Saturday, November 13, 2010

പ്രണയമില്ലാത്ത ആരാധനാലയം പന്നിക്കൂടിനെക്കാള്‍ കഷ്ടം

പ്രണയമില്ലെങ്കില്‍ ഞാന്‍ ദരിദ്രന്‍ ... അപ്പോള്‍ എന്നില്‍ അക്ഷരകലയുടെ ചൈതന്യമില്ല. പണക്കൂമ്പാരത്തിനു മേല്‍ കിടന്നുറങ്ങട്ടെ, എടുക്കാത്ത നാണയതുട്ടു കണക്കെ...
കാലത്തിന്റെ ഗതിവേഗം നിയന്ത്രിക്കുന്നത് പ്രണയം... മാവുകള്‍ പൂക്കുന്നതും വേലിയില്‍ കോളാമ്പിപ്പൂക്കള്‍ നിരക്കുന്നതും പ്രണയത്തിന്റെ തലോടലില്‍ . പ്രണയമില്ലെങ്കില്‍ പരാശക്തിയും മരവിക്കും... പ്രണയത്തിനു വേണ്ടിയാണ് ഓരോ സൃഷ്ടിയും....
എത്രമേല്‍ കിട്ടിയിട്ടും മതിവരാതെ പരാശക്തി തുടരെ സൃഷ്ടിയില്‍ മുഴുകുന്നു.  പ്രണയപ്പെരുക്കത്തിലാണ് പരാശക്തിയുടെ നിലനില്‍പ്പ്‌..
ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ പരാശക്തി ശപിക്കുന്നു, പ്രണയം നഷ്ടപ്പെട്ടതില്‍ ... കൊല്ലപ്പെട്ടവന്റെയും കൊന്നവന്റെയും ഉള്ളില്‍ പരാശക്തിയുണ്ട്... ഒരാള്‍ കത്തിയോ തോക്കോ ചൂണ്ടുന്നത് പരാശക്തി ഇരിക്കുന്ന കൂട് തകര്‍ക്കാനാണ്.
മലിനമാകുന്ന ഹൃദയങ്ങളിലും ആ ശാപം.. അതുകൊണ്ട് പ്രണയമില്ലാത്ത ആരാധനാലയം പന്നി കൂടിനെക്കാള്‍ കഷ്ടം... മനുഷ്യനെയോ പക്ഷി മൃഗാദികളെയോ, സസ്യ ജലാദികളെയോ മുറിപ്പെടുത്തികൊണ്ടോ, നാശത്തിലേക്ക് തള്ളി കൊണ്ടോ ഉയര്‍ന്നു വരുന്ന എതൊരു ആരാധനാലയവും തകര്‍ക്കപ്പെടട്ടെ. നീ എന്തിനു ആരാധനാലയങ്ങള്‍ മോടി പിടിപ്പിക്കുന്നു? എന്തിനാണ് പ്രാര്‍ത്ഥന...
പ്രാര്‍ഥിക്കുമ്പോള്‍ ഒച്ചവയ്ക്കരുത്, സ്വരം പോലും പുറത്തു വരാതെ; ഏറ്റവും സ്വകാര്യമായി... പരാശക്തി അകലെയല്ല , ഏറ്റവും അടുത്തുണ്ട്... നീ നിന്റെ ശ്വാസത്തിലൂടെ സംസാരിക്കുക...
പ്രണയിക്കാന്‍ തുനിയുന്ന ഓരോ ആത്മാവും പ്രാര്‍ഥനാ നിരതമാകുന്നു... പ്രണയത്തില്‍ നിറഞ്ഞു പരാശക്തി  നൃത്തമാടുകയും...

എന്റെ പ്രണയമേ,
ഈ കടവത്തു ഞാന്‍ പ്രാര്‍ത്ഥനയിലാണ്.
നിന്നെയല്ലാതെ മറ്റൊന്നും ഓര്‍ക്കുന്നില്ല.
തേടുന്നുമില്ല.

