Sunday, August 11, 2013

ഫത്തുവകളോടും ഇടയലേഖനങ്ങളോടും

എഴുത്തുകാർക്ക് മേൽ പുരോഹിതരുടെ മാനിഫസ്റ്റോ; അവന്റെ കുപ്പായം കീറി
കുരുക്കാക്കി നാവു കെട്ടാമെന്ന്...

മാലാഖമാരുടെ വേഷമാവണമെഴുത്തിനെന്നോ; എങ്കിൽ പുരോഹിതാ നീ നിന്റെ വേഷത്തിലൂടെ എഴുതുക. എത്രകാലം കുന്തിരിക്കത്തിന്റേയും സാമ്പ്രാണിയുടേയും രുചി അനുഭവിപ്പിക്കാനാവും. ആവർത്തിക്കപ്പെടുന്ന ദൈവപുരകളെ എത്രകാലം കുഞ്ഞാടുകൾക്ക് ചുമക്കാനാവും. നീ ചില രുചികളുടെ കാവൽക്കാരൻ; നീ അതേ രുചിയിൽ മയക്കിക്കിടത്തുന്നു, എങ്ങനെയെന്നോ പ്ലാവില നീട്ടി ഇറച്ചിമുട്ടിയിലേക്കെന്ന പോലെ..

നീ മാലാഖമാരെ കണ്ടിട്ടുണ്ടോ; നിന്റെ വാഴ്ത്തലിൽ നരകിച്ച് ചങ്ങലയാൽ ബന്ധിതരായി.
നീയെന്തിനാണവർക്ക് വെട്ടിത്തിളങ്ങുന്ന വസ്ത്രം തയ്പിക്കുന്നത്. നിന്നെ പോലെ അഹങ്കാരത്തിന്റെ കുപ്പായംകൊണ്ട് എന്തിനാണവർക്ക് ഭാരം കയറ്റുന്നത്... അവർ നഗ്നരല്ലോ!
അവരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട് അവരിൽ ഷണ്ഢ യാത്രകളില്ല അവരിൽ ഒളിക്ക്യാമറ പ്രവർത്തിക്കുന്നുമില്ല.

നീ അലക്കിത്തേച്ച വേഷക്കാരൻ; നീ പോലുമറിയാതെ നിന്റെ കുപ്പായത്തിലൊട്ടിയ രേതസ്. വെളുത്ത കുപ്പായക്കാരുടെ കറുത്ത ഭാഷണം നീ...

ഇവിടെയീ തെരുവിൽ നീ നോക്കി നിൽക്കെ, മാലാഖമാരുടെ മാത്രമല്ല, നീ ആരാധിക്കുന്ന, കൊണ്ടുനടന്നു വിൽക്കുന്ന നിന്റെ ദൈവത്തിന്റെ തുണികൾ പിഴുതെറിയുന്നു. നീയൊരു ഫത്തുവയിലൂടെയോ ഇടയലേഖനത്തിലൂടെയോ കൺമിഴിച്ചാലെന്ത്! നീ എന്തിനു ദൈവത്തിന്റെ കൊട്ടേഷൻ ചമഞ്ഞ് ജീവിതം പാഴാക്കുന്നു. നീ ദൈവത്തെ അനുഭവിക്കുക, പ്രണയം പോലെ, സംഗീതം പോലെ... അപ്പോൾ മാത്രമേ നീ നേരിന്റെ പാതയിലാവൂ..



No comments:

Post a Comment