Sunday, March 24, 2013

ഇങ്ങനെയൊക്കെ തന്നെയാണോയെന്ന്

പുഴയുടെ ഉടമസ്ഥതാവകാശത്തെ ചൊല്ലി
കടന്നു പോകുന്ന ഇടങ്ങളിലെ ബഹളങ്ങൾ..
പുഴ ആർക്ക് സ്വന്തം, മഴക്കോ, കടലിനോ...
കാറ്റിലൊരു മണൽ മാഫിയാ,
രാഷ്ട്രീയ ചിരി...
ടിപ്പർ ലോറിയുടെ വകതിരിവില്ലാത്ത ഇരമ്പൽ..
കിളിയുടെ ബ്ലാക് ആന്റ് വൈറ്റ് സ്വപ്നത്തിൽ പുഴ...

മെലിഞ്ഞതും ജലമില്ലാത്തതുമായ ഇടത്തിന്റെ
ആകാശത്തൊരു നരച്ച മേഘം ഭ്രാന്തുപിടിക്കുന്നു..

വരണ്ട ഭൂമിയില്‍ നിന്നും
പലായനത്തിന്റെ സ്വരങ്ങൾ...
എന്താണു പെയ്യാനൊരുങ്ങുന്നത്,
തീമഴയോ...

ഒരിക്കല്‍ അവിടെ നിന്നും
പ്രണയത്തിന്റെ പ്രാവുകളെ പറത്തിവിട്ടിരുന്നു...
തടവിൽ നിന്നും മോചനം ലഭിച്ച ചിറകുകൾ
മനുഷ്യ ഇടങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ...

ഇനിയുമടങ്ങാത്ത ആർത്തിയോടെ
മരവിച്ച അധികാരത്തിന്റെ ചുണ്ടുകള്‍
ചോരക്കായി ദാഹം കൊള്ളുന്നു...
പലായകരുടെ ശൂന്യമായ ചട്ടികളിലുമാ കണ്ണ്..
കപട സോഷ്യലിസവും ഫാസിസവും മുതലാളിത്വവും
പുരോഹിതരും ഒരേ പാനീയത്തിന്റെ ലഹരിയിൽ...
ഇരുട്ടിൽ,
പരിസരങ്ങളിൽ
കഴുകച്ചിരികൾ..

Saturday, January 19, 2013

ഇവിടെ

ഹൃദയത്തിലൊരു കനല്‍ക്കട്ട
ചുവന്ന ഭാഷയോടെ തിളങ്ങുന്നതിനെ കുറിച്ച്,
എനിക്ക് ചുറ്റും മഞ്ഞു ചിറകുകൾ
താണു പറക്കുന്നതിനെ കുറിച്ച്...
തിളക്കാമാണു നീ,
പാതയാണു നീ..
ഒലിവിലകൾ സൂക്ഷിക്കുന്ന മൌനവും നീ തന്നെ..

കാലന്റെ ഇരുമ്പാണി
ആഴത്തിൽ കൊരുക്കുന്ന വേദനയോടെ
നീയാവേശിക്കും നേരം
ഞെരിഞ്ഞും പുളഞ്ഞും..

അഹങ്കാരം പ്രണയത്തിന്റെ ഒറ്റുകാരൻ,
തെരുവിൽ കീറിയ മുറിക്കാലുറയണിഞ്ഞ്
വിശന്നു നിൽക്കുന്നു ആത്മാവ്..
നീ റൊട്ടി,
നീ വീഞ്ഞ്,
നീ തന്നെ കുപ്പായവും..
നീ ആവേശിച്ചാൽ പിന്നെ
ഗായകനൊരു ഗാനമായി മാറുന്നു..

വരിക,
ഈ മരച്ചുവട്ടിൽ
എന്നിലാകെ വേരുകളാഴ്ത്താൻ..