Friday, November 5, 2010

മതേതരം എന്നത് മത പ്രീണനമല്ല

മത ഭൂരിപക്ഷത്തെയോ മത ന്യൂന പക്ഷത്തെയോ അല്ല മതേതര പാര്‍ട്ടികള്‍ ചുമക്കേണ്ടത്‌. ഭാരതിയരെയാണ് അണിനിരത്തേണ്ടത് . സ്വാതന്ത്ര്യ സമര  കാലഘട്ടത്തില്‍ ഗാന്ധിജി  ചെയ്ത മണ്ടത്തരം പുതിയ കാലത്തും ആവര്‍ത്തിക്കുന്നു. അന്ന് കുര്‍ ആനും ഗുരുഗ്രന്ഥസഹേബും ബൈബിളും ഗീതയും വച്ചിട്ടാണ് ഗാന്ധിജി രാഷ്ട്രീയം കളിച്ചത്. അത് തന്നെയാണ് ഇന്നും ആവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യം നേടി ഇത്രയും കാലം ആയിട്ടും എന്തുകൊണ്ട് നമുക്ക് ഭാരതിയരെ അണിനിരത്താന്‍ കഴിയുന്നില്ല? നമുക്ക് വേണ്ടത് ഹിന്ദുവിനെയോ മുസല്‍മാനെയോ ക്രിസ്ത്യായിനിയെയോ   സിഖിനെയോ അല്ല, ന്യൂന പക്ഷത്തെയോ ഭൂരി പക്ഷത്തെയോ അല്ല. സവര്‍ണനെയോ അവര്‍ണനെയോ അല്ല. നമുക്ക് വേണ്ടത് ഭാരതിയരെയാണ്.
ഇവിടെ മതെതരന്‍ എന്നും മത മൌലിക വാദി എന്നും പേര് കേട്ടവര്‍ ചെയ്യുന്നത് ഒന്ന് തന്നെ. ഇടതായാലും വലതായാലും തിരഞ്ഞെടുപ്പുകാലത്ത്‌ സ്ഥാനര്‍ത്തിയെ നിര്‍ത്തുന്നത് മണ്ഡലത്തിലെ ജാതി മതത്തിന്റെ വലുപ്പം നോക്കിയിട്ടാണ്. ഈഴവ ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ നായരെയോ , ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു മുസ്ലീമിനെയോ നായരെയോ ഈഴവനെയോ , മുസ്ലീം ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ ഈഴവനെയോ നായരെയോ സ്ഥാനാര്‍ത്തിയായി നിര്‍ത്താത്തത് എന്തുകൊണ്ട്? അങ്ങനെ ഭൂരിപക്ഷ ജാതി മതം  നോക്കി അവരില്‍ പെട്ട ആളെ  സ്ഥാനാര്‍ത്തിയായി നിര്‍ത്തുന്നതിലൂടെ ജനതയുടെ മനസ്സില്‍ വര്‍ഗീയത കുത്തി വയ്ക്കപ്പെടുന്നു.
തിരഞ്ഞെടുപ്പുകള്‍ വന്നു പോകും. സ്ഥാനര്‍ത്തികളില്‍ ജയവും പരാജയവും ഉണ്ടാകും. പക്ഷെ ജാതി മതം കൊണ്ടുള്ള ഈ തീക്കളി അവസാനിപ്പിക്കുക. എന്തിനാണ് തലമുറകള്‍ തോറും വര്‍ഗീയ  വിഷം ഇങ്ങനെ കുത്തിവയ്ക്കുന്നത്? അല്ലയോ രാഷ്ട്രീയക്കാരാ, അല്ലയോ ജാതി മത വ്യാപാരികളേ, നിങ്ങള്‍ നിങ്ങളുടെ വ്യവസായം ഞങ്ങളുടെ ചോരയില്‍ കൊഴുപ്പിക്കല്ലേ...  

