Monday, March 14, 2016

മതയിടങ്ങളെന്ന ചതി

മനുഷ്യൻ പിറക്കുന്നത് സ്വതന്ത്രമായി, മതമില്ലാതെ.. പിറവിയുടെ ചൂളം വിളി അവസാനിക്കും മുമ്പ് കാതിലൂടെ ആത്മാവിലേക്ക് മതമെന്ന ഈയം ഉരുക്കിയൊഴിക്കുന്നു. തുടർ യാത്രയിൽ ഈയമാണ് നിർദേശങ്ങൾ നൽകി കൊണ്ടിരിക്കുക, തന്റെ മതം മാത്രം ശരി, മറ്റെല്ലാം തെറ്റ്. തന്റെ മത ഗ്രന്ഥം മാത്രം ശരി, മറ്റെല്ലാം വെറും വാറോലകൾ... അകമേ നിന്നും ആ ഈയം എന്ന് പുറത്തേക്ക് തള്ളുന്നുവോ അന്നേ മനുഷ്യനെ മനുഷ്യനായി കാണാനാവൂ. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയക്കാരും മത മേസ്തിരിമാരും ചേർന്നുള്ള കൂട്ട് കച്ചവടമാണ്. മനുഷ്യർ ഭിന്നിച്ച് നിമ്പോഴാണ് കച്ചവടം കൊഴുക്കുക...

Sunday, March 13, 2016

മാധ്യമങ്ങൾ

ചാനൽ ചർച്ചകൾ നിരോധിച്ചാൽ പകുതി മാലിന്യം ഒഴിഞ്ഞുകിട്ടും.. പോയ തലമുറ പത്രങ്ങൾ വായിച്ചുതന്നെയാണ് രാഷ്ട്രീയം ചർച്ച ചെയ്ത് ചായക്കട വരാന്തകളെ സജീവമാക്കിയത്. അന്നത്തെ പത്രങ്ങൾക്ക് എഴുപത് ശതമാനാമെങ്കിലും നേരുണ്ടായിരുന്നു. ഇന്നോ? മനുഷ്യനോടൊത്ത് നിൽക്കേണ്ട മാധ്യമങ്ങൾ മതങ്ങളോടും രാഷ്ട്രീയത്തോടും കുത്തക മുതലാളിമാരോ‍ടും ചേർന്ന് നിൽക്കുന്നു. ഒരു പാർട്ടി ഭരിക്കുമ്പോൾ ശരിയായി അവതരിപ്പിച്ചത് മറ്റൊരു പാ‍ർട്ടി അധികാരത്തിലെത്തുമ്പോൾ തെറ്റായി അവതരിപ്പിക്കുന്നു. എങ്കിൽ രണ്ടും ശരിയല്ല, സത്യം എവിടെയോ കഴുത്ത് പിരിഞ്ഞ നിലയിൽ കിടക്കുന്നു. നുണകൾ പെരുകുന്നത് മനുഷ്യന്, ദേശത്തിനു ദോഷമാണ്....

Thursday, March 3, 2016

സാഹിത്യരംഗത്തെ ഊളകൾ

സാഹിത്യ അക്കാദമികളിൽ കയറികൂടുന്ന വിരകൾ രാഷ്ട്രീയക്കാരുടെ ചെരുപ്പ് നക്കികളാണ്. പുരസ്കാരം നേടുന്ന കൃതികൾ കൂടുതൽ വിറ്റുപോകും. അതുകൊണ്ട് അവർ വച്ച് വിളമ്പുന്ന പുരസ്കാരങ്ങൾക്ക് വായനക്കാരെ കബളിപ്പിക്കാനാവുമെങ്കിലും ആ പേരിൽ എഴുത്തുകാർക്ക് വേദികൾ പലത് കിട്ടുമെങ്കിലും പ്രത്യേകിച്ച് ഭാഷക്ക് ഒരു ഗുണവുമില്ല. ഇന്ന് സാഹിത്യ ലോകത്ത് നടക്കുന്നത് വച്ച് നോക്കുമ്പോൾ രാഷ്ട്രീയക്കാരെ മാന്യന്മാരെന്ന് പറയാം. അത്രമേൽ ജീർണതയാണ് ചില കോക്കസുകളുടെ കളികൊണ്ട് ഉണ്ടായികൊണ്ടിരിക്കുന്നത്.. ഇവിടെ ആര് എഴുത്തുകാരൻ/കാരി ആവണമെന്ന് തീരുമാനിക്കുന്ന നാറിത്തരത്തെ നല്ല എഴുത്തുകൾ മുറിച്ചുകടക്കുകതന്നെ ചെയ്യും. ഒരു സൃഷ്ടി എങ്ങനെയായിരിക്കണമെന്ന് എഴുത്തുകാർ തീരുമാനിക്കുന്നു. അല്ലാതെ അക്കാദമിക് ഊളകളുടെ മദ്യപാനസദസുകളല്ല തീരുമാനിക്കേണ്ടത്..