Friday, January 11, 2013

മനുഷ്യൻ

ഒരു വര മറ്റൊരു വരയോട്
പക്ഷി പക്ഷിയോടും...
കാലം കാലത്തോടും...
നരച്ച തുരങ്കത്തിലൂടെ സഞ്ചരിച്ചു
ഈ പാതയിൽ ഞാൻ..

കൂട്ടം തെറ്റിയ പക്ഷി പാടുന്നതും
ഞാൻ പാടാൻ കൊതിക്കുന്നതും..
എനിക്കാ പക്ഷിയെ പരിചയപ്പെടുത്തണമെന്നുണ്ട്,
എനിക്ക് ഭാഷ വഴങ്ങാതെ..

എന്റെ പ്രണയം ജനാലയിലൂടെ കാണാവുന്ന
ചതുരനാകാശം...
എന്നിൽ മുറുകുന്ന ചങ്ങലകൾ,
ഇനിയുമെന്റെ ആകാശത്തെ ചുരുക്കും.
പിന്നെ ഞാൻ?!

ഈ ചങ്ങല പൊട്ടിച്ചെറിയൂ,
ഈ ചുവർ തകർക്കൂ,
വികൃതമായ സ്വപ്നങ്ങളിൽ നിന്നും മോചിപ്പിക്കൂ..
ഞാൻ നിനക്കായി ഒരാകാശം പണിയാം,
ഒരു സമുദ്രം നൽകാം.

എനിക്കറിയാം
ഈ മതിലിനപ്പുറമാണ് പേരില്ലാത്ത
ഊരില്ലാത്ത,
നാൾവഴിയില്ലാത്ത ഞാൻ.
ആ ഞാൻ മനുഷ്യൻ..

Tuesday, January 8, 2013

മതങ്ങൾ മനുഷ്യനെ വഴി തെറ്റിക്കുന്നത്

ലോകത്തൊരു മതത്തിനും ജനാധിപത്യ മൂല്യം സംരക്ഷിക്കാനാവില്ല.. അവയുടെ മുഖം സമാധാനത്തിന്റേതാണെങ്കിലും അവയുടെ അധികാര കേന്ദ്രം എകാധിപതിയുടെയോ ഫാസിസ്റ്റിന്റേയോ ആണ്.. മതേതരത്വം സംരക്ഷിക്കാനെന്ന വ്യാജേനെ മതങ്ങളുടെ ചുക്കാൻ പിടിക്കുന്നവർ വട്ടമേശ സമ്മേളനങ്ങൾ നടത്തുന്നത് വഞ്ചനയാണ്.. മനുഷ്യ വഞ്ചനയിലൂടെ കൊഴുക്കുന്ന മത വ്യാപാരികൾ..

അവർ പറയുന്നത്, മതങ്ങൾ തമ്മിൽ സംഘട്ടനമില്ലെന്ന്, എല്ലാം ഒന്നെന്ന് അവകാശപ്പെടുന്നത് സത്യമെങ്കിൽ അവർ തങ്ങളുടെ ആരാധനാലയങ്ങൾ മറ്റു മതവിശ്വാസികൾക്കായി തുറന്നുകൊടുക്കട്ടെ... ഹിന്ദുവിനു മസ്ജിദിലും മുസൽമാനു അമ്പലത്തിലും , കൃസ്ത്യാനി തന്റെ പള്ളി മറ്റുള്ളവർക്കുമായി ആരാധന നടത്താൻ തുറന്നു കൊടുക്കട്ടെ.. കാര്യത്തോടടുക്കുമ്പോൾ കാലുമാറും.. അവർ ഒന്നാണ്, ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിലും  തങ്ങളുടെ മതം മാത്രമാണു ശരിയെന്ന് പറയുന്നതിലും...