Friday, October 29, 2010

അയ്യപ്പന്‍ എന്ന പക്ഷി

അയ്യപ്പനെ കുറിച്ച് സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു ചിരിക്കുന്ന ഒരു സംഭവം ഉണ്ട്. അയ്യപ്പന്‍ മറ്റൊരാളോട് പറഞ്ഞു : 'അയാം എ അയ്യപ്പന്‍ വണ്‍ ഓഫ് മയലയാളം പോയറ്റ്‌ '.
അത് കേള്‍ക്കേ സുഹൃത്ത് തിരുത്തി : ' അയ്യപ്പാ, ആ പ്രയോഗത്തില്‍ തെറ്റുണ്ട്. അയാം എ അയ്യപ്പന്‍ എന്നത് ശരിയല്ല. അവിടെ വവ്വല്‍സിന്റെ പ്രശ്നമുണ്ട്. അതുകൊണ്ട് അയാം ആന്‍ അയ്യപ്പന്‍ എന്ന് വേണം....'
അയ്യപ്പന്‍ ഉറക്കെ ചിരിച്ചു. അതിനിടയില്‍ പറയുകയും:
' മലയാള കവിയെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതിയാലോ...'
ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കില്‍ മനുഷ്യന്‍ ആകില്ല എന്ന മൂഡ സങ്കല്പം വച്ച് പുലര്‍ത്തുന്ന ഒരു ലോകത്താണ് താന്‍ നില്‍ക്കുന്നതെന്ന് അയ്യപ്പന്‍ ഓര്‍ത്തിരിക്കണം. ചിലിയിലോ അമേരിക്കയിലോ ഏറ്റവും താണ കവി എഴുതുന്ന വരികള്‍ വിഴുങ്ങാന്‍ മലയാളികള്‍ മത്സരിക്കും. അതിനെ തങ്ങളാലാവും വിദം വര്‍ണിച്ചു പെരുപ്പിച്ചു ഉദാത്ത സാഹിത്യം എന്ന് അച്ചടിക്കാന്‍ സാഹിത്യ നിരൂപകരും... അതൊന്നും വായിച്ചില്ലെങ്കില്‍ താനൊരു സാഹിത്യാസ്വാദകന്‍ ആകില്ലെന്ന വിശ്വാസവും... വായനക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇവിടെ ചില കോക്കസുകള്‍ ആണ് തീരുമാനിക്കുന്നത് ആരൊക്കെ കവിയാകണം ആരൊക്കെ ആകരുതെന്ന്.
അന്നത്തെ അയ്യപ്പന്റെ ചിരിയുടെ പൊരുള്‍  അവിടെ കൂടി നിന്നവര്‍ക്കോ ഇന്ന് ഇതെഴുതുന്ന എനിക്കോ മനസ്സിലാവുന്നില്ല. മരണത്തെ പോലും കളിയാക്കി കടന്നു പോയ ആ സഞ്ചാരിയെ അവതരിപ്പിക്കാന്‍ നമ്മുടെ ഭാഷ പോരാ എന്ന് പോലും തോന്നിയിട്ടുണ്ട്. റൂമിയുടെ പുല്ലാങ്കുഴല്‍ എന്ന പുസ്തകത്തിനു വേണ്ടി എഴുതാന്‍ ഇരിക്കുമ്പോള്‍   എന്റെ മനസ്സില്‍ അയ്യപ്പന്‍ ആയിരുന്നു. റൂമിയിലെക്കുള്ള എന്റെ സഞ്ചാരത്തില്‍ അയ്യപ്പന്‍ അനുഗമിക്കുന്നുണ്ടായിരുന്നു. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയിലൂടെ നടന്നു പോയ ആ മനുഷ്യന്‍ ഒരു സൂഫി ആയിരുന്നില്ലേ എന്ന് പലപ്പോഴും  എന്നോട് തന്നെ ചോദ്യം. നഗര വീഥിയിലൂടെ നട്ടുച്ചയ്ക്ക് വിളക്കും കൊളുത്തി നടക്കുന്ന റൂമിയുടെ കഥാ പാത്രം. അന്ന് ആ കഥാപാത്രം നഗര വീഥികളില്‍ മനുഷ്യനെ തിരയുകയായിരുന്നു. അത് പോലെ അയ്യപ്പന്‍ മനുഷ്യനെ  തേടിയാണോ തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നത്? അല്ലെങ്കില്‍ റൂമി നമ്മുടെ കാലത്ത് അയ്യപ്പനായി അവതരിച്ചിരിക്കാം.
കവിതയെഴുതി ഒടുവില്‍ കവിതയായി മാറിയ കവി. അയ്യപ്പന്‍ അങ്ങനെയല്ലേ? വായിക്കാതെ പോയ ഒരു സൂഫി സംഗീതം ആ കാല്‍പ്പാടുകളില്‍ വിങ്ങുന്നു. പുറകെ  വരുന്നവര്‍ അത് ഏറ്റെടുക്കുമായിരിക്കാം. അല്ലെങ്കില്‍ അയ്യപ്പന്‍ മടങ്ങി വന്ന്‌ ആ വരികള്‍ പൂരിപ്പികുകയും.
'പക്ഷികള്‍
പക്ഷി പാതാളത്തിലേക്കും  
ഇഷ്ട ശിഖരങ്ങളിലെക്കും
മൈഗ്രേറ്റ് ചെയ്തു
ചിലര്‍ സലിം അലിയുടെ
വളര്‍ത്തു മക്കളായി...'
ഇങ്ങനെയൊക്കെ എഴുതാന്‍ അയ്യപ്പന് മാത്രമേ കഴിയൂ. അതു തന്നെയാണ് അയ്യപ്പനെ അയ്യപ്പനാക്കുന്നത്.  കൈയ്ക്കുന്ന  ജീവിതം പാനം ചെയ്തു അതേ കൈപ്പുനീര്‍ ഒച്ചയോടെ തെരുവില്‍ ശര്‍ദ്ധിച്ച്‌  നടന്നു പോയ അയ്യപ്പന്‍ മരിച്ചിട്ടില്ല. ഇവിടെയൊക്കെ ഉണ്ട്. നടന്നു പോകുന്ന വീഥിയില്‍ എന്റെ പോക്കറ്റില്‍ കയ്യിടാന്‍ പാകത്തില്‍ ഇലകള്‍ക്കിടയില്‍  മറഞ്ഞിരിക്കുന്ന കിളിയായി അയ്യപ്പനുണ്ട്. അയ്യപ്പന് കാണാന്‍ , പറന്നു വന്നു കൊത്തിയെടുക്കാന്‍  പാകത്തില്‍ ഞാന്‍ പോകറ്റില്‍ നൂറു രൂപ വച്ചിട്ടുണ്ട്. അയ്യപ്പാ അതുമായി മദ്യപിച്ചു ദന്തഗോപുര കവികളുടെ മുഖത്തേക്ക് ശര്‍ദ്ധിക്കുക  .. 

Wednesday, October 27, 2010

പ്രണയത്തിന്റെ മിണ്ടാ പ്രാര്‍ത്ഥന

സന്ധ്യയുടെ ആകാശത്തേക്ക് പറന്നു നീങ്ങിയ കൊറ്റികളില്‍ ഞാനെന്റെ പ്രണയം ദര്ശിച്ചിട്ടുണ്ട്. എങ്ങോ ഇരിക്കുന്ന നിന്നില്‍  എത്തിച്ചേരാനുള്ള വെമ്പല്‍ വായുവില്‍ താളം പകര്‍ന്ന ചിറകുകളില്‍  ന്നിന്നും വായിച്ചിട്ടുണ്ട്. നോക്കി നില്‍ക്കെ ഞാനാ കൊറ്റികളില്‍ ഒന്നായി മാറി. പിന്നെ മേഘക്കൂട്ടിന്റെ ഇരുണ്ട ഏകാന്തതയിലേക്ക് ഞാനങ്ങനെ തുഴഞ്ഞു.   .
 
