Wednesday, April 6, 2011

എന്തേ ഇങ്ങനെയൊക്കെ

നിസ്കാരം കഴിഞ്ഞു ഖബറിടത്തിലേക്ക്. മഴ ചാറുന്നുണ്ടായിരുന്നു. ഇലചാര്‍ത്തില്‍ മഴത്തുള്ളികളുടെ വിങ്ങല്‍. മരണം പോലെ മൂകമായ നൊച്ചി പടര്‍പ്പുകള്‍. നടക്കുമ്പോള്‍ കുട നിവര്‍ത്തി. വാപ്പിച്ചി ഉപയോഗിച്ചിരുന്ന നിറം മങ്ങിയ കാലന്‍ കുട. കുട ചൂടാന്‍ വാപ്പിച്ചി ഇല്ല. എങ്കിലും ആ കുട ചൂടി എത്രയോ വട്ടം വാപ്പിച്ചി നടന്നിട്ടുണ്ട്. അതേ കുട ചൂടി ഉമ്മിച്ചിയുടെ ഖബറിടത്തില്‍ പ്രാര്‍ഥനാ നിരതനായ വപ്പിചിയെ കണ്ടിട്ടുണ്ട്. ഇന്ന് വാപ്പിചിയുടെ  ഖബറിടത്തില്‍ അതേ കുട ചൂടി ഞാന്‍ നില്‍ക്കുന്നു. കുടക്ക്‌ എന്തെല്ലാം പറയാനുണ്ട്. ഏതോ കമ്പനി അത് വിപണിയില്‍ ഇറക്കിയപ്പോള്‍ ഉപഭോക്താവിന് നല്‍കിയ ഉറപ്പ്. ഒന്നോ രണ്ടോ വര്‍ഷത്തെ ഗ്യാരണ്ടി. കുടക്കറിയാം, ഗ്യാരണ്ടി ദിനം വരെ നിര്‍മാതാവ് ജീവിച്ചിരിക്കില്ലെന്ന്. പക്ഷെ മനുഷ്യന്‍ എക്കാലവും ഇവിടെ ഉണ്ടാകുമെന്ന ധാരണയില്‍ .
അപ്പോഴും പള്ളിയില്‍ നിന്നും കൂട്ട പ്രാര്‍ഥനയുടെ സ്വരം. അതത്രയും ഏറ്റുവാങ്ങി നൊച്ചി പടര്‍പ്പുകള്‍. ഞാനറിയുന്നു ഉത്തരം കിട്ടാതെ പോയ ഏതാനും ചോദ്യങ്ങള്‍ ആ പടര്‍പ്പുകള്‍ക്കിടയില്‍ തേങ്ങുന്നതായി. ഖത്തീബിന്റെ പ്രാര്‍ത്ഥന ഇതാണ് മുസ്ലീം സമൂഹം വേട്ടയാടപ്പെടുന്നു. രക്ഷിക്കാന്‍ അല്ലാഹുവിനോട് യാചിക്കുകയാണ്. എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു എന്ന ചോദ്യം, അതേ കുറിച്ചൊരു ചര്‍ച്ച അവിടെ വികസിക്കാത്തതില്‍ ഏറ്റവും അസ്വസ്ഥനായി ആ പരാശക്തി. മനുഷ്യനോടു ചിന്തിക്കാന്‍ പറഞ്ഞില്ലേ. ചിന്തിക്കുന്നവന് ഭൂമിയില്‍ ദൃഷ്ടാന്തം ഉണ്ടെന്നു ചൊല്ലിയില്ലേ. എന്നിട്ടും അവര്‍ ഗ്രന്ഥം നെയ്‌ ചോറ്  പോലെ വിഴുങ്ങി ദഹനം കിട്ടാതെ വലയുന്നു.
സമൂഹത്തില്‍ ഏറ്റവും താണവരോടൊപ്പം , അവരുടെ പാത്രത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച എന്റെ വാപ്പിച്ചി. ( കാലം എഴുപതുകള്‍ എന്നോര്‍ക്കുക ) കഥയെഴുതുന്നു എന്ന് കേട്ടു നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ചോദിച്ച മുസ്ലീം പണ്ഡിതന്മാര്‍ ... കഥയെഴുത്ത് അനിസ്ലാമികമെന്നു പലയിടങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. ചിലരുടെ ഫത് വകളും ... കഥ എഴുതാതെ  ജീവിക്കാന്‍ ആവില്ലെന്ന് ഞാന് ‍. എനിക്ക് പലതും പറയാനുണ്ടല്ലോ. പറയാനുള്ളപ്പോള്‍ എങ്ങനെ നിശബ്ദനാകും... ഈ ലോകത്തെ ജീവിതം നന്നാക്കണം നരകമോ സ്വര്‍ഗമോ എന്നത് മരിച്ചു ചെന്നിട്ടാണ് തീരുമാനം ആകുക എന്ന്  തുടരെ പറയാറുള്ള ഉമ്മിച്ചി. . മതത്തിനുള്ളില്‍ മതങ്ങള്‍ സിഷ്ടിച്ചു സുന്നി എന്നും മുജാഹിദ് എന്നും ജമാ അത്തെ ഇസ്ലാമി എന്നും പിന്നെയും കടലാസ് സംഘടനകള്‍ ആയിമാറിയ വിഭാഗങ്ങള്‍ സ്വര്‍ഗ്ഗ നരകങ്ങള്‍  വീതിച്ചു രസിക്കുന്നിടത്തു തകരുന്നത് പരാശക്തിയോ പ്രവാചകനോ? ഒരേ കുര്‍ ആന്‍ വായിച്ചു പലതായി തിരിഞ്ഞു പോരടിക്കുന്നവര്‍.