ഒഴുകുന്ന നദിയുടെ ഒരു കുനുപ്പു മാത്രമാണ് മതഗ്രന്ഥം... ഗ്രന്ഥം ഏതു മതത്തിന്റെതാവട്ടെ അതിനു പിന്നിൽ തൂലികയുന്തിയവർ, അക്കാലത്തെ ഭരണകർത്താക്കൾക്ക് രുചിക്കും വണ്ണം പണിയെടുത്തവർ.... അതിൽ ഭരിക്കുന്നവരുടെ നിലനിൽ‌പ്പ് ഉറപ്പിക്കാനുതകുന്ന സൂക്തങ്ങൾ കയറിക്കൂടുക സ്വാഭാവികം.. സംഘടിക്കുന്ന ജനതയെ ഒരു ഫാസിസ്റ്റും ഇഷ്ടപ്പെടുന്നില്ല. മനുഷ്യന്റെ ചിന്തകൾക്കും പ്രവർത്തികൾക്കും വിരാമമിടാനെ ഫാസിസം ശ്രമിക്കൂ.. സംഘടനകളെ അവർ ഭയക്കുന്നു.. അതുകൊണ്ട് അവരുടേതെന്ന് അവർ വിശ്വസിക്കുന്ന ജനത അവരുടെ ചിന്തകൾ വിഴുങ്ങിയാൽ മതിയെന്ന വാശിയും..

Thursday, November 24, 2011

എഴുത്തുകാര്‍ എന്ന മഹാ പാപികള്‍

തൂലിക ഉണ്ടായിട്ടെന്ത് ഇളക്കിമറിക്കാന്‍ കൈകള്‍ ഇല്ലാത്തിടത്തോളം എന്ത് ഗുണം! ശരിയായ എഴുത്തുകാരുടെ അഭാവം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിഴലിക്കുന്നുണ്ട്... മനുഷ്യനോടോ പ്രകൃതിയോടോ യാതൊരു കൂറുമില്ലാത്തവര്‍ സ്നേഹമെഴുതി കടലാസ്സു പാഴാക്കുന്നു...
കേരളത്തില്‍ ശബ്ദമില്ലാത്ത എഴുത്തുകാരും സാംസ്കാരിക നായകരും.... എഴുത്തുകാരന്‍ എന്നും പ്രതിപക്ഷത്തിരിക്കണം എന്ന മാന്യത കളഞ്ഞു കുളിച്ച ജന്മങ്ങള്‍ ... ഭരിക്കുന്നവരുടെ കോലായില്‍ അവാര്‍ഡോ കൊള്ളാവുന്ന കസേരയോ തരപ്പെടുമോ എന്ന് നോക്കി ഓച്ചാനിച്ച് നില്‍ക്കുന്നവര്‍ ..
ചട്ടക്കൂടില്‍ പെടാത്ത എഴുത്തുകാരെയാണ് കേരളം തേടുന്നത്.. അത്തരം എഴുത്തുകാര്‍ ഉണ്ടായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനം എന്നേ ഇളകിയേനെ.
സുകുമാര്‍ അഴിക്കോടെന്ന കൊട്ടേഷന്‍ പ്രാസംഗികന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തോ പറഞ്ഞെന്നു വരുത്തി തലയൂരിയത്‌ മറക്കുന്നില്ല.. പാവം അത്രയെങ്കിലും ചെയ്തല്ലോ! ഇനിമേല്‍ സുകുമാര്‍ അഴികോട് എന്നല്ല സുമാര്‍ അഴികോട് എന്ന് പറയാമെന്നു തോന്നുന്നു..
എം.മുകുന്ദന്‍ എഴുത്തുകാര്‍ സംഘടിക്കുന്നതിനെ കുറിച്ച് വാചാലനാവുന്നുണ്ട്.. എന്തിനാണാവോ, കോക്കസ്സുകള്‍ ഉണ്ടാക്കി സ്വന്തം  സൃഷ്ടികള്‍ പ്രൊമോട്ട് ചെയ്യാനോ? അല്ലാതെ സ്വതന്ത്രരായ എഴുത്തുകാരുടെ കൂട്ടായ്മയല്ല വിദ്വാന്‍ ആഗ്രഹിക്കുന്നത്.. ചിലര്‍ സംഘം ചേര്‍ന്ന് മഹാ കവിയെ സൃഷ്ടിക്കാന്‍ പാടുപ്പെടുന്നത്  മയ്യഴി മുകുന്ദന്  സഹിക്കുന്നുണ്ടാവില്ല .. ഭാവിയില്‍ മഹാ കവി  എന്ന നിരയിലേക്ക്  മഹാ നോവലിസ്റ്റ്  എന്നൊരു സാധനം കയറി കൂടായികയില്ല...
ജനത്തിനോ പ്രകൃതിക്കോ ഗുണം ചെയ്യാത്ത എഴുത്തുകാരെ മഹാ പാപികള്‍ എന്ന് വിളിക്കാമെന്നു തോന്നുന്നു.. 
 

