തകര്‍ത്ത് പണം കുന്നുകൂടിയപ്പോള്‍ ആദര്‍ശം എന്നത് മതങ്ങളില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും പഴങ്കഥയായി തീര്‍ന്നു. ഇന്ന് ഇടതുപക്ഷക്കാര്‍ നാവു തുറക്കുന്നത് കൊണ്ഗ്രസിനെ പോലെ നുണ പറയാന്‍ ആണെന്ന് തോന്നുന്നു. ഒറ്റ നോട്ടത്തില്‍ ഇടതു പക്ഷത്തിന്റെ തകര്‍ച്ച അറിയണമെങ്കില്‍ വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ച കണ്ടാല്‍ മതി. ലോകത്ത് എവിടെ ആയാലും ഇടതുപക്ഷത്തിന്റെ, കലയുടെ, സാഹിത്യത്തിന്റെ അപചയം സാമ്രാജ്യത്വ, വര്‍ഗീയ, ഭീകര , ഫാസിസ്റ്റ് ശക്തികള്‍ക്കു വളരാന്‍ അവസരം ഒരുക്കി കൊടുക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ലോകം മുഴുവന്‍ നടപ്പിലാകുന്ന അമേരിക്കന്‍ മേല്‍കോയ്മ. ഇറാഖില്‍ നാം അത് കണ്ടു കഴിഞ്ഞു. പുതിയ കാലത്ത് അത് ആഗോളീകരണം എന്ന പേരില്‍ നമ്മെ കാര്‍ന്നു തിന്നുന്നു. കേരളത്തില്‍ എന്നും വര്‍ഗീയതയെ, ഫാസിസത്തെ തടഞ്ഞത്, അതിനോട് ചെറുത്തു നിന്നത് ഇടതുപക്ഷ കൂട്ടായ്മ തന്നെ. പക്ഷെ ഇന്ന് ഇടതു പക്ഷത്തിന്റെത് ഒരുതരം പണം നേടാനുള്ള മാര്‍ഗമായി മാറി. ഇവിടെ നാം ഇടതുപക്ഷത്തിന്റെ ഈ ശോചനീയ അവസ്ഥയില്‍ നിന്നുകൊണ്ട് , തകര്‍ച്ച ഉള്‍ക്കൊണ്ട്‌, ആ പ്രസ്ഥാനം ശക്തി പെടെണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് വേരോടാന്‍ മണ്ണ് പാകപ്പെടുത്തിയ കലാ സാഹിത്യകാരന്മാര്‍ /കാരികള്‍ ഒരുതരം നിശബ്ദതയിലെക്കോ പുറം ചൊറിയലിലേക്കോ നീങ്ങി കഴിഞ്ഞു. ഇനി വര്‍ഗീയ ഫാസിസ്റ്റു സാമ്രാജ്യത്വ ശക്തികളോട് എതിരിടെണ്ടത് എഴുത്തുകാര്‍ ആണ്. ഇവിടെയാണ്‌ അസംഘടിതര്‍ ആയ എഴുത്തുകാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരെണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ടത്.