പടിഞ്ഞാറെ ചായക്കൂട്ടിലേക്ക്‌ പറന്നു പോയ കൊറ്റികള്‍ പിന്നീട് മടങ്ങി വന്നോ? എനിക്കറിയില്ല. എന്റെ കുട്ടിക്കാലം മടങ്ങി വരാത്തത് പോലെ നിന്നിലേക്കുള്ള എന്റെ സഞ്ചാരത്തിനു മടക്കമില്ല. എന്റെ ഓരോ യാത്രയും പുനര്‍ജനിയാണ്. എങ്ങനെയെന്നോ നീ നിത്യവും എന്നില്‍ നിറയുന്നത് പോലെ. ക്ലാസ് മുറിയിലെ ഉച്ചയില്‍ വാടിയ ഇലയുടെ അറ്റത്തു വറ്റിനു  മീതെ ഈച്ചയുടെ ആ മിണ്ടാപ്രാര്‍ത്ഥന ഇന്നെനിക്കു നിന്റെ പ്രണയമാണ്. എന്റെ ഹൃദയത്തിന്റെ വക്കില്‍ പ്രാര്‍ഥനയോടെ ഇരിക്കുന്ന നിന്നെ ഞാന്‍ ആ നിശബ്ദതയായി വായിക്കുന്നു.
കാലം പോകുന്നു. ഇത്തിരി പോന്ന ഈ ഭൂമിയില്‍  നിന്നെ മാത്രം കാണുന്നില്ല. ഇന്നലെയെ നഷ്ടപ്പെടുന്നത് പോലെ ഓരോ നിമിഷവും എനിക്ക് നിന്നെ  നഷ്ടമാകുന്നു. 
പ്രണയം നഷ്ടപ്പെടാനുള്ളതാണ്  . ഒന്നുകില്‍ എന്നെ നിന്നില്‍ നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍ നീയെനിക്ക് പരിപൂര്‍ണമായി നഷ്ടമാകുക. അതുമല്ലെങ്കില്‍ ഉടലിനു ആത്മാവ് നഷ്ടമാവുക. പ്രണയത്തിന്റെ പാത നഷ്ടങ്ങളുടെത് ആകുമ്പോള്‍ പോലും അത് വേദനയുടെത് കൂടിയാണ്. ഓരോ പ്രണയവും വേദനിക്കാനുള്ളതാണ്.

പ്രണയമെന്ന ഒഴുക്കില്‍ കുതിപ്പെന്ന സത്യം

എന്റെ പ്രണയം ആചാരമോ അനുഷ്ടാനമോ അല്ല. ഒഴുകുക എന്ന ക്രിയയിലാണ് എന്റെ വിശ്വാസം. വിശ്വസിക്കുക എന്നത് പോലും തള്ളിക്കൊണ്ട്... ഉള്ളതിനെ വിശ്വസിക്കുന്നതെന്തിന്... അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെയോ അറിയാത്ത ഒന്നിനെയോ അല്ലെ വിശ്വസിക്കേണ്ടത്? എന്റെ ചോദ്യത്തിന് കാറ്റിനു ഉത്തരമില്ല. സഞ്ചരിക്കുന്ന ഇടത്തെ മാത്രം ഓര്‍ത്തുകൊണ്ട്‌.
എനിക്ക് മുന്നിലും പിന്നിലും ഇന്നലെകള്‍ മാഞ്ഞു പോകുന്നു. മായ്ക്കാന്‍ വേണ്ടിയല്ല മറവി, ഓര്‍മ്മകള്‍ മറവിയെ ഉണ്ടാക്കുന്നതാണ്. എന്റെ മറവിയിലോ ഓര്‍മയിലോ എനിക്കൊരു പങ്കുമില്ല. ഇന്നില്‍ പോലും എനിക്കുറക്കാനാവില്ല  , ഈ നിമിഷത്തെ കുതിപ്പിലാണ് ഞാന്‍. കുതിപ്പ് എവിടെയാണോ അത് നീയാകുന്നു. അതുകൊണ്ടാണ് ഞാന്‍ കുതിപ്പില്‍ മാത്രം വിശ്വസിക്കുന്നത്, മതിമറക്കുന്നതും...

'ആത്മാവിന്റെ പരിസരങ്ങളില്‍
പ്രണയത്തിന്റെ കപ്പല്‍ എത്തിയാല്‍
എനിക്ക് ചാകര...
ഇടം വലം നോക്കാതെ
ഞാന്‍ ഓടുകയും...
കിനാവുകള്‍ക്കിടം  നല്‍കാത്ത
പ്രണയത്തിന്റെ ചില്ല് ജാലകങ്ങള്‍ തോറും
ഞാന്‍ പരക്കുകയും...
പ്രണയം എന്നിലാണോ
ഞാന്‍ പ്രണയത്തിലാണോ
എന്ന് തിരയാനാവാതെ ...'