Thursday, September 22, 2011

അസത്യങ്ങള്‍

ഭീകരതയെയും വര്‍ഗീയതയെയും ഫാസിസത്തെയും കുറിച്ച് എഴുതുമ്പോള്‍ ഏകപക്ഷീയം ആകാതിരിക്കാന്‍ ശ്രദ്ധിക്കുക... അവയൊക്കെ ഭൂമുഖത്തുള്ള സകല മതങ്ങളുടെയും പേരില്‍ അരങ്ങേറുന്നുണ്ട്. മതങ്ങളുടെ പേരില്‍ മാത്രമല്ല അത് രാഷ്ട്രീയത്തിന്റെ പേരിലും ദേശത്തിന്റെ പേരിലും ഉണ്ട്...
ജാതി മത വര്‍ഗീയതയോ ഭീകരതയോ ആവട്ടെ, അത് ഗോത്രപരമോ രാഷ്ട്രീയ പരമോ ആവട്ടെ അവയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നത് അധികാരത്തിന്റെയും ധനത്തിന്റെയും താല്പര്യങ്ങളാണ്. ഏതൊരു അധികാര കേന്ദ്രത്തിന്റെയും തലപ്പത്ത് ഇരിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. അധികാരം നിലനിര്‍ത്തുന്നതിനായി നടത്തുന്ന നുണ പ്രചാരങ്ങള്‍ പോലും   ഭീകരതയാണ്. ദേശത്തെ  തെറ്റിധാരണയിലൂടെ സംഘട്ടനങ്ങളിലേക്ക് നയിക്കുന്നതും ഭീകരതയാണ്.
ലോകത്ത് പ്രചരിക്കുന്ന ഓരോ നുണയും ഭീകരതയാണ്. നുണകള്‍ സത്യം കൊണ്ടുവരുന്നില്ല. നുണകള്‍ സമാധാനം സ്ഥാപിക്കുന്നില്ല. നുണകളാണ് യുദ്ധം ഉല്പാദിപ്പിക്കുന്നത്. ലോകത്ത് സംസാരിക്കുന്ന ഓരോ നുണയും സത്യത്തിനു മേല്‍ കറ വീഴ്തുന്നുണ്ട്.
സാഹിത്യം സത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയായിരിക്കെ എഴുതുന്ന ഓരോ നുണയും എഴുത്തിനു എതിരാണ്.
അസത്യം പ്രചരിക്കുമ്പോള്‍ ഇരുട്ട് വ്യാപകമാകുമ്പോള്‍ നിശബ്ദനാവുന്ന ഓരോ എഴുത്തുകാരനും ഭീകരതയോടു സന്ധി ചെയ്യുകയോ അതിനു സഞ്ചരിക്കാന്‍ മൌനാനുവാദം നല്‍കുകയോ ആണ്.