അധ്യാപകന്റെ കൈവെട്ടി ആഘോഷിക്കുന്നവര്‍ . തൊടുപുഴയില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന പ്രശ്നം കേരളത്തിലും ഇന്ത്യയില്‍ ആകെയും  ഇന്ത്യക്ക് പുറത്തും വിപണനം ചെയ്യുന്നു. പി ടി കുഞ്ഞു മുഹമദിന്റെ പുസ്തകത്തില്‍ നിന്നും എടുത്തു ചേര്‍ത്ത വരികളാണ് അതെന്നു അദ്ധ്യാപകന്‍ . എന്തെ പി.ടി.കുഞ്ഞു മുഹമ്മദ്‌ മൌനിയാകുന്നു? എന്തെ മറ്റ് എഴുത്തുകാര്‍ അതിനെതിരെ ശബ്ദിക്കാതെ മാറി നില്‍ക്കുന്നു? ചാനലുകള്‍ ആഘോഷിക്കുന്നു. അച്ചടി മാധ്യമങ്ങള്‍ അതിലേറെ വാശിയോടെ എഴുതുന്നു. നമുക്ക് എവിടെയാണ് വഴി തെറ്റിയത്?
ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു : ' ഒരുകാലത്ത് നമ്മുടെനാട്ടില്‍ ഹാജ്യാര്‍ക്കും കമ്യൂനിസ്ടുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. രണ്ടും തകര്‍ന്നിരിക്കുന്നു..' സത്യമല്ലേ?
മതേതരത്വ മുഖം പേറിയ രാഷ്ട്രീയ കൂട്ടങ്ങള്‍... ഇടതായാലും വലതായാലും മാറി മാറി വര്‍ഗീയതയെ പുണരുന്നു. അതുകണ്ട് അരാഷ്ട്രീയതയിലേക്ക്‌ കൂപ്പു കുത്തുന്ന  പുതുതലമുറ  . എഴുത്തുകാര്‍ നിഷ്ക്രിയരാകുന്നു. സാമ്രാജ്യത്വം കൊടി കുത്തി വാഴുന്നു. ഏതൊരു സമൂഹത്തിന്റെയും അപചയം എഴുത്തുകാരുടെ  അഭാവം കൊണ്ടാണ് സംഭവിക്കുന്നത്‌.  ഇന്ന് ഒരുതരം ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നത് മുസ്ലീം ക്രിസ്ത്യന്‍ സമൂഹങ്ങളാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചെന്ന് ആ സമുദായങ്ങളില്‍  എഴുത്തുകാരുടെ എണ്ണം എത്രയുടെന്നു നോക്കിയാല്‍ മതി. എഴുത്തുകാര്‍ അധ്യാപകരാണ്. അവര്‍ അധികാരത്തിനും പ്രശക്തിക്കും പുറകെ നടക്കുന്നിടത്തോളം സമൂഹത്തില്‍ ഇരുട്ട് വളരുക തന്നെ ചെയ്യും...

3 comments:

  1. സത്യം സത്യം സത്യം സത്യം സത്യം സത്യം ..

    ReplyDelete
  2. നൂറ്റാണ്ട്കളായി എഴുതുന്നു….
    എന്നിട്ട്മെന്തേ നമ്മൾ ഇങ്ങനെ ?
    ആരും ഒന്നും വായിക്കാത്തത് കൊണ്ടോ ?
    അതോ, ആർക്കും ഒന്നും അറിയാത്തത് കൊണ്ടോ ?
    അതോ, അറിഞ്ഞിട്ടും അവരവരുടെ ശരി അവരവർക്ക് മാത്രമുള്ളത് കൊണ്ടോ ?

    ReplyDelete
  3. എഴുതികൊണ്ടെയിരിക്കുക... നമ്മുടെ എഴുത്ത് കൊണ്ട് ഒരാള്‍ക്കെങ്കിലും വെളിച്ചം കിട്ടിയാല്‍ അത്രയെങ്കിലും ആയില്ലേ! മുന്നേ നടന്നു പോയവര്‍ എഴുതാതിരുന്നെങ്കില്‍ നാം എന്തുമാത്രം അന്തകാര പാനീയം നുകരേണ്ടി വന്നേനെ..

    ReplyDelete