Tuesday, August 31, 2010

നമ്മോടൊപ്പം പരാശക്തിയും മോചിതമാകുന്നു.

മതങ്ങളെ അടച്ചു അക്ഷേപിക്കുകയല്ല. ലോകത്ത് എവിടെ പ്രവാചകര്‍, അവധൂതര്‍ വന്നിട്ടുണ്ടോ , അവരുടെ ലക്‌ഷ്യം സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ള മനുഷ്യരുടെ മോചനം ആണ്. ആദ്യ കാലത്ത് വിമോചകരെ വരേണ്യ വര്‍ഗം കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്തു. എന്നാല്‍ പിലക്കാലത്ത് പ്രവാചകരെയോ അവധൂതരെയോ മുന്നില്‍ നിര്‍ത്തി അതൊരു മതമായി രൂപപ്പെടുകയും ആ സമൂഹം വളരുകയും വരേണ്യ വര്‍ഗത്തിന് ഭീഷണി ആകുകയും ചെയ്യുമ്പോള്‍ വരേണ്യ വര്‍ഗം തന്ത്ര പൂര്‍വ്വം ആ പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തുകയും അവരെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് നാം കാണുന്ന മതങ്ങള്‍ വരേണ്യ വര്‍ഗത്തിന്റെ പിടിയിലാണ്. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ കിടന്നവര്‍ അതെ അവസ്ഥ തുടരുകയും. ഇന്ന് മതം ഏറ്റവും ലാഭകരമായ കച്ചവടമാണ്. അവിടെ പരാശക്തിയും കച്ചവടം ചെയ്യപ്പെടുന്നു.
ഞാന്‍ ഒരു യുക്തി വാദിയോ ഈശ്വര വിശ്വാസിയോ അല്ല. ഒരാള്‍ ഈശ്വര വിശാസി ആകുക എന്നാല്‍ ഇല്ലാത്ത ഒന്നില്‍ വിശ്വസിക്കുക എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. എന്റേത് തിരിച്ചറിവാണ്. അത് എങ്ങോ ഇരിക്കുന്ന ഈശ്വരനെയല്ല. എന്നില്‍ തന്നെയുള്ള ഈശ്വരനെ കണ്ടെത്തുക. ഞാന്‍ അറിയുന്നത് ഇതാണ്, ഓരോ മനുഷ്യരിലും ഈശ്വരനുണ്ട്. ഈ ലോകത്തെ സകല ജീവ ജാലങ്ങളിലും അതുണ്ട്. അങ്ങനെ സകലത്തിന്റെയും ആകത്തുകയാണ് പരാശക്തി എന്ന് നാം വിളിക്കുന്ന അത്. അതിനെ, അവനോ അവളോ എന്ന് വിളിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത് എന്ന് പറയുമ്പോള്‍ അത് ജാതി മതങ്ങളില്‍ നിന്നും ലിംഗങ്ങളില്‍ നിന്ന് പോലും മോചിതമാണ്. അല്ലാതെ അല്ലാഹു എന്നും ഈശ്വരന്‍ എന്ന് ദൈവം എന്നും തിരിച്ചു പലതായി കാണുന്ന സമ്പ്രദായങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
ഇവിടെ അഭിപ്രായം എഴുതിയ ചിലര്‍ മുകളിലെ പോസ്റ്റ്‌ ഉള്‍കൊണ്ടിട്ടില്ല എന്ന് തോന്നുന്നു. ഇന്ന് ലോകത്ത് കാണുന്ന മത വിശ്വാസം വേഷത്തിലാണ്. ചില ചിഹ്നങ്ങളാണ് മനുഷ്യരെ മുന്നോട്ട്‌ നയിക്കുന്നത്. ഹിന്ദുവിന് കുറിയും മുസ്ലീമിന് താടിയോ പര്‍ദയോ ക്രിസ്ത്യാനിക്ക് കൊന്തയോ ഒക്കെയായി അങ്ങനെ പോകുന്നു . രൂപങ്ങളെ മുറുകെ പിടിച്ചു കൊണ്ടുള്ള ഒരു വിശ്വാസമാണ് എങ്ങും കാണാനാകുന്നത് . അവിടെ ചൈതന്യം നഷ്ടപ്പെടുന്നു . ചൈതന്യം ആന്തരികമാണ്‌ . ആ ചൈതന്യം അനുഭവിക്കുന്ന ഒരാള്‍ക്ക്‌ മറ്റേതൊരു മതമോ വിശ്വാസമോ അന്യമായി തോന്നില്ല. ഈശ്വരനെ അനുഭവിക്കുകയാണ് വേണ്ടത്. അല്ലാതെ ആഘോഷിക്കുകയല്ല. ഈശ്വരനെ അനുഭവിക്കണം എങ്കില്‍ നാം മാലിന്യ മുക്തമാകണം. അതാണ്‌ പറയുന്നത് നമ്മിലെ മാലിന്യം ഒഴുക്കി കളഞ്ഞു ഈശ്വരനെ ശുദ്ധമാക്കാന്‍ . അങ്ങനെ ശുദ്ധമാകുമ്പോള്‍ സകല കെട്ടുകളില്‍ നിന്നും നാം മോചിതരാകുന്നു. നമ്മോടൊപ്പം പരാശക്തിയും മോചിതമാകുന്നു.