Sunday, September 18, 2011

നുണകള്‍ വാഴും കാലം

നുണ നെയ്യും കാലം നുണയുന്നത് എന്റെ ചോര തന്നെ. ഓരോ ഞാനും അതറിയാതെ ജയ്‌ വിളിച്ചു നീങ്ങുന്നു... പാതിരാത്രിയില്‍ ഉരുണ്ടു വന്ന നാണയത്തുട്ടു ചോദിച്ചു, എന്തേ ഞാന്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ അര്‍ഹനല്ലേ? നിന്റെ പെട്രോള്‍ വഴി ഒഴുകി പോകേണ്ട നാണയം ആയിട്ടുകൂടി എന്തേ അവഗണിക്കുന്നു?
തിരിഞ്ഞു കിടക്കുമ്പോള്‍ മുറിഞ്ഞ സ്വപ്നം വെറുതെ കലഹിച്ചു, ഉണര്‍വിലെങ്കിലും ഓര്‍ക്കുമോ? ആ വഴിക...്കെങ്കിലും ഒരു ചര്‍ച്ച.
എത്രമേല്‍ പാറ്റിയിട്ടും പറന്നു പോകാത്തൊരു പതിര് മുറത്തില്‍ വെറുതെ ചിരിക്കുന്നുണ്ട്.
ഒച്ചയടഞ്ഞ നേരങ്ങളില്‍ ആശയങ്ങള്‍ മുറവിളി കൂട്ടും.. സ്വരമുണ്ടായിട്ടു വേണ്ടേ ജീവന്‍ കൊടുക്കാന്‍ ...
നാളെ മൈക്കുകള്‍ പണി മുടക്കുമെന്ന്, സ്റ്റേജുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന്.
എന്ത് ചെയ്യാം മച്ചി പശുക്കളെ മുന്നില്‍ നിര്‍ത്തി പാലുല്പാദനം പൊടിപൊടിക്കുന്ന കാലത്ത് പിറന്നു പോയത് എന്റെ തെറ്റോ, അല്ലെങ്കില്‍ കാലത്തിന്റെതോ?

Wednesday, September 14, 2011

നന്മയിലേക്ക് എത്ര ദൂരം

എന്തുകൊണ്ട് ഹസാരെക്ക് പുറകെ ആള്‍കൂട്ടം? അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന രാജ്യത്ത് രാഷ്ട്രീയക്കാര്‍ മുന്‍കൈ എടുക്കുന്ന സമരത്തെക്കാള്‍ ജനം ഹസാരെയില്‍ വിശ്വസിക്കുന്നതിന്റെ പൊരുളെന്താവാം... ഹസാരെ മുന്നോട്ടു വയ്ക്കുന്ന ആശയം നല്ലത് തന്നെ. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അരാഷ്ട്രീയത കാണാതെ പോകരുത്.. അരാഷ്ട്രീയത ഫാസിസത്തിന് വളക്കൂറുള്ള മണ്ണാണ്. ഹസാരെക്ക് പിന്നില്‍ അണിനിരന്നത്‌  മധ്യവര്‍ഗവും. വര്‍ത്തമാന ഇന്ത്യയില്‍ അരാഷ്ട്രീയത തഴച്ചു വളരുകയാണോ?
എന്തൊക്കെയോ അപകടങ്ങള്‍ മുന്നിലെത്തിയത് പോലെ... കേവലം അധികാരം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കയ്യില്‍ ഇന്ത്യ എത്രമാത്രം സുരക്ഷിതമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ജനതയ്ക്ക് രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ്...
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിന്റെ പരസരത്തു നിന്നും വളരെ വേഗം നാം അടിമത്തത്തില്‍ എത്തിയിരിക്കുന്നു.. നാം തെരഞ്ഞെടുത്തു വിടുന്നവര്‍ ഏതേതു സ്ഥാനങ്ങള്‍ അലങ്കരിക്കണം എന്ന തീര്‍പ്പ് പോലും അമേരിക്കയില്‍ നിന്നും...

പുത്തന്‍ കുപ്പിയിലെ വീഞ്ഞ്...