Wednesday, August 25, 2010

വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക

കിനാലൂരില്‍ സംഭവിക്കുന്നത്‌ ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണ് . എന്നാലതിനെ മതേതര ജനാധിപത്യ കൂട്ടായ്മയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. അത് സോളിഡാരിറ്റി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്.സോളിഡാരിറ്റി ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. എന്നാല്‍ ചില മതേതര മുഖങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ വോട്ടിനു വേണ്ടി താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് ഗുണകരമാകുകയെ ഉള്ളൂ. വര്‍ഗീയത ഏതുമാകട്ടെ, അത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന് കരുതാതെ ചെറുക്കപ്പെടണം . എന്നാല്‍ തികച്ചും ഇടതുപക്ഷ സഹയാത്രികര്‍ എന്ന് പേരുകേട്ടവര്‍ ഇന്ന് ജമാത്തെ ഇസ്ലാമിയുടെ കൂലിയെഴുത്തുകാര്‍ ആകുന്നതു അത്ര സുഖമുള്ള കാര്യമല്ല. അവരാണ് ജമാത്തെ ഇസ്ലാമിക്ക് ഇടതു മുഖം നല്‍കുന്നത്. എന്തിന് , കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പോലും വാരാന്ത്യ മാധ്യമത്തില്‍ തൂലികയുന്തുന്നു. ജമാത്തെ ഇസ്ലാമിയുടെ വേരുകള്‍ ചെന്ന് മുട്ടുന്നത് സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളില്‍ തന്നെയാണ്. സോവിയറ്റ് യൂണിയന് എതിരെ ബിന്‍ ലാദനെ അമേരിക്ക എങ്ങനെ ഉപയോഗിച്ചുവോ അത് പോലെയാണ് ജമാത്തെ ഇസ്ലാമിയെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് . ലോകത്ത് അശാന്തി വിതക്കാന്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ പ്രസ്ഥാനം ആണ് ജമാത്തെ ഇസ്ലാമി. ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ്‌ ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. അങ്ങനെ വരുമ്പോള്‍ ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികളുടെ കൊട്ടേഷന്‍ ടീമായി മാറുന്നു.
മുസ്ലീം പേരുകാര്‍ മുഖ്യധാരയില്‍ അവഗണിക്കപ്പെടുന്നു എന്ന വാദമാണ് മുസ്ലീം തീവ്രവാദികളുടെത് . എന്നാല്‍ മുസ്ലീങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഏറ്റവും വിശ്വസിക്കാവുന്ന ആളും അതായിരുന്നു. കേരളത്തില്‍ മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ ഇവിടത്തെ ഹിന്ദുക്കള്‍ അവരെ സ്വീകരിച്ചത്, ഇസ്ലാമിനെ മനസിലാക്കിയത് ഖുര്‍ ആനും ഹദീസും വായിച്ചിട്ടല്ല. അവരുടെ ജീവിതം കണ്ടിട്ടായിരുന്നു ഇസ്ലാമിനെ മനസിലാക്കിയത്. മുസ്ലീങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കി കൊടുത്ത സമൂഹമാണ് ഹിന്ദു. ഇന്ന് ലോകത്ത് ഏറ്റവും നന്നായി, സ്വതന്ത്രമായി ഇസ്ലാം പ്രചരണം നടത്താവുന്നതും ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്നതുമായ രാജ്യം ഇന്ത്യ മാത്രമാണ്. എന്തിന് , സൗദി അറേബ്യയില്‍ പോലും ഇസ്ലാമിന് ഈ സ്വാതന്ത്ര്യം ലഭിക്കില്ല . അവിടത്തെ രാജാവിനു വിരുദ്ധമായി സംസാരിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ സ്വതന്ത്രമായി സംസാരിക്കാം. സോളിഡാരിറ്റിയും മറ്റും കിനാലൂരില്‍ സമരം നടത്തിയത് ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രമാണ്. മുസ്ലീം പേരുകാരന് ഒരു കുഴപ്പവും പറ്റിയിട്ടില്ല. അല്‍പ്പമെങ്കിലും പോറല്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ജമാത്തെ ഇസ്ലാമി, മുജാഹിദ്, ഐ.എസ്‌.എസ്‌., എന്‍.ഡി.എഫ്. മുതലായ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. മുസ്ലീങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് എത്ര മുസ്ലീം ഉണ്ട് എന്നോര്‍ക്കണം. വേഷം കൊണ്ട്, പേര് കൊണ്ട് മുസ്ലീങ്ങളെ കാണാം. ഇന്ന് വേഷവും രൂപവും മാത്രമേ ഉള്ളൂ. മുസ്ലീം എവിടെ? കുറെ സുഖിയന്മാര്‍ ഇസ്ലാമിന്റെ പേരില്‍ സംഘടന ഉണ്ടാക്കി അധികാരം പിടിച്ചടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ. അത്തരം ആള്‍ക്കാരുടെ ഒടുക്കം തീട്ട കുളത്തില്‍ തന്നെയാകും. മനുഷ്യന്‍ ജാതി മത പരമായി സംഘടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയപ്പെടുക തന്നെ വേണം. അത് ഇസ്ലാം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും കൊള്ളാം. എല്ലാത്തരം മത മൌലീക വാദത്തെയും, വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക തന്നെ വേണം.

Friday, July 30, 2010

പുതിയൊരു സമര മുഖം തുറന്നുകൊണ്ട് …

എഴുത്ത് എന്നത് പ്രിന്റ്‌ മീഡിയ, ഇലക്ട്രോണിക് മീഡിയ എന്നീ നിലകളിൽ തിരിഞ്ഞ കാലത്ത് കൂടുതൽ വായനാ സൗകര്യം ലഭിക്കുമെന്നിരിക്കെ എന്തേ ഈ ലോകം ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് കൂപ്പു കുത്തുന്നു? ഒന്നുകിൽ ശരിയായ വായന നടക്കുന്നില്ല, അല്ലെങ്കിൽ തെറ്റ് വായിക്കാന്‍ പ്രേരിപ്പിക്കുന്നു. മധുരം മലയാളം അക്ഷരങ്ങളുടെ സമരമുഖം തുറക്കുമ്പോൾ ചോദ്യമുണ്ടാകാം, എത്രയോ മാഗസിനുകൾ പ്രിന്റ്‌ മീഡിയയിലും ഇലക്ട്രോണിക് മീഡിയയിലും , അതിനിടയിൽ പച്ച പിടിക്കുമോ എന്ന്. എല്ലാം അക്ഷരങ്ങൾ‍, അവ വാക്കുകളായി പരിണമിക്കുന്നു. ഏതാനും അക്ഷരങ്ങൾ കൊണ്ടുള്ള പലഹാരം ഉണ്ടാക്കൽ‍. അതുതന്നെയാണ് രചനയും. എന്നാൽ പാകപ്പെടുത്തലിൽ മായമുണ്ടോ എന്ന് എത്ര പേര്‍ ചികഞ്ഞു നോക്കുന്നുണ്ട്. അക്ഷരം സത്യമാണെന്നിരിക്കെ അതെ അക്ഷരങ്ങൾ കൊണ്ട് നുണ വച്ച് വിളമ്പുന്ന ലോകം. അത് ആഗോളീകരണം, അല്ലെങ്കിൽ നവകോളനിവൽകരണ കാലത്ത് ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്നു. നുണകളുടെ അങ്ങാടിയിലൂടെ മനുഷ്യരെ ചലിപ്പിച്ചു ഇടുങ്ങിയ ചിന്താഗതിയിലേക്കും, അവിശ്വാസത്തിലേക്കും നയിക്കുന്നു. അവിശ്വാസം എന്ന് പറയുന്നത് അത് ദൈവ നിരാസമോ, മത നിരാസമോ അല്ല. അയൽക്കാരനെ, സ്വന്തം സഹോദരനെ പോലും അവിശ്വസിക്കാന്‍ പ്രാപ്തരാക്കുകയാണ് നവകോളനി സൈദ്ധാന്തികർ‍. അങ്ങനെ ഒരു അവിശ്വാസത്തിലൂടെ കൊണ്ടുപോയി ഭയം എന്ന വ്യാധിയിലേക്ക്  എറിയുന്നു.ഇവിടെയാണ് കലഹവും കലാപവും ഉണ്ടാക്കപ്പെടുന്നത്  .     അത് തന്നെയാണ് സാമ്രാജ്യത്വ ശക്തികൾ ലക്ഷ്യമിടുന്നത്. ഏതൊരു അശാന്തിക്കും യുദ്ധത്തിനും കാരണം നുണയുടെ പ്രചാരണമാണ്. എതൊരു യുദ്ധത്തിലേക്കും   നയിക്കുന്നതും അതേ നുണകൾ‍. ഇവിടെയാണ്‌ മധുരം മലയാളം മാഗസിന്റെ പ്രസക്തി. നമുക്ക് നഷ്ടമായ നന്മയെ വീണ്ടെടുക്കുക. ഇരുട്ട് നീക്കി വെളിച്ചത്തെ പുണരുക. എല്ലാ തരം വർഗീയതക്കും ഭീകരതക്കും വിഭാഗീയതക്കും ഫാസിസത്തിനും മത മൌലീക വാദത്തിനും സാമ്രാജ്യത്വത്തിനും എതിരെ പുതിയൊരു സമര മുഖം തുറന്നുകൊണ്ട് …

Wednesday, July 28, 2010

ഇസ്ലാമിനെ രക്ഷിക്കേണ്ടത്.