പഴയ വീഞ്ഞ് ലേശം നിറവ്യത്യാസത്തോടെ പുതിയ കുപ്പിയില്‍ വാഴും കാലം. യമ പുരിക്ക് പോയവരെ കുറിച്ച് വ്യത്യസ്ത രചനകള്‍ ... അര്‍ഥം കിട്ടാതെ അലയുന്ന കവികള്‍ പുറമ്പോക്ക് സ്വരത്തിലൂടെ അരങ്ങിലെത്താന്‍ പെടാപാട് പെടുന്നു.
മെട്രോ റെയിലിന് കൊടുക്കാന്‍ പണമില്ലാതെ വലയുന്ന സര്‍ക്കാര്‍ , സര്‍ക്കാര്‍ ഭൂമി മെട്രോക്ക് തീറെഴുതി കൊടുക്കാന്‍ ഒരുങ്ങുന്നു... ചക്ക കൊടുത്ത് മാങ്ങ വാങ്ങുന്ന കാലത്തിന്റെ തനിയാവര്‍ത്തനം.
ഫ്യൂഡലിസം, സോഷ്യലിസം, കമ്യൂണിസം ഒക്കെ മാറി പീഡനിസം രംഗ പ്രവേശം ചെയ്തു...
പാര്‍ശ്വ വല്‍കൃത ജീവിതങ്ങള്‍ കരിമ്പന്‍ കയറിയ കുപ്പായത്തില്‍ തെരുവില്‍ അലയുന്നു...
ഇക്കോ ടൂറിസം ഒരു ഇസമെന്നു നോക്ക് കൂലിക്കാരന്‍ കണ്ടു പിടിച്ചു...

Thursday, June 23, 2011

നടുക്കത്തോടെ ചില ചോദ്യങ്ങള്‍

ആളുന്ന കര്‍പ്പൂര മണത്തില്‍ നടുക്കം വിടാതെ കണ്ണുകള്‍ .. നോട്ടം വലയമായി തീരുന്നത് എന്റെ ഉടലിലോ എന്നില്‍ നിന്നും തെറിച്ചു പോയ ജീവനിലോ?
ഒന്നനങ്ങാന്‍ ആവുന്നില്ലെങ്കിലും എനിക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.
മൂക്കില്‍ , വായില്‍ , കണ്ണിലൊക്കെ   പഞ്ഞി തിരുകിയ വിരലുകള്‍ എനിക്കറിയാം. ഒരു നന്ദി വാക്ക് പോലും പറയാനാവാതെ. എനിക്കൊരു നോട്ടമുണ്ടായെങ്കില്‍ , അതിനു വികാരമുണ്ടായെങ്കില്‍  ചിലത് ആംഗ്യമായി ചൊല്ലിയേനെ..
പേര് അടയാളമായ എന്റെ ഉടലില്‍ നോക്കി ഞാന്‍ നേരത്തെ നടന്നിരുന്ന പാതകളില്‍ അവര്‍ ചില ചിത്രങ്ങള്‍ നെയ്യുന്നുണ്ട്.
എന്നെ തെണ്ടീ, തെമ്മാടീ, നെറികെട്ടോന്‍   എന്നൊക്കെ അടക്കം പറഞ്ഞിരുന്ന ഒരാള്‍ സഹതപിക്കുമ്പോള്‍ എന്നിലൊരു ചിരിയുണ്ട്...
എന്റെ ഉടലില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജീവനും ചില ചോദ്യങ്ങള്‍ തൊടുക്കുന്നുണ്ട്.
 ഞാനോ ജീവനോ  ശരിയെന്നറിയണം.
ഒറ്റ കുതിപ്പോടെ പള്ളി കാട്ടിലേക്ക് നീങ്ങുന്ന മയ്യത്ത് കട്ടിലിനും ഒച്ചയില്ലാ സംസാരങ്ങള്‍ ...
ഖബറിലെ ഇടുക്കമുള്ള ഇരുട്ടില്‍ അനങ്ങാ പാറ പോലെ കിടക്കുന്ന ഉടലില്‍ തുളഞ്ഞിറങ്ങിയ പുഴുവിന്റെ ചോദ്യമാണ് ഇന്നെന്നെ നടുക്കുന്നത്....