ഇസ്ലാമിന്റെ ശത്രു മുസ്ലീം നാമധാരികളാണ്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ഥം സമാധാനം എന്നായിരിക്കെ അതെ സമാധാനം ഉണ്ടാക്കാന്‍ യുദ്ധം ചെയ്യണമെന്നു പറയുന്നതിന്റെ പൊരുളെന്ത്‌    ? എക്കാലത്തും ഏറ്റവും വികലമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള പദമാണ് ജിഹാദ് എന്നത്. ജിഹാദ് എന്നതിന്  യുദ്ധം, വിശുദ്ധ യുദ്ധം എന്നെല്ലാം അര്‍ഥം ഉണ്ടായിരിക്കെ പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ പലരും വിഴുങ്ങുകയോ മറച്ചു വയ്ക്കുകയോ ആണ്. ബദര്‍ യുദ്ധമാണ് ഇസ്ലാമിലെ ഏറ്റവും വലിയ യുദ്ധമായി പ്രവാചക കാലത്ത് രേഖപ്പെടുത്തുന്നത്. അത് തന്നെ രാജ്യം പിടിച്ചെടുക്കുന്നതിനോ  സമ്പൂര്‍ണ ഇസ്ലാം സംസ്ഥാപനത്തിനോ അല്ല. ഇസ്ലാമിന്റെ പ്രഥമ  മുദ്രാവാക്യമായ ' ളാ ഇലാഹ ഇല്ലല്ല ' എന്നുച്ചരിക്കാന്‍ , നമസ്കരിക്കാന്‍ അനുവദിക്കാതിരുന്നവര്‍ക്ക്  എതിരെ ആയിരുന്നു. അങ്ങനെ ഒരു സ്ഥിതി ഇന്ന് ലോകത്ത് എവിടെയുമില്ല എന്നോര്‍ക്കേണ്ടതുണ്ട്. ആ യുദ്ധം കഴിഞ്ഞു ആഹ്ലാദ ചിത്തരായ അനുയായികളോട് പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്   . ' ഏറ്റവും വലിയ യുദ്ധം വരാനിരിക്കുന്നതെയുള്ളൂ ...' അത് കേള്‍ക്കെ അനുയായികള്‍ അമ്പരന്നു, ഇനിയും യുദ്ധമോ? പ്രവാചകന്‍ തുടര്‍ന്നു   :' അവനവനോടുള്ള യുദ്ധം. സ്വന്തം ഉടലിന്റെ ആഗ്രഹാത്തോടുള്ള യുദ്ധം...' എന്നാല്‍ അങ്ങനെയൊരു യുദ്ധം ഉള്ളതായി പോലും നടിക്കാതെ ലോകം മുഴുവന്‍ ഇസ്ലാമീകരിക്കാന്‍ ഇറങ്ങി തിരിക്കുന്നവരെ നാം എന്താണ് വിളിക്കേണ്ടത്? അത്തരക്കാരുടെ കൈകളിലാണ് ഇസ്ലാം അപകടപ്പെടുന്നത്. അവരില്‍ നിന്നുമാണ് ഇസ്ലാമിനെ രക്ഷിക്കേണ്ടത്.

Monday, July 26, 2010

ഭൂമിയില്‍ വെട്ടം പരക്കട്ടെ....

പുതിയ കാലത്ത് ആരാധനാലയങ്ങളെ ഗൂഡാലോചന കേന്ദ്രങ്ങള്‍ എന്ന് വിളിക്കാം. പരാശക്തിയെ വീതം വച്ചു ഒരു തുണ്ടുമായി മേശക്കു ചുറ്റും ഇരിക്കുന്നു. അവര്‍ പ്രാര്‍ഥിക്കുകയല്ല  തന്റെ ഈശ്വരനും മതവും മാത്രം വിജയിക്കണമെന്നും ഇതര മതങ്ങളും അവയിലുള്ള ഈശ്വരനും പരാജയപ്പെടനമെന്നും വാശി പിടിക്കുന്നു. രാഷ്ട്രീയത്തിന് ക്യാന്‍സര്‍ ബാധിച്ചത് പോലെ മതങ്ങള്‍ക്കും ക്യാന്‍സര്‍ . എഴുത്തുകാരില്‍ പലരും ചേരി തിരഞ്ഞു പോരടിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച മതങ്ങളിലെ ഈശ്വരനും അതേ രോഗത്താല്‍ പുഴുത്തു നാറുന്നു.
 ഈ ലോകത്ത് പരാജയപ്പെട്ടവര്‍ സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരും ഈശ്വരനും മാത്രം. മതങ്ങളും രാഷ്ട്രീയങ്ങളും അവയുടെ കൈക്കാരും വിജയിച്ചിരിക്കുന്നു. ആരാധനാലയങ്ങളിലാവട്ടെ, രാഷ്ട്രീയ കക്ഷികളുടെ പ്ലാറ്റ് ഫോമുകളില്‍ ആകട്ടെ മൈക്കുകള്‍ തുപ്പുന്നത് വിഷമാണ്.
 ഞാന്‍ കാണുന്നു, തടവില്‍ തീട്ടത്തിലും മൂത്രത്തിലും കിടന്നു നിലവിളിക്കുന്ന ഈശ്വരനെ. അതിനെ ഈശ്വരനെന്നും ദൈവമെന്നും പരാശക്തി എന്നും അല്ലാഹു എന്നുമൊക്കെ വിളിക്കുന്നവരേ,  ഹൃദയം ശുദ്ധീകരിക്കുക, ഈശ്വരനെ കഴുകുക, ആ തടവില്‍ നിന്നും മോചിപ്പിക്കുക. ഭൂമിയില്‍ വെട്ടം പരക്കട്ടെ....